സ്ത്രീശക്തീകരണത്തിനായി പല പദ്ധതികൾ ഇവിടെ നടപ്പാക്കുന്നു. എന്നാൽ, അർപ്പണബോധത്തോടെ സേവനം ചെയ്യുന്ന നഴ്സുമാരെയും ആതുരശുശ്രൂഷകരെയും അറിയാനും ആദരിക്കാനും നാം തയാറാവുന്നില്ലെങ്കിൽ വനിതാദിനാഘോഷത്തിന് അർഥമില്ല
നാളെ ലോക വനിതാദിനം. സ്ത്രീശക്തീകരണവുമായി ബന്ധപ്പെട്ട ഏറെ പരിപാടികൾ ഈ ദിവസങ്ങളിൽ അരങ്ങേറുന്നുണ്ട്. പ്രധാനമന്ത്രിയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ നാളെ വനിതകളാവും കൈകാര്യം ചെയ്യുക. വിവിധ മേഖലകളിൽ കഴിവു തെളിയിച്ച വനിതകളെ ആദരിക്കുന്ന പരിപാടികൾ ദിനാഘോഷത്തിന്റെ ഭാഗമായുണ്ടാവും. എന്നാൽ, നിശബ്ദസേവനത്തിലൂടെ ലോകമെങ്ങും ജനകോടികൾക്ക് ആശ്വാസത്തിന്റെയും സൗഖ്യത്തിന്റെയും തെളിനീരു പകരുന്ന നഴ്സുമാരാണ് ഒരു പ്രത്യേക തൊഴിൽസമൂഹമെന്ന നിലയിൽ ഈ വനിതാദിനത്തിൽ ഏറ്റവും അംഗീകരിക്കപ്പെടേണ്ടതും ആദരിക്കപ്പെടേണ്ടതും. ആരോഗ്യപരിപാലനരംഗത്ത് ഏറ്റവും കൂടുതൽ സേവനനിരതരാകുന്നതും ജനങ്ങൾക്ക് ആശ്വാസം നൽകുന്നതും നഴ്സുമാരാണ്.
ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരം കിഴക്കേക്കോട്ടയിൽ കെഎസ്ആർടിസി ജീവനക്കാർ നടത്തിയ മിന്നൽ സമരത്തിൽ ജനജീവിതം സ്തംഭിച്ചപ്പോൾ ബസ് കാത്തുനിന്നു കുഴഞ്ഞുവീണയാൾക്ക് അടിയന്തര പ്രഥമശുശ്രൂഷ നൽകാൻ ഒരു സ്വകാര്യ ആശുപത്രിയിലെ സീനിയർ സ്റ്റാഫ് നഴ്സായ വി. രഞ്ജു ഓടിയെത്തിയതായി വാർത്തയുണ്ടായിരുന്നു. കുഴഞ്ഞുവീണയാളുടെ നാഡിമിടിപ്പു പരിശോധിച്ചപ്പോൾ അപകടം മനസിലാക്കിയ രഞ്ജു കാർഡിയോ പൾമനറി റിസസിറ്റേഷൻ(സിപിആർ) നൽകി ആളെ രക്ഷിക്കാൻ ശ്രമിച്ചു. തലച്ചോറിലേക്കു പ്രാണവായു പ്രവാഹം നിലയ്ക്കാതിരിക്കാൻ നെഞ്ചിൽ തുടർച്ചയായി ശക്തമായി അമർത്തിയും ശ്വാസോച്ഛ്വാസം സാധ്യമാക്കിയുമാണു സിപിആർ നൽകുന്നത്. ബസ് സ്റ്റാൻഡിലെ ആൾക്കൂട്ടത്തിൽ ഡോക്ടർമാരോ മറ്റ് ആരോഗ്യപ്രവർത്തകരോ ഉണ്ടായിരുന്നുവോ എന്ന് അറിഞ്ഞുകൂടാ. ഏതായാലും രോഗിക്കു പ്രഥമശുശ്രൂഷ നൽകാൻ മറ്റാരും എത്തിയില്ല. രഞ്ജുവിന്റെ ശുശ്രൂഷകൊണ്ടു രോഗിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിലും ആ യുവതി നടത്തിയ സേവനം ഏറെ വിലപ്പെട്ടതുതന്നെ. വർഷങ്ങൾക്കു മുന്പ് ആറ്റുകാൽ പൊങ്കാലയ്ക്കിടെ കുഴഞ്ഞുവീണ വീട്ടമ്മയ്ക്ക് ജീവശ്വാസവുമായെത്തിയത് ഇതേ രഞ്ജു ആയിരുന്നു. സമയമോ സാഹചര്യമോ നോക്കാതെ മനുഷ്യജീവന്റെ വില മനസിലാക്കി പ്രത്യുത്പന്നമതിത്വത്തോടെ പ്രവർത്തിച്ചാണ് ഈ നഴ്സ് തന്റെ തൊഴിലിന്റെ മഹത്ത്വം വെളിപ്പെടുത്തിയത്. ഫ്ലോറൻസ് നൈറ്റിംഗേലിന്റെ പിൻഗാമികളായ നഴ്സുമാർക്കു ഭൂമിയിലെ മാലാഖമാർ എന്ന വിളിപ്പേരു വീണത് അവരിൽ പലരുടെയും അർപ്പണബോധത്തോടെയുള്ളതും കരുണനിറഞ്ഞതുമായ സേവനത്തിലൂടെയാണ്.
