രാജ്യത്തു സന്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. അതിനു മുന്പുതന്നെ കേരളത്തിൽ പ്രഖ്യാപിച്ച ലോക്ക് ഡൗണിന്റെ ആദ്യദിന പ്രതികരണങ്ങളുടെ വെളിച്ചത്തിൽ കൂടുതൽ കർശനമായ നടപടികളിലേക്കു സംസ്ഥാന സർക്കാർ കടക്കുകയാണ്. അനിവാര്യമായ നിയന്ത്രണങ്ങളോടു ജനം സഹകരിക്കണം
രാജ്യം മുഴുവൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നു. എല്ലാ ജനങ്ങളെയും കോവിഡ് ആക്രമണത്തിൽനിന്നു രക്ഷിക്കാനാണ് 21 ദിവസത്തെ സന്പൂർണ ലോക്ക് ഡൗൺ എന്ന് ഇന്നലെ രാത്രി പ്രധാനമന്ത്രി രാജ്യത്തോടു നടത്തിയ പ്രസംഗത്തിൽ പറഞ്ഞു. ജനതാ കർഫ്യുവിനു ശേഷമുള്ള ദീർഘമായ ഈ കർഫ്യുവിന്റെ കാലത്ത് ആരും വീടിനു പുറത്തേക്കു കടക്കരുതെന്നാണു പ്രധാനമന്ത്രിയുടെ അഭ്യർഥന.
കേരളത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ച ശേഷം ആദ്യദിനത്തെ പ്രതികരണം പൊതുവേ മികച്ചതായിരുന്നുവെങ്കിലും നിയന്ത്രണങ്ങളെ വകവയ്ക്കാത്തവരുമുണ്ടായിരുന്നു. പരസ്പര സന്പർക്കത്തിലൂടെ അതിവേഗം പകരുന്നു എന്നതാണു കൊറോണ വൈറസിന്റെ പ്രത്യേകത. അതുകൊണ്ടുതന്നെയാണു സാമൂഹ്യ അകലം പാലിക്കണമെന്നു നിർദേശിച്ചിരിക്കുന്നത്. ഇതു പാലിക്കാൻ ചിലർ വൈമുഖ്യം കാണിക്കുന്നു.
ലോക്ക് ഡൗണിൽ പലരും അനാവശ്യ യാത്രകൾ നടത്തിയതായി മുഖ്യമന്ത്രി പറഞ്ഞു. പൊതുഗതാഗതം നിർത്തലാക്കിയെങ്കിലും സ്വകാര്യ വാഹനങ്ങൾക്കു നിരോധനം ബാധകമല്ലായിരുന്നു. ഈ അവസരം ചിലർ ദുരുപയോഗിച്ചു. ലോക്ക് ഡൗൺ അവധിക്കാലമല്ലെന്നും അത് ആഘോഷിക്കാനുള്ള സമയമല്ലെന്നും സാക്ഷരതയിലും സംസ്കാരത്തിലും മുന്നിട്ടു നിൽക്കുന്നവരെന്ന് അഭിമാനിക്കുന്ന മലയാളികളെ മനസിലാക്കിക്കൊടുക്കേണ്ടതുണ്ടോ?
നിരത്തിൽ അനാവശ്യമായി നടക്കുന്നവരെയും കൂട്ടം കൂടുന്നവരെയും വാഹനങ്ങളിൽ കറങ്ങുന്നവരെയും ചില സ്ഥലങ്ങളിലെങ്കിലും പോലീസിന് ബലം പ്രയോഗിച്ചു തിരിച്ചയയ്ക്കേണ്ടിവന്നു. ലോക്ക് ഡൗൺ ലംഘിക്കുന്നവരുടെ പേരിൽ കർശന നടപടി സ്വീകരിക്കുമെന്ന് ഈ വിവരം പ്രഖ്യാപിച്ച അവസരത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നതാണ്. ലോക്ക് ഡൗൺ മാർഗനിർദേശങ്ങൾ ലംഘിച്ചതിനു തിരുവനന്തപുരത്തു 121 പേർക്കെതിരേ കേസെടുത്തു. ജില്ലാ പോലീസ് മേധാവികൾ ഉൾപ്പെടെയുള്ളവർ നിരത്തിലിറങ്ങിയാണു ലോക്ക് ഡൗണിന്റെ നടത്തിപ്പ് ഉറപ്പുവരുത്തിയത്.
