വിശിഷ്ടാതിഥിയെ സ്വീകരിക്കാൻ ചുവന്ന പരവതാനി വിരിക്കുകയും അതിനടിയിലേക്ക് അഴുക്കുകൾ തള്ളിവയ്ക്കുകയും ചെയ്യുന്നത് അഭിമാനമല്ല, അപമാനമാണു വരുത്തിവയ്ക്കുന്നത്.
മതിലുകൾ ഒരിക്കലും മനസിനെ മറയ്ക്കാനുതകില്ല. മറയ്ക്കപ്പെടുന്ന വസ്തുതകൾ എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുകയുമില്ല. മതിലുകൾ കെട്ടിയും പുറമേ പ്രൗഢി കാണിച്ചും എല്ലാവരെയും എല്ലായ്പോഴും കബളിപ്പിക്കാനുമാവില്ല. ഇതൊക്കെ സാമാന്യതത്ത്വങ്ങൾ മാത്രമെങ്കിലും ലോകത്ത് മതിലുകളുടെ നിർമാണം എല്ലാക്കാലത്തുമുണ്ടായിരുന്നു. അതിപ്പോഴും തുടരുന്നു. ചൈനയിലെ വൻമതിലും ബർലിനിലെ മതിലുമൊക്കെ ചരിത്രസ്മാരകങ്ങൾ. അതിൽ രാഷ്ട്രീയ വിഭജനത്തിന്റെയും യുദ്ധവെറിയുടെയും അടയാളമായിരുന്ന ബർലിൻ മതിൽ പൊളിച്ചു.
അഭയാർഥിപ്രവാഹം തടയാൻ അമേരിക്കയും മെക്സിക്കോയും തമ്മിലുള്ള അതിർത്തിയിൽ മതിൽ പണിയുമെന്നത് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരകാലത്ത് ഡോണൾഡ് ട്രംപിന്റെ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളിലൊന്നായിരുന്നു. ട്രംപുമായി ബന്ധപ്പെട്ടൊരു മതിൽ നിർമാണം ഇന്ത്യയിലും വിവാദമായിരിക്കുന്നു.
ഈ മാസം 24ന് ട്രംപ് ഇന്ത്യ സന്ദർശിക്കുകയാണ്. വിപുലമായ ഒരുക്കങ്ങളാണ് ഈ അതിവിശിഷ്ടാതിഥിയെ സ്വീകരിക്കാൻ നടത്തുന്നത്. ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തോടനുബന്ധിച്ച് പൊതുസമ്മേളനം നടക്കുന്ന അഹമ്മദാബാദിലെ മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തിനു സമീപം നടക്കുന്ന സൗന്ദര്യവത്കരണ പരിപാടികളാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.
രാജ്യത്തിന്റെ അന്തസും പ്രൗഢിയുമൊക്കെ ലോകത്തിലെ ഏറ്റവും സന്പന്നരാജ്യത്തിന്റെ ഭരണാധികാരിക്കു മുന്നിൽ പ്രകടിപ്പിക്കണമെന്ന ആഗ്രഹം മോദിയെപ്പോലൊരു പ്രധാനമന്ത്രിക്കുണ്ടാവുക സ്വാഭാവികം. പക്ഷേ, അതു യാഥാർഥ്യങ്ങൾക്കു നേരേ കണ്ണടച്ചുകൊണ്ടോ ജനങ്ങളുടെ കണ്ണിൽ പൊടിയിട്ടുകൊണ്ടോ ആവരുതെന്നു മാത്രം. നവമാധ്യമങ്ങളും വാർത്താവിനിമയ സംവിധാനങ്ങളും വളരെയേറെ വികസിച്ച ലോകസാഹച്യത്തിൽ വസ്തുതകൾ മറച്ചുവയ്ക്കുക അസാധ്യമാണ്. വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പോലും ആധുനിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്ന കാലത്ത്, പുറംപൂച്ചു കാട്ടി യാഥാർഥ്യങ്ങളെ തമസ്കരിക്കാനുള്ള നീക്കം പരാജയപ്പെടുകതന്നെ ചെയ്യും.
