അഫ്ഗാനിസ്ഥാനിൽനിന്നുള്ള നാറ്റോ സേനാ പിന്മാറ്റത്തിന് അമേരിക്കയും താലിബാനും തമ്മിലുണ്ടാക്കിയ കരാർ ആ രാജ്യത്ത് ശാശ്വത സമാധാനത്തിനും ആഗോള ഭീകരത അവസാനിപ്പിക്കുന്നതിനും വഴിയൊരുക്കണം.
അഫ്ഗാനിസ്ഥാനിൽനിന്നു നാറ്റോ സഖ്യസേനയുടെ പിന്മാറ്റം പ്രഖ്യാപിക്കുന്ന യുഎസ്-താലിബാൻ കരാർ ആ രാജ്യത്തിനും ലോകത്തിനുതന്നെയും സമാധാനദൂതാവുമോ? രണ്ടു പതിറ്റാണ്ടായി അമേരിക്കയുടെയും സഖ്യരാഷ്ട്രങ്ങളുടെയും സേനാ സാന്നിധ്യമുണ്ടായിട്ടും അഫ്ഗാനിസ്ഥാനിൽ സമാധാനം സംസ്ഥാപിക്കാനോ അവിടെ താവളമാക്കിയ ഭീകരവാദ പ്രസ്ഥാനങ്ങളുടെ കൊലവിളി അവസാനിപ്പിക്കാനോ കഴിഞ്ഞിട്ടില്ല. അൽ ക്വയ്ദ ഭീകരർ 2001 സെപ്റ്റംബറിൽ ന്യൂയോർക്കിൽ നടത്തിയ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തെത്തുടർന്നാണ് അമേരിക്ക അഫ്ഗാനിസ്ഥാനിൽ സൈനിക ഇടപെടൽ നടത്തുന്നത്. ഭീകരപ്രവർത്തനത്തിന് അൽ ക്വയ്ദയ്ക്കു മാത്രമല്ല, മറ്റു പല തീവ്രവാദ പ്രസ്ഥാനങ്ങൾക്കും വളക്കൂറുള്ള മണ്ണായിരുന്നു അന്ന് അഫ്ഗാനിസ്ഥാൻ.
സോവ്യറ്റ് സേനയുടെ പിന്മാറ്റത്തെത്തുടർന്നു താലിബാൻ നിയന്ത്രണത്തിലായ അഫ്ഗാനിസ്ഥാൻ ഭീകരവാദികളുടെ റിക്രൂട്ടിംഗ് കേന്ദ്രമായി മാറിയിരുന്നു. ഗോത്രവർഗങ്ങളുടെ പോരാട്ടഭൂമിയും ആഗോള ഭീകരതയുടെ ഈറ്റില്ലവുമായി ആ രാജ്യം അറിയപ്പെട്ടു. സെപ്റ്റംബർ 11 ആക്രമണത്തിനു പിന്നിൽ അഫ്ഗാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരപ്രസ്ഥാനങ്ങൾക്കു മുഖ്യപങ്കുണ്ടെന്ന കണ്ടെത്തലാണ് ആ രാജ്യത്തെ ആക്രമിക്കാൻ അമേരിക്കയെ പ്രേരിപ്പിച്ചത്. താലിബാൻ ഭരണകൂടത്തെ പുറത്താക്കാനായെങ്കിലും ഭീകരരെ ഒതുക്കാനുള്ള ശ്രമം വിജയിച്ചില്ല. ഇന്നിപ്പോൾ സൈനിക പിന്മാറ്റത്തിനു കരാറുണ്ടാക്കുന്പോഴും അമേരിക്കയ്ക്ക് അക്കാര്യം നന്നായറിയാം. അതുകൊണ്ടാണ് കരാർ നല്ലൊരു ചുവടുവയ്പാണെങ്കിലും മുന്നോട്ടുള്ള പാത ദുർഘടമാണെന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി മാർക് എസ്പർ പ്രതികരിച്ചത്.
