കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ടു സംസ്ഥാനം അത്യസാധാരണമായൊരു സാഹചര്യത്തിലൂടെ കടന്നുപോകുകയാണ്. നഷ്ടധൈര്യരാകാതെ ഈ സാഹചര്യത്തെ നേരിടാൻ നമുക്കാകണം
രാജ്യം കൂടുതൽ കടുത്ത നടപടികളിലേക്കു കടക്കുകയാണ്. കോവിഡിനെ ചെറുക്കാൻ സാധാരണ നടപടികൾ പോരാ എന്നു വ്യക്തമായ സാഹചര്യത്തിലാണിത്. കേരളത്തിൽ മാർച്ച് 31 വരെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നു. അത്യസാധാരണമായ പരീക്ഷണത്തെയാണു നാം നേരിടുന്നതെന്നാണു മുഖ്യമന്ത്രി ഇന്നലെ വൈകുന്നേരം മാധ്യമങ്ങളോടു പറഞ്ഞത്. ജനങ്ങൾ കൂടുതൽ ജാഗരൂകരാകേണ്ടിയിരിക്കുന്നു. രാജ്യമൊട്ടാകെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കഴിഞ്ഞു. യാത്രാ ട്രെയിനുകൾ നേരത്തേ നിർത്തിവച്ചിരുന്നു. ആഭ്യന്തര വിമാനസർവീസുകളും ഇന്നു മുതൽ റദ്ദാക്കി. കേരളത്തിൽ ലോക്ക് ഡൗൺ പ്രാബല്യത്തിൽ വന്നു. സംസ്ഥാന അതിർത്തികൾ അടച്ചിടുകയാണ്. പൊതുഗതാഗതം നിർത്തിവയ്ക്കും. മറ്റു സംസ്ഥാനങ്ങളിൽ നിന്നു കേരളത്തിലേക്കു വരുന്നവർ 14 ദിവസത്തെ കർശന നിരീക്ഷണത്തിനു വിധേയരാകണം. വിദേശത്തുനിന്നു വരുന്നവർക്ക് നേരത്തേതന്നെ നിരീക്ഷണം നിർബന്ധിതമാക്കിയിരുന്നു.
സർക്കാർ സ്വീകരിക്കുന്ന നടപടികളോടു സഹകരിക്കാൻ ഓരോരുത്തരും കടപ്പെട്ടിരിക്കുന്നു. രോഗം കൂടുതൽ ആളുകളിലേക്കു പടരുന്നതിനാൽ കർശന നടപടികൾ സ്വീകരിക്കാൻ നിർബന്ധിതമായിരിക്കുകയാണെന്ന് ഇന്നലെ മുഖ്യമന്ത്രി വിശദീകരിച്ചു. 28 പേർക്കുകൂടി ഇന്നലെ കോവിഡ് ബാധ സ്ഥിരീകരിച്ചോടെ സംസ്ഥാനത്ത് മൊത്തം കേസുകൾ 91 ആയി. നാലുപേർ നേരത്തേ രോഗവിമുക്തരായിരുന്നു. ഇന്നലെ രോഗബാധ സ്ഥിരീകരിച്ചവരിൽ 19 പേർ കാസർഗോഡ് ജില്ലയിലാണ്. രോഗം സ്ഥിരീകരിച്ച 28 പേരിൽ 25 പേർ ദുബായിയിൽനിന്നെത്തിയവരത്രേ.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതു കാസർഗോഡ് ജില്ലയിലാണ്. അവിടെ പ്രത്യേക സാഹചര്യമാണു നിലവിലുള്ളതെന്നു മുഖ്യമന്ത്രി പറഞ്ഞു. ആളുകൾ അനാവശ്യമായി പുറത്തിറങ്ങിയാൽ അറസ്റ്റും കനത്ത പിഴയും ഉൾപ്പെടെയുള്ള നടപടികളാണ് അവിടെ നിർദേശിച്ചിരിക്കുന്നത്. വിദേശത്തുനിന്നു വന്നൊരാൾ അശ്രദ്ധ കാട്ടിയതാണ് കാസർഗോട്ട് സ്ഥിതി ഇത്രമേൽ രൂക്ഷമാക്കിയത്. അധികൃതർ നൽകുന്ന മുന്നറിയിപ്പുകളോടും ജാഗ്രതാ നിർദേശങ്ങളോടും ജനങ്ങൾ സഹകരിച്ചില്ലെങ്കിൽ അത് അവർക്കുതന്നെയും സമൂഹത്തിനു പൊതുവേയും അപകടകരമാണ്. സർക്കാർ കർശന നടപടികൾ സ്വീകരിക്കുന്പോഴും ചിലർ അതിനെ മറികടക്കാൻ ശ്രമിക്കുന്നതായും നിരുത്തരവാദിത്വത്തോടെ പെരുമാറുന്നതായും കാണുന്നു. വിദേശത്തുനിന്നും അന്യസംസ്ഥാനങ്ങളിൽനിന്നും വരുന്നവർ ആരോഗ്യവകുപ്പ് അധികൃതരുമായി ബന്ധപ്പെടണമെന്ന നിർദേശം ഇപ്പോഴും ചിലർ പാലിക്കുന്നില്ല. ഇത്തരം കാര്യങ്ങളിൽ പൗരബോധം പ്രകടിപ്പിക്കാത്തവർ സമൂഹത്തോടു തെറ്റു ചെയ്യുകയാണ്.