ട്രംപിന്റെ സന്ദർശനത്തിനു മുന്നോടിയായി മൊട്ടേര സ്റ്റേഡിയത്തിനു സമീപം ചേരിയിൽ താമസിക്കുന്ന 45 കുടുംബങ്ങൾക്കു താമസസ്ഥലം ഒഴിയാൻ നോട്ടീസ് നൽകിയിരിക്കുകയാണ്. ദശകങ്ങളായി ഇവിടെ താമസിക്കുന്നവരാണിവർ. അനധികൃത കൈയേറ്റം ഒഴിപ്പിക്കാനാണെന്നാണു വിശദീകരണം. ഇക്കാലമത്രയും കാണാതെപോയ അനധികൃത കൈയേറ്റം ഇപ്പോൾ മാത്രം കാണാൻ കഴിഞ്ഞതെന്തുകൊണ്ടാണെന്ന ചോദ്യത്തിന് ഉത്തരമില്ല.
ഇതിനു മുന്പുതന്നെ സമാനമായി സൗന്ദര്യവത്കരണ ശ്രമങ്ങൾ തുടങ്ങിയിരുന്നു. വെറ്റില മുറുക്കുകാരെ ഒഴിവാക്കാൻ വിമാനത്താവള പരിസരത്തെ പാൻമസാലക്കടകളെല്ലാം മുൻകൂട്ടി അടപ്പിച്ചു. തെരുവുനായ്ക്കളുടെ ശല്യം ഒഴിവാക്കാൻ തൊഴിലാളികളെയും ഏർപ്പെടുത്തി. ട്രംപും മോദിയും പങ്കെടുക്കുന്ന റോഡ് ഷോ നടക്കുന്ന പാതയിൽ അര കിലോമീറ്റർ നീളത്തിലാണു മതിൽ പണിതിരിക്കുന്നത്. വശങ്ങളിലുള്ള ചേരികളും വൃത്തിഹീനമായ തെരുവുകളും കാണാതിരിക്കാനാണിത്. ഇത്തരം നടപടികളിലൂടെ രാജ്യത്തിന്റെ ഇരുണ്ട മുഖങ്ങളെല്ലാം മറയ്ക്കാമെന്നു കരുതുന്നെങ്കിൽ അത് വിഡ്ഢിത്തം മാത്രമല്ലേ? മതിലുപണിയും കുടിയൊഴിപ്പിക്കൽ നോട്ടീസുമൊക്കെ അന്താരാഷ്ട്ര മാധ്യമങ്ങളിൽത്തന്നെ വാർത്തയായിക്കഴിഞ്ഞു. ലോകം ഇതൊന്നും കാണില്ലെന്നു ധരിക്കുന്നവർ മൂഢസ്വർഗത്തിലല്ലേ കഴിയുന്നത്?
ദരിദ്രരെയും അധഃസ്ഥിതരെയും അകറ്റിനിർത്താൻ മണ്ണിലും മനസിലും ഇത്തരം മതിലുകൾ കെട്ടിയവരുടെ നിരവധി കഥകൾ നാം കേട്ടിട്ടുണ്ട്. ഇന്ത്യയിലും അത്തരമൊരു ഇരുണ്ട കാലഘട്ടമുണ്ടായിരുന്നു. അതിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും അവിടവിടെ കാണാനാകുന്നുണ്ട്. എന്നിരുന്നാലും ഇന്ത്യൻ സമൂഹം കഴിഞ്ഞ ഒരു നൂറ്റാണ്ടിനുള്ളിൽ ഇത്തരം ദുരാചാരങ്ങളിൽനിന്നും മനുഷ്യത്വരഹിതമായ പെരുമാറ്റങ്ങളിൽനിന്നും ഒട്ടൊക്കെ വിട്ടുപോന്നിട്ടുണ്ട്. സ്വതന്ത്ര ഇന്ത്യയിൽ സാമൂഹികമായൊരു നവോത്ഥാനത്തിന് അതു വഴിതുറന്നു. അതിന്റെ സദ്ഫലങ്ങൾ ഈ സമൂഹം ഇന്ന് ഏറെ അനുഭവിക്കുന്നുമുണ്ട്. എന്നാൽ, രാജ്യത്തെ പഴയ കറുത്ത ദിനങ്ങളിലേക്കു മടക്കിക്കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങൾ ഇപ്പോഴും നടക്കുന്നു. ഗുജറാത്തിലെ ഒരു വനിതാ കോളജിൽ പെൺകുട്ടികളുടെ ആർത്തവപരിശോധന നടത്തിയതിനെക്കുറിച്ചുള്ള വാർത്ത പുറത്തുവന്നത് അടുത്തനാളിലാണ്. ആൾക്കൂട്ട കൊലപാതകവും ജാതിവൈരവുമൊക്കെ ഇന്നും നാട്ടുനടപ്പായി തുടരുന്നുണ്ട്. ഇത്തരം ദുഷ്കർമങ്ങളും ദുരാചാരങ്ങളുമൊക്കെ തുടച്ചുനീക്കാനുള്ള ശ്രമത്തിലേർപ്പെടേണ്ടവർ സമൂഹത്തെ കൂടുതൽ ഇരുളിലേക്കു നയിക്കുന്നതു കഷ്ടമാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ദശകത്തിലധികം മുഖ്യമന്ത്രിയായിരുന്ന സംസ്ഥാനമാണു ഗുജറാത്ത്. അവിടെ ചേരിനിർമാർജനം മരീചികയാണെന്ന് ഇപ്പോഴത്തെ നടപടികൾ വ്യക്തമാക്കുന്നു. അതുകൊണ്ടാണല്ലോ സ്വന്തം സംസ്ഥാനത്തെത്തുന്ന വിശിഷ്ടാതിഥിയുമായി റോഡ് ഷോയ്ക്കിറങ്ങുന്പോൾ മതിലു പണിയേണ്ടിവരുന്നതും ചേരിനിവാസികളെ കുടിയൊഴിപ്പിക്കുന്നതും.
