സംസ്ഥാനത്ത് ഈ വർഷം നടക്കേണ്ട തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടിക തയാറാക്കുന്നതു സംബന്ധിച്ച ആശയക്കുഴപ്പം അടിയന്തരമായി പരിഹരിക്കപ്പെടണം. യോഗ്യരായ എല്ലാവർക്കും വോട്ടവകാശം ഉറപ്പാക്കിക്കൊണ്ടു വേണം ഇതു സാധ്യമാക്കാൻ.
ഈ വർഷം നടക്കേണ്ട തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടിക സംബന്ധിച്ച വിവാദത്തിന് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ കഴിഞ്ഞ ദിവസമുണ്ടായ വിധിയോടെ വിരാമമാകുമോ? തെരഞ്ഞെടുപ്പു കമ്മീഷൻ അപ്പീലിനു പോയില്ലെങ്കിൽ ഹൈക്കോടതി നിർദേശിച്ചപോലെ 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുപയോഗിച്ച വോട്ടർപട്ടികയുടെ അടിസ്ഥാനത്തിൽ പുതുതായി ചേർക്കുന്ന വോട്ടർമാരെക്കൂടി ഉൾപ്പെടുത്തി തെരഞ്ഞെടുപ്പു നടത്താനാവും. വോട്ടർപട്ടിക സംബന്ധിച്ചു തെരഞ്ഞെടുപ്പു കമ്മീഷൻ ഇനിയും നിയമനടപടികളുമായി മുന്നോട്ടുപോയാൽ കോടതി വ്യവഹാരങ്ങളും മറ്റു പ്രായോഗിക ബുദ്ധിമുട്ടുകളുംകൊണ്ട് തദ്ദേശ തെരഞ്ഞെടുപ്പു നീണ്ടുപോകാനിടയുണ്ട്.
നിർദിഷ്ട കാലാവധിയുടെ ഇരട്ടിയിലേറെക്കാലം തെരഞ്ഞെടുപ്പു നീണ്ടുപോയ ചരിത്രം തദ്ദേശ തെരഞ്ഞെടുപ്പിനുണ്ട്. കഴിഞ്ഞ കുറെ നാളുകളായി തദ്ദേശ തെരഞ്ഞെടുപ്പ് കാലതാമസം കൂടാതെയും വലിയ പരാതികളില്ലാതെയുമാണു നടന്നുപോരുന്നത്. 2015ലെ വോട്ടർപട്ടിക സ്വീകരിക്കാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് നൽകിയ അനുമതിയുടെ വെളിച്ചത്തിൽ പുതുതായി പേരു ചേർക്കേണ്ടവരുടെ അപേക്ഷകൾ സ്വീകരിച്ചുവരികയായിരുന്നു. പേര് ചേർക്കാനുള്ള സമയം അവസാനിക്കുന്നതിന്റെ തലേദിവസമാണ് ആ പട്ടിക വേണ്ടെന്ന നിർദേശം ഡിവിഷൻ ബെഞ്ചിൽനിന്നുണ്ടായത്. ഇതു വീണ്ടും ചില ആശയക്കുഴപ്പങ്ങൾക്കിടയാക്കിയിട്ടുണ്ട്. 2019ലെ പട്ടികയിൽ പെട്ടവരും പുതുതായി വോട്ടർമാരാകാൻ അപേക്ഷ നൽകിയിരുന്നു. ഇവരിൽ വെരിഫിക്കേഷൻ കഴിഞ്ഞവരും കഴിയാത്തവരുമുണ്ട്.
വാർഡ് പുനർവിഭജനത്തിനു ശേഷവും വോട്ടർപട്ടികയിൽ ചില മാറ്റങ്ങൾ വരുത്തേണ്ടിവരും. തദ്ദേശ വോട്ടെടുപ്പിന് മാസങ്ങൾ മാത്രം ശേഷിച്ചിരിക്കേ, ഇത്തരത്തിൽ കാര്യങ്ങൾ കുഴഞ്ഞുമറിയാതിരിക്കാൻ സർക്കാരും തദ്ദേശ സ്വയംഭരണ വകുപ്പും ജാഗ്രത കാട്ടേണ്ടിയിരുന്നു.
