വിദേശങ്ങളിൽ നിന്നെത്തുന്ന ഇന്ത്യൻ പൗരന്മാർക്ക്
കോവിഡ്-19നെതിരേയുള്ള സുരക്ഷാനടപടികളുടെ പേരിൽ വൈഷമ്യങ്ങളുണ്ടാകരുത്. രോഗബാധ സംശയിച്ചാൽപോലും അവരെ എത്രയുംവേഗം നാട്ടിലെത്തിച്ചു നിരീക്ഷണത്തിലോ ചികിത്സയിലോ ആക്കുകയാണു വേണ്ടത്
കോവിഡ് -19 രോഗം ലോകമെന്പാടും ഭീതിപരത്തി പടരുന്പോൾ ജാഗ്രതയും മുൻകരുതലുമാണ് അതിനെ അകറ്റി നിർത്താൻ പ്രധാന മാർഗം. കേരളത്തിൽ സർക്കാരും ആരോഗ്യവകുപ്പും ഇക്കാര്യത്തിൽ വളരെ അഭിനന്ദനീയമായ പ്രവർത്തനമാണു കാഴ്ചവയ്ക്കുന്നത്. ആരോഗ്യവകുപ്പു നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കാൻ ജനങ്ങൾ ശ്രദ്ധിക്കണം. വൈറസ് ബാധയുള്ള വിദേശ രാജ്യങ്ങളിൽനിന്നു വരുന്നവർ വിവരം അധികൃതരെ അറിയിക്കുകയും നിരീക്ഷണത്തിൽ കഴിയുകയും ചെയ്യേണ്ടതുണ്ട്. ചിലരെങ്കിലും ഇത്തരം നിർദേശങ്ങൾ അവഗണിക്കുന്നത് അവർക്കു മാത്രമല്ല, മറ്റുള്ളവർക്കും പ്രയാസങ്ങൾ സൃഷ്ടിക്കും. അതേസമയം, കോവിഡ് -19 രോഗബാധയുള്ള ചില രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്കു വരാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കു തടസം സൃഷ്ടിക്കപ്പെടുന്ന സാഹചര്യം തികച്ചും ദൗർഭാഗ്യകരമാണ്. ഇങ്ങനെ ഒരു സംഘം ഏതാനും ദിവസങ്ങളായി ഇറ്റലിയിലെ വിമാനത്താവളത്തിൽ കുടുങ്ങിയിരിക്കുകയാണ്.
ഗർഭിണികളും കുട്ടികളുമുൾപ്പെടെ നാല്പതോളം പേരുള്ള ഈ സംഘത്തിനു കൊച്ചിയിലേക്കു വരാൻ അനുമതി ഇനിയും ലഭിച്ചിട്ടില്ല. രോഗമില്ലെന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമേ ഇവർക്കു യാത്രാനുമതി ലഭിക്കുകയുള്ളൂ എന്നാണു വിമാനത്താവള അധികൃതർ പറയുന്നത്. ഇന്ത്യാ ഗവൺമെന്റാണ് ഇത്തരത്തിലൊരു നിബന്ധന വച്ചിരിക്കുന്നത്. ഇക്കാര്യം യാത്ര തുടങ്ങുന്നതിനുമുന്പോ ചെക്ക്- ഇൻ ചെയ്ത് ബോർഡിംഗ് പാസ് നൽകിയ അവസരത്തിലെങ്കിലുമോ ഇവരോടു പറഞ്ഞിരുന്നില്ല. പിന്നെ എങ്ങനെയാണു സർട്ടിഫിക്കറ്റ് സംഘടിപ്പിക്കുന്നതെന്നാണു യാത്രക്കാരുടെ ചോദ്യം. നാട്ടിലെത്തിയാൽ തങ്ങൾ നിരീക്ഷണത്തിൽ കഴിയാൻ സന്നദ്ധരാണെന്നറിയിച്ചിട്ടും ബന്ധപ്പെട്ടവർക്ക് അനക്കമില്ല.
കൊറോണ വൈറസ് ബാധ വ്യാപിച്ച രാജ്യമാണ് ഇറ്റലി. ഏറെപ്പേർ രോഗംമൂലം അവിടെ മരിച്ചു. മൊത്തമുള്ള ആറരക്കോടി ജനങ്ങളും ആരോഗ്യ അടിയന്തരാവസ്ഥയിൽ കഴിയുന്ന ഒരു രാജ്യത്തുനിന്ന് സ്വന്തം നാട്ടിലേക്കു വരാൻ ടിക്കറ്റെടുത്ത് വിമാനത്താവളത്തിലെത്തി ചെക്ക്- ഇൻ ചെയ്തവരോടു തിരിച്ചുപോയി രോഗബാധയില്ലെന്ന സർട്ടിഫിക്കറ്റ് വാങ്ങിക്കൊണ്ടുവരാൻ പറയുന്നതു നീതിയാണോ?
