സാധാരണ ജനങ്ങൾക്കു പ്രയോജനപ്രദമായ പദ്ധതികളിലൂടെ ഭരണമികവ് അനുഭവവേദ്യമാക്കാനായി എന്നതാണ് ഡൽഹിയിൽ എഎപിയുടെയും അതിന്റെ അമരക്കാരനായ അരവിന്ദ് കേജരിവാളിന്റെയും മൂന്നാമൂഴത്തിലെ ഉജ്വലവിജയം വ്യക്തമാക്കുന്നത്.
""കഴിഞ്ഞ അഞ്ചു വർഷത്തെ ഭരണത്തിൽ തൃപ്തരെങ്കിൽ ഞങ്ങൾക്കു വോട്ടു ചെയ്യുക'' എന്നതായിരുന്നു ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി നേതാവും മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാളിന്റെ അഭ്യർഥന. ഇത്തരമൊരു അഭ്യർഥന ആത്മാർഥമായി നടത്താൻ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനോ നേതാവിനോ സാധിക്കുക എന്നതു വലിയൊരു കാര്യംതന്നെ. ഏതായാലും ഡൽഹിയിലെ ജനങ്ങൾ കേജരിവാളിന്റെ അഭ്യർഥന ശ്രവിച്ചു. വൻ ഭൂരിപക്ഷത്തോടെ അവർ എഎപിയെ വീണ്ടും അധികാരത്തിലേറ്റുകയാണ്. അരവിന്ദ് കേജരിവാൾ മൂന്നാമതും മുഖ്യമന്ത്രിയുമാകും.
ആം ആദ്മി സർക്കാരിന്റെ വികസന രാഷ്ട്രീയത്തിനു ലഭിച്ച ജനവിധിയായാണ് ഈ വിജയത്തെ നിരീക്ഷകർ വിലയിരുത്തുന്നത്. സാമൂഹ്യസുരക്ഷയ്ക്കായി ഭരണകൂടം എങ്ങനെ പ്രായോഗികമായും ഫലപ്രദമായും പ്രവർത്തിക്കണമെന്നു കാട്ടിക്കൊടുക്കാൻ കേജരിവാൾ ഭരണകൂടത്തിനു കഴിഞ്ഞു.
വികസനത്തിനു ജനം നൽകിയ വിജയമാണു ഡൽഹിയിലുണ്ടായതെന്ന അരവിന്ദ് കേജരിവാളിന്റെ അവകാശവാദം മുഖവിലയ്ക്കെടുക്കേണ്ടതുണ്ട്. കാരണം, ഡൽഹിയിലെ ഇടത്തരക്കാരും സാധാരണക്കാരും പാവപ്പെട്ടവരുമായ വലിയൊരു വിഭാഗം ജനങ്ങൾക്ക് എഎപിയുടെ ഭരണകാലത്ത് അവഗണിക്കാനാവാത്ത പല നേട്ടങ്ങളുമുണ്ടായി. അടിസ്ഥാന ആവശ്യങ്ങളായ വെള്ളം, വൈദ്യുതി, വിദ്യാഭ്യാസം, ഗതാഗതം, ആരോഗ്യം എന്നീ മേഖലകളിൽ കുറഞ്ഞ ചെലവിൽ കൂടുതൽ മെച്ചപ്പെട്ട സേവനം ജനങ്ങൾക്കു നൽകാനായി എന്നതു തെരഞ്ഞെടുപ്പു വിജയത്തിന്റെ മുഖ്യ സൂത്രവാക്യമായി. ഡൽഹി ട്രാൻസ്പോർട്ട് കോർപറേഷന്റെ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഏർപ്പെടുത്തിയതുപോലുള്ള ജനകീയ പദ്ധതികൾ വനിതാ വോട്ടർമാരെ കൂട്ടത്തോടെ ആപ്പിനോട് അടുപ്പിച്ചു. പൊതുവിദ്യാഭ്യാസരംഗത്ത്, പ്രത്യേകിച്ച് പ്രൈമറി വിദ്യാഭ്യാസരംഗത്ത് ചെലവു കുറഞ്ഞ മികച്ച വിദ്യാഭ്യാസസൗകര്യമൊരുക്കിയതും ആപ്പിനു നേട്ടമായി. ഉന്നത നിലവാരമുള്ള വിദ്യാഭ്യാസ സേവനം ഡൽഹിയിലെ സാധാരണ ജനങ്ങൾക്കും ലഭ്യമാക്കി. ഈ ഇളവുകൾക്കു പകരമായി ജനങ്ങളിൽ അധികഭാരമേൽപ്പിച്ചില്ല. കോൺഗ്രസും ബിജെപിയുമൊക്കെ മാറിമാറി ഭരിച്ച ഡൽഹിയിൽ അവർക്കാർക്കും സാധിക്കാത്തവിധത്തിൽ ഈ സേവനങ്ങൾ ജനങ്ങളിൽ അധികഭാരം അടിച്ചേൽപ്പിക്കാതെയും ഖജനാവ് കാലിയാക്കാതെയും നൽകാനായി എന്നതാണു പ്രധാനം. ഡൽഹിയിലെ പല സേവനരംഗങ്ങളിലും സ്വകാര്യമേഖല വൻലാഭം