രാജ്യം ഏകമനസോടെ ജനതാ കർഫ്യുവിൽ പങ്കെടുത്തു. കൂടുതൽ ജാഗ്രതയോടെയും ആത്മവിശ്വാസത്തോടെയും കോവിഡിനെതിരേ പോരാടേണ്ട ദിനങ്ങളാണു മുന്നിലുള്ളത്
കോവിഡ് -19നെ നേരിടാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂ രാജ്യം ഏകമനസോടെ ഏറ്റെടുത്തു. കൊറോണ വൈറസിനെ തുരത്താൻ രാജ്യം സജ്ജമാണെന്ന സന്ദേശമാണ് ഇതിലൂടെ നാം ലോകത്തിനു നൽകിയത്. കക്ഷിവ്യത്യാസമില്ലാതെ, വർണ- വർഗ ഭേദമില്ലാതെ ആബാലവൃദ്ധം ജനങ്ങൾ ഈ സാമൂഹ്യ പ്രതിരോധത്തിൽ പങ്കാളികളായി. പക്ഷേ, ഈ ജാഗ്രത ഇവിടെ അവസാനിക്കേണ്ടതല്ല. ജാഗ്രത അനുസ്യൂതം തുടരേണ്ടിയിരിക്കുന്നു.
കാരണം, രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. മരണസംഖ്യയും കൂടി. കേരളത്തിലും രോഗബാധിതരുടെ എണ്ണം ചെറിയ തോതിലെങ്കിലും വർധിച്ചു. പ്രതിരോധ നടപടികൾ മാതൃകാപരമായി നടപ്പാക്കുന്ന സംസ്ഥാനമാണു കേരളമെങ്കിലും വൈറസ് ബാധിതരുടെ എണ്ണത്തിലുണ്ടാകുന്ന വർധന അധിക ജാഗ്രത അത്യാവശ്യമാക്കുന്നു.
ജനതാ കർഫ്യു രാത്രി ഒന്പതു മണിയോടെ കഴിഞ്ഞിട്ടും പല സംസ്ഥാനങ്ങളിലും ജനങ്ങൾ വീടിനുള്ളിൽത്തന്നെ തുടർന്നു. കേരളവും ആ രീതി പിന്തുടരാനാണു സംസ്ഥാന സർക്കാരിന്റെ നിർദേശം. നിയമപരമായ നടപടികളിലൂടെ എന്നതിലുപരി ജനങ്ങളുടെ സഹകരണത്തോടെ കർഫ്യു നടപ്പാക്കുക എന്ന പ്രധാനമന്ത്രിയുടെ നിർദേശം കേരളത്തിലും പാലിക്കപ്പെട്ടു.
ഇന്നലത്തെ ജനതാ കർഫ്യുവിന്റെ വിജയം ഇന്ത്യയിലെ ജനങ്ങളുടെ വിജയമാണ്. വൈറസ് വ്യാപനത്തെ ചെറുക്കാൻ ഇത്തരം ചില നടപടികൾ അനിവാര്യമാണെന്ന് ജനങ്ങൾക്കു ബോധ്യപ്പെടുന്നുണ്ട്. കേന്ദ്രസർക്കാരിനോടൊപ്പം വിവിധ സംസ്ഥാന സർക്കാരുകളും സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥ-ഭരണ സംവിധാനങ്ങളും ഒറ്റക്കെട്ടായി പ്രവർത്തിച്ചതുകൊണ്ടാണ് ഈ വിജയം കൈവരിക്കാനായത്. ജനതാ കർഫ്യു നൽകുന്ന പല പാഠങ്ങളിലൊന്ന് ഈ ഒരുമയെ സംബന്ധിച്ചതാണ്. ഇത്രയും ബൃഹത്തായൊരു രാജ്യത്ത്, ലോകത്ത് ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള രാജ്യത്ത്, എല്ലാ ജനങ്ങളും ഒരു ദിവസം മുഴുവൻ വീടിനുള്ളിൽ കഴിയണമെന്ന നിർദേശം നടപ്പായതു വലിയ വിജയംതന്നെ.
