കടുത്ത ചൂടിൽനിന്നു മനുഷ്യരെയും മറ്റു ജീവജാലങ്ങളെയും സംരക്ഷിക്കാൻ സമൂഹം കൂടുതൽ ജാഗ്രത പുലർത്തേണ്ടി യിരിക്കുന്നു. കാട്ടുതീ ഒഴിവാക്കാൻ ഊർജിതശ്രമം നടത്തണം. ജീവജാലങ്ങൾക്കു തണലും ജലവും ലഭ്യമാക്കാനും മനുഷ്യർക്ക് ഒരിറ്റു കരുണയുണ്ടാവണം.
വേനൽ കടുക്കുന്പോൾ മനുഷ്യനും മറ്റു ജീവജാലങ്ങളും ചൂടു സഹിക്കാനാവാതെ പരക്കം പായുകയാണ്. മനുഷ്യർ മാത്രമല്ല മൃഗങ്ങളും പക്ഷികളുമുൾപ്പെടെയുള്ള സകല ജീവജാലങ്ങളും കുടിവെള്ളത്തിനായി നെട്ടോട്ടത്തിലാണ്. മനുഷ്യരോടു മാത്രമല്ല ജീവിവർഗങ്ങളോടൊക്കെ കരുണ കാട്ടേണ്ട കാലമാണീ വേനൽച്ചൂടിന്റെ ദിനങ്ങൾ. ചൂടിനെ നേരിടാൻ മനുഷ്യർക്കു മുന്നറിയിപ്പുകളും മുൻകരുതൽ നിർദേശങ്ങളും നൽകിയിട്ടുണ്ട്. പക്ഷിമൃഗാദികൾക്കാകട്ടെ മനുഷ്യരുടെ സഹായം ആവശ്യമാണ്. കടുത്ത ചൂടിൽ നാടുരുകുന്പോൾ വീടുകളുടെയും മറ്റു കെട്ടിടങ്ങളുടെയും മേൽക്കൂരകളിലും തണൽ ലഭിക്കുന്ന സ്ഥലങ്ങളിലെല്ലാംതന്നെ അഭയം തേടുന്ന പക്ഷികളെ ധാരാളമായി കാണാനാവും. പക്ഷികൾക്കായി വെള്ളം പാത്രങ്ങളിൽ വച്ചുകൊടുക്കുന്ന ചില നല്ല മനുഷ്യരുണ്ട്. ദേശാടനക്കിളികൾ ഈ വേനൽക്കാലത്തും കേരളത്തിലെത്തുന്നുണ്ട്. കൊച്ചി കുന്പളങ്ങി കണ്ടക്കടവു റോഡിനു സമീപമുള്ള ചതുപ്പിൽ ഇപ്രകാരം വിരുന്നെത്തിയ രാജഹംസം എന്നറിയപ്പെടുന്ന ഗ്രേറ്റർ ഫ്ലെമിംഗോ പക്ഷികളെ ഈ ദിവസങ്ങളിൽ കാണാനായി. ചാരുതയേറിയ ഈ തൂവെള്ളപ്പക്ഷികളുടെ ചിത്രം കഴിഞ്ഞദിവസം ദീപിക പ്രസിദ്ധീകരിച്ചിരുന്നു. ജലസാന്നിധ്യവും ജലലഭ്യതയും തേടി വേനൽക്കാലത്ത് കേരളത്തിലെത്തുന്ന ഇത്തരം നിരവധി ഇനം പക്ഷികളുണ്ട്.
വളർത്തുമൃഗങ്ങൾ മാത്രമല്ല, വന്യമൃഗങ്ങളും കുടിവെള്ളത്തിനായി ബുദ്ധിമുട്ടുന്ന സമയമാണിത്. നദികളും തോടുകളുമൊക്കെ വറ്റിവരണ്ടുതുടങ്ങി. വീടുകളിൽ വളർത്തുന്ന മൃഗങ്ങൾക്ക് വെള്ളം ലഭ്യമാക്കാൻ ഉടമസ്ഥർ ശ്രദ്ധിക്കും. പക്ഷേ, പക്ഷികൾക്കും മറ്റും വെള്ളം ലഭിക്കാൻ പൊതുഇടങ്ങളെ ശരണം പ്രാപിക്കേണ്ടിവരും. മനുഷ്യരുടെയും മൃഗങ്ങളുടെയും ശരീരത്തിൽ ഏറ്റവും കൂടുതലായി കാണുന്ന സംയുക്തമാണു വെള്ളം. നിർജലീകരണം ഒഴിവാക്കാൻ ബോധപൂർവമായ ശ്രമമുണ്ടാകണം.
