തൊഴിലവസരങ്ങൾ സൃഷ്ടിക്കാതെയും അടിസ്ഥാനസൗകര്യ മേഖല ശക്തമാക്കാതെയും രാജ്യം നേരിടുന്ന സാന്പത്തിക മുരടിപ്പ് മറികടക്കാനാവില്ല. അതിനുള്ള ക്രിയാത്മക നിർദേശങ്ങളോ പദ്ധതികളോ കേന്ദ്ര ബജറ്റിൽ ഇല്ലെന്നതു ദൗർഭാഗ്യകരമാണ്
രാജ്യം കടുത്ത സാന്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണെന്ന യാഥാർഥ്യം നേരിടാൻ കാര്യമായ പദ്ധതികളോ നയപരിപാടികളോ ഇല്ലാത്ത ബജറ്റാണ് കഴിഞ്ഞ ദിവസം ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചത്. എന്ത് അവകാശവാദം ഉന്നയിച്ചാലും വളർച്ചത്തോതിൽ ഉണ്ടായിട്ടുള്ള ഇടിവ് നിഷേധിക്കാനാവില്ല. കാരണം ഔദ്യോഗിക കണക്കുകൾ അതു സാക്ഷ്യപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ ഉത്തേജക പദ്ധതികൾ എന്തെങ്കിലുമൊക്കെ പ്രതീക്ഷിച്ചിരുന്നു. പക്ഷേ, വന്പൻ പ്രഖ്യാപനങ്ങൾ നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമമായാണു ബജറ്റിനെ പൊതുവേ സാന്പത്തിക വിദഗ്ധർ കാണുന്നത്. ഓഹരിവിപണിയിൽ ഇത് ശരിക്കും പ്രതിഫലിക്കുകയും ചെയ്തു. പ്രത്യേക വ്യാപാരം നടത്തിയ ബജറ്റ് ദിവസം മുംബൈ ഓഹരി വിപണിയിൽ ഒറ്റയടിക്ക് ആയിരം പോയിന്റിന്റെ തകർച്ചയുണ്ടായത് ഈ സൂചനയല്ലേ നൽകുന്നത്?
സർക്കാരിനു പണമില്ലാത്ത സാഹചര്യം നേരിടാൻ വിത്തെടുത്തു കുത്താൻ തന്നെയാണു നീക്കം. ലാഭത്തിൽ പ്രവർത്തിക്കുന്ന, അഭിമാനകരമായ പ്രവർത്തന റിക്കാർഡുള്ള എൽഐസിയുടെ ഓഹരികൾപോലും വിറ്റഴിക്കാനൊരുങ്ങുകയാണ്. ഭരണകക്ഷിയെ പിന്തുണയ്ക്കുന്ന തൊഴിലാളി സംഘടനയായ ബിഎംഎസും ഈ നിർദേശത്തെ എതിർത്ത് രംഗത്തെത്തിയിട്ടുണ്ട്. ഇത്രയും സുപ്രധാനമായൊരു പൊതുമേഖലാ സ്ഥാപനത്തിന്റെ ഓഹരി വിറ്റഴിക്കാനുള്ള തീരുമാനത്തിൽ കൂടുതൽ വ്യാപകമായ ചർച്ച നടക്കേണ്ടിയിരിക്കുന്നു. കാരണം എൽഐസിയുടെ സ്വകാര്യവത്കരണം എൽഐസിക്ക് ഓഹരിപങ്കാളിത്തമുള്ള മറ്റു പല പൊതുമേഖലാ സ്ഥാപനങ്ങളെയും ബാധിക്കും. പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതുലയ്ക്കുന്ന പ്രവണത കൂടുതൽ ഊർജിതമായി മുന്നോട്ടു പോകുമെന്ന് ബജറ്റ് വ്യക്തമാക്കുന്നു.
