പെട്രോളിനും ഡീസലിനും ലിറ്ററിനു മൂന്നു രൂപ വീതം നികുതി വർധിപ്പിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം സാന്പത്തിക പ്രതിസന്ധിയാലും കോവിഡ്-19നാലും വലയുന്ന ജനങ്ങളെ കൂടുതൽ ദുരിതത്തിലേക്കു തള്ളിവിടും
ജനങ്ങളുടെ പുര കത്തുന്പോൾ അവരുടെ വാഴ വെട്ടുകയാണു പെട്രോളിനും ഡീസലിനും ലിറ്ററിനു മൂന്നു രൂപ വീതം നികുതി വർധിപ്പിച്ചുകൊണ്ടു കേന്ദ്രസർക്കാർ. ഈ നികുതിവർധന വിലവർധനയ്ക്കിടയാക്കില്ലെന്നു പറയുന്നതു മുടന്തൻ ന്യായം മാത്രം. അന്താരാഷ്ട്രവിപണിയിൽ പെട്രോളിയം വില കുത്തനേ ഇടിയുന്നതുകൊണ്ട് ഫലത്തിൽ നികുതി വർധന വിലയിൽ പ്രതിഫലിക്കില്ലെങ്കിലും ഇത്തരമൊരു നികുതി ഈടാക്കൽ ജനങ്ങളെ കൊള്ളയടിക്കൽതന്നെയാണ്.
കോവിഡ് വ്യാധി ആഗോളതലത്തിൽ ആശങ്ക പരത്തിയിരിക്കുന്ന അവസരമാണിത്. പല രാജ്യങ്ങളും വലിയ സാന്പത്തിക പ്രതിസന്ധിയിൽ. കോവിഡ്-19ൽനിന്നു രക്ഷ നേടാനുള്ള ഭഗീരഥ പ്രയത്നത്തിലാണു ലോകം. ഇന്ത്യയും ഈ രോഗത്തിനെതിരേ പോരാടുന്നു. രാജ്യത്തു പല മേഖലകളിലും സ്തംഭനാവസ്ഥയാണ്. പൊതുഗതാഗതം ഉപയോഗിക്കുന്നതിൽനിന്നും പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടുന്നതിൽനിന്നുമൊക്കെ ജനങ്ങൾ പരമാവധി ഒഴിഞ്ഞുനിൽക്കുന്നു. ഇതുമൂലം സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം വർധിക്കും. ഇന്ധനവില ജനങ്ങളെ നേരിട്ടു ബാധിക്കും. തൊഴിൽ മേഖലയും വ്യാപാരരംഗവുമൊക്കെ പ്രതിസന്ധിയിലായിക്കഴിഞ്ഞു. ജനങ്ങളുടെ വരുമാനമാർഗങ്ങൾ അടയുന്നു. ഒട്ടുമിക്കവരുടെയും വരുമാനത്തിൽ വലിയ ശോഷണമാണ് ഉണ്ടായിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ ജനങ്ങളുടെ സാന്പത്തിക ഞെരുക്കം ലഘൂകരിക്കാൻ സഹായകമായ തീരുമാനങ്ങളെടുക്കേണ്ട സർക്കാർ അവരുടെ ചുമലിൽ കൂടുതൽ നികുതിഭാരം കെട്ടിവയ്ക്കുന്നതു തിന്മതന്നെയാണ്.
പെട്രോളിയം ഉത്പന്നങ്ങളുടെ വില ആഗോള വിപണിയിലെ ക്രൂഡ് വിലവ്യതിയാനവുമായി ബന്ധപ്പെട്ടാണു നിശ്ചയിക്കുന്നതെന്നാണു വയ്പ്. ആഗോളവിപണിയിൽ വില കൂടുന്പോൾ ആ നിമിഷം ആഭ്യന്തര വിപണിയിലും വില ഉയരും. കുറയുന്പോൾ ആഭ്യന്തര വിലയും കുറയേണ്ടതാണ്. കോവിഡ് മൂലം ആഗോള വിപണിയിൽ പെട്രോളിയം വില കുത്തനേ ഇടിഞ്ഞതായി കേട്ടപ്പോൾ ഇവിടെ ജനം കാർമേഘത്തിലെ സുവർണരേഖയായി അതിനെ കണ്ടിട്ടുണ്ടാവും. പക്ഷേ ജനം അങ്ങനെ ആശ്വസിക്കുകയൊന്നും വേണ്ടെന്നാണു കേന്ദ്ര സർക്കാരിന്റെ തീരുമാനം. അടിക്കടി നികുതി കൂട്ടിയേ സർക്കാരിനു ശീലമുള്ളൂ. നികുതിവർധനയെ വിലയിടിവുകൊണ്ടു മറച്ചാൽ മതിയെന്നാണോ സർക്കാർ കരുതുന്നത്?