ഇന്നലെ നിയമസഭയിൽ മുഖ്യമന്ത്രിയും ഈ ചോദ്യം ചോദിച്ചു. ഇന്ത്യയിൽ നിന്നു മെഡിക്കൽ സംഘത്തെ അയച്ചു പരിശോധിച്ചശേഷം ഇവരെ നാട്ടിലെത്തിക്കുമെന്നാണു വിദേശകാര്യവകുപ്പ് ഇപ്പോൾ പറയുന്നത്. രോഗബാധയുണ്ടോയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണെങ്കിൽക്കൂടി പിഞ്ചുകുട്ടികൾ ഉൾപ്പെടെയുള്ള യാത്രക്കാരെ ഇറ്റലിയിലെ വിമാനത്താവളത്തിൽ ആവശ്യത്തിനു ഭക്ഷണവും വെള്ളവും പോലും ലഭിക്കാത്ത സാഹചര്യത്തിൽ കഴിയാൻ ഇടയാക്കുന്നതു രാജ്യത്തിനു നാണക്കേടാണ്. മാധ്യമവാർത്തകളിലൂടെ ഇവരുടെ ദുരവസ്ഥ പുറത്തുവന്നിട്ടും ആരും തിരിഞ്ഞുനോക്കുന്നില്ലെന്നാണു പരാതി. എംബസി അധികൃതർ എത്രയും പെട്ടെന്ന് ഇക്കാര്യത്തിൽ ഇടപെടണം. ഇവർക്ക് ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും അടിയന്തരമായി എത്തിക്കണം. ഇക്കാര്യത്തിൽ രാഷ്ട്രീയ മുതലെടുപ്പു നടത്താതെ, നമ്മുടെ പൗരന്മാരുടെ സുരക്ഷ ഉറപ്പുവരുത്താനാണ് എല്ലാവരും ശ്രമിക്കേണ്ടത്. ഇറാനിൽ അകപ്പെട്ട ഇന്ത്യക്കാരായ മത്സ്യത്തൊഴിലാളികളുടെ കാര്യത്തിലും അടിയന്തര നയതന്ത്ര നീക്കങ്ങൾ ഉണ്ടാകണം. പ്രളയക്കെടുതി പോലുള്ള ദുരന്തങ്ങളിൽ സഹായഹസ്തത്തിനായി മാത്രം നാം പ്രവാസികളെ സമീപിച്ചാൽ പോരല്ലോ.
യുദ്ധരംഗത്ത് അകപ്പെട്ടവരെപ്പോലും മികച്ച നയതന്ത്രത്തിലൂടെയും സാഹസികമായും രക്ഷപ്പെടുത്തിയ ചരിത്രം ഇന്ത്യക്കുണ്ട്. കാണ്ഡഹാറിൽ ബന്ദികളായ ഇന്ത്യൻ പൗരന്മാരെ കൊടുംഭീകരർക്കു മോചനം നൽകിയിട്ടാണെങ്കിൽക്കൂടി രാജ്യം രക്ഷപ്പെടുത്തി. 2014ൽ ആഭ്യന്തര കലാപം രൂക്ഷമായ ഇറാക്കിൽനിന്ന് ഇന്ത്യൻ പൗരന്മാരെ കൂട്ടത്തോടെ രക്ഷപ്പെടുത്തിയ ഇന്ത്യക്ക് ഇപ്പോൾ ഇറ്റലിയിലെ വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്ന, എല്ലാ യാത്രാരേഖകളുമുള്ള, കുഞ്ഞുകുട്ടികളടങ്ങിയ ഇന്ത്യൻ സംഘത്തെ എത്രയുംവേഗം നാട്ടിലെത്തിക്കുന്നതിനു സാധിക്കണം. അതിനുള്ള തടസങ്ങൾ തീർത്തും സാങ്കേതികം മാത്രം. കേന്ദ്ര സർക്കാർ മനസുവച്ചാൽ ആ തടസങ്ങൾ വേഗത്തിൽ പരിഹരിക്കാനാവും. മലയാളിയായ വിദേശകാര്യസഹമന്ത്രി വി. മുരളീധരന് ഇക്കാര്യത്തിൽ വലിയ പങ്കു വഹിക്കാൻ കഴിയും. കേരള സർക്കാരും കേരളത്തിൽനിന്നുള്ള എംപിമാരുമൊക്കെ ഇതിനായി കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തണം. നിയമസഭ സംയുക്തപ്രമേയം പാസാക്കുമെന്നു മുഖ്യമന്ത്രി ഇന്നലെ പറയുകയുണ്ടായി. പ്രമേയം പാസാക്കുന്നതു നന്ന്; പക്ഷേ, പ്രശ്നങ്ങൾക്ക് എത്രയും പെട്ടെന്നു നീക്കുപോക്കുണ്ടാക്കുന്നതിനാവണം മുൻഗണന.