ഖത്തർ തലസ്ഥാനമായ ദോഹയിൽവച്ചാണ് യുഎസ്-താലിബാൻ കരാർ ഒപ്പുവയ്ക്കപ്പെട്ടത്. കരാറിന്റെ വെളിച്ചത്തിൽ അമേരിക്കൻ സഖ്യസേന അടുത്ത 14 മാസത്തിനുള്ളിൽ അഫ്ഗാനിസ്ഥാനിൽനിന്നു പൂർണമായി പിന്മാറും. ഭാവി ക്രമീകരണങ്ങൾ താലിബാനും നിലവിലെ അഫ്ഗാൻ ഭരണകൂടവും ചർച്ച നടത്തി തീരുമാനിക്കണമെന്നാണു കരാർ. താലിബാൻ അൽക്വയ്ദയുമായുള്ള ബന്ധം വിച്ഛേദിക്കണമെന്നതാണ് അമേരിക്ക മുന്നോട്ടുവച്ച പ്രധാന ഉപാധികളിലൊന്ന്. താലിബാൻ പ്രതിനിധികൾ അതു സമ്മതിച്ചിട്ടുണ്ടെങ്കിലും അഫ്ഗാനിസ്ഥാനിലെ ഭീകരപരിശീലന ക്യാന്പുകൾ അവസാനിപ്പിക്കുന്നതിന് അതിടയാക്കുമോ എന്ന ആശങ്ക ഉയരുന്നുണ്ട്.
അമേരിക്കയെയും നാറ്റോ സഖ്യകക്ഷികളെയും സംബന്ധിച്ചിടത്തോളം ഇതൊരു തലയൂരലായി കണക്കാക്കാം. അഫ്ഗാനിസ്ഥാനിലെ സൈനിക ഇടപെടലിലൂടെ നാറ്റോ സേനയ്ക്ക് വൻതോതിൽ ആളും അർഥവും നഷ്ടമായി. 2400 അമേരിക്കൻ സൈനികരാണ് അഫ്ഗാനിൽ കൊല്ലപ്പെട്ടത്. ലക്ഷം കോടി ഡോളറാണ് അമേരിക്ക ഇവിടെ ചെലവിട്ടത്. ഇതര നാറ്റോ സഖ്യരാജ്യങ്ങൾക്കും സൈനികരെ നഷ്ടമായിട്ടുണ്ട്. അൽ ക്വയ്ദ തുടങ്ങിയ ഭീകരപ്രസ്ഥാനങ്ങളുടെ ചില ശക്തികേന്ദ്രങ്ങളെ തകർക്കാനായി എന്നതു നിസാര കാര്യമല്ലെങ്കിലും അഫ്ഗാനിസ്ഥാനിൽ ഭീകരപ്രവർത്തനത്തിനു ലഭിക്കുന്ന പിന്തുണയും പ്രോത്സാഹനവും പൂർണമായി ഇല്ലാതാക്കാൻ അമേരിക്കയ്ക്കോ അവിടെ അവരുടെ പിന്തുണയോടെ അവിടെ ഭരിക്കുന്ന സർക്കാരിനോ ഇനിയും കഴിഞ്ഞിട്ടില്ല.
ആയിരം അഫ്ഗാൻ സൈനികരെ സ്വതന്ത്രരാക്കുന്നതിനു പകരം അയ്യായിരം താലിബാൻ തടവുകാരെ വിട്ടയയ്ക്കുമെന്നായിരുന്നു ദോഹ കരാറിൽ പറഞ്ഞിരുന്നത്. എന്നാൽ കരാർ ഒപ്പുവച്ച് 24 മണിക്കൂറിനുള്ളിൽ അതിനോടുള്ള വിയോജിപ്പു പ്രകടിപ്പിച്ച് അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഘാനി രംഗത്തെത്തി. താലിബാൻ തടവുകാരെ വിട്ടയയ്ക്കാനുള്ള അധികാരം അമേരിക്കയുടെ പരിധിയിൽ വരുന്നതല്ലെന്നും അത് അഫ്ഗാൻ ഭരണകൂടമാണു തീരുമാനിക്കേണ്ടതെന്നുമാണ് ഘാനി പറയുന്നത്. താലിബാനു വേണ്ടതു തടവുകാരെയാണെങ്കിൽ തങ്ങൾക്കു വേണ്ടതു പൂർണമായ വെടിനിർത്തലാണെന്നു നിലവിലെ ഭരണകൂടത്തിന്റെ നിലപാട്. താലിബാൻ തടവുകാരെ മോചിപ്പിക്കുന്നത് കുടത്തിലെ ഭൂതത്തെ തുറന്നുവിടുന്നതുപോലെയാകുമോ എന്ന ഭയവും അഫ്ഗാൻ ഭരണകൂടത്തിനുണ്ട്.
