കൗമാരക്കാരുടെ ഒളിച്ചോട്ടവും തിരോധാനവും കേരളീയ സമൂഹത്തെ ആശങ്കയിലാഴ്ത്തുന്നു. അപക്വമായ തീരുമാനങ്ങളിലേക്കു കുട്ടികളെ നയിക്കുന്ന സാഹചര്യങ്ങൾ തിരിച്ചറിഞ്ഞ് അവയ്ക്കു തടയിടാൻ വീടുകളിൽനിന്നു തന്നെയാകണം തുടക്കം
കൗമാരക്കാരായ വിദ്യാർഥികളുടെ ഒളിച്ചോട്ടവുമായി ബന്ധപ്പെട്ട വാർത്തകൾ സമീപ ദിവസങ്ങളിൽ പലതുണ്ടായി. കോട്ടയം കാണക്കാരിയിലെ ഒരു സ്കൂളിൽ ഒന്പതാം ക്ലാസിൽ പഠിക്കുന്ന മൂന്നു കുട്ടികൾ പരീക്ഷ കഴിഞ്ഞു വീട്ടിലെത്താതിരുന്നപ്പോൾ രക്ഷിതാക്കളുടെ പരാതിയെത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ അവരെ രാത്രി വൈകി അർത്തുങ്കലിൽ കണ്ടെത്തി. കുട്ടികളിൽ ഒരാളുടെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണിന്റെ ടവർ ലൊക്കേഷൻ മനസിലാക്കിയാണ് ഇവർ എവിടെയാണെന്നു പോലീസ് കണ്ടെത്തിയത്.
പ്രത്യേക കാരണമൊന്നുമില്ലാതെ സുഹൃത്തുക്കൾക്കൊപ്പം കറങ്ങുകയായിരുന്നുവെന്നാണു കുട്ടികൾ പോലീസിനോടു പറഞ്ഞത്. വീട്ടിലെത്താൻ വൈകിയാൽ മാതാപിതാക്കൾ ആശങ്കാകുലരാകുമെന്നും അവർ അന്വേഷിച്ചിറങ്ങുമെന്നും ഈ കുട്ടികൾക്കു ചിന്തയില്ലാതെപോയി എന്നു കരുതണം. ചേർത്തലയിൽനിന്നു രണ്ടു പെൺകുട്ടികളെ ഇപ്രകാരം അടുത്തിടെ കാണാതായിരുന്നു. അവരെയും പിന്നീടു കണ്ടെത്തി. അയ്യന്തോൾ, പുതുക്കാട്, മാള, പാവറട്ടി, ചാലക്കുടി, വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധികളിലുള്ള ആറു പെൺകുട്ടികളെ കഴിഞ്ഞ നവംബറിൽ ഒരേ ദിവസം കാണാതായതു പരിഭ്രാന്തി പരത്തിയിരുന്നു. രണ്ടു ദിവസത്തിനുള്ളിൽ ഇവരെയെല്ലാം കണ്ടെത്താനായി.
പുതുക്കാടു നിന്നു കാണാതായ വിദ്യാർഥിനിയെ കൊല്ലത്തുനിന്നും വടക്കാഞ്ചേരി ഭാഗത്തുനിന്നു കാണാതായ വിദ്യാർഥിനിയെ കാസർഗോട്ടുനിന്നുമാണു പോലീസ് കണ്ടെത്തിയത്. സമൂഹമാധ്യമം വഴി പരിചയപ്പെട്ട ആൺകുട്ടികളോടൊപ്പമാണ് ഇവരിൽ ചിലർ വീടുവിട്ടുപോയതെന്നാണു പോലീസ് പറയുന്നത്. അമ്മയും അച്ഛനും തമ്മിൽ വേർപെട്ടു ജീവിക്കുന്ന കുടുംബത്തിലെ പെൺകുട്ടി അമ്മയോടു പറയാതെ അച്ഛന്റെ അടുത്തേക്കു പോയതായിരുന്നു. കൗമാരക്കാരെ കാണാതാകുന്ന സംഭവങ്ങൾ കേരളത്തിൽ പതിവായിത്തീർന്നിരിക്കുന്നു. ഇതിന്റെ പിന്നിലുള്ള സാഹചര്യങ്ങൾ അന്വേഷിക്കുന്പോൾ നമ്മുടെ സമൂഹത്തിലുണ്ടായിരിക്കുന്ന ധാർമികാപചയത്തിന്റെ വ്യാപ്തി ഏറെയാണെന്നാണു വെളിവാകുന്നത്.