വോട്ടവകാശം പ്രായപൂർത്തിയായ ഏതൊരു പൗരന്റെയും അടിസ്ഥാന പൗരാവകാശമാണ്. ജനാധിപത്യ സമൂഹത്തിൽ അർഹതയുള്ള എല്ലാവർക്കും വോട്ടവകാശം ഉറപ്പാക്കുക ഭരണകൂടത്തിന്റെയുംകൂടി ചുമതലയാണ്. പ്രായപൂർത്തിയായ എല്ലാവർക്കും അതു ലഭ്യമാക്കാൻ ഭരണഘടനാസ്ഥാപനമായ തെരഞ്ഞെടുപ്പു കമ്മീഷനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ടർപട്ടിക ബൂത്ത് തലത്തിലുള്ളതാണ്. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ടർപട്ടിക വാർഡ് തലത്തിലാണു തയാറാക്കേണ്ടത്. ഇതു പ്രയോഗികമായി ചില ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്ന വാദം തെരഞ്ഞെടുപ്പു കമ്മീഷൻ ഉയർത്തുന്പോൾ വേണമെങ്കിൽ വലിയ പ്രയാസം കൂടാതെ 2019ലെ വോട്ടർപട്ടിക വച്ചുകൊണ്ടുതന്നെ പാകപ്പിഴകൾ കൂടാതെ വോട്ടെടുപ്പു നടത്താനാവുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെത്തുടർന്ന് വോട്ടർപട്ടിക പുതുക്കൽ തത്കാലം നിർത്തിവച്ചിരിക്കുകയാണ്. വിധി പഠിച്ച് ആവശ്യമെങ്കിൽ അപ്പീലിനു പോകുമെന്നാണ് കമ്മീഷൻ പറയുന്നത്. അപ്പീൽ പോയാൽ തദ്ദേശ തെരഞ്ഞെടുപ്പു നീണ്ടുപോകുമെന്ന ആശങ്കയുണ്ട്. അത് ഒഴിവാക്കേണ്ടതാണ്. പ്രാദേശിക വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമല്ല, മറ്റ് നിരവധി ജനക്ഷേമ പദ്ധതികളും പഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റികൾക്കുമൊക്കെയുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവയുടെയൊക്കെ പ്രവർത്തനങ്ങളിൽ തദ്ദേശ സ്ഥാപനങ്ങൾ വലിയ പങ്കുവഹിക്കുന്നുണ്ട്.
വോട്ടർ പട്ടികയുടെ പേരിൽ തദ്ദേശ തെരഞ്ഞെടുപ്പു വൈകിക്കില്ലെന്നും സമയബന്ധിതമായി തെരഞ്ഞെടുപ്പു നടത്താനുള്ള എല്ലാ സഹായവും തെരഞ്ഞെടുപ്പു കമ്മീഷനു സർക്കാർ നൽകുമെന്നും തദ്ദേശ സ്വയംഭരണ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിനായി 2019ൽ തയാറാക്കിയ പട്ടിക ഈ വർഷം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനും ബാധകമാക്കണമെന്നുതന്നെയാണ് സർക്കാരിന്റെ അഭിപ്രായമെന്നാണ് തദ്ദേശമന്ത്രി പറയുന്നത്.
