ആരോഗ്യവകുപ്പിലെ ജീവനക്കാരുടെയും അവർക്കു സഹായകരായി പ്രവർത്തിക്കുന്ന പോലീസ് സേനയുടെയും റവന്യു അധികാരികളുടെയുമൊക്കെ ഈ ദിനങ്ങളിലെ സേവനം അങ്ങേയറ്റം പ്രശംസയർഹിക്കുന്നതാണ്. ഒരു ഗുരുതര ആരോഗ്യ അടിയന്തരാവസ്ഥയെ അതിന്റെ ഗൗരവത്തോടെ ഉൾക്കൊണ്ടു പ്രവർത്തിക്കാൻ അവർക്കു കഴിഞ്ഞു.
ലോകത്തെ മുഴുവൻ ഭീഷണിപ്പെടുത്തുന്ന കോവിഡ്-19 ബാധയെ നേരിടുന്നതിൽ ജാഗരൂകമാണു നമ്മുടെ നാടും ജനങ്ങളും സർക്കാരും. ഈ പ്രവർത്തനത്തിന്റെ മുൻപന്തിയിൽ സംസ്ഥാനത്തെ ആരോഗ്യവകുപ്പും അവർക്കു സഹായമായി പ്രവർത്തിക്കുന്ന റവന്യു-പോലീസ് വിഭാഗങ്ങളുമാണ്. അവരുടെ പ്രവർത്തനമാണു സംസ്ഥാനത്ത് രോഗവ്യാപനം തടയുന്നതിലെ നിർണായക ഘടകമായത്.
ചൈനയിൽ തുടങ്ങി ലോകമെങ്ങും പടർന്ന ഈ വൈറസ് ബാധ ഇപ്പോൾ ആഗോള മഹാമാരിയായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. ചുരുങ്ങിയ കാലംകൊണ്ട് ഈ വൈറസ് എല്ലാ ഭൂഖണ്ഡങ്ങളിലും എത്തിയതു നമ്മുടെ കാലത്തെ ആഗോളവത്കരണത്തിന്റെ ആഴവും പരപ്പും വ്യക്തമാക്കുന്നു. വ്യവസായ-വാണിജ്യ ബന്ധങ്ങളും ടൂറിസവും വിദ്യാഭ്യാസസ്ഥാപനങ്ങളുടെ വ്യാപനവുമൊക്കെ എല്ലാ നാടുകളിലുമുള്ളവർ തമ്മിൽ കൂടുതൽ പരസ്പരം ബന്ധപ്പെടാനും ഇടപെടാനും അവസരമൊരുക്കുന്നു. അതിന്റെ നല്ല ഫലങ്ങൾ ലോകമെല്ലാം അനുഭവിക്കുന്നുണ്ട്. സ്വാഭാവികമായി ഇത്തരം കാര്യങ്ങളോടൊപ്പമുള്ള ചീത്തഫലങ്ങളും അനുഭവിക്കേണ്ടിവരുന്നു. കോവിഡ്-19 എന്ന പുതിയ കൊറോണ വൈറസ് ബാധയുടെ വ്യാപനവും അത്തരത്തിലൊന്നാണ്.
നാനാ രാജ്യങ്ങളിൽ ജോലിക്കും പഠനത്തിനും ബിസിനസിനും ഉല്ലാസത്തിനും തീർഥാടനത്തിനുമൊക്കെ കേരളീയർ ധാരാളമായി പോകുന്നുണ്ട്. സ്വാഭാവികമായും വിദേശത്തുനിന്നു രോഗങ്ങൾ കേരളത്തിലെത്താൻ ഇതുവഴി കൂടുതൽ അവസരങ്ങൾ ഉണ്ടാകും. ചൈനയിലെ വുഹാനിൽ പഠനത്തിനു പോയവരാണ് ആദ്യമായി കോവിഡ്-19 വൈറസുമായി ഇവിടെ എത്തിയത്. സർക്കാരും ആരോഗ്യവകുപ്പും അധികാരികളും നല്കിയ നിർദേശങ്ങൾ അവർ കൃത്യമായി പാലിച്ചതുകൊണ്ട് അവരുടെ രോഗം ഭേദമായി; മറ്റാർക്കും രോഗം പകർന്നതുമില്ല. തുടർന്നും പല നാടുകളിൽനിന്ന് രോഗലക്ഷണങ്ങളോടെയോ അല്ലാതെയോ ആൾക്കാർ കേരളത്തിലെത്തി. ഇപ്പോഴും എത്തുന്നു. പല നാടുകളിലും കോവിഡ്-19 അപകടകരമാംവിധം പരക്കുന്നുണ്ട്. അവിടങ്ങളിൽ ഉള്ള പ്രവാസി മലയാളികൾ ഇങ്ങോട്ടുവരുന്പോൾ വൈറസും വരുന്നതു സ്വാഭാവികം.