പിഞ്ചുകുട്ടികളോടുള്ള അതിക്രമങ്ങളും കൗമാരക്കാരുടെ ഒളിച്ചോട്ടവുമൊക്കെ കേരളീയ സമൂഹത്തിൽ വർധിച്ചുവരുന്നത് നമ്മുടെ സമൂഹത്തിന്റെ പൊതുവായ ധാർമിക മൂല്യശോഷണവും കുടുംബബന്ധങ്ങളിലെ ശൈഥില്യവുമാണു സൂചിപ്പിക്കുന്നത്.
കുട്ടികളോടുള്ള അതിക്രമങ്ങളുമായി ബന്ധപ്പെട്ട 589 കേസുകളാണു 2005ൽ രജിസ്റ്റർ ചെയ്തതെങ്കിൽ 2019ൽ അത് 4453 ആയി ഉയർന്നു. 2005ൽ 720 കുട്ടികൾ പീഡനത്തിനിരയായെങ്കിൽ 2019ൽ അത് 1313 ആയി. 2015ൽ 39 കുട്ടികൾ കൊല്ലപ്പെട്ടെങ്കിലും 2019ൽ അത് 20 ആയി കുറഞ്ഞു. ഇന്ത്യൻ അസോസിയേഷൻ ഓഫ് പീഡിയാട്രിക്സ് സംഘടിപ്പിച്ച സംസ്ഥാന ബാലാവകാശ സമ്മേളനത്തിൽ പോലീസ് നൽകിയ ഔദ്യോഗിക കണക്കാണിത്. സംസ്ഥാനത്തു കഴിഞ്ഞ വർഷം കാണാതായ കുട്ടികളിൽ 98 ശതമാനത്തെയും കണ്ടെത്തിയിട്ടുണ്ടെന്നാണു കേരള പോലീസ് അവകാശപ്പെടുന്നത്. കഴിഞ്ഞ വർഷം 18 വയസിൽ താഴെയുള്ള 1271 ആൺകുട്ടികളെയും 1071 പെൺകുട്ടികളെയും കാണാതായി. ഇവരിൽ 1240 ആൺകുട്ടികളെയും 1050 പെൺകുട്ടികളെയും കണ്ടെത്തി. മാനസിക സംഘർഷം മൂലം വീടുവിട്ടിറങ്ങിയവരാണത്രേ ഇവരിൽ ഒട്ടുമിക്കവരും.
പോലീസ് നൽകുന്ന ഈ വിവരങ്ങളുടെയും സമീപകാല സംഭവങ്ങളുടെയും വെളിച്ചത്തിൽ മാതാപിതാക്കളും സ്കൂൾ അധികൃതരും സമൂഹവും സർക്കാരും കൗമാരക്കാരുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു. കൗമാരക്കാരുടെ ഒളിച്ചോട്ടത്തിനു പിന്നിൽ കുടുംബജീവിത സാഹചര്യങ്ങൾക്കു വലിയ പങ്കുണ്ട്. പരീക്ഷാഭയംകൊണ്ടു വീടുവിട്ടു പോകുന്നവരും ജീവനൊടുക്കുന്നവരുമായ കുട്ടികളും കുറവല്ല. മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം സുദൃഢമല്ലാത്തതാണൊരു കാരണം.
ഹൈസ്കൂൾ, ഹയർ സെക്കൻഡറി തലങ്ങളിലുള്ള പല വിദ്യാർഥികളും പഠനകാര്യത്തിൽ വലിയ സമ്മർദമാണ് അനുഭവിക്കുന്നത്. പഠനവും പരീക്ഷയും അവർക്കു ദുഃസ്വപ്നമായി മാറാതിരിക്കാൻ മാതാപിതാക്കളാണു പ്രധാനമായും ശ്രദ്ധിക്കേണ്ടത്. പ്രഫഷണൽ കോളജുകളിലോ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ അഡ്മിഷൻ കിട്ടുന്നതിന് സ്കൂൾ പരീക്ഷയിൽ ഉയർന്ന മാർക്കും പ്രവേശനപരീക്ഷയിൽ ഉയർന്ന റാങ്കും ആവശ്യമാണ്. അതു കൈവരിക്കാനുള്ള അമിതസമ്മർദം വിദ്യാസന്പന്നരായ മാതാപിതാക്കളിൽനിന്നുപോലും കുട്ടികൾക്കു നേരിടേണ്ടിവരുന്നു. മികവു പ്രകടിപ്പിക്കാനുള്ള അവസരവും തൊഴിൽ സാധ്യതയുമുള്ള എത്രയോ പഠനവഴികൾ ഉണ്ടെന്ന കാര്യം മാതാപിതാക്കൾ മനസിലാക്കുന്നില്ല. കരിയർ ഗൈഡൻസിനു പല തലങ്ങളിലും ഇന്ന് അവസരമുണ്ട്.