2015നെ അപേക്ഷിച്ച് 2019ലെ വോട്ടർ പട്ടികയിൽ 10,42,998 വോട്ടർമാർ കൂടുതലുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലും വോട്ടുചെയ്യാൻ അർഹതയുള്ള ഈ പത്തു ലക്ഷത്തിലേറെ വോട്ടർമാരെ 2015ലെ പട്ടിക അടിസ്ഥാനമാക്കിയാൽ എപ്രകാരമാണ് പുതിയ പട്ടികയിൽ ഉൾപ്പെടുത്തുക? ഇവരെല്ലാം വീണ്ടും പട്ടികയിൽ പേരു ചേർക്കാനുള്ള നടപടിക്രമങ്ങളിലൂടെ കടന്നുപോകേണ്ടിവരും. ഒരിക്കൽ വോട്ടർപട്ടികയിൽ പേരു ചേർത്തവരോട് വീണ്ടും രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെടുന്നതെങ്ങനെയെന്നു ഡിവിഷൻ ബെഞ്ച് ചോദിച്ചിരുന്നു. കുറച്ച് ഉദ്യോഗസ്ഥരുടെ സൗകര്യത്തിനുവേണ്ടി ലക്ഷക്കണക്കിനാളുകളെ വീണ്ടും ബുദ്ധിമുട്ടിക്കേണ്ടതുണ്ടോ എന്ന ഡിവിഷൻ ബെഞ്ചിന്റെ പരാമർശവും പ്രസക്തമാണ്.
ഇത്തരം കാര്യങ്ങളിൽ പ്രത്യക്ഷമായും പരോക്ഷമായുമൊക്കെ രാഷ്ട്രീയ താത്പര്യങ്ങൾ കടന്നുവരുന്നതായി ആരോപിക്കപ്പെടുന്നു. അതിന്റെ യാഥാർഥ്യം എന്തായാലും ജനാധിപത്യ വ്യവസ്ഥയിൽ അർഹരായ എല്ലാവരെയും വോട്ടർപട്ടികയിൽ പെടുത്തുക എന്നതാണു പ്രധാനം - അതു പാർലമെന്റിലേക്കായാലും നിയമസഭയിലേക്കായാലും പഞ്ചായത്തിലേക്കായാലും. വോട്ടർപട്ടികയിൽ ആളെ ചേർക്കുന്നതിന്റെ പ്രധാന ഉത്തരവാദിത്വം പലപ്പോഴും രാഷ്ട്രീയ പാർട്ടികളാണ് ഏറ്റെടുക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ വാർഡ് തലത്തിലുള്ള ഓരോ വോട്ടും ഏറെ വിലപ്പെട്ടതാണ്. അതുകൊണ്ടുതന്നെ യോഗ്യരായ എല്ലാവരെയും പട്ടികയിൽ ഉൾപ്പെടുത്താൻ ജാഗ്രത കൂടും. കേഡർ സ്വഭാവവും സജീവ പ്രവർത്തകരുമുള്ള ചില രാഷ്ട്രീയ കക്ഷികൾ ഇക്കാര്യത്തിൽ നിതാന്ത ജാഗ്രത പുലർത്താറുണ്ട്. എന്നാൽ മറ്റു ചിലരാകട്ടെ തെരഞ്ഞെടുപ്പിനോടടുത്ത സമയങ്ങളിലാണ് ഇത്തരം കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. വോട്ടർപട്ടികയിൽ പേരു ചേർക്കാൻ പുതിയ തലമുറയിൽ വലിയൊരു വിഭാഗം വലിയ താത്പര്യം പ്രകടിപ്പിക്കുന്നില്ല. ഇവരെയൊക്കെ കണ്ടെത്തി പട്ടികയിൽ ഉൾപ്പെടുത്തുകയെന്നതു ഭാരിച്ച പണിതന്നെയാണ്. അർഹരായ എല്ലാവരുടെയും വോട്ടവകാശം ഉറപ്പാക്കാനും തദ്ദേശ തെരഞ്ഞെടുപ്പു നീട്ടിക്കൊണ്ടുപോകാതിരിക്കാനും ബന്ധപ്പെട്ടവർ ശ്രദ്ധിക്കണം.
തദ്ദേശ സ്ഥാപന വോട്ടെടുപ്പ് തടസം കൂടാതെ നടക്കട്ടെ
11:27 PM Feb 14, 2020 | Deepika.com