ലോക്ക് ഡൗണിന്റെ ആദ്യദിനത്തിൽ ചിലർ കാട്ടിയ ഉത്തരവാദിത്വരാഹിത്യമാണു കൂടുതൽ കർശനമായ നടപടികൾക്കു സർക്കാരിനെ പ്രേരിപ്പിച്ചത്. അവശ്യസർവീസുകളുമായി ബന്ധപ്പെടാത്ത അത്യാവശ്യ യാത്രക്കാർക്കു പാസ് നൽകാനാണു തീരുമാനം. യാത്രക്കാർ തങ്ങളുടെ യാത്രാവിവരങ്ങൾ പോലീസിന് എഴുതി നൽകണം. ബോധ്യമാകുന്ന അടിയന്തരാവശ്യങ്ങൾക്ക് അനുമതി നൽകും. ഇക്കാര്യത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മാനുഷിക പരിഗണനയോടെ പെരുമാറേണ്ടതുണ്ട്. അതേസമയം ചട്ടത്തിൽ അയവുണ്ടായാൽ അത് എല്ലാവർക്കും അപകടകരമായേക്കാമെന്ന കാര്യം ജനങ്ങളും മനസിലാക്കണം.
കോവിഡ്-19 ഒരു മഹാമാരിയാണെന്ന ബോധ്യത്തോടെ വേണം അതിനെ കൈകാര്യം ചെയ്യേണ്ടതെന്നു മുഖ്യമന്ത്രി ആവർത്തിച്ചു. കേരളത്തിൽ ഇന്നലെ 14 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം നൂറു കടന്നു. ഇന്നലെ ഒരു ആരോഗ്യ പ്രവർത്തകയ്ക്കും രോഗബാധ കണ്ടെത്തി. വലിയ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർ ജോലിചെയ്യുന്നതെങ്കിലും അവർ ഏറ്റെടുത്തിരിക്കുന്ന ചുമതലയുടെ ഗൗരവം മനസിലാക്കി പൂർണ പിന്തുണ നൽകാൻ സമൂഹവും സർക്കാരും തയാറാകണം.
ലോകത്തിലെ ഒട്ടെല്ലാ രാജ്യങ്ങളിലേക്കും കോവിഡ് പടർന്നുകഴിഞ്ഞു. പല സന്പന്നരാജ്യങ്ങളും കോവിഡിനു മുന്നിൽ പതറിനിൽക്കുകയാണിപ്പോൾ. മരണസംഖ്യയും രോഗബാധിതരുടെ എണ്ണവും വർധിക്കുന്നു. അമേരിക്കയും ബ്രിട്ടനും പോലുള്ള വികസിത രാജ്യങ്ങളിൽപ്പോലും ജീവൻരക്ഷാ ഉപകരണങ്ങളുടെ ദൗർലഭ്യം അനുഭവപ്പെടുന്നുണ്ട്.
കേരളത്തിൽ രോഗികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ കോവിഡ് ബാധിതർക്കായി പ്രത്യേക ആശുപത്രികൾ സജ്ജീകരിക്കുകയാണ്. രോഗബാധിതർ മറ്റുള്ളവരുമായി ഇടപഴകുന്നത് പരമാവധി കുറയ്ക്കാനുള്ള ശ്രമമാണിപ്പോൾ ഉണ്ടാവേണ്ടത്. മറ്റു സംസ്ഥാനങ്ങളിൽനിന്നു വരുന്നവർ 14 ദിവസത്തെ നിരീക്ഷണത്തിൽ കഴിയേണ്ടതുണ്ട്. ഇതര സംസ്ഥാനങ്ങളിൽ പഠനത്തിനായും മറ്റും പോയവർക്ക് സംസ്ഥാനത്തേക്കു കടക്കാനുണ്ടായിരുന്ന തടസം നീക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട്.
അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പു വരുത്തുമെന്നു സർക്കാർ ആവർത്തിച്ചു പറയുന്നുണ്ടെങ്കിലും അന്യസംസ്ഥാനങ്ങളിൽനിന്നു ചരക്കുവരവു ഗണ്യമായി തടസപ്പെട്ടിരിക്കയാണ്. നിലവിലെ സ്റ്റോക്ക് തീരുന്പോൾ അവശ്യസാധനങ്ങൾക്കുൾപ്പെടെ ക്ഷാമം ഉണ്ടാകാൻ സാധ്യത ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇക്കാര്യത്തിൽ സർക്കാരും സിവിൽ സർവീസ് ഡിപ്പാർട്ട്മെന്റും നൽകുന്ന ഉറപ്പുകളിലാണു ജനങ്ങളുടെ പ്രതീക്ഷ. അനാവശ്യ ഭീതി വേണ്ടെന്നും അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുമെന്നും സിവിൽ സപ്ലൈസ് കോർപറേഷൻ മൊബൈൽ സന്ദേശങ്ങളിലൂടെ ജനങ്ങളെ അറിയിക്കുന്നുണ്ട്.
ബിവറേജസ് കോർപറേഷൻ വഴിയുള്ള മദ്യവില്പന തുടരുകയാണ്. ആൾക്കൂട്ട നിയന്ത്രണത്തിനു സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നു പറയുന്പോഴും അതൊന്നും അവിടെ പ്രാവർത്തികമല്ല. ബാറുകൾ അടച്ചുവെങ്കിലും ബാറുകളുടെ കൗണ്ടർ വഴി വില്പന പുനരാരംഭിക്കാനുള്ള നീക്കവും ഇതിനിടെ നടക്കുന്നുണ്ട്. ജീവനക്കാരുടെ തൊഴിൽ സംരക്ഷണത്തിന്റെ പേരിലാണീ നീക്കം.
വഴിയോരങ്ങളിലും കടത്തിണ്ണകളിലും അന്തിയുറങ്ങുന്നവർ ഇന്നും കേരളത്തിൽ ഏറെയുണ്ട്. അവർക്കു താമസത്തിനും ഭക്ഷണത്തിനും പ്രത്യേക സൗകര്യമൊരുക്കുമെന്നു മുഖ്യമന്ത്രി ഇന്നലെ അറിയിച്ചു. ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്കു പ്രാദേശികമായ പരിഹാരം കാണാൻ വാർഡ് തലം മുതൽ തദ്ദേശ സ്ഥാപനങ്ങളുടെയും തദ്ദേശ ജനപ്രതിനിധികളുടെയും സഹകരണം മുഖ്യമന്ത്രി അഭ്യർഥിച്ചു. സന്നദ്ധസംഘടനകളും വ്യക്തികളും അഗതികൾക്കും ഭവനരഹിതർക്കും വേണ്ടി വലിയ സേവനം ചെയ്യുന്നുണ്ട്. വഴിയോരങ്ങളിൽ കഴിയുന്നവർ ഉളവാക്കുന്ന ആരോഗ്യ പ്രശ്നങ്ങളും നിസാരമായി കാണാനാവില്ല. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ കൂടുതൽ വിപുലമായ പദ്ധതികൾ ആസൂത്രണം ചെയ്യേണ്ടതുണ്ട്. സന്നദ്ധസേവനത്തിനായി യുവജനങ്ങളെ മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. നിരവധി യുവജനസംഘടനകൾ രക്തദാനത്തിനും മറ്റും ഇപ്പോൾ രംഗത്തുണ്ട്. ഇത്തരം സേവനങ്ങൾ കൂടുതൽ ആവശ്യമായ സന്ദർഭമാണിത്.
കത്തോലിക്കാ സഭയുടെ കീഴിലുള്ള ആശുപ്രത്രികൾ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കു വിട്ടുനൽകാൻ കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യമന്ത്രിയെ സന്നദ്ധത അറിയിച്ചിട്ടുണ്ട്. എല്ലാ വിഭാഗം ജനങ്ങളും കോവിഡ് പ്രതിരോധം ഏകമനസോടെ ഏറ്റെടുക്കേണ്ട സാഹചര്യമാണിത്. സർക്കാരിന്റെ മാർഗനിർദേശങ്ങൾ അനുസരിക്കുക പൗരധർമമാണ്. നിയന്ത്രണങ്ങൾ ലംഘിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന സ്വഭാവം മാറണം. നമ്മുടെതന്നെയും സമൂഹത്തിന്റെയും നിലനിൽപ്പിന് അത് ആവശ്യമാണ്.
രാജ്യം അടച്ചിടുന്നു, നല്ല നാളെയ്ക്കായി
11:12 PM Mar 24, 2020 | Deepika.com