ദോഹയിൽ താലിബാൻ രാഷ്ട്രീയ മേധാവി മുല്ലാ അബ്ദുൾ ഗാനി ബരാദറും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ സാന്നിധ്യത്തിൽ പ്രത്യേക പ്രതിനിധി സൽമേ ഖലിൽസാദും തമ്മിൽ കരാറിൽ ഒപ്പുവച്ച ദിവസം തന്നെ, അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ അമേരിക്കൻ പ്രതിരോധ സെക്രട്ടറി മാർക് എസ്പറും അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഘാനിയും കരാറിനു സമാന്തരമായൊരു സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. താലിബാൻ തടവുകാരെ വിട്ടയയ്ക്കുന്നതിന് അഫ്ഗാൻ ഭരണകൂടവും താലിബാനും തമ്മിലുള്ള ചർച്ചകൾക്ക് അമേരിക്ക ഇടനിലക്കാരാകുമെന്നേ ഈ സംയുക്ത പ്രസ്താവനയിൽ പറയുന്നുള്ളൂ. ഇതിനു ശേഷമാണ് കരാറിന്റെ ഭാവിയെക്കുറിച്ച് അത്ര ശോഭനമല്ലാത്തൊരു ചിത്രം എസ്പർ നൽകിയതെന്നതും ശ്രദ്ധേയമാണ്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ സംബന്ധിച്ചിടത്തോളം അമേരിക്കയ്ക്ക് നഷ്ടമുണ്ടാക്കുന്ന ഒരു ഇടപാടിലും അദ്ദേഹത്തിനു താത്പര്യമില്ല. ഈ വർഷാവസാനം അമേരിക്കയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പു നടക്കുന്ന സാഹചര്യത്തിൽ ഈ പിന്മാറ്റക്കരാർ പ്രചാരണരംഗത്ത് അദ്ദേഹത്തിനു മുതൽക്കൂട്ടാകാനിടയുണ്ട്. അഫ്ഗാൻ പ്രശ്നം അവസാനിപ്പിക്കുമെന്നും തങ്ങളുടെ ആൾക്കാരെ തിരികെ കൊണ്ടുവരുമെന്നും ട്രംപ് പറഞ്ഞിരുന്നു. ആ വാഗ്ദാനം പാലിക്കാൻ ഈ കരാർ സഹായമാകും.
പതിനെട്ടു വർഷം മുന്പ് അഫ്ഗാനിസ്ഥാനിൽ ഇടപെടുന്പോൾ പറഞ്ഞതുപോലെ ആഗോള ഭീകരത അടിച്ചമർത്താനൊന്നും അമേരിക്കയ്ക്കായിട്ടില്ലെങ്കിലും അതിന്റെ മുനയൊടിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഉസാമ ബിൻ ലാദനെയും മുല്ല ഉമറിനെയുമൊക്കെ ഇല്ലായ്മ ചെയ്തത് അതിനുദാഹരണമായി അമേരിക്കയ്ക്ക് എടുത്തുകാട്ടാനാവും. ഭീകരപരിശീലനത്തിനു വളക്കൂറുള്ളൊരു മണ്ണിൽ താലിബാൻ വീണ്ടും ശക്തിയാർജിക്കുന്പോൾ നിലവിലെ അഫ്ഗാൻ ഭരണകൂടത്തിന് അവരുടെ തീവ്രവാദശൈലിക്കു തടയിടാൻ കഴിയുമോ എന്നു സംശയമാണ്.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയ അസ്ഥിരത നമ്മുടെ തലവേദന വർധിപ്പിക്കും. അഫ്ഗാൻ അതിർത്തിയിലെ പാക്കിസ്ഥാന്റെ പ്രദേശങ്ങൾ ഭീകരപ്രവർത്തനങ്ങൾക്ക് എന്നും ഇടത്താവളമായിരുന്നു. താലിബാൻ കരുത്താർജിക്കുന്നതോടെ ചില ഭീകരപ്രസ്ഥാനങ്ങളും അവരുടെ തണലിൽ തളിർക്കും. അത് ഇന്ത്യക്കു മാത്രമല്ല, ലോകത്തിനുതന്നെ ഭീഷണിയുയർത്തും. എന്നാൽ, യുഎസ്-താലിബാൻ കരാർ അഫ്ഗാനിസ്ഥാനിൽ സമാധാനവും ജനാധിപത്യവും പുനഃസ്ഥാപിക്കാൻ സഹായകമായാൽ അതു ലോകസമാധാനത്തിനു സഹായകമാകും.
യുഎസ് - താലിബാൻ കരാർ സമാധാനപാത തുറക്കട്ടെ
12:17 AM Mar 02, 2020 | Deepika.com