നൂറ്റിയഞ്ചാം വയസിൽ നാലാംതരം തുല്യതാപരീക്ഷ വിജയിച്ച് പ്രധാനമന്ത്രിയുടെ പ്രശംസ ഏറ്റുവാങ്ങിയ ഭാഗീരഥിയമ്മ വാർധക്യത്തിന്റെ അരിഷ്ടതകളെ പഴിക്കാതെ അവയെ ആത്മബലത്തോടെ നേരിടാൻ വയോജനങ്ങൾക്കൊരു മാതൃകാദീപമാണ്.
വാർധക്യത്തെ പരാതികളുടെയും പരാധീനതകളുടെയും നടുവിൽ അലയാനനുവദിക്കാതെ അതിനെ ആസ്വാദ്യകരവും അനുഭവവേദ്യവുമാക്കുകയെന്നതു വലിയൊരു അനുഗ്രഹം തന്നെയാണ്. പക്ഷേ, പലർക്കുമതിനു കഴിയാറില്ല. പ്രധാനമന്ത്രിയുടെ പ്രതിവാര റേഡിയോ പരിപാടിയായ “മൻ കി ബാത്തി’’ൽ ഇത്തവണ വാർധക്യത്തെ വെല്ലുവിളിയായി സ്വീകരിച്ചൊരു മുത്തശിയെക്കുറിച്ചുള്ള പരാമർശമുണ്ടായിരുന്നു. നൂറ്റിയഞ്ചാം വയസിൽ സാക്ഷരതാ മിഷന്റെ നാലാംതരം തുല്യതാ പരീക്ഷ വിജയിച്ച കൊല്ലം സ്വദേശിനി ഭാഗീരഥിയമ്മയാണു പ്രധാനമന്ത്രിയുടെ പ്രശംസയ്ക്കു പാത്രമായത്.
ഭാഗീരഥിയമ്മയെപ്പോലുള്ളവർ നാടിന്റെ ശക്തിയും പ്രചോദനവുമാകണമെന്നു പറഞ്ഞ പ്രധാനമന്ത്രി ആ മുത്തശിയുടെ കഥ വിവരിച്ചു. കുട്ടിക്കാലത്തുതന്നെ അമ്മയെ നഷ്ടപ്പെട്ടു. നന്നേ ചെറുപ്പത്തിൽ വിവാഹിതയായി. അധികം വൈകാതെ ഭർത്താവിനെയും നഷ്ടമായെങ്കിലും ധൈര്യവും ഉത്സാഹവും തെല്ലും ചോരാതെ ആറു മക്കളുമായി ജീവിതത്തോണി തുഴഞ്ഞ നാട്ടിൻപുറത്തുകാരി. പത്തു വയസാകുംമുന്പേ വിദ്യാഭ്യാസം അവസാനിപ്പിച്ച ഭാഗീരഥിയമ്മ പിന്നെ പഠനം തുടരുന്നത് 105-ാം വയസിൽ. നാലാംതരം തുല്യതാപരീക്ഷ 75 ശതമാനം മാർക്കോടെ പാസായി. കണക്കിനു മുഴുവൻ മാർക്കും നേടി. ഇനിയും പഠിക്കണമെന്നാണു മോഹം. ഏഴാംതരം തുല്യതാപരീക്ഷയ്ക്കുള്ള ഒരുക്കത്തിലാണിപ്പോൾ ഭാഗീരഥിയമ്മ.
കേരളീയസമൂഹത്തിൽ സീനിയർ സിറ്റിസൺസ് എന്നു പറയുന്ന മുതിർന്ന പൗരന്മാരുടെ എണ്ണം വർധിച്ചുവരികയാണ്. ജപ്പാനെപ്പോലെയുള്ള വികസിതരാജ്യങ്ങളിൽ സമീപഭാവിയിൽത്തന്നെ ചെറുപ്പക്കാരുടെ എണ്ണം ഗണ്യമായി കുറയുകയും വയോജനങ്ങളുടെ എണ്ണം വർധിക്കുകയും ചെയ്യുമെന്നതിനാൽ ആ പ്രതിസന്ധി നേരിടാനുള്ള ഗൗരവമായ ആലോചനയിലാണവർ. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ അഞ്ചു ലക്ഷത്തോളം വിദേശ തൊഴിലാളികളെ ആവശ്യമായി വരുമെന്നാണു ജപ്പാൻ കണക്കാക്കിയിരിക്കുന്നത്.
