കൊറോണ വൈറസ് ഒരു മഹാമാരിയല്ലെന്നു ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കർശനമായ മുൻകരുതലുകളെടുക്കുന്നതിലും വൈറസ്ബാധിത പ്രദേശങ്ങളിൽനിന്നെത്തുന്നവരെ നിശ്ചിത കാലാവധി നിരീക്ഷണത്തിലാക്കുന്നതിലും വ്യാജപ്രചാരണം തടയുന്നതിലും യാതൊരു വീഴ്ചയും ഉണ്ടാകാൻ പാടില്ല.
കൊറോണ വൈറസ് ചൈനയിൽ കൂടുതൽ രൂക്ഷമായി പടരുന്പോഴും ലോകമെന്പാടും ഇതിന്റെ പകർച്ച പരമാവധി തടഞ്ഞുനിർത്താനുള്ള തീവ്രശ്രമങ്ങൾ നടക്കുന്നു. ഇന്ത്യയുൾപ്പെടെ 28 രാജ്യങ്ങളിലാണിപ്പോൾ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. വൈറസിനെ പ്രതിരോധിക്കാൻ ഇന്ത്യ ശക്തമായ നടപടികളാണെടുത്തിരിക്കുന്നത്. രാജ്യത്തു വൈറസ് ബാധ ആദ്യമായി സ്ഥിരീകരിക്കപ്പെട്ട കേരളത്തിലാകട്ടെ ഇക്കാര്യത്തിൽ മാതൃകാപരമായ നടപടികളാണു സ്വീകരിച്ചുപോരുന്നത്. എല്ലാ ജില്ലയിലും ഐസൊലേഷൻ വാർഡുകൾ തുറന്നു. ആരോഗ്യപ്രവർത്തകരെല്ലാം സജീവമായി രംഗത്തുണ്ട്. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ വാർഡ് തലത്തിൽ ബോധവത്കരണ നടപടികൾ നടക്കുന്നു. എന്നാൽ ദൗർഭാഗ്യകരമെന്നു പറയട്ടെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളെ ദുർബലമാക്കുന്ന വ്യാജപ്രചാരണങ്ങളും വ്യാജവാർത്തകളും സമൂഹമധ്യത്തിൽ പരത്താൻ ചില കുബുദ്ധികൾ ശ്രമിക്കുന്നു. നവമാധ്യമങ്ങളിലൂടെയാണ് ഇത്തരം വ്യാജപ്രചാരണം പ്രധാനമായും നടക്കുന്നത്. ഇതിലൂടെ പരക്കുന്ന അശാസ്ത്രീയമായ നിരീക്ഷണങ്ങളും ചികിത്സാ ഉപദേശങ്ങളും പ്രതിരോധ നിർദേശങ്ങളുമൊക്കെ ചിലരിലെങ്കിലും തെറ്റിദ്ധാരണ പരത്തുകയും ഭീതിയും ആശങ്കയും ഉളവാക്കുകയും ചെയ്തേക്കാം. കർശന നടപടി വേണ്ട സാമൂഹ്യവിരുദ്ധ പ്രവൃത്തിയാണിത്. വ്യാജവാർത്ത പ്രചരിപ്പിച്ചതിന്റെ പേരിൽ ആറു പേർ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്.
സംസ്ഥാനത്ത് ഇതിനോടകം മൂന്നു പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരാരും അപകടനിലയിലുമല്ല. നിരന്തര നിരീക്ഷണത്തിൽ കഴിയുന്നവരും ഐസൊലേഷൻ വാർഡുകളിൽ പ്രവേശിപ്പിക്കപ്പെട്ടവരുമുണ്ട്. ചൈനയിൽനിന്നു മടങ്ങിവന്നവർ സ്വമേധയാ ആരോഗ്യവകുപ്പ് അധികൃതർക്ക് റിപ്പോർട്ട് ചെയ്യണമെന്ന് ആരോഗ്യമന്ത്രിയുൾപ്പെടെ നിർദേശിച്ചിട്ടും ചിലർ അതിനു തയാറാകുന്നില്ല. ഇവർ വലിയ അപകടമാണു വിളിച്ചുവരുത്തുന്നത്. കാര്യങ്ങളുടെ ഗൗരവം മനസിലാക്കാതെ ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പുകൾ അവഗണിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി ഇന്നലെയും ചൂണ്ടിക്കാട്ടിയിരുന്നു.