നിപാ എന്ന മാരക രോഗാണുക്കൾ പടർന്നുപിടിച്ചപ്പോൾ സ്വന്തം ജീവരക്ഷ പരിഗണിക്കാതെ ആതുരശുശ്രൂഷ നടത്തുകയും മരണം വരിക്കുകയും ചെയ്ത ലിനി എന്ന നഴ്സിനെ നമുക്കു മറക്കാൻ കഴിയുമോ? ഇത്തരത്തിലുള്ള ധാരാളം ലിനിമാരും രഞ്ജുമാരും കേരളത്തിൽത്തന്നെയുണ്ട്. അവരിൽ പലരെയും സമൂഹം തിരിച്ചറിയുന്നുണ്ടാവില്ല. പകർച്ചവ്യാധികൾ വൻ ഭീഷണിയായിരിക്കേ ഐസൊലേഷൻ വാർഡുകളിലും ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളിലും സങ്കീർണമായ ശസ്ത്രക്രിയകളിൽ ഭിഷഗ്വരന്മാർക്കൊപ്പവും ജോലി ചെയ്യുന്ന നഴ്സുമാരുടെ സേവനം എത്ര വിലപ്പെട്ടതാണ്. കൊറോണ വൈറസിനെതിരേയുള്ള പ്രതിരോധത്തിലും നാം ഇപ്പോൾ ഈ സേവനതീഷ്ണത കാണുന്നു.
ഒരു മാസം മുന്പ് ഒല്ലൂർ പനംകുറ്റിച്ചിറയിൽ ബസിടിച്ചു ഗുരുതരമായി പരിക്കേറ്റയാൾക്ക് അടിയന്തരമായി സിപിആർ നൽകി ജീവൻ രക്ഷിച്ച ഡോ. ടി.എസ്. സൗമ്യയും ഇത്തരമൊരു നിർണായക ഇടപെടലാണു നടത്തിയത്. നഴ്സിംഗ് മേഖലയിൽ കർണാടക സർക്കാരിന്റെ പരമോന്നത ബഹുമതിയായ ഫ്ലോറൻസ് നൈറ്റിംഗേൽ അവാർഡിനർഹയായ കണ്ണൂർ പയ്യാവൂർ സ്വദേശിനി നിമ്മി സ്റ്റീഫൻ സ്വന്തം ജീവൻ പണയം വച്ചാണു മറ്റൊരു ജീവൻ രക്ഷപ്പെടുത്തിയത്. മംഗളൂരുവിലെ ഒരു മെഡിക്കൽ കോളജിൽ അത്യാഹിതവിഭാഗത്തിൽ നഴ്സായ നിമ്മി ഡ്യൂട്ടി കഴിഞ്ഞിറങ്ങുന്പോഴാണു വഴിയരികിൽ അക്രമി ഒരു യുവതിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുന്നതു കണ്ടത്. ആൾക്കൂട്ടം നോക്കിനിൽക്കവേ നിമ്മി സ്വരക്ഷ വകവയ്ക്കാതെ അക്രമിയെ തള്ളിമാറ്റി പെൺകുട്ടിയെ രക്ഷപ്പെടുത്തി. അസാധാരണമായ ആത്മബലവും മനുഷ്യജീവനോട് ആദരവുമുള്ളവർക്കേ ഇത്തരമൊരു സാഹസം സാധിക്കൂ. നഴ്സ് എന്ന നിലയിൽ നിമ്മി ഒരു ജീവൻ രക്ഷിക്കുന്നതിനെക്കുറിച്ചല്ലാതെ മറ്റൊന്നും അപ്പോൾ ചിന്തിച്ചിട്ടുണ്ടാവില്ല. സ്വയംസമർപ്പണത്തിലൂടെ മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുന്നവരെ എത്ര സ്തുതിച്ചാലും മതിയാവില്ല. അതിർത്തി കാക്കുന്ന ജവാന്മാരും മനുഷ്യജീവനു കാവലാളുകളാവുന്ന ഡോക്ടർമാരും നഴ്സുമാരുമൊക്കെ സമൂഹത്തിനും മനുഷ്യരാശിക്കും ചെയ്യുന്നത് എത്രയോ വിലപ്പെട്ട സേവനമാണ്. ഈ വനിതാ ദിനത്തിൽ ലോകമെന്പാടുമുള്ള നഴ്സുമാർക്ക്, വിശേഷിച്ച് നഴ്സിംഗ് പ്രഫഷന്റെ സേവന മുഖവും മഹത്ത്വവും ലോകത്തിനു കാണിച്ചുകൊടുക്കുന്ന മലയാളി നഴ്സുമാർക്ക്, ആദരവർപ്പിക്കാം. പുതിയ തലമുറയിലെ നഴ്സുമാരും ഈ സേവന പാരന്പര്യം കാത്തുസൂക്ഷിക്കുമെന്നു നമുക്കു പ്രത്യാശിക്കാം.
വിവിധ മേഖലകളിൽ സ്തുത്യർഹ സേവനം ചെയ്ത പല വനിതകളെയും ലോകം ഈ വനിതാദിനത്തിൽ ആദരിക്കുന്നുണ്ട്. വ്യവസായരംഗത്തും ഉദ്യോഗസ്ഥതലത്തിലും സേവനമേഖലകളിലുമൊക്കെ വലിയ നേട്ടങ്ങൾ കൊയ്തവരാണ് ഇവരിലേറെയും. എന്നാൽ, അധികമാരും അറിയാത്തവരായ, സാധാരണക്കാരായ, ഏറെ സ്ത്രീകളും ആദരവർഹിക്കുന്നു. പ്രായവും അവശതയുമൊന്നും വകവയ്ക്കാതെ സമൂഹത്തിനു പ്രചോദനം പകർന്ന വനിതാ രത്നങ്ങളേറെയുണ്ട്. 2018ൽ തൊണ്ണൂറ്റാറാമത്തെ വയസിൽ സാക്ഷരതാ മിഷന്റെ അക്ഷരലക്ഷം പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടിയ പഠിതാവായ കാർത്ത്യായനിയമ്മയും നൂറ്റഞ്ചാം വയസിൽ നാലാം ക്ലാസ് തുല്യതാപരീക്ഷ ജയിച്ച കൊല്ലം പ്രാക്കുളം സ്വദേശിനി ഭാഗീരഥിയമ്മയുമൊക്കെ ഈ വനിതാദിനത്തിലെ താരങ്ങളാണ്.
സ്ത്രീകളുടെ രാത്രിനടത്തം സംഘടിപ്പിച്ചും ഏതാനും സ്ത്രീകളെ ആദരിച്ചും അവസാനിപ്പിക്കേണ്ടതല്ല സ്ത്രീമഹത്ത്വത്തിന്റെ ഉദ്ഘോഷണം. രാജ്യത്തെ സ്ത്രീകൾ സ്വതന്ത്രരും സംതൃപ്തരുമാകുന്പോൾ മാത്രമേ, സ്ത്രീകൾക്കു സുരക്ഷിതരായും നിർഭയമായും ജീവിക്കാൻ കഴിയുന്പോൾ മാത്രമേ, സ്ത്രീശക്തീകരണം അർഥവത്താകൂ.
ആതുരശുശ്രൂഷയുടെ മാലാഖാമാർക്കു നൽകാം ബിഗ് സല്യൂട്ട്
12:11 AM Mar 07, 2020 | Deepika.com