വന്യജീവികളുടെയും ആവാസവ്യവസ്ഥയുടെയും സംരക്ഷണത്തിന് രാജ്യം വലിയ പ്രാധാന്യം നൽകുന്നുണ്ടെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പറയുകയുണ്ടായി. കാലാവസ്ഥാ വ്യതിയാനത്തിന്റെ വലിയ ആഘാതങ്ങളിലൂടെ ലോകം കടന്നുപോവുകയാണ്. ഇന്ത്യയിലും അതിന്റെ അനുരണനങ്ങൾ അനുഭവപ്പെടുന്നുണ്ട്. കേരളത്തിൽ ഇപ്പോഴനുഭവപ്പെടുന്ന ചൂട് കൂടുതൽ രൂക്ഷമാകുമെന്ന മുന്നറിയിപ്പാണു കാലാവസ്ഥാ നിരീക്ഷകർ നൽകുന്നത്. ദീർഘമായ കടലോരമുള്ള സംസ്ഥാനമായതിനാൽ അന്തരീക്ഷ ആർദ്രത കൂടിയിരിക്കും. ഇതു താപനില ഉയരുന്നതിനു കാരണമാണ്.
സൂര്യാതപമോ സൂര്യാഘാതമോ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ എല്ലാവരും, പ്രത്യേകിച്ചു വെയിലത്ത് ജോലി ചെയ്യുന്നവരും പ്രായമായവരും സ്വീകരിക്കണം. പിഞ്ചുകുട്ടികളുടെ കാര്യത്തിൽ മാതാപിതാക്കൾക്കു പ്രത്യേക ശ്രദ്ധ ഉണ്ടായിരിക്കണം. നിർജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കേണ്ടതുണ്ട്. യാത്രയ്ക്കിടെ വെള്ളം കരുതുന്നതു നന്നായിരിക്കും. മദ്യം, കോള പോലെയുള്ളവ പ്രത്യേകിച്ചും പകൽ സമയങ്ങളിൽ ഒഴിവാക്കേണ്ടതാണ്. കടുത്ത വെയിലത്ത് ജോലി ചെയ്യേണ്ട തൊഴിലാളികൾ പതിനൊന്നു മുതൽ മൂന്നു വരെയുള്ള സമയത്ത് തുറസായ സ്ഥലങ്ങളിൽ ജോലിചെയ്യുന്നത് ഒഴിവാക്കണമെന്നു നിർദേശമുണ്ട്. പാടത്തും മറ്റും പണിയെടുക്കുന്നവർ ശരീരം മറയ്ക്കുന്ന കോട്ടൺ വസ്ത്രങ്ങളും തലയിൽ തൊപ്പിയും ധരിക്കുന്നതാണു നന്ന്. സംസ്ഥാനത്തെ തൊഴിൽസമയത്തിൽ ചില ക്രമീകരണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് ലേബർ കമ്മീഷണറുടെ ഉത്തരവുണ്ട്.
പൊരിവെയിലിൽ ട്രാഫിക് നിയന്ത്രണത്തിലും മറ്റും ഏർപ്പെട്ടിരിക്കുന്നവർക്ക് കുടിവെള്ളം ലഭ്യമാക്കാനും കുട നൽകാനുമൊക്കെ ചില സ്ഥലങ്ങളിൽ സാമൂഹ്യ പ്രവർത്തകരും സന്നദ്ധ സംഘടനകളും തയാറായിട്ടുണ്ട്. ഇത്തരം സേവനങ്ങൾ ഏറെ വിലപ്പെട്ടതാണ്. പലപ്പോഴും വെയിലും മഴയും വകവയ്ക്കാതെ ജോലിയിലേർപ്പെടുന്നവരെ സമൂഹം കാണാതെ പോകുന്നു. വളർത്തു മൃഗങ്ങൾക്ക് തണൽ ഏർപ്പെടുത്താൻ ഉടമകൾ ശ്രദ്ധിക്കുന്നതുപോലെ മറ്റു പക്ഷിമൃഗാദികൾക്കുംകൂടി അത്യാവശ്യം വെള്ളമെങ്കിലും ലഭ്യമാക്കാൻ എല്ലാവരും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
ആമസോൺ കാടുകളിലും ഓസ്ട്രേലിയൻ വനമേഖലയിലുമൊക്കെ കാട്ടുതീ പടർന്നു പിടിച്ചപ്പോൾ അതൊക്കെ അങ്ങ് അകലെയല്ലേയെന്നു നാം കരുതി. പക്ഷേ, തൃശൂർ ദേശമംഗലം കൊറ്റന്പത്തൂരിൽ പടർന്ന കാട്ടുതീയണയ്ക്കാൻ ശ്രമിക്കുന്നതിനിടെ, മൂന്നു ഫോറസ്റ്റ് വാച്ചർമാർ ദാരുണമായി വെന്തുമരിച്ച സംഭവമുണ്ടായത് ഇക്കഴിഞ്ഞ ദിവസമാണ്. രണ്ടുദിവസമായി ഇവിടെ അടിക്കാടിൽ തീ പടർന്നു കൊണ്ടിരിക്കുകയായിരുന്നു. നാട്ടുകാരുടെ പരാതിയെത്തുടർന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തീയണയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണു ദുരന്തം. ഞായറാഴ്ച വൈകുന്നേരത്തോടെ കാറ്റു ദിശമാറി വീശിയതിനെത്തുടർന്നാണ് അപ്രതീക്ഷിതമായി ഗാർഡുമാർ തീയിലകപ്പെട്ടത്. കൊറ്റന്പത്തൂരിലെ കാട്ടുതീ മനുഷ്യനിർമിതമാണെന്നു വനംവകുപ്പ് പരാതിപ്പെടുന്നു. ചെറിയൊരു അശ്രദ്ധ മതി തീ ആളിപ്പടരാൻ.