ക്രൂഡോയിൽ വിലയിൽ റിക്കാർഡ് ഇടിവാണിപ്പോൾ ഉണ്ടായിരിക്കുന്നത്. യുപിഎ സർക്കാരിന്റെ കാലത്തു ക്രൂഡോയിൽ വില ബാരലിനു 115 ഡോളർ വരെ വന്നിരുന്നു. എന്നാൽ, ഇപ്പോഴത്തെ സർക്കാർ അധികാരത്തിലേറിയ നാൾ മുതൽ ആഗോളവിപണിയിൽ ക്രൂഡോയിലിനു വിലത്തകർച്ചയാണ്. ക്രൂഡോയിൽ വൻതോതിൽ ഇറക്കുമതി ചെയ്യുന്ന രാജ്യമെന്ന നിലയിൽ ഇന്ത്യക്ക് അങ്ങനെ വലിയ സാന്പത്തിക നേട്ടമുണ്ടാക്കാനായി; ഏറെ വിദേശനാണ്യം സന്പാദിക്കാനും കഴിഞ്ഞു.
മുൻകാലങ്ങളിൽ പെട്രോളിയം കയറ്റുമതി രാഷ്ട്രങ്ങളുടെ ഐക്യവും അവരുടെ സമ്മർദതന്ത്രങ്ങളും വിലനിലവാരം ഉയർന്നുനിൽക്കുന്നതിനു വഴിയൊരുക്കി. എന്നാൽ ഇപ്പോൾ ഉത്പാദക രാജ്യങ്ങൾ രണ്ടു തട്ടിലാണ്. ഇതിന്റെ ഫലം ക്രൂഡോയിൽ വിപണിയിൽ കാണുന്നുണ്ട്. പെട്രോളിയം ഉത്പാദക രാജ്യങ്ങളുടെ സംഘടന(ഒപ്പെക്)യും അതിൽ ഇല്ലാത്ത റഷ്യയും മറ്റ് ഒന്പതു രാജ്യങ്ങളും ചേർന്നു മൊത്തം 24 അംഗ രാജ്യങ്ങളുള്ള ഒപ്പെക് പ്ലസ് കൂട്ടായ്മ 2016ൽ നിലവിൽവന്നു. ക്രൂഡ് വില ക്രമാതീതമായി താഴേക്കു പോയത് ഇവരെയെല്ലാം ബാധിക്കും. കഴിഞ്ഞയാഴ്ച ഒപ്പെക് പ്ലസിന്റെ യോഗം വിയന്നയിൽ നടന്നു. ഈ സമ്മേളനത്തിൽ, ക്രൂഡ് വിലയിടിവു തടയാൻ ഉത്പാദനം കുറയ്ക്കണമെന്നു നിർദേശമുണ്ടായെങ്കിലും പ്രമുഖ ക്രൂഡ് ഉത്പാദക രാജ്യമായ റഷ്യയുടെ വിയോജിപ്പുമൂലം അതു നടപ്പായില്ല. ഇതോടെ ക്രൂഡ് വില വീണ്ടും ഇടിഞ്ഞു. യോഗം ചേരുംമുന്പ് ബാരലിനു 48 ഡോളറായിരുന്ന ക്രൂഡ് വില യോഗം പിരിഞ്ഞതോടെ 45 ഡോളറായി താണു. അടുത്തദിവസങ്ങളിൽ വിലയിടിവു തുടർന്നു റിക്കാർഡ് വിലത്തകർച്ചയിലെത്തി. ഇതനുസരിച്ച് ഇന്ത്യയിലെ പെട്രോൾ, ഡീസൽ ഉപയോക്താവിന് ലിറ്ററിനു പതിനഞ്ചു രൂപവരെ കുറവു ലഭിക്കേണ്ടതാണ്. എന്നാൽ, അതുണ്ടായില്ലെന്നു മാത്രമല്ല, പ്രത്യേക എക്സൈസ് തീരുവയായി ലിറ്ററിനു രണ്ടു രൂപയും റോഡ് സെസ് ഇനത്തിൽ ഒരു രൂപയും വർധിപ്പിച്ചിരിക്കുകയാണു സർക്കാർ. ഇതുമൂലം സർക്കാരിന് ഒരു വർഷം ലഭിക്കുന്ന അധികവരുമാനം 39,000 കോടി രൂപയാണ്.