രാജ്യവ്യാപകമായി ഇത്തരമൊരു കർഫ്യു നടപ്പാക്കാനായതിലൂടെ രാജ്യത്തെ ഓരോ പൗരനിലും ഈ രോഗത്തിന്റെ ഗൗരവത്തെക്കുറിച്ചുള്ള ബോധ്യമുണ്ടാക്കാൻ കഴിഞ്ഞുവെന്നു കരുതാം. മാധ്യമങ്ങളിലൂടെയും മറ്റും കോവിഡിനെ സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങളിൽ നല്ലൊരു ഭാഗത്തിനു ലഭിച്ചിട്ടുണ്ടെങ്കിലും ബോധവത്കരണം തീരെ ഉണ്ടായിട്ടില്ലാത്ത ഇടങ്ങളും ആളുകളും രാജ്യത്തുണ്ട്. രാജ്യം മുഴുവൻ ഒരു ദിവസം നിശ്ചലമാകുന്പോൾ സ്വാഭാവികമായും അതിന്റ കാരണം ആരും തേടും; ആളുകൾ കാര്യം ഗൗരവപൂർവം എടുക്കും. അതുതന്നെയായിരുന്നു ഈ ദേശീയ കർഫ്യു ആചരണത്തിന്റെ ലക്ഷ്യവും.
കോവിഡ്-19 വ്യാപനത്തിനെതിരേയുള്ള പോരാട്ടത്തിൽ വികസിത രാജ്യങ്ങൾപോലും പരാജയപ്പെട്ടുകൊണ്ടിരിക്കേ 132 കോടി ജനങ്ങളിലേക്ക് ഈ വിപത്തിനെക്കുറിച്ചൊരു ബോധ്യം പകർന്നുകൊടുക്കാൻ കഴിഞ്ഞുവെന്നതു നിസാര കാര്യമല്ല. കോവിഡിനെക്കുറിച്ച് രാജ്യത്തെ ഓരോ പൗരനും അറിവും ജാഗ്രതയുമുണ്ടായിരിക്കണം. ജാഗ്രത ഉണ്ടായിരുന്നുവരിൽത്തന്നെ അതു വർധിപ്പിക്കാൻ കർഫ്യു സഹായകമായിട്ടുണ്ടാവും. പ്രതിസന്ധിഘട്ടങ്ങളിൽ രാജ്യം ഒറ്റക്കെട്ടായി നിൽക്കുമെന്ന സന്ദേശവും നാം ഇതിലൂടെ ലോകത്തിനു നൽകി. പകർച്ചവ്യാധികളുടെ സന്ദർഭങ്ങളിൽ ഭരണാധികാരികളും ആരോഗ്യപ്രവർത്തകരും നൽകുന്ന മുന്നറിയിപ്പുകളും ജാഗ്രതാ നിർദേശങ്ങളും പാലിക്കാൻ ഓരോ പൗരനും കടമയുണ്ട്. നിർദേശങ്ങൾ പാലിക്കാൻ ചിലർ കൂട്ടാക്കാതിരുന്നതു പ്രശ്നമുണ്ടാക്കിയതായി നാം കണ്ടു. കാസർഗോട്ട് വൈറസ് ബാധ ഏറെയായിരിക്കാൻ കാരണം ഒരാൾ നിബന്ധന പാലിക്കാൻ കൂട്ടാക്കാതിരുന്നതാണെന്നു കാണുന്നു. ഇപ്പോൾ കേരളത്തിൽ ഏറ്റവും കൂടുതൽ വൈറസ് ബാധിതരുള്ള ജില്ല കാസർഗോഡാണ്. സന്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചിരിക്കുന്ന ഏക ജില്ലയും കാസർഗോഡ് തന്നെ.
ജനങ്ങൾ പൊതുവേ സർക്കാർ നിർദേശങ്ങൾ പാലിക്കുന്നുണ്ടെങ്കിലും ഒറ്റപ്പെട്ട നിസഹകരണവും നിസംഗതയും അശ്രദ്ധയുമൊക്കെ അപകടത്തിലേക്കു നയിക്കാം. ഒരു കാര്യത്തിൽ, വാഹനാപകടം പോലെയാണിത്. വാഹനമോടിക്കുന്നയാൾ മാത്രമല്ല, എതിരേ വരുന്ന വാഹനമോടിക്കുന്നയാളോ ഓവർടേക്ക് ചെയ്യുന്ന ഡ്രൈവറോ ഏതെങ്കിലും കാൽനടക്കാരനോ അശ്രദ്ധ കാട്ടിയാൽ അപകടമുണ്ടാകാമെന്നതുപോലെ. നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കുന്നവരാകും ചിലപ്പോൾ അപകടത്തിൽ പെടുക.