ഈ സാഹചര്യം കണക്കിലെടുത്ത് അതീവ ജാഗ്രതയോടെയാണു കേരളമൊന്നാകെ -സർക്കാരും ആരോഗ്യ, റവന്യു, പോലീസ് വകുപ്പുകളും ജനങ്ങളും -ഈ ഘട്ടത്തിൽ പ്രവർത്തിക്കുന്നത്. ഇടയ്ക്കു ചില വീഴ്ചകൾ സംഭവിച്ച് ചിലർ വിമാനത്താവളത്തിൽ ശരിയായി വിവരം നല്കാതെ കടന്നുപോയ സാഹചര്യമുണ്ടായി. അവരെ പിന്നീടു മനസിലാക്കിയപ്പോൾ അവർ കടന്നുപോയ വഴികളും അവർ കയറിയ സ്ഥാപനങ്ങളും സഞ്ചരിച്ച വാഹനങ്ങളുമൊക്കെ ചോദിച്ചറിഞ്ഞ് യാത്രകളുടെ ഫ്ളോ ചാർട്ടും മറ്റും പ്രസിദ്ധീകരിച്ചാണ് നമ്മുടെ രോഗപ്രതിരോധ നടപടികൾ മുന്നേറുന്നത്. രോഗം തിരിച്ചറിയും മുന്പു ജനങ്ങളുമായി പല തവണ ബന്ധപ്പെട്ട മറ്റുള്ളവരുടെ കാര്യത്തിലും ഇത്തരം വിശദാംശങ്ങൾ കണ്ടുപിടിച്ച് വിവരങ്ങൾ പുറത്തുവിടുകയുണ്ടായി.
ദിവസങ്ങളോളം സാധാരണപോലെ നാട്ടിൽ സഞ്ചരിക്കുകയും ആൾക്കാരുമായി ഇടപഴകുകയും ചെയ്തവരുടെ പക്കൽനിന്നുള്ള വിവരശേഖരണവും തുടർന്ന് അവരോടു ബന്ധപ്പെട്ടവരെ ഒന്നൊഴിയാതെ കണ്ടെത്തുന്നതുമൊക്കെ ഭഗീരഥപ്രയത്നമാണ്. ഇങ്ങനെ രോഗബാധയുള്ളവരുമായി സന്പർക്കത്തിലേർപ്പെട്ടവരെ ചിട്ടയായി നിരീക്ഷിച്ചും രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ അവരെ ഐസൊലേറ്റ് ചെയ്തു ചികിത്സയ്ക്കു വിധേയമാക്കുകയും ഒക്കെ ചെയ്യുന്നു. ഇക്കാര്യങ്ങൾ ശരിയായി നടക്കുന്നതുകൊണ്ടാണ് വിദേശത്തുനിന്നു പതിനായിരങ്ങൾ കഴിഞ്ഞയാഴ്ചകളിൽ എത്തിയ കേരളത്തിൽ രോഗവ്യാപനം പരമാവധി നിയന്ത്രിക്കാൻ നമുക്കു കഴിഞ്ഞത്.