ലോകമെന്പാടും സാന്പത്തിക പ്രതിസന്ധി രൂക്ഷമാണ്. ഓഹരിവിപണിയിൽ വലിയ തകർച്ചയാണുണ്ടായിരിക്കുന്നത്. ഇതിനിടെയാണു കോവിഡ്-19ന്റെ വൻ ഭീഷണി. ഇത്തരമൊരു സാഹചര്യത്തിൽ വിപണിയിൽ പണം എത്തുന്നതിന് ആനുകൂല്യങ്ങളും നികുതിയിളവുമൊക്കെ പ്രഖ്യാപിക്കേണ്ടിടത്ത് ജനങ്ങളെ പിഴിയാനാണു സർക്കാർ ശ്രമിക്കുന്നത്. പെട്രോൾ, ഡീസൽ വിലകളിൽ ഉണ്ടാകുന്ന വർധന ഒരു ചങ്ങലപോലെ വിവിധ മേഖലകളിൽ പ്രതിഫലിക്കും. ഉപ്പു തൊട്ടു കർപ്പൂരം വരെ വില വർധിക്കാനതിടയാക്കും. അതേസമയം പെട്രോളിയം ഉത്പന്നങ്ങളുടെ വിലക്കുറവ് വിലക്കയറ്റം തടയാൻ കാരണമാകേണ്ടതാണ്. പക്ഷേ, ഇവിടെ അതു ഫലത്തിൽ ഉണ്ടാകുന്നില്ല.
ഒന്നാം മോദി സർക്കാർ അധികാരത്തിൽ വന്ന 2014ൽ പെട്രോൾ ലിറ്ററിന് 9രൂപ 48പൈസയും ഡീസലിനു മൂന്നു രൂപ 56 പൈസയുമായിരുന്നു കേന്ദ്ര എക്സൈസ് നികുതി. ഇപ്പോഴത് യഥാക്രമം 22 രൂപ 98 പൈസയും 18 രൂപ 83 പൈസയുമായിരിക്കുന്നു. 2014-16 കാലയളവിൽ മാത്രം കേന്ദ്രസർക്കാർ ഒന്പതു പ്രാവശ്യമാണു പെട്രോളിയത്തിന്റെ എക്സൈസ് തീരുവ വർധിപ്പിച്ചത്. 2017ലും 2018ലും നേരിയ കുറവു വരുത്തിയിരുന്നു. 2014-15ൽ എക്സൈസ് തീരുവ ഇനത്തിൽ കേന്ദ്രസർക്കാരിന്റെ വരുമാനം 99,000 കോടി രൂപയായിരുന്നെങ്കിൽ 2016-17 ആയപ്പോൾ ഈയിനത്തിൽ വരുമാനം 2.42 ലക്ഷം കോടി രൂപയായി. ഇതിൽ ചെറിയൊരു വിഹിതമേ സംസ്ഥാന സർക്കാരുകൾക്കു നൽകുകയുള്ളൂ. പെട്രോളും ഡീസലും ജിഎസ്ടിയുടെ പരിധിയിലാക്കിയിട്ടില്ല.
ഇപ്പോഴത്തെ വിലയിടിവ് പെട്രോളിയം വിപണിയിലുള്ള സ്വകാര്യ കന്പനികൾക്കു നേട്ടമാകും. വിലനിയന്ത്രണം എടുത്തുകളഞ്ഞതോടെ വിപണിയിൽ സജീവമായ റിലയൻസ്, എസാർ, ഷെൽ ഇന്ത്യ എന്നീ സ്വകാര്യ കന്പനികൾ തങ്ങളുടെ വിപണി വിഹിതം വർധിപ്പിച്ചിട്ടുണ്ട്. ബിപിസിഎൽ സ്വകാര്യവത്കരിക്കാനുള്ള നീക്കവും ഇതിനിടെ നടക്കുന്നു.
പെട്രോളിയം വിപണിയിൽ ചുവടുറപ്പിച്ചിരിക്കുന്ന സ്വകാര്യമേഖലയ്ക്കു ജനങ്ങളെ ചൂഷണം ചെയ്യുന്നതിന് ഒരു മടിയുമില്ല. സർക്കാരും ജനങ്ങളെ അതേ മട്ടിൽ ചൂഷണം ചെയ്യുന്പോൾ ആരാണു ജനങ്ങൾക്കു സംരക്ഷകരാകുക? എന്നെങ്കിലും വില താഴ്ത്താൻ കന്പനികളോ സർക്കാരോ തയാറാവുമോ? പെട്രോളിനും ഡീസലിനും മൂന്നു രൂപ വീതം നികുതി വർധിപ്പിച്ചു സ്വന്തം വരുമാനം വർധിപ്പിച്ചുകൊണ്ടേയിരിക്കുന്ന കേന്ദ്രസർക്കാർ ജനം അനുഭവിക്കുന്ന ദുരിതമൊന്നും കാണുന്നില്ലെന്നു കരുതേണ്ടിയിരിക്കുന്നു.
ഇന്ധനനികുതി കൂട്ടൽ അനവസരത്തിൽ
11:56 PM Mar 15, 2020 | Deepika.com