കൊയ്തിരുന്നു. അതു നിയന്ത്രിച്ചതിലൂടെ ജനങ്ങൾക്കു ജീവിതച്ചെലവിൽ പ്രത്യക്ഷ ലാഭം ഉണ്ടാക്കിക്കൊടുത്തു. സംസ്ഥാന സർക്കാരുകൾ പലതും കടമെടുത്തും ശന്പളം കൊടുത്തും മുടിയുന്പോൾ ഉള്ള ട്രഷറി വരുമാനം ജനങ്ങൾക്കു പ്രയോജനപ്രദമായി വിനിയോഗിക്കാൻ സാധിച്ചുവെന്നതാണ് എഎപി സർക്കാരിനു നേട്ടമായത്. ഡൽഹിയിലെ പ്രത്യേക ഭരണസാഹചര്യമാണ് ഇതു സാധ്യമാക്കിയതെന്ന കാര്യവും വിസ്മരിക്കുന്നില്ല.
ഏറെ കൗതുകമുളവാക്കുന്ന കാര്യം മറ്റൊന്നാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരേയുള്ള പ്രക്ഷോഭം ഏറെ സജീവമായിരുന്ന സ്ഥലമാണു ഡൽഹി. ജെഎൻയുവിലും ജാമിയ മിലിയയിലുമൊക്കെ അതിന്റെ അലയൊലികൾ അതിരൂക്ഷമായിരുന്നു. ഷഹീൻബാഗും ഈ തെരഞ്ഞെടുപ്പുകാലത്ത് പൗരത്വ ഭേദഗതി വിരുദ്ധ സമരത്തിന്റെ മറ്റൊരു കുരുക്ഷേത്രമായി. എന്നാൽ, ഈ സമരങ്ങളോടെല്ലാം തന്ത്രപരമായൊരു അകലം പാലിക്കാൻ ആം ആദ്മി പാർട്ടി ശ്രദ്ധിച്ചിരുന്നു. അതേസമയം, പൗരത്വ നിയമഭേദഗതിയോടുള്ള അനിഷ്ടം അവർ പ്രകടിപ്പിക്കുകയും ചെയ്തു. അതിനു ഫലമുണ്ടായി.
എഎപിയെ അധികാരത്തിൽനിന്നു പുറത്താക്കാൻ ബിജെപി സർവ അടവും പ്രയോഗിച്ച തെരഞ്ഞെടുപ്പു ഗോദയായിരുന്നു ഡൽഹിയിലേത്. താരപ്രചാരകരെല്ലാം പാർട്ടിക്കുവേണ്ടി അഹോരാത്രം അധ്വാനിച്ചു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമുൾപ്പെടെ കരുത്തരെല്ലാം ഡൽഹിയിൽ തന്പടിച്ചു പ്രചാരണം നടത്തി. യോഗി ആദിത്യനാഥിനെപ്പോലുള്ളവരെയും രംഗത്തിറക്കി. വർഗീയ രാഷ്ട്രീയം തുറുപ്പു ചീട്ടാക്കി നടത്തിയ പ്രചാരണത്തിനു പക്ഷേ, ജനങ്ങളുടെ പ്രതികരണം മോശമായിരുന്നു. ജാതി രാഷ്ട്രീയത്തിന്റെ പേരിൽ നേട്ടം കൊയ്യാമെന്നു ബിജെപി കരുതിയ മണ്ഡലങ്ങളിലെല്ലാം എഎപിക്കായിരുന്നു വിജയം. തെരഞ്ഞെടുപ്പു വിജയത്തിനുശേഷം ആദ്യമായി വോട്ടർമാരെ അഭിസംബോധന ചെയ്ത അരവിന്ദ് കേജരിവാൾ തന്റെ ഹനുമാൻഭക്തിയെക്കുറിച്ച് എടുത്തു പറയാനും മറന്നില്ല.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിലെ ഏഴു മണ്ഡലങ്ങളിലും ബിജെപി സ്ഥാനാർഥികളാണു ജയിച്ചത്. അന്നു ബിജെപിക്ക് 56.9 ശതമാനം വോട്ട് ലഭിച്ചപ്പോൾ എഎപി 18.2 ശതമാനം വോട്ട് നേടി മൂന്നാം സ്ഥാനത്തായിരുന്നു. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും എഎപി വോട്ട് നിലയിൽ മൂന്നാമതായിരുന്നു. എന്നാൽ 2015ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എഎപി എഴുപതിൽ 67 സീറ്റും നേടി വൻവിജയമാണു കരസ്ഥമാക്കിയത്. ബിജെപിക്കു മൂന്നു സീറ്റു ലഭിച്ചു. അഞ്ചു വർഷം കഴിയുന്പോൾ 62 സീറ്റും 53.6 ശതമാനം ജനകീയ വോട്ടുമായി ആം ആദ്മി പാർട്ടി ഉജ്വലവിജയം നേടുന്പോൾ ആ ഭരണത്തുടർച്ചയ്ക്കു മാറ്റു കൂടും.