ആരോഗ്യവകുപ്പിലെ ജീവനക്കാരുടെയും അവർക്കു സഹായകരായി പ്രവർത്തിക്കുന്ന പോലീസ് സേനയുടെയും റവന്യു അധികാരികളുടെയുമൊക്കെ ഈ ദിനങ്ങളിലെ സേവനം അങ്ങേയറ്റം പ്രശംസയർഹിക്കുന്നതാണ്. ഒരു ഗുരുതര ആരോഗ്യ അടിയന്തരാവസ്ഥയെ അതിന്റെ ഗൗരവത്തോടെ ഉൾക്കൊണ്ടു പ്രവർത്തിക്കാൻ അവർക്കു കഴിഞ്ഞു. വേണ്ടത്ര അടിസ്ഥാനസൗകര്യങ്ങൾ ഇല്ലാത്തിടങ്ങളിൽ പോലും അതു വകവയ്ക്കാതെ, രാപകൽ പണിപ്പെട്ട ധാരാളം പേരുണ്ട്. കേരളത്തിനും സംസ്ഥാന സർക്കാരിനും ആരോഗ്യമന്ത്രിക്കുമൊക്കെ രാജ്യത്തും പുറത്തും പ്രശംസ ലഭിക്കാൻ കാരണമായത് ഈ ജീവനക്കാരുടെ നിസ്തന്ദ്രമായ പ്രയത്നങ്ങൾ മൂലമാണ്. കേരളത്തിന്റെ ഈ മാതൃക ലോകമാധ്യമങ്ങൾ വരെ പ്രശംസിച്ചതാണ്.
ഈ പോരാട്ടം അവസാനിച്ചിട്ടില്ല. ഇനിയും നീണ്ട നാളുകളിലേക്ക് ഇതേ ജാഗ്രതയും കരുതലും തുടരേണ്ടതുണ്ട്. യാത്രാ വിലക്കുകളിൽ അയവ് വരുന്പോൾ പതിനായിരക്കണക്കിനു പേരാകും കേരളത്തിലേക്കു പല നാടുകളിൽനിന്നായി എത്തുക. രാജ്യത്തുതന്നെ പല സംസ്ഥാനങ്ങളിലും നഗരങ്ങളിലും രോഗബാധയുണ്ട്. അവിടെനിന്നുള്ളവർ ഇപ്പോൾത്തന്നെ കേരളത്തിൽ വരുന്നുണ്ട്. ആഭ്യന്തരയാത്രകളോ ചൈനയിൽ നടപ്പാക്കിയതുപോലെ നഗരത്തിനു പുറത്തേക്കുള്ള യാത്രകളോ രാജ്യത്തു വിലക്കിയിട്ടില്ലാത്തതിനാൽ അവരെയൊന്നും തടയാനുമാവില്ല. ആരോഗ്യരംഗത്തും അനുബന്ധ സേവനമേഖലകളിലും പ്രവർത്തിക്കുന്നവർക്കു വരുംനാളുകളിൽ ജോലി കൂടുമെന്നാണ് ഇതു സൂചിപ്പിക്കുന്നത്. അപ്പോഴും ഈ ജീവനക്കാർക്ക് ഇതേ ആവേശത്തോടെ ജോലി ചെയ്യാൻ വേണ്ട സാഹചര്യങ്ങൾ ഒരുക്കിക്കൊടുക്കാൻ സർക്കാരും സമൂഹവും ശ്രദ്ധിക്കേണ്ടതുണ്ട്. അവരുടെ പ്രവർത്തനങ്ങൾ
അംഗീകരിക്കപ്പെടുകയും വേണം. ഈ പ്രവർത്തനങ്ങളിലേർപ്പെടുന്നവർക്ക് വേണ്ട പരിഗണന നൽകാൻ മടിക്കുന്നതിന്റെ ഉദാഹരണമാണ് കോവിഡ് രോഗികളെ ശുശ്രൂഷിക്കുന്ന നഴ്സുമാർക്ക് താമസസൗകര്യം നിഷേധിച്ച സംഭവം.