ഇത്തരം സന്ദർശനങ്ങൾക്കെല്ലാം അമേരിക്കയ്ക്കും അവിടത്തെ പ്രസിഡന്റിനും ചില സാന്പത്തിക താത്പര്യങ്ങളുണ്ടാവും. അത് ട്രംപ് വളച്ചുകെട്ടില്ലാതെ വ്യക്തമാക്കുന്നുമുണ്ട്. ഇന്ത്യക്കും ചില ഉദ്ദേശ്യങ്ങളൊക്കെയുണ്ട്. പക്ഷേ, ട്രംപ് അതിനു വഴങ്ങില്ലെന്നാണ് ഇപ്പോഴത്തെ സൂചന. ട്രംപ്- മോദി കൂടിക്കാഴ്ചയിൽ വ്യാപാരക്കരാറുകളൊന്നും ഉണ്ടാവില്ലെന്നാണ് ഇപ്പോൾ അറിയുന്നത്. പൂർണ തോതിലുള്ള വ്യാപാരക്കരാർ ഉണ്ടായില്ലെങ്കിലും പരിമിതമായ ഉഭയകക്ഷി കരാറുകളെങ്കിലും ഉണ്ടാകുമെന്നായിരുന്നു ഇന്ത്യൻ വ്യവസായലോകത്തിന്റെ പ്രതീക്ഷ. അടുത്തകാലത്ത് ഇന്ത്യക്ക് ചില വ്യാപാര ആനുകൂല്യങ്ങൾ അമേരിക്ക നിഷേധിച്ചിരുന്നു. ഉരുക്ക്, അലുമിനിയം ഉത്പന്നങ്ങൾക്ക് ഉയർന്ന ഇറക്കുമതിച്ചുങ്കം ഏർപ്പെടുത്തി. ചില ഇനങ്ങളുടെ കയറ്റുമതിയിൽ ഇന്ത്യക്കു നൽകിയിരുന്ന മുൻഗണനാ രാഷ്ട്രപദവിയും ഈയിടെ നഷ്ടമായി. അതേസമയം അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഇവിടെ വിപണി കണ്ടെത്താനുള്ള ശ്രമം അവർ സജീവമാക്കിയിട്ടുമുണ്ട്.
പുറംപകിട്ടു കാണിച്ച് ട്രംപിനെ പ്രീണിപ്പിക്കാനോ തെറ്റിദ്ധരിപ്പിക്കാനോ ആവില്ല. അതേസമയം രാജ്യത്തിന്റെ സൈനികശക്തിയും മനുഷ്യവിഭവശേഷിയുൾപ്പെടെയുള്ള കാര്യങ്ങളിലെ മുൻനിരസ്ഥാനവും നമുക്ക് മുതൽക്കൂട്ടാണെന്നു ബോധ്യപ്പെടുത്താനുള്ള അവസരമുണ്ട്. അതിഥിയെ സ്വീകരിക്കാൻ ചുവന്ന പരവതാനി വിരിക്കാം. പക്ഷേ, അഴുക്കുകൾ അതിനടിയിലേക്കു തള്ളിവയ്ക്കുന്നതുകൊണ്ടു പ്രശ്നങ്ങൾ ഇല്ലാതാകുന്നില്ല.
മാലിന്യം മറയ്ക്കാൻ മതിൽ മതിയാവില്ല
11:28 PM Feb 19, 2020 | Deepika.com