കൊറോണ വൈറസ് ബാധിതരുമായി നേരിട്ട് ഇടപെടുന്നവർക്കാണു വൈറസ് പകരാൻ കൂടുതൽ സാധ്യത. അതുകൊണ്ടാണു വിദേശത്തുനിന്നു വരുന്നവർ തങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ആരോഗ്യവകുപ്പ് അധികൃതരെ അറിയിക്കണമെന്നും അവരുടെ നിർദേശങ്ങൾക്കനുസൃതമായി പ്രവർത്തിക്കണമെന്നും തുടക്കം മുതലേ സർക്കാർ ആവശ്യപ്പെടുന്നത്. പലരും ആ നിർദേശം ശിരസാ വഹിച്ച് സ്വയം ഏകാന്തവാസത്തിനു തയാറായി. വിവരങ്ങൾ ആരോഗ്യവകുപ്പിൽ അറിയിക്കുകയും ചെയ്തു. ഇവർ ഇത്തരമൊരു ഐസൊലേഷനു തയാറായതു സമൂഹത്തിന്റെ സുരക്ഷയ്ക്കുവേണ്ടിക്കൂടിയാണെന്നു നാം അംഗീകരിക്കണം.
വിദേശത്തുനിന്നു വന്നവരെയും രോഗബാധയുണ്ടാകാൻ സാധ്യതയുള്ളവരെയും സാമൂഹികമായി അകറ്റി നിർത്തിയ സംഭവങ്ങളുണ്ടായി. വിദേശ വിനോദസഞ്ചാരികളോടു മോശമായി പെരുമാറിയ ചില സംഭവങ്ങളുമുണ്ട്. ഇതൊക്കെ മാന്യതയില്ലാത്ത പ്രവൃത്തികളാണ്. നിരീക്ഷണത്തിൽ കഴിയുന്നവരോടു ബന്ധുക്കൾ മനുഷ്യത്വമില്ലാതെ പെരുമാറുന്നതായും റിപ്പോർട്ടുകൾ വന്നു. ക്രൂരമായ ഇത്തരം നടപടികൾ ഉണ്ടായിക്കൂടാ.
കോവിഡിനെ തളയ്ക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളും വിവിധ വകുപ്പുകളും രാപകൽ അധ്വാനിക്കുന്പോൾ ആ പരിശ്രമങ്ങൾക്കു നാം വില കല്പിക്കണം. ഇന്നലെ വൈകുന്നേരം അഞ്ചുമണിക്ക് രാജ്യത്തുടനീളം ജനങ്ങൾ കൈകൊട്ടിയും പാട്ടുപാടിയും ആരോഗ്യ പ്രവർത്തകരെയും കോവിഡിനെതിരേയുള്ള പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന മറ്റുള്ളവരെയും അഭിനന്ദിക്കാൻ തയാറായത് ഈ പോരാട്ടത്തിന്റെ പ്രാധാന്യവും അവരുടെ പ്രവർത്തനത്തിന്റെ മാഹാത്മ്യവും അംഗീകരിച്ചുകൊണ്ടാണ്.
ജനതാ കർഫ്യു പ്രമാണിച്ച് ഇന്നലെ പലരും കുടുംബാംഗങ്ങളോടൊപ്പം മുഴുവൻ സമയം ചെലവിട്ടു. കുടുംബബന്ധങ്ങളും സൗഹൃദങ്ങളും ദൃഢമാകാൻ ഇത്തരം കാര്യങ്ങൾ ഉപകരിക്കുന്നതു നല്ലതുതന്നെ.
പ്രബല രാജ്യങ്ങൾപോലും കോവിഡ്-19നു മുന്നിൽ വിറങ്ങലിച്ചു നിൽക്കുന്പോൾ, ഇന്ത്യയിലെ ജനങ്ങൾ കാട്ടുന്ന ഒരുമ രാജ്യത്തിന്റെ ബലമായി തുടരുമെന്നു പ്രത്യാശിക്കാം.
ജനതാ കർഫ്യു വിജയമെങ്കിലും ജനം ജാഗ്രത കൈവെടിയരുത്
01:50 AM Mar 23, 2020 | Deepika.com