ഈ പകർച്ചവ്യാധിയെ സംബന്ധിച്ച് കേരളം കൂടുതൽ ജാഗ്രത പുലർത്തേണ്ട ദിനങ്ങൾ വരാനിരിക്കുന്നതേ ഉള്ളൂ. ആഭ്യന്തരയാത്രക്കാരിലും വിദേശയാത്രക്കാരിലുംനിന്നും നാട്ടുകാരിൽനിന്നു തന്നെയും രോഗം പടരാവുന്ന സാഹചര്യം വരും നാളുകളിൽ വർധിക്കും. അത് ഒഴിവാക്കണമെങ്കിൽ ചൈനയും ഇറ്റലിയുമൊക്കെ നടപ്പാക്കിയതുപോലെ കർശനമായ വിലക്കുകൾ ചിലപ്പോൾ ആവശ്യമായി വരാം. അവ വരും മുന്പു തന്നെ വ്യക്തികളും കുടുംബങ്ങളും സ്ഥാപനങ്ങളുമൊക്കെ രോഗവ്യാപനം തടയാവുന്നവിധം തങ്ങളുടെ ജീവിതരീതി മാറ്റേണ്ടതുണ്ട്. അനാവശ്യ യാത്രകൾ ഒഴിവാക്കുന്നത് അതിൽ പ്രധാനപ്പെട്ട കാര്യമാണ്. ആളുകൾ കൂട്ടം കൂടുന്ന സാഹചര്യം ഒഴിവാക്കാൻ വ്യക്തികളും സ്ഥാപനങ്ങളും മുൻകൈയെടുക്കണം.
സ്കൂളുകളും സിനിമാ തിയറ്ററുകളുമൊക്കെ അടച്ചിടാൻ ഗവൺമെന്റ് നിർദേശം നല്കിയിട്ടുണ്ട്. ആഘോഷ പരിപാടികൾ ഒഴിവാക്കാനും പൊതുയോഗങ്ങൾ നടത്താതിരിക്കാനും ഒക്കെ ഗവൺമെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതൊക്കെ നാട്ടിൽ രോഗബാധ വ്യാപിക്കാതിരിക്കാനുള്ള കരുതൽ നടപടികളാണെന്നുള്ളതു മനസിലാക്കി എല്ലാവരും പാലിക്കേണ്ടത് അത്യാവശ്യമാണ്. അതു പാലിച്ചാൽ രോഗബാധ വ്യാപകമാകുന്ന സാഹചര്യം ഒഴിവാക്കാനാവുമെന്ന് കേരളത്തിലെയും മറ്റിടങ്ങളിലെയും അനുഭവം തെളിയിക്കുന്നു. മറിച്ചായാൽ കൂടുതൽ കർക്കശമായ വിലക്കുകൾ നേരിടേണ്ടിവരാം. യാത്രകളും വ്യാപാരവും ഒക്കെ വിലക്കുന്ന അത്തരമൊരു സാഹചര്യം ഒഴിവാക്കാൻ ഇപ്പോൾ സമൂഹം ജാഗ്രത പാലിച്ചാൽ സാധിക്കും.
ലോകമെങ്ങും ആഞ്ഞു വീശുന്ന ഒരു വൈറസ് ബാധയെ തടഞ്ഞു നിർത്താൻ എല്ലാവരും ഒരേ മനസോടെ ജാഗ്രതയും കരുതലും പുലർത്തിയാലേ പറ്റൂ. ഒപ്പം രോഗപ്രതിരോധ നടപടികൾ കാര്യക്ഷമമായി നടക്കുകയും വേണം. വിവിധ സർക്കാർ വകുപ്പുകളിലെ ഓഫീസർമാരും ജീവനക്കാരും സംസ്ഥാനത്തിനു അഭിമാനകരമായ വിധത്തിൽ ആ നടപടികൾ മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്. ഈ സമയത്തു രോഗവ്യാപനം തടയാനും പ്രതിരോധത്തിനും നല്കപ്പെട്ടിട്ടുള്ള നിർദേശങ്ങൾ കൃത്യമായി പാലിച്ച് പൗരസഞ്ചയവും അതിനോടു ചേർന്നു നീങ്ങണം. അപ്പോഴേ ഈ ആഗോള മഹാമാരിയുടെ പിടിയിൽനിന്നു കേരളത്തെ രക്ഷിക്കാനാവൂ.
ഈ ആരോഗ്യപ്രവർത്തകരെ നമുക്ക് ആദരിക്കാം
12:27 AM Mar 14, 2020 | Deepika.com