പരീക്ഷക്കാലത്തു കുട്ടികളുടെമേൽ അനാവശ്യ സമ്മർദം ചെലുത്താതെ അവർക്ക് ശാന്തമായും സ്വസ്ഥമായും പരീക്ഷയെഴുതുന്നതിനു സാഹചര്യം ഒരുക്കാനാണു മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടത്. ഇതെക്കുറിച്ച് പരീക്ഷകൾ തുടങ്ങുന്നതിനു മുന്പ് ഈ പംക്തിയിൽ പ്രതിപാദിച്ചിരുന്നു. കുട്ടികളുടെ പരീക്ഷാവിജയങ്ങളേക്കാൾ അവരുടെ ജീവനാണു വലുതെന്നു മാതാപിതാക്കൾ മറന്നുപോകരുത്. മാനസികവും ശാരീരികവും ധാർമികവുമായ ആരോഗ്യത്തോടെ വളർന്നാൽ മാത്രമേ അവർക്കു വിജയകരമായ ജീവിതം നയിക്കാനാവൂ. പരീക്ഷാവിജയം മാത്രമല്ല ജീവിതവിജയത്തിന്റെ അളവുകോൽ എന്ന കാര്യം വിദ്യാർഥികളെക്കാൾ കൂടുതലായി മാതാപിതാക്കൾ മനസിലാക്കണം. എല്ലാ കുട്ടികൾക്കും പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞെന്നു വരില്ല. ഉന്നതപദവികളിൽ എത്തിയിട്ടുള്ള പലരും മികച്ച അക്കഡേമിക് റിക്കാർഡുകളുടെ ഉടമകളായിരുന്നില്ല. പരാജയങ്ങളിൽനിന്നും വീഴ്ചകളിൽനിന്നും കരകയറി വിജയപാതകൾ വെട്ടിത്തുറന്നവർ ഏറെയുണ്ട്. ഇതിനുള്ള ദൃഢനിശ്ചയവും ധാർമികബലവുമാണു കുട്ടികളിൽ വളർത്തിയെടുക്കേണ്ടത്.
മാതാപിതാക്കൾ മക്കളുടെ നല്ല സുഹൃത്തുകൾകൂടിയാകണം. എങ്കിൽ മാത്രമേ കുട്ടികൾക്കു തങ്ങളുടെ പ്രശ്നങ്ങൾ തുറന്ന മനസോടെ കുടുംബത്തിൽ അവതരിപ്പിക്കാൻ സ്വാതന്ത്ര്യമുണ്ടാകൂ. ശിഥിലമായ കുടുംബബന്ധങ്ങളും മൂല്യബോധമില്ലാത്ത കുടുംബാന്തരീക്ഷവുമൊക്കെ കുട്ടികളുടെ മാനസികാവസ്ഥയെ ദോഷകരമായി ബാധിക്കും. വീട്ടിൽ തന്നെ കാത്തിരിക്കുന്ന അച്ഛനും അമ്മയുമോ മുത്തച്ഛനോ മുത്തശ്ശിയോ സഹോദരനോ സഹോദരിയോ ഉണ്ടെന്നു ചിന്തിക്കുന്നവരും കുടുംബാംഗങ്ങളോടു മാനസികമായ അടുപ്പം പുലർത്തുന്നവരും അവരെ ഉപേക്ഷിച്ചു വണ്ടി കയറില്ല, കൂട്ടുകാരുമൊത്തു രാത്രി വൈകിയും കറങ്ങിനടക്കില്ല. മിതമായ സ്വാതന്ത്ര്യം കുട്ടികൾക്കു കൊടുക്കാതിരിക്കുന്നതും അപകടകരമാണ്. വഴിവിട്ട ബന്ധങ്ങളിലേക്കും ലഹരിയുടെ ഇരുണ്ട ആഴങ്ങളിലേക്കുമൊക്കെ കുട്ടികൾ വീണുപോവാതിരിക്കാൻ കുടുംബങ്ങളിലാണ് ഏറ്റവും കരുതൽ ഉണ്ടാവേണ്ടത്. അധ്യാപകർക്കും അധികാരികൾക്കും ഉണ്ടാവണം ഇക്കാര്യത്തിൽ നല്ല കരുതൽ.
കരുതലാകണം നാം നമ്മുടെ മക്കൾക്ക്
12:39 AM Mar 04, 2020 | Deepika.com