സംസ്ഥാന പോലീസ് സേനയ്ക്കു തീരാക്കളങ്കമാകുന്ന സംഭവങ്ങളാണ് സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അടിയന്തര നടപടികൾ വേണ്ട വെളിപ്പെടുത്തലുകളാണിത്.
സംസ്ഥാന പോലീസ് സേനയുമായി ബന്ധപ്പെട്ടു കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ(സിഎജി) റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുള്ള ഗുരുതരമായ ചില വീഴ്ചകൾ വളരെ ഗൗരവത്തോടെ കാണേണ്ടതുണ്ട്. സംസ്ഥാന പോലീസ് മേധാവിയെ നേരിട്ടു പരാമർശിച്ചിരിക്കുന്നു എന്നതാണ് ഈ റിപ്പോർട്ടിന്റെ ഗൗരവം വർധിപ്പിക്കുന്നത്.
സമൂഹത്തിനും ജനങ്ങൾക്കും സുരക്ഷ നൽകേണ്ട, അവർക്ക് നിർഭയമായി ജീവിക്കാനുള്ള സാഹചര്യമൊരുക്കേണ്ട പോലീസ് സേന ഇത്തരം അപചയങ്ങളിൽ പെടുന്നതു ജനങ്ങളെ ആശങ്കാകുലരാക്കും. മികവിന്റെ നിരവധി കഥകൾ ചമച്ചിട്ടുള്ള കേരള പോലീസിന്റെ തൊപ്പിയിൽ ചാർത്തപ്പെട്ട പൊൻതൂവലുകൾക്കുമേൽ ഈ കറുത്ത തൂവലുകൾ എഴുന്നുനിൽക്കും.
പോലീസിന്റെ കൈവശമുണ്ടായിരുന്ന റൈഫിളുകളും വെടിയുണ്ടകളും കാണാതായെന്നും കാണാതായ വെടിയുണ്ടകൾക്കു പകരം ഡമ്മി ഉണ്ടകൾ വച്ചെന്നുമുള്ള റിപ്പോർട്ട് ഏറെ ഗൗരവമുള്ളതാണ്. ഒരു വാഹനം പോലുമില്ലാത്ത പോലീസ് സ്റ്റേഷനുകളും, അടിസ്ഥാനസൗകര്യങ്ങളില്ലാത്തതും അറ്റകുറ്റപ്പണികൾ നടത്താത്തതുമായ പോലീസ് ക്വാർട്ടേഴ്സുകളുമുള്ള വകുപ്പിലെ ഉന്നതോദ്യോഗസ്ഥർക്കായി ആഡംബര കാറുകൾ വാങ്ങാനും ആധുനിക സൗകര്യങ്ങളുള്ള വില്ലകൾ പണിയാനും പണം വഴിതിരിച്ചുവിട്ട കാര്യവും സിഎജി റിപ്പോർട്ടിലുണ്ട്.
സിഎജി റിപ്പോർട്ടുകളിൽ ഇതിനു മുന്പും ഇത്തരം പല വലിയ അഴിമതിക്കഥകളും ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ടെന്നും അതിലൊന്നും വലിയ കാര്യമില്ലെന്നുമൊക്കെ പറഞ്ഞു തടിതപ്പാനുള്ള ശ്രമം അപഹാസ്യവും ആ ഭരണഘടനാ സ്ഥാപനത്തെ അപമാനിക്കുന്നതുമാണ്. രാജ്യത്തെ ഭരണനിർവഹണ സംവിധാനത്തിലുണ്ടാകുന്ന പാകപ്പിഴകൾ ചൂണ്ടിക്കാട്ടുന്നതിനുവേണ്ടിയാണ് സിഎജിയെന്ന ഭരണഘടനാ സ്ഥാപനം നിയോഗിക്കപ്പെട്ടിരിക്കുന്നത്. വിശദമായ അന്വേഷണങ്ങളും കൂലങ്കഷമായ പരിശോധനകളും നടത്തിയശേഷമാണ് സിഎജി റിപ്പോർട്ട് സമർപ്പിക്കുന്നത്. തങ്ങളുടെ റിപ്പോർട്ടിൽ വസ്തുതാപരമായ പിഴവുകളുണ്ടായാൽ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് സിഎജിക്ക് വ്യക്തമായ ബോധ്യമുണ്ടാവും. അതുകൊണ്ടുതന്നെ ആധികാരികമായൊരു അന്വേഷണത്തിന്റെ അടിസ്ഥാനത്തിലുള്ള ഈ റിപ്പോർട്ടിനെ അങ്ങനെയങ്ങ് അവഗണിക്കാനാവില്ല.
ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇതൊരു രാഷ്ട്രീയ വിഷയമായിരിക്കാം. പക്ഷേ, സിഎജി എന്ന ഭരണഘടനാ സ്ഥാപനം കണ്ടെത്തിയ വസ്തുതകളുടെ നിജസ്ഥിതി അന്വേഷിക്കുന്നതിനും അതിന്റെ യാഥാർഥ്യം കണ്ടെത്തുന്നതിനും ഭരണകൂടത്തിനു കഴിയണം. അതിന് അവരുടെമേൽ സമ്മർദം ചെലുത്താൻ പ്രതിപക്ഷത്തിനും സാധിക്കണം. ഇത്തരം പല വിഷയങ്ങളിലും ആരംഭശൂരത്വം അവസാനിക്കുന്പോൾ രാഷ്ട്രീയക്കാർ പരസ്പരസഹായ സഹകരണ സംഘങ്ങളായി മാറുന്നതാണ് അനുഭവം.
അഴിമതിയും സ്വജനപക്ഷപാതവും നമ്മുടെ ഭരണസംവിധാനത്തിൽ എന്നും കളങ്കമായി തുടരുകയാണ്. ഇതിനെതിരേ ശക്തമായ നിലപാടു സ്വീകരിക്കേണ്ടവർപോലും പലപ്പോഴും അഴിമതിയുടെ ചെളിക്കുണ്ടിൽ വീണുഴലുന്നതു നാം കാണുന്നു. പോലീസ് സേനയുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ആരോപണങ്ങളുടെ ഗൗരവസ്വഭാവമാണ് അതിനു കൂടുതൽ വാർത്താപ്രാധാന്യം നേടിക്കൊടുത്തത്. പോലീസ് സേനയുടെ ആയുധശേഖരത്തിലുള്ള കുറവ് ഉയർന്ന ഉദ്യോഗസ്ഥർക്ക് അറിയാമായിരുന്നുവെന്നും അതു സംസ്ഥാനത്തിന്റെ സുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്നും സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. തിരുവനന്തപുരം ആംഡ് പോലീസ് ബറ്റാലിയനിൽ ആയുധങ്ങളുമായി ബന്ധപ്പെട്ടുള്ള സ്റ്റോക്ക് രജിസ്റ്റർ ശരിയായ രീതിയിലല്ല സൂക്ഷിച്ചിരുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. സ്റ്റോക്ക് രജിസ്റ്ററിൽ മേലെഴുത്തുകൾ, വെള്ള തിരുത്തൽ മഷിയുടെ ഉപയോഗം, വെട്ടിത്തിരുത്ത് എന്നിവയൊക്കെ കണ്ടെത്തിയിരുന്നു. റൈഫിളുകൾ നഷ്ടമായിട്ടില്ലെന്നും അത് എആർ ക്യാന്പിലേക്കു നൽകിയിരുന്നെന്നും തിരികെയെത്തിച്ചുവെന്നുമൊക്കെയുള്ള വിശദീകരണവുമായി ബന്ധപ്പെട്ടവർ രംഗത്തെത്തിയിട്ടുണ്ട്.
