ദേവനന്ദ എന്ന ഏഴുവയസുകാരി മലയാളികളുടെ മനസിലൊരു വിങ്ങലായി അവശേഷിക്കുന്നു. പിഞ്ചുകുഞ്ഞുങ്ങളുടെ സുരക്ഷയിലും സംരക്ഷണത്തിലും മാതാപിതാക്കളുടെയും സമൂഹത്തിന്റെയും ഉത്തരവാദിത്വത്തെക്കുറിച്ചുള്ള ഓർമപ്പെടുത്തലാണ് ഇത്തരം ദുരനുഭവങ്ങൾ.
ദേവനന്ദ ഇനി കണ്ണീരോർമ. ഇരുപതു മണിക്കൂറോളം കേരളം മുഴുൻ ആ പിഞ്ചുകുഞ്ഞിനുവേണ്ടിയുള്ള തെരച്ചിലിലായിരുന്നു. മാതാപിതാക്കളും ബന്ധുക്കളും മാത്രമല്ല, കേരളം മുഴുവനും ലോകമെന്പാടുമുള്ള മലയാളികളും ആ ഏഴു വയസുകാരി പൊന്നോമനയുടെ ജീവനുവേണ്ടി കരളുരുകി പ്രാർഥിച്ചു. പക്ഷേ, വ്യാഴാഴ്ച രാവിലെ പത്തുമണിയോടെ കൊല്ലം നെടുമൺകാവിനു സമീപമുള്ള ഇളവൂരിലെ ധനേഷ് ഭവനിൽനിന്നു കാണാതായ ദേവനന്ദയുടെ ചേതനയറ്റ ശരീരം ഇന്നലെ രാവിലെ വീടിനു സമീപമുള്ള ഇത്തിക്കരയാറ്റിൽ മുങ്ങൽ വിദഗ്ധർ കണ്ടെത്തി.
ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടവും നടത്തിയശേഷമുള്ള റിപ്പോർട്ടനുസരിച്ച് ദേവനന്ദയുടേത് മുങ്ങിമരണമാണെന്നാണു പ്രാഥമിക കണ്ടെത്തൽ. ആന്തരികാവയവങ്ങളിൽ കണ്ട വെള്ളവും ചെളിയും ഇതു സ്ഥിരീകരിക്കുന്നു. ഫോറൻസിക് വിദഗ്ധരും ഇത്തരമൊരു നിഗമനത്തിലാണെത്തിയിരിക്കുന്നത്. കാണാതായ ഒരു കുട്ടിക്കുവേണ്ടി സമീപകാലത്തെങ്ങും ഇത്രയും വ്യാപകമായൊരു അന്വേഷണം വിവിധ തലങ്ങളിൽ നടന്നിട്ടുണ്ടാവില്ല. നവമാധ്യമങ്ങളിലൂടെ വാർത്ത അതിവേഗം പ്രചരിച്ചു. മഹാനടന്മാർ മുതൽ സാധാരണ ജനംവരെ ആ തെരച്ചിലിൽ പങ്കാളികളായി.
ദേവനന്ദയുടെ മരണം ആ കുടുംബത്തിനുണ്ടാക്കിയ നഷ്ടം ഒരിക്കലും നികത്താനാവാത്തതാണ്. പക്ഷേ, ആ പിഞ്ചുകുഞ്ഞിന്റെ മരണം നമ്മുടെ നാട്ടിലെ കുട്ടികളുടെ സുരക്ഷയെയും സംരക്ഷണത്തെയുംകുറിച്ചു ഗൗരവതരമായ ചില ചിന്തകൾക്കു വിധേയമാകേണ്ടതുണ്ട്. മാതാപിതാക്കളുടെയും ബന്ധുക്കളുടെയും തുടങ്ങി സർക്കാരിന്റെയും സമൂഹത്തിന്റെയും ജാഗ്രതയും സൂക്ഷ്മതയുമൊക്കെ ചർച്ച ചെയ്യപ്പെടേണ്ടിയിരിക്കുന്നു. പുഴകളും വെള്ളക്കെട്ടുകളുമൊക്കെയുള്ള സ്ഥലങ്ങൾക്കടുത്തു താമസിക്കുന്നവർ ജാഗ്രത പുലർത്തിയില്ലെങ്കിൽ അപകടമുണ്ടാകാം. കുട്ടികളെ കാണാതാവുകയും ദുരൂഹമായ സാഹചര്യങ്ങളിൽ അവർ കൊല്ലപ്പെടുകയും ഒക്കെ ചെയ്യുന്ന സംഭവങ്ങൾ നമ്മുടെ നാട്ടിൽ ഏറെയുണ്ടാകുന്നുണ്ട്. പിഞ്ചുകുഞ്ഞുങ്ങൾ പീഡനത്തിനിരയാകുന്ന സംഭവങ്ങളും അപൂർവമല്ല. അതുകൊണ്ടുതന്നെ ഒരു പെൺകുഞ്ഞിനെ കാണാതാകുന്പോൾ പൊതുവേ സംശയങ്ങൾ ഏറെ ഉയരും. ഊഹാപോഹങ്ങളും പ്രചരിക്കും. ദേവനന്ദയുടെ കാര്യത്തിലും