മിന്നൽ പണിമുടക്കും സംഘടിത ശക്തിയുടെ ധാർഷ്ട്യവും ജനങ്ങളെ എത്രമാത്രം ദ്രോഹിക്കുമെന്നതിന്റെ ഉദാഹരണമാണു കഴിഞ്ഞ ദിവസം
തിരുവനന്തപുരത്തു കണ്ടത്
ജീവനക്കാർ യാത്രക്കാരോടു മോശമായി പെരുമാറിയതിന്റെയും ഡ്രൈവർമാർ ഉത്തരവാദിത്വമില്ലായ്മ കാട്ടിയതിന്റെയും മറ്റും പേരിൽ കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ പലപ്പോഴും ആരോപണവിധേയമായിട്ടുണ്ട്. അതേസമയം, രോഗബാധിതരായ യാത്രക്കാരെ ആശുപത്രിയിലെത്തിച്ചും രാത്രിയിൽ ബസുകളിലെ വനിതാ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കിയും ജാഗ്രത പുലർത്തി അപകടങ്ങൾ ഒഴിവാക്കിയുമൊക്കെ മാതൃക കാട്ടിയ കെഎസ്ആർടിസി ജീവനക്കാരെക്കുറിച്ചുള്ള വാർത്തകളും കേട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ഏതെങ്കിലുമൊരു ദുരനുഭവത്തിന്റെയോ അനിഷ്ടസംഭവത്തിന്റെയോ പേരിൽ കെഎസ്ആർടിസി ജീവനക്കാരെ ഒന്നടങ്കം പഴിക്കുന്നതു ശരിയല്ല. എന്നാൽ, കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ആറു മണിക്കൂറിലേറെ നഗരത്തെ നിശ്ചലമാക്കിക്കൊണ്ടു ജീവനക്കാർ നടത്തിയ മിന്നൽ പണിമുടക്കു പോലുള്ള സംഭവങ്ങൾ ഒരുതരത്തിലും ന്യായീകരിക്കാനാവില്ല.
നല്ല തിരക്കുള്ള കിഴക്കേക്കോട്ടയിൽ സർവീസിനെച്ചൊല്ലി സ്വകാര്യബസ് ജീവനക്കാരും കെഎസ്ആർടിസി ജീവനക്കാരും തമ്മിലുണ്ടായ സംഘർഷവും പിന്നീടുണ്ടായ പോലീസ് ഇടപെടലും അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസറെ കസ്റ്റഡിയിലെടുത്ത പോലീസ് നടപടിയുമാണു മിന്നൽ സമരത്തിനു വഴിവച്ചത്. അറസ്റ്റ് ചെയ്ത എടിഒയെ വിട്ടയയ്ക്കാതെ ബസുകളൊന്നും ഓടിക്കില്ലെന്ന നിലപാടിലായി കെഎസ്ആർടിസി ജീവനക്കാർ. ഫലമോ, അനവധി യാത്രക്കാർ പെരുവഴിയിൽ. കനത്ത ചൂടിൽ ദീർഘദൂരം ബസ് കാത്തുനിന്ന സുരേന്ദ്രൻ എന്ന യാത്രക്കാരൻ കുഴഞ്ഞുവീണു മരിച്ചു. സ്ഥലത്തുണ്ടായിരുന്ന ഒരു നഴ്സ് പ്രഥമശുശ്രൂഷ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗതാഗതക്കുരുക്കു മൂലം സുരേന്ദ്രനെ ആശുപത്രിയിലെത്തിക്കാൻ ഒരു മണിക്കൂറിലേറെ വൈകി. ബസ് പണിമുടക്ക് ഗതാഗതതടസം സൃഷ്ടിച്ചില്ലായിരുന്നെങ്കിൽ, തക്ക സമയത്ത് ആശുപത്രിയിലെത്തിച്ച് ഒരുപക്ഷേ സുരേന്ദ്രനെ രക്ഷിക്കാൻ കഴിഞ്ഞേനേ. എങ്കിൽ ഒരു കുടുംബം അനാഥമാകുമായിരുന്നില്ല.