പോലീസ് സേനയുമായി ബന്ധപ്പെട്ട മറ്റു ചില ഗുരുതര ആരോപണങ്ങളും സിഎജി റിപ്പോർട്ട് പുറത്തു കൊണ്ടുവരുന്നുണ്ട്. സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പൊതുമേഖലാ സ്ഥാപനമായ കെൽട്രോണുമായി ചേർന്നു പോലീസ് നടത്തിയ ചില ഇടപാടുകളാണ് സംശയത്തിന്റെ നിഴലിലുള്ളത്. ഏതെങ്കിലുമൊരു പൊതുമേഖലാ സ്ഥാപനത്തിന്റെ ലേബലുണ്ടെങ്കിൽ എന്ത് ഇടപാടുകളും നടത്താമെന്നും അതെല്ലാം അഴിമതിരഹിതമായിരിക്കുമെന്നുമൊരു ധാരണ ചിലർക്കെങ്കിലുമുണ്ട്. പക്ഷേ, എന്താണു യാഥാർഥ്യം? ഇവിടെ കച്ചവടം സ്വകാര്യ കന്പനികളുമായിത്തന്നെ. പൊതുമേഖലാ സ്ഥാപനം ഇടനിലക്കാരന്റെ റോളിലാണ്. ഒരുപക്ഷേ, സ്വകാര്യ കന്പനിയുമായി ചേർന്നു നടത്തിയാൽ ഇടനിലക്കാരനു കൊടുക്കേണ്ട പണം ലാഭിക്കാനാവും. പക്ഷേ, ജനത്തിന്റെ കണ്ണിൽ പൊടിയിടാൻ പൊതുമേഖലയുടെ ലേബൽ വേണമല്ലോ.
പോലീസ് സേനയുടെ നവീകരണത്തിനായി കൊണ്ടുവന്ന പല പദ്ധതികളെക്കുറിച്ചും നേരത്തേതന്നെ ആരോപണങ്ങളുയർന്നിരുന്നു. സിഎജി റിപ്പോർട്ട് വരുന്നതിനു മുന്പുതന്നെ പി.ടി. തോമസ് ഇതുമായി ബന്ധപ്പെട്ട ചില വിഷയങ്ങൾ നിയമസഭയിൽ ഉന്നയിച്ചു. അതിലൊന്ന് സ്വകാര്യ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നിരീക്ഷണ കാമറകൾ വയ്ക്കുന്നതിനുള്ള "സിംസ്' പദ്ധതിയെക്കുറിച്ചായിരുന്നു. മോഷണശ്രമം കണ്ടെത്തി തടയാൻ രാജ്യത്ത് ആദ്യമായി നടപ്പാക്കിയ പദ്ധതിയെന്നു കൊട്ടിഘോഷിച്ചതായിരുന്നു "സിംസ്'. പൊതുമേഖലാ സ്ഥാപനമായ കെൽട്രോണാണ് ഇതു നടപ്പാക്കുന്നതെന്നാണു മുഖ്യമന്ത്രി ഇതേക്കുറിച്ചു നിയമസഭയിൽ മറുപടി നൽകിയത്. എന്നാൽ പദ്ധതി നടപ്പാക്കിയത് ഒരു സ്വകാര്യ കന്പനിയാണ്. ഉപകരണം ഒരു പ്രത്യേക കന്പനിയിൽനിന്നു വാങ്ങണമെന്ന നിഷ്കർഷയുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ടെൻഡറിൽ പങ്കെടുക്കാൻ മറ്റാർക്കും സാധിച്ചുമില്ല. ഇത് വിജിലൻസ് മാനുവലിന്റെ ലംഘനമായി സിഎജി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പൊതുഖജനാവിൽനിന്നുള്ള ഓരോ ചില്ലിക്കാശും ഉപയോഗിക്കുന്നതിൽ നിശ്ചിത മാനദണ്ഡങ്ങളും നിയമങ്ങളും പാലിക്കേണ്ടതുണ്ട്. അതിൽ വീഴ്ച വരുന്പോഴാണ് അഴിമതിയും കെടുകാര്യസ്ഥതയുമൊക്കെ ആരോപിക്കപ്പെടുന്നത്. പോലീസ് ഒരിക്കലും ഇത്തരമൊരു ആരോപണക്കുഴിയിൽ വീഴരുതാത്ത ഡിപ്പാർട്ട്മെന്റാണ്. തീക്കട്ടയിൽ ഉറുന്പരിക്കില്ലെന്ന വിശ്വാസമാണ് പോലീസിനെ ജനങ്ങൾക്കു സ്വീകാര്യമാക്കുന്നത്. ആ വിശ്വാസം അവർ നഷ്ടപ്പെടുത്തരുത്.
പോലീസിന്റെ അഭിമാന തൊപ്പിയിൽ നാണക്കേടിന്റെ തൂവലേറുന്പോൾ
11:37 PM Feb 13, 2020 | Deepika.com