ഈ അഞ്ചു വർഷത്തിനുള്ളിൽ കേജരിവാൾ ഭരണകൂടം നേരിട്ട പ്രതിസന്ധികളും ഡൽഹിയുടെ ഭരണത്തിൽ പരോക്ഷമായി വലിയ സ്വാധീനം ചെലുത്തുന്ന കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ ശക്തമായ ഇടപെടലുകളും കണക്കിലെടുക്കുന്പോൾ ഡൽഹി തെരഞ്ഞെടുപ്പിനു പല മാനങ്ങളും കാണാനാവും. ആവനാഴിയിലെ അന്പുകളെല്ലാമെടുത്തു പ്രയോഗിച്ചിട്ടും ബിജെപിക്ക് കാര്യമായ നേട്ടമൊന്നും കൈവരിക്കാനായില്ലെന്നത് അവർക്കുള്ള മുന്നറിയിപ്പാണ്. വോട്ട് ശതമാനത്തിലെ നേരിയ വർധന മാത്രമാണ് ആശ്വാസം. ഛത്തീസ്ഗഡിലും മഹാരാഷ്ട്രയിലുമൊക്കെ നേരിട്ട തെരഞ്ഞെടുപ്പു പരാജയത്തേക്കാൾ വലിയ തകർച്ചയാണു ഡൽഹി പരാജയം പാർട്ടിക്കു നൽകിയത്. 2018ൽ രാജ്യത്തിന്റെ 75.9 ശതമാനം പ്രദേശത്തും അധികാരത്തിലിരുന്ന ബിജെപി 2020 ഫെബ്രുവരിയാകുന്പോഴേക്കും 34.7 ശതമാനം പ്രദേശത്തേക്കു ചുരുങ്ങിയിരിക്കുന്നു.
കോൺഗ്രസാകട്ടെ ഡൽഹിയിൽ ദയനീയ പ്രകടനമാണു കാഴ്ച വച്ചത്. വോട്ടുനില 4.2 ശതമാനത്തിലേക്കു കൂപ്പുകുത്തി. സ്ഥാനാർഥിനിർണയത്തിലെ അപാകതകളും നേതാക്കളുടെ ചാർച്ചക്കാരെ സ്ഥാനാർഥികളാക്കിയതുമൊക്കെ കോൺഗ്രസിനെ ദുർബലമാക്കി. സിപിഎമ്മും സിപിഐയും മത്സരിപ്പിച്ച സ്ഥാനാർഥികളിലാർക്കുംതന്നെ അഞ്ഞൂറു വോട്ട് തികച്ചു നേടാനായില്ല.
ജനങ്ങൾക്ക് ഉപകാരപ്രദമായ ഭരണത്തിനു വോട്ടർമാരുടെ പിന്തുണയുണ്ടാകുമെന്ന ലളിതമായൊരു പാഠമാണ് ഡൽഹിയിലെ എഎപി വിജയം രാജ്യത്തിനു നൽകുന്നത്. ഇത്തരത്തിൽ ജനപിന്തുണ ആർജിക്കാനുള്ള ശ്രമങ്ങൾ സംസ്ഥാന ഭരണകൂടങ്ങൾക്കു മാത്രമല്ല കേന്ദ്രത്തിനും മാതൃകയാകണം.
വികസന രാഷ്ട്രീയത്തിനു വിലയിട്ട് ഡൽഹി
11:20 PM Feb 11, 2020 | Deepika.com