കാട്ടുതീ പ്രതിരോധിക്കാൻ ഫയർലൈൻ നിർമിക്കുന്നത് പലേടത്തും മുടങ്ങിയിരിക്കയാണ്. ഫണ്ടിന്റെ അപര്യാപ്തതയാണു പ്രധാന കാരണമായി പറയുന്നത്. മച്ചാട്-വടക്കാഞ്ചേരി ഫോറസ്റ്റ് റേഞ്ചുകളിൽ ആയിരക്കണക്കിനു ഹെക്ടർ വനഭൂമിയുണ്ട്. ഇവിടെ നൂറു കിലോമീറ്ററിൽ താഴെ ഭാഗത്തു മാത്രമേ ഫയർലൈൻ നിർമിച്ചിട്ടുള്ളൂ. കഴിഞ്ഞ വർഷവും ഇവിടെ 250 ഏക്കറിലേറെ കാട് തീ തിന്നിരുന്നു. രണ്ടു ദിവസമായി അടിക്കാട് കത്താൻ തുടങ്ങിയിട്ട്. എന്നിട്ടും തീ അണയ്ക്കാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്താൻ ബന്ധപ്പെട്ടവർക്കു കഴിഞ്ഞില്ലെന്നതു കൃത്യവിലോപം തന്നെയാണ്. ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റിനുവേണ്ടി അക്കേഷ്യ വളർത്താൻ വിട്ടുനൽകിയ വനഭൂമിയും കത്തിനശിച്ചു. വനത്തിൽ തീ പടർന്നാൽ അവിടെ എത്തിപ്പറ്റാനുള്ള സംവിധാനങ്ങൾ പലേടത്തും അഗ്നിശമനസേനയ്ക്കില്ല.
കേരളത്തിൽ വനഭൂമിയുടെ വിസ്തൃതി വർധിച്ചിട്ടുള്ളതായി ഏറ്റവും ഒടുവിലത്തെ കണക്കുകൾ വ്യക്തമാക്കുന്നു. പരിസ്ഥിതി നാശമുണ്ടാക്കുന്നതിന്റെ പേരിൽ കർഷകരെയും മറ്റും പ്രതിക്കൂട്ടിൽ നിർത്തുന്ന കപട പരിസ്ഥിതിസ്നേഹികളും മറ്റും ഇക്കാര്യം ഓർക്കുന്നതു നന്ന്. വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ കഴിഞ്ഞ ഡിസംബറിൽ പ്രകാശനം ചെയ്ത ഇന്ത്യ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോർട്ട്(ഐഎസ്എഫ്ആർ) പ്രകാരം കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ വനഭൂമിയുടെ വിസ്തൃതി ഗണ്യമായി വർധിച്ച അഞ്ചു സംസ്ഥാനങ്ങളിലൊന്നാണു കേരളം. കേരളത്തിന്റെ ഭൂവിസ്തൃതിയിൽ 29.11 ശതമാനമാണിപ്പോൾ റിസർവ് വനഭൂമി. സസ്യ-ജീവജാലങ്ങളുടെ വൈവിധ്യവും കേരളത്തിൽ ഏറെയുണ്ട്. കാട്ടുതീ ഇവയ്ക്കും വലിയ നാശമുണ്ടാക്കും. മനുഷ്യരെയും ജീവജാലങ്ങളെയും വേനൽച്ചൂടിൽനിന്നും കാട്ടുതീയിൽനിന്നും സംരക്ഷിക്കാനുള്ള ഊർജിത നടപടികൾ ഉണ്ടാകണം.
വേനൽ കടുക്കുന്നു; മനുഷ്യനോടു മാത്രമല്ല ജീവജാലങ്ങളോടും പരിഗണന വേണം
11:32 PM Feb 17, 2020 | Deepika.com