സമരം രൂക്ഷമാക്കാൻ ജീവനക്കാർ എല്ലാ മാർഗങ്ങളും പ്രയോഗിച്ചു. ഗരാജിൽ കിടന്ന ബസുകൾപോലും കൊണ്ടുവന്നു നിരത്തിലിട്ടുവത്രേ. എം.ജി. റോഡിൽ കിഴക്കേക്കോട്ട മുതൽ സെക്രട്ടേറിയറ്റ് വരെ റോഡിന്റെ ഇരുവശങ്ങളിലുമായി നൂറുകണക്കിനു ബസുകളാണു നിരത്തിയിട്ടത്. ഇതോടെ ആ പ്രദേശമാകെ റോഡ് ഗതാഗതം നിലച്ചു. ഉദ്യോഗസ്ഥൻ അറസ്റ്റിലായതിനെത്തുടർന്നു സമരം ഊർജിതമാക്കാനുള്ള ആഹ്വാനം നവമാധ്യമങ്ങളിലൂടെ പ്രചരിച്ചു.
പ്രൈവറ്റ് ബസുകളും സ്വകാര്യ വാഹനങ്ങളുമെല്ലാം കുരുക്കിൽപ്പെട്ട് ഇടംവലം തിരിയാനാകാതെ തലസ്ഥാനനഗരത്തിലെ പ്രധാന വീഥി നിശ്ചലമായി. ഇരുചക്രവാഹനങ്ങൾക്കുപോലും കടന്നുപോകാൻ കഴിയാത്ത അവസ്ഥ. തിരുവനന്തപുരത്തെ ആശുപത്രികളിലെത്താൻ ട്രെയിൻ മാർഗം എത്തിയ രോഗികളും അവരുടെ ബന്ധുക്കളും എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചു. പരീക്ഷയിൽ പങ്കെടുക്കേണ്ട കുട്ടികളും വിവിധ ആവശ്യങ്ങൾക്കായി തലസ്ഥാനത്തെത്തിയവരുമൊക്കെ നന്നേ വലഞ്ഞു. ഭരണസിരാകേന്ദ്രത്തിന്റെ മൂക്കിനു താഴെ ഇത്ര വലിയൊരു ഗതാഗതസ്തംഭനം സൃഷ്ടിക്കപ്പെട്ടിട്ടും ഉത്തരവാദപ്പെട്ട അധികാരികൾ ഉടനേയൊന്നും അനങ്ങിയില്ല. യാത്രക്കാരന്റെ മരണം സംഭവിച്ചതോടെയാണു സ്ഥിതി മാറിയത്. മാധ്യമങ്ങളിലൂടെ വിവരങ്ങൾ പൊതുസമൂഹത്തിലെത്തി. യാത്രക്കാരുടെയും പൊതുജനങ്ങളുടെയും പ്രതികരണങ്ങൾ വന്നുതുടങ്ങിയതോടെ സമരക്കാർക്കു നിൽക്കക്കള്ളിയില്ലാതായി.
ഗതാഗതം തടസപ്പെട്ടു ജനങ്ങൾ പൊരിവെയിലിൽ ഉഴലുന്പോൾ പ്രമുഖ ഭരണകക്ഷി സംഘടനയുടെ നേതൃത്വത്തിലുള്ള യൂണിയൻ രാജ്ഭവൻ മാർച്ച് നടത്തി ശക്തി പ്രകടിപ്പിക്കുകയായിരുന്നു. ഗതാഗതതടസം രൂക്ഷമായപ്പോൾ സിറ്റി പോലീസ് കമ്മീഷണർ തൊഴിലാളി സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ചെങ്കിലും യൂണിയൻ നേതാക്കളിൽ ചിലർ രാജ്ഭവൻ മാർച്ചിലായതിനാൽ യോഗം വൈകി. ഗതാഗത മേഖലയെ സ്വകാര്യവത്കരിക്കുന്നതിനെതിരേയായിരുന്നു മാർച്ച്. ഏതായാലും വൈകിയാണെങ്കിലും മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും പ്രശ്നത്തിൽ ഇടപെട്ടു. ഗതാഗത സ്തംഭനത്തിനു കാരണക്കാരായ ജീവനക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നാണു മുഖ്യമന്ത്രിയുടെ നിർദേശം.
