കോവിഡ്-19 കാർഷിക മേഖലയിലും കടുത്ത പ്രതിസന്ധി ഉളവാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കാർഷികവായ്പയുടെ മോറട്ടോറിയം കാലാവധി ദീർഘിപ്പിക്കണം. ചെറുകിട വ്യാപാരികളുടെയും സംരംഭകരുടെയും വായ്പകൾ തിരിച്ചടയ്ക്കുന്നതിനു സാവകാശം നൽകുകയും വേണം
കോവിഡ്-19നെതിരേ വിവിധ തലങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കേ അതിന്റെ ഭാഗമായ നിയന്ത്രണങ്ങളുടെ ഫലമായി പ്രയാസങ്ങൾ അനുഭവിക്കുന്നവരെ സഹായിക്കാൻ സംസ്ഥാന സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണം. തൊഴിലും വരുമാന മാർഗങ്ങളും നഷ്ടപ്പെട്ടവർക്കാണ് ഇപ്പോൾ ഏറ്റവും കൂടുതൽ സഹായം ആവശ്യമായിട്ടുള്ളത്. അതിൽത്തന്നെ കർഷകർ മുൻഗണന അർഹിക്കുന്നു. ചെറുകിട വ്യാപാരികളും സംരംഭകരുമാണ് മറ്റൊരു കൂട്ടർ. ഒട്ടുമിക്കവരും വായ്പയെടുത്താണു തൊഴിൽ നടത്തിയിരുന്നത്. വായ്പ തിരിച്ചടയ്ക്കാൻ സമയം നീട്ടിക്കിട്ടുക എന്നതാണ് ഇവരുടെ അടിയന്തരാവശ്യം.
കഴിഞ്ഞ രണ്ടു വർഷമായി പ്രളയക്കെടുതിയുടെ പേരിൽ കാർഷിക വായ്പ തിരിച്ചടവിനു മോറട്ടോറിയം ഏർപ്പെടുത്തിയിരുന്നു. വലിയ സമ്മർദത്തെത്തുടർന്നാണ് അതനുവദിച്ചത്. മോറട്ടോറിയത്തിന്റെ കാലാവധി മാർച്ച് 31ന് അവസാനിക്കും. വർഷാന്ത്യ കണക്കെടുപ്പിനോടനുബന്ധിച്ച്, സർഫാസി നിയമപ്രകാരം വായ്പാ തിരിച്ചടവിനു ബാങ്കുകൾ നടപടികൾ സ്വീകരിച്ചുതുടങ്ങി. നിലവിലെ സാഹചര്യത്തിൽ ബാങ്കുകൾ റിക്കവറി നടപടികളിലേക്കു കടക്കും.
കോവിഡ് -19 ന്റെ പ്രത്യാഘാതം കാർഷിക, വ്യാപാര മേഖലകളിലെല്ലാം ഉണ്ടായിട്ടുണ്ട്. കനത്ത വേനലിന്റെ പിടിയിലാണിപ്പോൾ കേരളം. വരൾച്ച കാർഷിക മേഖലയെയാണല്ലോ ഏറ്റവും ഗൗരവതരമായി ബാധിക്കുന്നത്. വിപണി ദുർബലമാകുകയും ചെയ്തിരിക്കുന്നു. കാർഷികോത്പന്നങ്ങളുടെ വില കുത്തനേ താണു. തദ്ദേശീയമായി ഉത്പാദിപ്പിക്കുന്ന ജൈവ കാർഷിക വിഭവങ്ങൾ വിറ്റഴിക്കാനാവാതെ കേടാകുന്നു. ആലപ്പുഴ ജില്ലയിലെ മാരാരിക്കുളം- കഞ്ഞിക്കുഴി മേഖലയിൽ കർഷക കൂട്ടായ്മകൾ വൻതോതിലാണു ജൈവ പച്ചക്കറി ഉത്പാദനം നടത്തിവന്നിരുന്നത്. വിഷരഹിത പച്ചക്കറികൾ വിറ്റഴിക്കാൻ വിപണിയുണ്ടായിരുന്നു. എന്നാൽ കോവിഡ്-19 വിപണിയെ തളർത്തിയതിനാൽ പച്ചക്കറി വില്പന ഗണ്യമായി കുറഞ്ഞു. ഇപ്പോൾ അങ്ങാടിപ്പയറും പച്ചമുളകും പാവയ്ക്കയും പടവലങ്ങയുമൊക്കെ വിറ്റഴിക്കാനാകാതെ ചീഞ്ഞുപോവുകയാണ്. ഇതുമൂലം, ഉത്പാദകരായ കർഷകർക്കു പ്രതിഫലം നൽകാൻ കർഷകസംഘങ്ങൾക്കു കഴിയുന്നില്ല. ഇതിൽനിന്ന് ഒരു പാഠം നാം പഠിക്കേണ്ടതുണ്ട്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കർഷക കൂട്ടായ്മകളും കാർഷിക ചന്തകളും ഉണ്ടെങ്കിലും എന്തെങ്കിലും കാരണത്താൽ വില്പനയ്ക്കു തടസമുണ്ടായാൽ ഉത്പന്നങ്ങൾ സൂക്ഷിക്കാനോ സംസ്കരിക്കാനോ യാതൊരു മാർഗവുമില്ല. പച്ചക്കറികൾ ഏറെദിവസം സൂക്ഷിച്ചുവയ്ക്കാനാവില്ല. ആലപ്പുഴ കഞ്ഞിക്കുഴിയിൽ ഇത്തരത്തിൽ കുറെയേറെ പച്ചക്കറികൾ ഉപയോഗശൂന്യമായിട്ടുണ്ട്. ഈ ഘട്ടത്തിലെങ്കിലും സ്വയംപര്യാപ്തതയ്ക്കുതകുന്ന മാർഗങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടണം.