തങ്ങൾ ഒറ്റപ്പെടുമെന്ന ഭയമാണു ചൈനയിൽനിന്നു തിരിച്ചെത്തിയ പലരെയും ആരോഗ്യവകുപ്പിൽ റിപ്പോർട്ട് ചെയ്യുന്നതിൽനിന്നു പിന്തിരിപ്പിക്കുന്നത്. എന്നാൽ, നിശ്ചിത ദിവസം നിരീക്ഷണത്തിൽ കഴിയുന്നവർക്ക് പിന്നീടു യാതൊരു പ്രശ്നവും കൂടാതെ പുറത്തിറങ്ങാൻ കഴിയും. ജനസാന്ദ്രതയേറിയ കേരളത്തിൽ കൊറോണ പോലെയുള്ളൊരു വൈറസ് തുടക്കത്തിലേ തടഞ്ഞില്ലെങ്കിൽ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വലുതായിരിക്കുമെന്ന് ആരോഗ്യമന്ത്രി ഉൾപ്പെടെയുള്ളവർ നിരന്തരമായി ചൂണ്ടിക്കാട്ടിയിട്ടും ചിലർ അതു മനസിലാക്കാതെ പ്രവർത്തിക്കുന്നത് ദൗർഭാഗ്യകരമാണ്. ചൈനയിൽനിന്നു വന്ന രണ്ടുപേർ ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പു വകവയ്ക്കാതെ കോഴിക്കോട്ടുനിന്നു വിദേശത്തേക്കു പോയതായി റിപ്പോർട്ടുണ്ട്. ഇത്തരം സംഭവങ്ങൾ പ്രതിരോധ പ്രവർത്തനങ്ങൾക്കു വിലങ്ങുതടി സൃഷ്ടിക്കും. കേരളത്തെപ്പോലെ സാക്ഷരതയുള്ള, രോഗവ്യാപനത്തെക്കുറിച്ചു സാമാന്യബോധമുള്ള ജനങ്ങൾ പാർക്കുന്ന സംസ്ഥാനത്ത് ആരോഗ്യവകുപ്പ് സ്വീകരിക്കുന്ന മുൻകരുതൽ നടപടികൾ പൂർണമായി ഉൾക്കൊള്ളേണ്ടതുണ്ട്. ഉയർന്ന താപനില കൊറോണ വൈറസ് പടരുന്നതിനു തടസമാണ്. ഇത് കേരളത്തിലെ ഇപ്പോഴത്തെ കാലാവസ്ഥയിൽ നമുക്ക് അനുഗ്രഹമാണ്.
ദുരന്തനിവാരണ അഥോറിറ്റിയുമായി ചേർന്ന് ജില്ലകളിൽ കൊറോണ നിരീക്ഷണകേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്. ചൈനയുൾപ്പെടെ കൊറോണ ബാധിത പ്രദേശങ്ങളിൽനിന്നെത്തുന്നവരുടെ വിവരങ്ങൾ അറിയിക്കുന്നതിനായി പ്രത്യേക ലാൻഡ് ലൈൻ, മൊബൈൽ നന്പരുകളും സജ്ജമാക്കി. കുടുംബശ്രീ, അങ്കണവാടി, ആശാ പ്രവർത്തകർക്കും റെസിഡന്റ്സ് അസോസിയേഷനുകൾക്കുമൊക്കെ ഈ നന്പരുകളിൽ വിവരം അറിയിക്കാവുന്നതാണ്.
രോഗബാധിത പ്രദേശങ്ങളിൽനിന്നെത്തിയവരിൽ രോഗലക്ഷണങ്ങളില്ലാത്തവർ ആ സ്ഥലത്തുനിന്നു പുറപ്പെട്ട തീയതി മുതൽ 28 ദിവസത്തേക്കാണു സ്വന്തം വീട്ടിൽ നിരീക്ഷണത്തിൽ കഴിയേണ്ടത്. ഈ കാലയളവിനുള്ളിൽ പുറത്തുള്ളവരുമായി ബന്ധപ്പെടുന്നതു കർശനമായി ഒഴിവാക്കണം. എന്നാൽ ഈ വിവരം മറച്ചുവച്ചോ നിസാരമാക്കിയെടുത്തോ യാത്രചെയ്യുന്നവരും മറ്റുള്ളവരുമായി ഇടപഴകുന്നവരുമുണ്ട്. ഇക്കാര്യത്തിൽ, വൈറസ് ബാധയുണ്ടാകാൻ സാധ്യതയുള്ളവരും അവരുടെ ബന്ധുക്കളുമാണ് ജാഗ്രത പുലർത്തേണ്ടത്.
