കേരള പോലീസിന്റെ നവീകരണത്തിനും സുരക്ഷാപദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പിനും ആധുനിക സാങ്കേതികവിദ്യയും വിദഗ്ധരുടെ സഹായവും പുറംകരാറുകളും വേണ്ടിവരും. പക്ഷേ, സുരക്ഷ പണയം വയ്ക്കാതെയും സുതാര്യമായും വേണം അതൊക്കെ നടപ്പാക്കാൻ.
പോലീസ് സേനയുടെ നവീകരണത്തിനും പൊതുസുരക്ഷയ്ക്കും വേണ്ടിയുള്ള ചില പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾ സേനയ്ക്കോ സർക്കാരിനോ ഒട്ടും ഭൂഷണമല്ല. സെൻട്രൽ ഇൻട്രൂഷൻ മോണിറ്ററിംഗ് സിസ്റ്റം(സിംസ്) ഡിജിറ്റൽ ഗതാഗത നിയന്ത്രണ പദ്ധതി(ഇന്റഗ്രേറ്റഡ് ഡിജിറ്റൽ ട്രാഫിക് എൻഫോഴ്സ്മെന്റ് സിസ്റ്റം) എന്നിവയൊക്കെ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള സുരക്ഷയ്ക്ക് യോജിച്ച പദ്ധതികൾതന്നെ. ഇവയൊക്കെ നടപ്പാക്കണമെങ്കിൽ ഔട്ട്സോഴ്സിംഗ് ആവശ്യമായി വന്നേക്കാം. ആധുനിക ഉപകരണങ്ങളും വിദഗ്ധരുടെ സേവനവും സാങ്കേതിക സഹായവും ഒക്കെ ആവശ്യമായി വരുന്ന പദ്ധതികളാണിത്. ഇതെല്ലാം സർക്കാർ നേരിട്ടു നടത്തണം എന്നു വാശിപിടിക്കാനാവില്ല. എന്നാൽ, ആഭ്യന്തരവകുപ്പിന്റെ കീഴിലുള്ള പോലീസ് സേനയുടെയും മറ്റു സംവിധാനങ്ങളുടെയും സവിശേഷ പ്രാധാന്യം കണക്കിലെടുത്തു വേണം ഇത്തരം പദ്ധതികളുടെ പുറംകരാറുകളിൽ ഏർപ്പെടാൻ.
വലിയ മൂലധന മുടക്കുള്ള ഇത്തരം പദ്ധതികളുമായി സ്വകാര്യ സംരംഭകർ എത്തുന്പോൾ അവർക്ക് ലാഭലക്ഷ്യമുണ്ടാവും. അത് ന്യായമായതാണെങ്കിൽ അനുവദിക്കുന്നതിൽ തെറ്റില്ല. എന്നാൽ ഇതിന്റെ പേരിൽ തീവെട്ടിക്കൊള്ള നടത്താനാണു ശ്രമമെങ്കിൽ അത് അനുവദിക്കാനാവില്ല. പൊതുമേഖലാ സ്ഥാപനങ്ങളുടെയോ സൊസൈറ്റികളുടെയോ ലേബലിൽ ഇത്തരം പദ്ധതികൾ തുറന്നുകൊടുക്കുന്നത് ഏറെ ആലോചിച്ചു വേണം.
ഗതാഗത നിയമലംഘനങ്ങൾ കേരളത്തിൽ വർധിച്ചുവരികയാണ്. വാഹനാപകടങ്ങൾ വർധിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഇത്തരം നിയമലംഘനങ്ങളാണ്. വാഹനങ്ങളിൽ സ്പീഡ് ഗവേണറുകൾ പിടിപ്പിച്ചും നിരത്തുകളിൽ കാമറകൾ സ്ഥാപിച്ച് അമിതവേഗം കണ്ടെത്തിയുമൊക്കെ ഈ നിയമലംഘനങ്ങൾക്കു തടയിടാൻ ശ്രമിച്ചിരുന്നു. പോലീസ് വാഹനങ്ങളിൽ ഇന്റർസെപ്റ്ററുകൾ സജ്ജീകരിച്ചും അമിതവേഗം കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്. ഇതൊക്കെ ഭാഗികമായി പ്രയോജനപ്പെട്ടുവെങ്കിലും വാഹനാപകടങ്ങൾ ഗണ്യമായി കുറയ്ക്കാൻ സഹായകമായില്ല.