പ്രതിഷേധിക്കാനും സമരം ചെയ്യാനും സ്വാതന്ത്ര്യമുണ്ടെങ്കിലും ജനത്തെ പെരുവഴിയിലാക്കുന്നതു ശരിയല്ലെന്നു ഗതാഗത മന്ത്രിയും പറഞ്ഞു. പക്ഷേ, ഇന്നലെ ഈ വിഷയം നിയമസഭയിൽ അവതരിപ്പിക്കുന്പോൾ ഇരുവരും സഭയിലുണ്ടായിരുന്നില്ല. കുറ്റക്കാരായ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുമെന്നു പറയപ്പെടുന്നു. പക്ഷേ, പൊതുജനത്തെ ഇത്രയേറെ കഷ്ടപ്പെടുത്തിയതും ഒരാളുടെ ജീവനെടുത്തതുമായ സമരത്തിനു നേതൃത്വം കൊടുത്തവർക്കു ന്യായമായ ശിക്ഷ ലഭിക്കുമെന്നു കരുതാനാവില്ല. കാരണം കെഎസ്ആർടിസിയിൽ ഇതിനു മുന്പും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. മിക്കപ്പോഴും കുറ്റക്കാർ സംരക്ഷിക്കപ്പെട്ടു. കഴിഞ്ഞ ദിവസത്തെ മിന്നൽ പണിമുടക്കിനെ ന്യായീകരിച്ചു സിപിഐ സംസ്ഥാന സെക്രട്ടറി രംഗത്തെത്തിയല്ലോ.
സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനത്തിൽ കെഎസ്ആർടിസി അതിപ്രധാന പങ്കാണു വഹിക്കുന്നത്. ഗ്രാമപ്രദേശങ്ങളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിലുമൊക്കെ നഷ്ടം സഹിച്ചുകൊണ്ട് കെഎസ്ആർടിസി നടത്തുന്ന സർവീസുകൾ എത്രയോ പേർക്കാണു പ്രയോജനപ്പെടുന്നത്. ഇപ്പോൾ ഇത്തരം സർവീസുൾ പലതും നിർത്താൻ കോർപറേഷൻ നിർബന്ധിതമാകുന്നുണ്ട്. പൊതുവേ, കെഎസ്ആർടിസി ജനങ്ങൾക്കു നൽകുന്ന സേവനം വലുതാണ്, വിലപ്പെട്ടതാണ്. എന്നാൽ, ചില ജീവനക്കാരുടെ ധാർഷ്ട്യം നിറഞ്ഞ നടപടികളും രാഷ്ട്രീയ സംരക്ഷണം ഉപയോഗിച്ചുള്ള സംഘടിതമായ ജനദ്രോഹങ്ങളും കെഎസ്ആർടിസിയെക്കുറിച്ചു ജനങ്ങളുടെ മനസിൽ കയ്പു പടർത്തുന്നു.
തിരുവനന്തപുരത്തെ മിന്നൽസമരത്തിനു വഴിയൊരുക്കിയതു സർവീസ് സംബന്ധിച്ചു സ്വകാര്യ ബസുകളും കെഎസ്ആർടിസിയും തമ്മിലുണ്ടായ തർക്കമാണ്. റൂട്ട് സംബന്ധിച്ചും ബസുകളുടെ പാർക്കിംഗും സമയക്രമവും സംബന്ധിച്ചും കൃത്യമായ പട്ടികയും മാനദണ്ഡങ്ങളും നിശ്ചയിച്ചാൽ പല തർക്കങ്ങളും ഒഴിവായിക്കിട്ടും. ഇക്കാര്യങ്ങളിൽ ഉത്തരവാദപ്പെട്ടവർ അലംഭാവം കാട്ടുന്നതാണു പലപ്പോഴും പ്രശ്നങ്ങൾക്കു കാരണമാകുന്നത്.
തലസ്ഥാന നഗരത്തിലെ പ്രധാന പാതയിൽ ഏറ്റവും തിരക്കുള്ള സമയത്തു മിന്നൽസമരം പ്രഖ്യാപിക്കുകയും ബസുകൾ നെടുകയും കുറുകെയുമിട്ടു ഗതാഗതം അപ്പാടെ സ്തംഭിപ്പിക്കുകയും ചെയ്തവർ കടുത്ത കുറ്റമാണു ചെയ്തത്. ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ മാതൃകാപരമായി ശിക്ഷിക്കാൻ സർക്കാരും കോടതിയും തയാറാകണം. അവരെ ന്യായീകരിക്കാനും സംരക്ഷിക്കാനും ആളുണ്ടാവരുത്. അല്ലെങ്കിൽ ഇത്തരം സാമൂഹ്യവിരുദ്ധ സമരങ്ങൾ മറ്റു മേഖലകളിലേക്കും പകരും. ആ അപകടത്തിനു വഴി അനുവദിച്ചുകൂടാ.
അനുവദിച്ചുകൂടാ മിന്നൽ സമരങ്ങൾ
11:43 PM Mar 05, 2020 | Deepika.com