ചില ഊഹാപോഹങ്ങളും തെറ്റായ പ്രചാരണങ്ങളും കുട്ടിയെ കാണാതായ ദിവസംതന്നെ ഉണ്ടായി. കുട്ടിയെ കണ്ടെത്തിയതായി സാമൂഹ്യമാധ്യമങ്ങളിൽ വ്യാജസന്ദേശങ്ങൾ പരന്നത് അന്വേഷണത്തെപ്പോലും ബാധിച്ചു. ചിലർ ഇത്തരം ശബ്ദസന്ദേശങ്ങൾപോലും പോസ്റ്റ് ചെയ്തു. കൊടിയ സാമൂഹ്യവിരുദ്ധർക്കല്ലേ ഇത്തരം വ്യാജപ്രചാരണങ്ങൾ അഴിച്ചുവിടാൻ കഴിയൂ? മനുഷ്യത്വത്തിന്റെ തരിന്പെങ്കിലും അവശേഷിക്കുന്നൊരു മനസിൽനിന്ന് ഇത്തരം ദ്രോഹപ്രവൃത്തികൾ ഉണ്ടാകുമോ?
അതേസമയം, ദേവനന്ദയെ കണാതായ വിവരം അറിഞ്ഞയുടൻ പോലീസും മറ്റ് ഔദ്യോഗിക സംവിധാനങ്ങളും നടത്തിയ ഊർജിതമായ അന്വേഷണം എടുത്തുപറയേണ്ടതാണ്. ചാത്തന്നൂർ എസിപിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെത്തന്നെ നിയോഗിച്ചു. പോലീസും ഫയർഫോഴ്സും മുങ്ങൽ വിദഗ്ധരുമെല്ലാം ഉടൻ രംഗത്തെത്തി. ഡോഗ് സ്ക്വാഡും പരിശോധന നടത്തി. പരിസരത്തെ കിണറുകളും തോടുകളും നദികളുമെല്ലാം പരിശോധിക്കപ്പെട്ടു. വിരലടയാള വിദഗ്ധരടക്കം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഏതുവിധേനയും കുട്ടിയെ കണ്ടെത്തുന്നതിനുള്ള തീവ്രശ്രമമാണ് എല്ലാ ഭാഗത്തുനിന്നുമുണ്ടായത്. ഇളവൂർ ഗ്രാമനിവാസികളെല്ലാം ഉറക്കമൊഴിച്ച് അന്വേഷണത്തിൽ പങ്കാളികളായി. നാട് ഒന്നടങ്കം ആശങ്കയോടെ അന്വേഷണത്തിലേർപ്പെട്ടിരിക്കേയാണ് രാവിലെ ആ ദുഃഖവാർത്തയെത്തുന്നത്. ദേവനന്ദ എല്ലാ മലയാളികളുടെയും കുടുംബാംഗമെന്നപോലെയായിക്കഴിഞ്ഞിരുന്നു അപ്പോൾ. ഈറനണിഞ്ഞ കണ്ണുകളോടെയാണു നിരവധിയാളുകൾ ആ വാർത്ത ശ്രവിച്ചത്.
കുട്ടികളുടെ ദുരൂഹമായ തിരോധാനങ്ങൾ കേരളത്തെ ഏറെയുലച്ച പല സംഭവങ്ങളുമുണ്ട്. ആലപ്പുഴ പൂന്തോപ്പിൽനിന്ന് പതിനഞ്ചു വർഷം മുന്പു കാണാതായ ഏഴുവയസുകാരൻ രാഹുലിന്റെ മാതാപിതാക്കൾ ഇന്നും തങ്ങളുടെ പ്രിയപുത്രനായി കാത്തിരിക്കുകയാണ്. രാഹുലിനായി അവർ അന്വേഷിക്കാത്ത ഇടങ്ങളില്ല. ചങ്ങനാശേരി മതുമൂലയിൽനിന്നു കാണാതായ മഹാദേവൻ എന്ന കുട്ടിയുടെ തിരോധാനവും ഏറെ വർഷക്കാലം ദുരൂഹതയിലായിരുന്നു. ലോക്കൽ പോലീസും ക്രൈംബ്രാഞ്ചുമൊക്കെ അന്വേഷിച്ചു മടക്കിവച്ച കേസിനു തുന്പുണ്ടാക്കി പ്രതിയെ പിടികൂടിയത് ഇപ്പോൾ പ്രമാദമായ കൂടത്തായി കേസ് അന്വേഷിക്കുന്ന കെ.ജി. സൈമന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമായിരുന്നു. വിശദവും ശാസ്ത്രീയവും സാഹസികവുമായ അന്വേഷണത്തിനൊടുവിൽ മഹാദേവന്റെ വീടിനടുത്തു സൈക്കിൾ കട നടത്തിയിരുന്ന ഹരികുമാർ ആണു പ്രതിയെന്നു കണ്ടെത്തി.
കുട്ടികൾക്കെതിരേ വർധിച്ചുവരുന്ന അതിക്രമങ്ങൾ തടയാൻ ജില്ലകൾ തോറും ഉത്തരവാദിത്വ പേരന്റിംഗ് കേന്ദ്രങ്ങൾ ആരംഭിച്ചു ബോധവത്കരണം നടത്തുമെന്ന് മന്ത്രി കെ.കെ. ശൈലജ കഴിഞ്ഞ വർഷം നിയമസഭയെ അറിയിച്ചിരുന്നു. കുട്ടികളുടെ സംരക്ഷണവും സുരക്ഷയും മുൻനിർത്തി "കരുതൽ സ്പർശം' "ശരണബാല്യം' "കവചം' "കാപ്'(ചിൽഡ്രൻ ആൻഡ് പോലീസ്)എന്നിങ്ങനെയുള്ള പദ്ധതികൾ സർക്കാർ നടപ്പാക്കിയിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം തടയുന്ന നിയമപ്രകാരം(പോക്സോ) രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ എണ്ണം കേരളത്തിൽ വർധിച്ചുവരികയാണ്. പോലീസിന്റെ സജീവമായ ഇടപെടലുകളും സ്കൂളുകളിലെ കൗൺസലിംഗുമൊക്കെയാണ് ഇത്തരം കേസുകൾ കൂടുതലായി രജിസ്റ്റർ ചെയ്യുന്നതിനു കാരണമെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും തികച്ചും ദുർബലവും വികൃതവുമായൊരു സംസ്കാരത്തിന്റെ പ്രതിഫലനമായിക്കൂടി ഇതിനെ കാണേണ്ടിയിരിക്കുന്നു. കേരളം പോലൊരു സംസ്ഥാനത്ത് പോക്സോ കേസുകളുടെ വർധന അതീവ ലജ്ജാകരമാണ്. പോക്സോ നിയമത്തിന്റെ ദുരുപയോഗവും മറുവശത്തു നടക്കുന്നുണ്ട്. ഇത്തരമൊരു കേസിൽ ഭർത്താവിനെ കുടുക്കാൻ ശ്രമിച്ച ഭാര്യക്കെതിരേ കഴിഞ്ഞദിവസം പത്തനംതിട്ട പോക്സോ കോടതിയുടെ വിധിയുണ്ടായി.
ഒന്നരവയസുള്ള പിഞ്ചുകുഞ്ഞിനെ കടൽഭിത്തിയിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ അമ്മ പ്രതിയായ കേസ് കേരളത്തെ ഞെട്ടിച്ചിരുന്നു. ഒറ്റപ്പെട്ടതെന്നും അപൂർവമായ മാനസികാവസ്ഥയുള്ളവരുടെ വൈകൃതങ്ങളെന്നുമൊക്കെപ്പറഞ്ഞ് ഇതിനെയൊക്കെ ലഘൂകരിച്ചു കണാനാവില്ല. ഏതായാലും കൊല്ലം ഇളവൂരിൽ മരിച്ച ദേവനന്ദയുടെ പുഞ്ചിരിക്കുന്ന മുഖം എല്ലാ മലയാളികളുടെയും മനസിൽ വിങ്ങുന്നൊരോർമയായി അവശേഷിക്കുന്നു. നമ്മുടെ നിഷ്കളങ്ക ബാല്യങ്ങളെ അപകടങ്ങളിൽനിന്നും അശ്രദ്ധയിൽനിന്നും ആക്രമണങ്ങളിൽനിന്നും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ബന്ധപ്പെട്ട എല്ലാവർക്കും ഉണ്ടാകുന്നതിന് ഇതൊരു നിമിത്തമാകട്ടെ.
അകാലത്തിൽ പൊഴിയരുത് നമ്മുടെ അരുമകൾ
12:50 AM Feb 29, 2020 | Deepika.com