2011ലെ സെൻസസ് രേഖകൾ പ്രകാരം കേരളത്തിൽ അറുപതു വയസിനു മുകളിലുള്ളവർ ജനസംഖ്യയുടെ 12.5 ശതമാനമാണ്. 2031 ആകുന്പോഴേക്കും ചെറുപ്പക്കാരേക്കാൾ കൂടുതലായിരിക്കും മുതിർന്ന പൗരന്മാർ. എന്നുമാത്രമല്ല, ജനസംഖ്യാ വളർച്ചയുടെ തോത് കുറയുന്നതിനാൽ കുട്ടികളുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടാകും. അതായത്, വരുംകാലങ്ങളിൽ വൃദ്ധരുടെ എണ്ണം കൂടുതൽ വർധിക്കും. ഇത്തരമൊരു സാഹചര്യത്തെ സർക്കാരും സമൂഹവും എപ്രകാരമാണു നേരിടേണ്ടതെന്ന കാര്യം കൂലങ്കഷമായ ചർച്ചയ്ക്കും ഫലപ്രദമായ നടപടികൾക്കും ഇടയാക്കേണ്ടതുണ്ട്. യാഥാർഥ്യത്തെ ധീരമായി നേരിടുകയാണല്ലോ ഒരു പരിഷ്കൃതസമൂഹം ചെയ്യേണ്ടത്. ഉത്തരവാദിത്വപൂർണമായ രക്ഷാകർത്തൃത്വം എന്നതാണു പ്രോലൈഫ് ആശയങ്ങളുടെ പ്രായോജകർ ഇതിനായി നിർദേശിക്കുന്ന പരിഹാരം. ഉത്തരവാദിത്വപൂർണമായ മാതൃത്വവും പിതൃത്വവും നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്. കുടുംബബന്ധങ്ങൾക്കും മൂല്യങ്ങൾക്കുമൊക്കെ ഏറെ വില കല്പിക്കുന്ന കേരളീയ സമൂഹത്തിന് അതിന്റേതായ നിരവധി സദ്ഫലങ്ങൾ അനുഭവിക്കാൻ കഴിയുന്നുണ്ട്.
വൃദ്ധജനങ്ങളുടെ പരിപാലനവും സംരക്ഷണവും കേരളീയസമൂഹത്തിൽ വലിയൊരു പ്രശ്നമായി മാറിയിട്ടുണ്ട്. പണ്ടുകാലം മുതലേ പ്രവാസജീവിതത്തിനായുള്ള മലയാളിയുടെ പ്രയാണം പല കുടുംബങ്ങളിലും മാതാപിതാക്കൾ ഒറ്റപ്പെട്ടു ജീവിക്കാനിടവരുത്തി. മുതിർന്ന പൗരന്മാരുടെ സുരക്ഷയ്ക്കും സുസ്ഥിതിക്കുംവേണ്ടി ഏറെക്കാര്യങ്ങൾ നടപ്പാക്കിയിട്ടുണ്ട്. വാർധക്യകാല പെൻഷൻ പോലുള്ള സുരക്ഷാ പദ്ധതികളും വയോജനസംരക്ഷണ കേന്ദ്രങ്ങളും പകൽവീടുകളുമൊക്കെ ഈ ദിശയിലുള്ള ചില പ്രധാന പദ്ധതികൾ തന്നെ.
ഭാഗീരഥിയമ്മയെപ്പോലെ മക്കളുടെ സംരക്ഷണത്തിലും ചെറുമക്കളുടെ സാന്നിധ്യത്തിലുമൊക്കെ ജീവിക്കാനുള്ള സൗകര്യം എല്ലാവർക്കും ലഭിച്ചുവെന്നിരിക്കില്ല. ഭൗതിക സൗകര്യങ്ങളെല്ലാമുണ്ടായിട്ടും വൃദ്ധരായ മാതാപിതാക്കളെ വേണ്ടവിധം പരിപാലിക്കാത്തതുമായി ബന്ധപ്പെട്ട നിരവധി കേസുകൾ ഉണ്ടാവുന്നു. “നടതള്ളൽ’’ പോലുള്ള ദയനീയ സംഭവങ്ങൾ കേരളത്തിലും നടന്നിട്ടുണ്ട്. രോഗിയായ ജീവിതപങ്കാളിയെ പെരുവഴിയിൽ കാറിലുപേക്ഷിച്ചു കടന്നുകളഞ്ഞയാളെക്കുറിച്ച് അടുത്തകാലത്തു നാം മാധ്യമങ്ങളിലുടെ അറിഞ്ഞു. വാർധക്യകാലത്ത് മക്കളുടെയും ബന്ധുക്കളുടെയുമൊക്കെ ശുശ്രൂഷയും സംരക്ഷണവും ലഭിക്കുന്ന നിരവധി പേരുണ്ടെങ്കിലും ദയനീയ സാഹചര്യങ്ങളിൽ ജീവിക്കേണ്ടിവരുന്നവരുടെ എണ്ണവും ദിനംപ്രതി വർധിച്ചുവരുന്നു. വികസിത രാജ്യങ്ങളിലുള്ളതുപോലെ മികച്ച നിലയിലുള്ള അഭയകേന്ദ്രങ്ങളും മറ്റും തികച്ചും വിരളമാണിവിടെ. ഒറ്റപ്പെട്ട ചില സ്ഥാപനങ്ങളിൽ മികച്ച രീതിയിലുള്ള ജീവിതസൗകര്യങ്ങൾ കുറച്ചുപേർക്കു ലഭ്യമാകുന്നുണ്ടെന്ന കാര്യവും വിസ്മരിക്കാനാവില്ല.