ഗതാഗത നിയമലംഘനത്തിനുള്ള പിഴയിനത്തിൽ വലിയൊരു തുക സർക്കാരിലേക്കു ലഭിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഈയിനത്തിൽ പോലീസും മോട്ടോർവാഹനവകുപ്പുംകൂടി സർക്കാരിലേക്കു പിരിച്ചു നൽകിയത് 250 കോടി രൂപയാണ്.
ട്രാഫിക് നിയമലംഘനത്തിന്റെ പേരിൽ നടക്കുന്ന അപരിഷ്കൃത നടപടികൾ അതിരുവിട്ടപ്പോഴാണ് ആധുനിക സാങ്കേതികവിദ്യകളുപയോഗിച്ച് ട്രാഫിക് നിയമലംഘനങ്ങൾ പിടികൂടിക്കൂടേ എന്നു ഹൈക്കോടതിക്കു ചോദിക്കേണ്ടിവന്നത്. ഇതേത്തുടർന്നു ചില പദ്ധതികൾ പോലീസ് വകുപ്പ് ആസൂത്രണം ചെയ്തുവരികയാണ്. ഇത്തരം പദ്ധതികളുടെ സുതാര്യതയും പ്രവർത്തനക്ഷമതയും സുരക്ഷിതത്വവും ഉറപ്പുവരുത്തുകയെന്നതു സുപ്രധാനമാണ്. പോലീസിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനു സാങ്കേതികവിദ്യയുടെ സഹായം വരുംകാലങ്ങളിൽ അനിവാര്യമാണ്. അതിനുവേണ്ടി ഏറ്റെടുക്കുന്ന പദ്ധതികൾ സാങ്കേതിക വൈദഗ്ധ്യവും വൻതോതിൽ മൂലധന മുടക്കും ആവശ്യമുള്ളതായിരിക്കും. അതുകൊണ്ടുതന്നെ സ്വകാര്യ സംരംഭകരുടെ സഹായം ഇതിനാവശ്യമായി വരും.
കേരളത്തിലെ പൊതുനിരത്തുകളിലെ ആയിരത്തിലേറെ സ്ഥലങ്ങളിൽ നിരീക്ഷണ കാമറകൾ സ്ഥാപിച്ചുള്ള ഡിജിറ്റൽ ഗതാഗത നിയന്ത്രണത്തിനായി കൊണ്ടുവന്ന പദ്ധതി കടുത്ത വിമർശനങ്ങൾക്കിടയാക്കിയിരിക്കുകയാണ്. പോലീസ് വകുപ്പിനുള്ളിൽത്തന്നെ ഇക്കാര്യത്തിൽ വിയോജിപ്പ് ഉണ്ടെന്നാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ. നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്ന ഏജൻസിക്കായിരിക്കും പിഴ ഈടാക്കാനുള്ള അവകാശവും എന്നതാണ് അഭിപ്രായവ്യത്യാസത്തിനുള്ള പ്രധാന കാരണം. സർക്കാർ സ്ഥാപനങ്ങളായ കെൽട്രോണും സിഡ്കോയുമാണ് ഈ പദ്ധതി ഏറ്റെടുക്കുന്നതിനായി ഇപ്പോൾ രംഗത്തുള്ളത്. അതിൽത്തന്നെ കെൽട്രോൺ മറ്റു ചില പോലീസ് പദ്ധതികളുടെ കൂട്ടുകച്ചവടങ്ങളിലൂടെ ഇതിനോടകം പ്രതിസ്ഥാനത്താണ്.