രോഗപ്രതിരോധത്തിനും ചികിത്സയ്ക്കുമായി പൊടിക്കൈകളും മറ്റും വിശദീകരിച്ചുകൊണ്ടു ഫേസ്ബുക്കിലും വാട്സ്ആപ്പിലുമൊക്കെ പല സന്ദേശങ്ങളും വരുന്നുണ്ട്. ഇത്തരം സന്ദേശങ്ങൾ ജനങ്ങളെ വഴിതെറ്റിക്കും. ഇതിനോടകം ഇത്തരം സന്ദേശങ്ങൾ പലതും പ്രചാരത്തിലായിട്ടുണ്ട്. ഇവ കൂടുതൽ ഷെയർ ചെയ്യപ്പെടാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. കൊറോണ വൈറസ് ബാധയെ ചെറുക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് ആരോഗ്യവകുപ്പ് വ്യക്തമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. അതു പിന്തുടരുകയാണു പ്രധാനം. സ്കൂളുകളിലും കോളജുകളിലും വ്യാപക ബോധവത്കരണം നടത്തണം.
കൊറോണ വൈറസ് ഒരു മഹാമാരിയല്ലെന്നു ലോകാരോഗ്യസംഘടന വ്യക്തമാക്കിയിട്ടുണ്ട്. മരണകരമായ അവസ്ഥയിലേക്ക് പോകുന്നതിനുള്ള സാഹചര്യവും തീർത്തും ചെറുതാണ്. അതേസമയം, പെട്ടെന്നു വ്യാപിക്കാനുള്ള സാധ്യത കൂടുതലാണുതാനും. നമ്മുടെ പൊതു ഇടങ്ങളും താമസസ്ഥലങ്ങളുമൊക്കെ വൈറസ് ബാധയ്ക്കു സാധ്യതയുള്ള ഇടങ്ങളാണെങ്കിലും വേണ്ട മുൻകരുതലെടുത്താൽ കൊറോണയെ അകറ്റിനിർത്താൻ നമുക്കു സാധിക്കും. ഇന്നലെ പരിശോധിച്ച സാന്പിളുകളൊന്നും പോസിറ്റീവായിരുന്നില്ലെന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവന നമുക്ക് ആത്മവിശ്വാസം പകരുന്നു.
അതേസമയം, മുൻകരുതലുകളും പ്രതിരോധ പ്രവർത്തനങ്ങളും കൂടുതൽ സജീവമായി മുന്നോട്ടു പോകേണ്ടതുണ്ട്. കൊറോണ പ്രശ്നം ഇന്നലെ പാർലമെന്റിൽ കേരളത്തിൽനിന്നുള്ള എംപിമാർ ശക്തമായി ഉന്നയിക്കുകയുണ്ടായി. കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും കൊറോണ വൈറസ് ബാധ പടരാതിരിക്കാൻ സ്വീകരിച്ച നടപടികൾ ജനങ്ങളിൽ ആത്മവിശ്വാസം ജനിപ്പിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധനും സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ. ശൈലജയും സ്ഥിതിഗതികൾ നിരന്തരമായി നിരീക്ഷിക്കുകയും വേണ്ട മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യുന്നു. ഇവരോടൊപ്പം ഡോക്ടർമാരും നഴ്സുമാരുമുൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരും സജീവമായി രംഗത്തുണ്ട്. വൈറസ് ബാധ പടരുന്നതു തടയാൻ പൊതുജനങ്ങളുടെ സഹകരണവും അത്യന്താപേക്ഷിതമാണ്.
വൈറസിനേക്കാൾ ഭീകരം വ്യാജപ്രചാരണം
11:19 PM Feb 04, 2020 | Deepika.com