1990ൽ പശ്ചിമേഷ്യയിൽ യുദ്ധം കൊടുന്പിരിക്കൊണ്ടിരിക്കേ, 59 ദിവസം കൊണ്ട് ഒരു ലക്ഷത്തിലേറെ ഇന്ത്യക്കാരെയാണ് ഇറാക്കിൽനിന്നും കുവൈറ്റിൽനിന്നും ഒഴിപ്പിച്ചുകൊണ്ടുവന്നത്. സാഹസിക നീക്കത്തിലൂടെയാണ് ഇറാക്കിലെ തിക്രിത്തിൽ ഐഎസ് തീവ്രവാദികളുടെ പിടിയിലകപ്പെട്ട മലയാളി നഴ്സുമാരെ കൊച്ചിയിലെത്തിച്ചത്. സംഘർഷ മേഖലകളിലെ നഴ്സുമാരെ രക്ഷപ്പെടുത്തുന്നതിന് ജീവകാരുണ്യസംഘടനയായ റെഡ് ക്രെസന്റ്പോലും അനുകൂല നിലപാടു സ്വീകരിച്ചില്ലെങ്കിലും ഇന്ത്യ ആ ദൗത്യം ധൈര്യപൂർവം ഏറ്റെടുക്കുകയായിരുന്നു. ഇത്തരം സന്ദർഭങ്ങളിൽ കേന്ദ്ര സർക്കാരും എംബസി അധികൃതരും നടത്തുന്ന ചടുലമായ നീക്കങ്ങളും സംസ്ഥാന സർക്കാരിന്റെ ശക്തമായ സമ്മർദങ്ങളുമാണു കാര്യങ്ങൾ വേഗത്തിൽ നടക്കാൻ സഹായകമാകുന്നത്.
ഇപ്പോഴത്തെ സാഹചര്യം മേൽപ്പറഞ്ഞവയിൽനിന്നു വ്യത്യസ്തമാണ്. ഇറ്റലിയിലെ വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നവർക്കു കോവിഡ്- 19 ഉണ്ടെന്നു സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. എന്നിട്ടും സിവിൽ ഏവിയേഷൻ വകുപ്പിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ അവർ വൈറസ് ബാധയില്ലെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയാലേ ഇന്ത്യയിലേക്കു യാത്ര അനുവദിക്കൂ എന്നു നിർബന്ധം പിടിക്കുന്നതു യാതൊരുവിധത്തിലും ന്യായീകരിക്കാനാവില്ല.
ഇറ്റലിയിൽനിന്നു പത്തനംതിട്ട ജില്ലയിലെ റാന്നിയിലെത്തിയ ഒരു കുടുംബത്തിലെ അംഗങ്ങൾ ആ വിവരം അധികൃതരെ കൃത്യമായി അറിയിക്കാതിരുന്നത് ഏറെ പ്രശ്നങ്ങൾക്ക് ഇടയാക്കി. രോഗബാധിത രാജ്യങ്ങളിൽ നിന്ന് എത്തുന്നവർ ആ വിവരം ആരോഗ്യവകുപ്പ് അധികൃതരെ അറിയിക്കേണ്ടത് ഇപ്പോഴത്തെ സാഹചര്യത്തിൽ അത്യന്താപേക്ഷിതമാണ്. അതിൽ വീഴ്ച വരുത്തുന്നതു ധാരാളംപേരെ അപകടത്തിലാക്കാം. മനഃപൂർവം വിവരങ്ങൾ ഒളിച്ചുവയ്ക്കുന്നവർക്കെതിരേ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കുമെന്നു സർക്കാർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ലോകം മുഴുവൻ ജാഗ്രത പുലരേണ്ട സാഹചര്യമാണിത്. ജനരക്ഷയ്ക്കുവേണ്ടിയുള്ള ജാഗ്രതയോട് ആരും നിസഹകരിക്കരുത്. സർക്കാർ സ്വീകരിക്കുന്ന കരുതൽ നടപടികളോടു സഹകരിക്കുക എന്നതു ജനങ്ങളുടെ ചുമതലയാണ്. പൗരന്മാരുടെ സുരക്ഷ സർക്കാരിന്റെ പ്രഥമ പരിഗണനയായിരിക്കുകയും വേണം.
കോവിഡിന്റെ പേരിൽ പൗരന്മാരെ കൈവിടരുത്
11:20 PM Mar 11, 2020 | Deepika.com