ട്രാഫിക് നിയമലംഘനങ്ങൾക്കു പിഴയായി പ്രതിവർഷം ഇരുനൂറ്റന്പതു കോടി രൂപ ഈടാക്കുന്ന കേരള പോലീസിന് നിലവിലെ പരിമിത സൗകര്യങ്ങൾക്കുള്ളിൽ നിന്നുകൊണ്ടുതന്നെ ഇത്രയും കേസുകൾ കണ്ടെത്താൻ കഴിയുന്നുണ്ട്. ഈ മേഖലയിലേക്കു പുതിയൊരു സ്വകാര്യ ഏജൻസിയെ ഏർപ്പെടുത്തുന്പോൾ അതു ജനങ്ങൾക്കു കൂടുതൽ സൗകര്യപ്രദവും ട്രാഫിക് നിയമലംഘനങ്ങൾ പരമാവധി കുറയ്ക്കുന്നതിനു സഹായകവുമായിരിക്കണം. പത്തുവർഷത്തേക്കുള്ള കരാർ നൽകാനാണ് ആലോചിക്കുന്നത്. കരാർ ലഭിക്കുന്ന കന്പനിക്ക് ആദ്യവർഷംതന്നെ വൻ ലാഭം കിട്ടുന്ന വിധത്തിലാണ് പദ്ധതി ഇപ്പോൾ ആസൂത്രണം ചെയ്തിരിക്കുന്നതെന്നാണ് ആരോപണം. നിർമാണമേഖലയുമായി ബന്ധപ്പെട്ട പദ്ധതികൾ കൂടുതലായി ഏറ്റെടുക്കുന്ന ഒരു ലേബർ കരാർ കന്പനിക്ക് പോലീസ് വകുപ്പിന്റെ ഐടി അധിഷ്ഠിത കരാർ നൽകിയതിലൂടെ നിർണായകമായ ചില മേഖലകളിലെ വിവരങ്ങൾ അവർക്കു ലഭ്യമായതായി വിമർശനം ഉയർന്നിരുന്നു.
സംസ്ഥാനത്തെ പ്രധാന സ്ഥാപനങ്ങൾക്കും പണം മുടക്കാൻ കഴിവുള്ള വ്യക്തികൾക്കും സുരക്ഷ ഉറപ്പാക്കുന്ന പദ്ധതിയാണു സിംസ്. കെൽട്രോണുമായി ചേർന്നാണ് ഈ പദ്ധതി നടപ്പാക്കാൻ ആലോചിക്കുന്നത്. കരാർ എറ്റെടുക്കും മുന്പുതന്നെ ഒരു സ്വകാര്യകന്പനി പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങിയതായും ആരോപിക്കപ്പെടുന്നു. കെൽട്രോൺ പദ്ധതി നടത്തിപ്പിനായി ആവർത്തിച്ച് ടെൻഡർ വിളിച്ചപ്പോഴും ഒരു കന്പനി മാത്രം രംഗത്തെത്തിയതിനു പിന്നിലും അസ്വാഭാവികതയുണ്ട്. പോലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിലിരുന്നാണ് സിംസ് പദ്ധതി നിയന്ത്രിക്കുന്നത്. ഇവിടെ പദ്ധതിയിൽ പങ്കാളിയായ സ്വകാര്യ സ്ഥാപനത്തിന്റെ ജീവനക്കാരുടെ സാന്നിധ്യവുമുണ്ടാകും. ഇത്തരം ഇടപാടുകളിലെ സുതാര്യതയില്ലായ്മയാണ് പല വിവാദങ്ങൾക്കും വഴിതെളിക്കുന്നത്.
പോലീസ് വകുപ്പുമായി ബന്ധപ്പെട്ട പല ഇടപാടുകളിലും ഗുരുതരമായ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിക്കൊണ്ട് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ട് പുറത്തുവന്നതിനെത്തുടർന്നാണ് പോലീസിന്റെ അഭിമാനപദ്ധതികളാകേണ്ട ഇവയെക്കുറിച്ചുള്ള വിശദാംശങ്ങൾ അറിവായത്. പോലീസ് വകുപ്പിനെ നേരിട്ടു കുറ്റപ്പെടുത്തുന്ന പല പരാമർശങ്ങളും സിഎജി റിപ്പോർട്ടിലുണ്ട്. പോലീസിന്റെ പ്രവർത്തനത്തിൽ കൂടുതൽ വ്യക്തമായ നയങ്ങളും നിലപാടുകളും ആവശ്യമാണ്. സുതാര്യമായ പദ്ധതികളാണു പോലീസിന്റെ നവീകരണത്തിനും പ്രവർത്തനമികവിനും ആവശ്യമായിട്ടുള്ളത്.
പോലീസിൽ നവീകരണം വേണം, സുരക്ഷ പണയം വയ്ക്കാതെ
12:54 AM Feb 22, 2020 | Deepika.com