നെൽക്കൃഷി മേഖലയിൽ വിളവെടുപ്പിന്റെ സമയമാണിത്. മുന്പു സംഭരിച്ച നെല്ലിന്റെ വിലയിൽ നല്ലൊരു ഭാഗം കർഷകർക്ക് ഇനിയും കിട്ടിയിട്ടില്ല. ഇതിനിടെ വായ്പാ തിരിച്ചടവിനു നോട്ടീസ് ലഭിച്ചാൽ എന്തു ചെയ്യുമെന്നറിയാതെ ആശങ്കയിലാണു കർഷകർ.
ചെറുകിട വ്യാപാര മേഖലയിലും പ്രതിസന്ധി രൂക്ഷമാണ്. കോവിഡ് വ്യാപനം തടയുന്നതിന് ആളുകൾ സന്പർക്കങ്ങളും യാത്രകളും കുറയ്ക്കണമെന്നു നിർദേശമുള്ളതിനാൽ ഇത് വിപണിയെയും ബാധിക്കുന്നു. തെരുവുകൾ മിക്കതും വിജനമാണ്. വ്യാപാരശാലകളിൽ കച്ചവടം തുലോം കുറവ്. ബസുകളിൽ യാത്രക്കാർ കുറവ്. ഓട്ടോറിക്ഷക്കാർക്കും വരുമാനമില്ല. ഈ സാഹചര്യത്തിൽ ചെറുകിട ബാങ്ക് വായ്പകളുടെ കാര്യത്തിലെങ്കിലും ഇളവുകൾ അനുവദിക്കേണ്ടിയിരിക്കുന്നു. ചെറുകിട സംരംഭകരുടെ വായ്പാ തിരിച്ചടവിനു സാവകാശം നൽകണം. സഹകരണ ബാങ്കുകൾക്ക് ഇതു സംബന്ധിച്ച നിർദേശം നൽകാൻ സർക്കാർ തയാറാവണം.
വാണിജ്യ ബാങ്കുകൾ മോറട്ടോറിയം കാലാവധി ദീർഘിപ്പിക്കണമെന്നു കഴിഞ്ഞ ദിവസം നടന്ന സർവകക്ഷിയോഗം ആവശ്യപ്പെട്ടിരുന്നു. മോറട്ടോറിയത്തെക്കുറിച്ചു ചർച്ച ചെയ്യാൻ സംസ്ഥാന തല ബാങ്കേഴ്സ് സമിതി ഇന്നു യോഗം ചേരുന്നുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ, മോറട്ടോറിയം കാലാവധി ദീർഘിപ്പിക്കുന്നതിന് അനുകൂലമായ തീരുമാനമുണ്ടാകുമെന്നാണു കരുതുന്നത്. ബാങ്കേഴ്സ് സമിതി തീരുമാനമെടുത്താലും അതിനു റിസർവ് ബാങ്കിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്.
തൊഴിലുറപ്പു തൊഴിലാളികൾ, പരന്പരാഗത തൊഴിലാളികൾ എന്നിവർക്കു സർക്കാരിൽനിന്നു ലഭിക്കേണ്ട കുടിശികയും എത്രയും വേഗം ലഭ്യമാക്കണം. ക്ഷേമപെൻഷനുകളുടെ കാര്യത്തിലും കാലവിളംബം ഉണ്ടാകരുത്. കോവിഡ്-19 അടുത്ത ഘട്ടത്തിലേക്കു കടന്നാൽ അതുണ്ടാക്കുന്ന പ്രതിസന്ധി നേരിടാൻ നാം കൂടുതൽ കരുതലെടുക്കേണ്ടിവരും. തൊഴിൽ മേഖല നിശ്ചലമായാൽ വരുമാനം ഇല്ലാതാകുന്നവർക്ക് ഏതുവിധത്തിൽ സഹായം എത്തിക്കാൻ കഴിയുമെന്നു ചിന്തിക്കണം.
സ്വർണപ്പണയത്തിന്മേലുള്ള കാർഷികവായ്പ ദുരുപയോഗിക്കപ്പെടുന്നെന്നു ചൂണ്ടിക്കാട്ടി ഈ വായ്പ നിർത്തിവയ്ക്കുകയാണു പല ബാങ്കുകളും. ഇത്തരം നീക്കങ്ങൾ സാധാരണ കർഷകരെ ബ്ലേഡ് പലിശക്കാരുടെ കൊലക്കളത്തിലേക്കു വിട്ടുകൊടുക്കാനേ സഹായകമാകൂ. നാലു ശതമാനം പലിശയ്ക്കുള്ള കാർഷികവായ്പ സാധാരണ കർഷകരെ ഉദ്ദേശിച്ചുള്ളതാണെങ്കിലും പലപ്പോഴും ഇത്തരം ആനുകൂല്യങ്ങളുടെ പ്രയോജനം വൻകിടക്കാർ കവരുന്നുണ്ട്. സർക്കാർ നിയന്ത്രിത ബാങ്കുകളിൽനിന്ന് 615 അക്കൗണ്ടുകളിലേക്കായി 58,561 കോടി രൂപയുടെ കാർഷിക വായ്പ 2016ൽ മാത്രം നൽകിയതായി വെളിച്ചത്തു വന്നിരുന്നു. ഒരു അക്കൗണ്ടിലേക്കു ശരാശരി 95 കോടി രൂപ. ഏതു കർഷകനാണ് ഇത്രയും വലിയ തുക വായ്പയായി ലഭിക്കുക? റിലയൻസ് ഫ്രെഷ് അടക്കമുള്ള വൻകിടക്കാരായിരുന്നു ഈ വായ്പയെടുത്തവർ. പാവപ്പെട്ട കർഷകരെയും വ്യാപാരികളെയും സഹായിക്കാനുള്ള പല പദ്ധതികളും ലക്ഷ്യം തെറ്റുന്നത് ഇത്തരം വഴിവിട്ടുള്ള നടപടികളിലൂടെയാണ്. ബാങ്കുകളുടെ മൊത്തം വായ്പകളുടെ 18 ശതമാനം കാർഷിക മേഖലയ്ക്കു നൽകണമെന്ന മുൻഗണനാ വായ്പാ നയത്തിന്റെ (പിഎസ്എൽ പോളിസി) മറവിലാണീ തിരിമറി. കോർപറേറ്റുകൾ പലിശയിളവിന്റെ ഫലം കൊയ്യുന്പോൾ പാവപ്പട്ട കർഷകർ കൊള്ളപ്പലിശയ്ക്കിരയാകുന്നു.
കർഷകർക്കും ചെറുകിട വ്യാപാരികൾക്കും ചെറുകിട സംരംഭകർക്കും കൈത്താങ്ങാകാൻ സർക്കാരിനു കഴിയണം. കാർഷിക കടാശ്വാസ കമ്മീഷനും അവസരത്തിനൊത്തുയർന്ന് കർഷകരുടെ രക്ഷയ്ക്കെത്തണം. വാണിജ്യ ബാങ്കുകളെക്കൂടി കാർഷിക കടാശ്വാസ കമ്മീഷന്റെ പരിധിയിൽ കൊണ്ടുവരണമെന്നു നിർദേശമുണ്ട്. പ്രകൃതിക്ഷോഭം മൂലമുള്ള വിളനാശത്തിനു നഷ്ടപരിഹാരം ഇരട്ടിയാക്കാൻ മന്ത്രിസഭ തീരുമാനിച്ചിരുന്നു. കോവിഡ് ബാധയുടെ പശ്ചാത്തലത്തിലും ഇത്തരം ആശ്വാസതീരുമാനങ്ങൾ സർക്കാർ എടുക്കണം.
കാർഷിക മോറട്ടോറിയം കാലാവധി നീട്ടണം
11:29 PM Mar 17, 2020 | Deepika.com