കെഎസ്ആർടിസിയും സ്വകാര്യ ബസുകളും സർവീസ് നിർത്തുന്നതോടെ ആളുകൾക്ക് അത്യാവശ്യ യാത്ര നിർവഹിക്കുന്നതിനു തടസമുണ്ടാകാതിരിക്കാൻ ക്രമീകരണങ്ങൾ ചെയ്യേണ്ടതുണ്ട്. സ്വകാര്യ വാഹനങ്ങൾക്കു നിരോധനം ബാധകമല്ലെങ്കിലും യാത്രാക്ലേശം കൂടുതൽ രൂക്ഷമാകാതിരിക്കാൻ നടപടികൾ ഉണ്ടാകേണ്ടിയിരിക്കുന്നു. ഇതൊക്കെയായിട്ടും ബെവ്കോയുടെ മദ്യവില്പനശാലകൾ അടച്ചിടാൻ സർക്കാർ തയാറായിട്ടില്ല. ബാറുകൾ അടച്ചെങ്കിലും സർക്കാർ മദ്യശാലകളിൽ വില്പന തുടരുന്നത് അവിടെ ആളുകൾ കൂടുന്നതിനു വഴിയൊരുക്കും.
തിരക്ക് ഒഴിവാക്കാൻ വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ പറയുന്പോഴും ഈ ഔട്ട്ലെറ്റുകളുടെ സമീപം കാണുന്ന ആൾക്കൂട്ടങ്ങൾ കോവിഡ് പ്രോട്ടോകോളിന്റെ ലംഘനമാണ്. മദ്യവില്പന പൂർണമായി ഇല്ലാതാക്കിയാൽ ഉണ്ടാകുന്ന സാമൂഹ്യ പ്രത്യാഘാതമാണ് ഇന്നലെ ഈ വിഷയത്തെക്കുറിച്ചു സംസാരിച്ചപ്പോൾ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്. സാമൂഹ്യ പ്രത്യാഘാതങ്ങളെക്കാളേറെ സർക്കാരിനുണ്ടാകുന്ന വരുമാന നഷ്ടമായിരിക്കും മദ്യവില്പന പൂർണമായി നിരോധിക്കുന്നതിൽനിന്നു സർക്കാരിനെ പിന്തിരിപ്പിക്കുന്നത്. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ മദ്യോപയോഗവും മദ്യം വാങ്ങുന്ന ആൾക്കൂട്ടവും ഉളവാക്കുന്ന ആരോഗ്യ, സാമൂഹ്യ പ്രശ്നങ്ങൾക്കാണു മുൻതൂക്കം നൽകേണ്ടത്. സംസ്ഥാനം അത്യസാധാരണമായൊരു സാഹചര്യത്തിലേക്കു കടക്കുകയാണെന്നും അതുകൊണ്ട് കേരളത്തിലാകെ ലോക്ക് ഡൗൺ ഏർപ്പെടുത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞ ഇന്നലെത്തന്നെ പാലക്കാട് ജില്ലയിലെ കള്ളു ഷാപ്പുകളുടെ ലേലം നടന്നു- അതും പ്രതിഷേധങ്ങൾക്കിടയിൽ.
പെട്രോൾ പന്പുകളും എൽപിജി വിതരണവും തടസപ്പെടില്ലെന്ന ഉറപ്പ് ആശ്വാസകരമാണ്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളും മെഡിക്കൽ ഷോപ്പുകളും രാവിലെ ഏഴു മുതൽ വൈകിട്ട് അഞ്ചുവരെയാണു പ്രവർത്തിക്കുക. കാസർഗോട്ട് മാത്രം അത് 11 മുതൽ അഞ്ചു വരെയായിരിക്കും.