വാർധക്യം വ്യക്തികളുടെ ജീവിതത്തിലും സ്വഭാവത്തിലുമൊക്കെ വലിയ മാറ്റങ്ങൾ വരുത്തും. അരക്ഷിതബോധം അവരെ പിടികൂടും, മറവിരോഗം, വിഷാദരോഗം എന്നിവയൊക്കെ സ്ഥിതി കൂടുതൽ വഷളാക്കും. ഇങ്ങനെയുള്ളവരുടെ ശുശ്രൂഷയ്ക്കും സംരക്ഷണത്തിനും വേണ്ട സംവിധാനങ്ങളൊരുക്കാൻ സർക്കാരിനും ബാധ്യതയുണ്ട്. വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവും സംബന്ധിച്ചു ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻനായർ കമ്മീഷൻ വിശദമായ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. മാതാപിതാക്കളെയും മുതിർന്നവരെയും മനഃപൂർവം ഉപദ്രവിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്ന മക്കൾക്കും ബന്ധുക്കൾക്കും ആറു മാസം തടവും പതിനായിരം രൂപ പിഴയും ശിക്ഷ നൽകാൻ നിർദേശിക്കുന്ന വെൽഫെയർ ഓഫ് പേരന്റ്സ് ആൻഡ് സീനിയർ സിറ്റിസൺസ് ബിൽ പാർലമെന്റിൽ അവതരിപ്പിച്ചിരുന്നു.
നിയമനിർമാണംകൊണ്ടോ ശിക്ഷാനടപടികൾകൊണ്ടോ മാത്രം വയോജനക്ഷേമം ഉറപ്പാക്കാനാവില്ല. സമൂഹത്തിന്റെ മനോഭാവത്തിലാണു കാതലായ മാറ്റമുണ്ടാകേണ്ടത്.
പ്രധാനമന്ത്രി പ്രകീർത്തിച്ച ഭാഗീരഥിയമ്മ തനിക്കൊരു ആധാർ കാർഡ് കിട്ടാനായി നടത്തിയ ശ്രമം ഇനിയും വിജയിച്ചിട്ടില്ല. വിരലടയാളം തെളിയാത്തതാണു വിനയായത്. ജില്ലാ കളക്ടർ ഇടപെട്ടിട്ടും കാര്യം നടന്നില്ല. സാമൂഹ്യസുരക്ഷാ പെൻഷനും ഇതുവരെ കിട്ടിയിട്ടില്ല. അതിനുള്ള തടസങ്ങൾ നീക്കാനും പ്രത്യേക ഉത്തരവുകളുണ്ടായി. പക്ഷേ, ഫലമുണ്ടായില്ല. ഗവർണർ വരെ ഇടപെട്ടിട്ടും ചുവപ്പുനാടയുടെ കുരുക്കഴിഞ്ഞിട്ടില്ല. ഭാഗീരഥിയമ്മയെപ്പോലുള്ളവരുടെ തുല്യതാപരീക്ഷാവിജയം ആഘോഷിക്കുന്ന നാം ഇത്തരം അമ്മമാരുടെ ജീവിതപരീക്ഷകളെക്കുറിച്ചും ചിന്തിക്കണം. അതു വിജയിക്കാനവരെ സഹായിക്കണം.
105-ാം വയസിലും തളരാത്ത അതിജീവന മാതൃക
11:45 PM Feb 24, 2020 | Deepika.com