കേരളത്തിൽ ഇന്നലെ മാത്രം 28 കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് വൈകുന്നേരം ചേർന്ന അവലോകനയോഗം സംസ്ഥാനമൊട്ടാകെ ലോക്ക് ഡൗൺ ഏർപ്പെടുത്താൻ തീരുമാനിച്ചത്. രാജ്യത്തു കോവിഡ് റിപ്പോർട്ട് ചെയ്ത 75 ജില്ലകളിൽ സന്പൂർണ ലോക്ക് ഡൗൺ വേണമെന്നു കേന്ദ്ര നിർദേശമുണ്ടായിരുന്നുവെങ്കിലും കേരളം ഇന്നാണു തീരുമാനമെടുത്തത്.
ഹോട്ടലുകളും മറ്റു ഭക്ഷണശാലകളും തുറന്നു പ്രവർത്തിക്കാൻ അനുവദിച്ചിട്ടുണ്ടെങ്കിലും അവിടെവച്ചു ഭക്ഷണം കഴിക്കുന്നതിന് അനുവാദമില്ല. ഭക്ഷണം വീടുകളിലെത്തിക്കുന്നതിനു സൗകര്യമുണ്ടാകുമെന്നു പറയുന്നു. കോവിഡ് ഭീതി വ്യാപിച്ചപ്പോൾത്തന്നെ പല ഹോട്ടലുകളും അടച്ചിടാൻ തുടങ്ങിയിരുന്നു. ജോലിക്കാരെ കിട്ടാൻ പ്രയാസമായതും ആളുകൾ ഭക്ഷണം കഴിക്കാനെത്തുന്നതു കുറഞ്ഞതും പല ഹോട്ടലുകൾക്കും പിടിച്ചുനിൽക്കാനാവാത്ത സാഹചര്യമുണ്ടാക്കി. സൗജന്യ റേഷൻ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ ലഭിക്കുന്ന റേഷൻ വിഹിതം പലർക്കും അത്യാവശ്യത്തിനു തികയില്ല. വീടുകളിൽനിന്നു ഭക്ഷണം കഴിക്കാൻ സാധിക്കാത്ത വലിയൊരു ഭാഗം ജനങ്ങൾക്ക് എപ്രകാരം ഭക്ഷണം ലഭ്യമാക്കാമെന്ന കാര്യവും ചിന്തിക്കേണ്ടതുണ്ട്. കുടുംബശ്രീ യൂണിറ്റുകളും മറ്റും കുറഞ്ഞ നിരക്കിൽ ഭക്ഷണം ലഭ്യമാക്കുന്ന സംവിധാനം ചിലയിടങ്ങളിലുണ്ടെങ്കിലും വ്യാപകമായൊരു ലോക്ക് ഡൗണിൽ ആളുകൾക്കുണ്ടാകുന്ന പ്രയാസങ്ങൾ പരിഹരിക്കാൻ അതു പര്യാപ്തമാണോ എന്നു സംശയമുണ്ട്.
കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി തമിഴ്നാടും മറ്റ് അയൽ സംസ്ഥാനങ്ങളും നിലപാടു കടുപ്പിച്ചതോടെ അവിടങ്ങളിൽനിന്നു ചരക്കുവരവു തടസപ്പെട്ടിട്ടുണ്ട്. അവശ്യവസ്തുക്കളുടെ ക്ഷാമം നേരിടാൻ സർക്കാർ സജീവമായി ഇടപെടണം. കഴിഞ്ഞ മൂന്നു ദിവസങ്ങളായി തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിൽനിന്ന് അരിയും പച്ചക്കറികളും ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ വരവു തടസപ്പെട്ടിരിക്കുകയാണ്. അഭൂതപൂർവമായൊരു സാഹചര്യത്തിലൂടെയാണു സംസ്ഥാനം കടന്നുപോകുന്നതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന മുഖവിലയ്ക്കെടുത്ത് ഭരണസംവിധാനവും ജനങ്ങളും കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കേണ്ടിയിരിക്കുന്നു.
അത്യസാധാരണ സാഹചര്യം; ഉണരട്ടെ സാമൂഹ്യബോധം
11:01 PM Mar 23, 2020 | Deepika.com