75 ശതമാനം ഓഹരി വില്പനയുമായി വിപണിയിൽ ഇറങ്ങിയിട്ടും രക്ഷയില്ലാതായപ്പോഴാണ് നൂറു ശതമാനം ഓഫറിട്ട് എയർ ഇന്ത്യ വില്പനയ്ക്കു വച്ചത്. ഇപ്പോഴിതാ സാമാന്യം ഭേദപ്പെട്ട നിലയിൽ പ്രവർത്തിച്ചുപോരുന്ന എൽഐസിയുടെ ഓഹരിയും വില്പനയ്ക്കുവച്ചതായി ധനമന്ത്രി പറയുന്നു. നൂറു ശതമാനം സർക്കാർ ഓഹരിയുടമസ്ഥതയുള്ള പൊതുമേഖലാ സ്ഥാപനമെന്നതിലുപരി ഒട്ടേറെ ഇതര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിയുടമയെന്ന പദവിയും എൽഐസിക്കുണ്ട്. തകർച്ചയിലേക്കു കൂപ്പുകുത്തിയ ഐഡിബിഐ ബാങ്കിന്റെ 51 ശതമാനം ഓഹരി എൽഐസി കഴിഞ്ഞ വർഷമാണു വാങ്ങിയത്. ഒഎൻജിസി, ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് എന്നിവയുടെ ഓഹരികൾ വിറ്റഴിച്ചപ്പോൾ സർക്കാർ നിർദേശാനുസരണമാണ് എൽഐസി അതിൽ നല്ലൊരു പങ്ക് വാങ്ങിയത്.
കാർഷിക, ഗ്രാമീണ മേഖലകൾക്കു പ്രത്യേക പരിഗണന നൽകിയെന്ന് അവകാശപ്പെടുന്പോഴും കർഷകർക്കു കാര്യമായ ഗുണമുള്ള പദ്ധതികളൊന്നുമില്ല. എന്നാൽ മധ്യവർഗത്തെ കൈയിലെടുക്കാനുള്ള ചില പൊടിക്കൈകളൊക്കെ ബജറ്റിൽ ഉണ്ട്. വിലക്കയറ്റം, തൊഴിലില്ലായ്മ, നോട്ട് നിരോധനത്തിന്റെ പ്രത്യാഘാതങ്ങൾ തുടങ്ങി രാജ്യത്തെ മധ്യവർഗത്തെ ഭരണകക്ഷിയിൽനിന്നകറ്റുന്ന ഒരുപിടി കാര്യങ്ങൾ സജീവമായി നിൽക്കുന്പോൾ എന്തെങ്കിലുമൊക്കെ ചെയ്തെന്നു വരുത്താൻ ധനമന്ത്രി പാടുപെടുന്നു. നാലു നിയമസഭാ തെരഞ്ഞെടുപ്പുകളിൽ നേരിട്ട പരാജയവും ഡൽഹിയിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുമൊക്കെ മുന്നിൽക്കണ്ടുകൊണ്ടാണീ നീക്കം. പക്ഷേ, മധ്യവർഗത്തിന്റെയും പാവപ്പെട്ടവരുടെയും കർഷകരുടെയുമൊക്കെ വിശ്വാസം ആർജിക്കാൻ ഈ പൊടിക്കൈകളൊന്നും മതിയാവില്ല. അതേസമയം കോർപറേറ്റുകളെ പ്രീണിപ്പിക്കുകയെന്ന പതിവു രീതി ഇത്തവണയും തുടർന്നു.
സന്പദ്വ്യവസ്ഥ ചലനാത്മകമാക്കുകയെന്നത് ഇപ്പോഴത്തെ സാഹചര്യത്തിൽ ദുർഘടം പിടിച്ച കാര്യം തന്നെയാണ്. കാർഷിക, വ്യാവസായിക മേഖലകളിലും അടിസ്ഥാന സൗകര്യവികസനത്തിലും ശ്രദ്ധയൂന്നിയാൽ മാത്രമേ എന്തെങ്കിലുമൊരു മാറ്റം സാധ്യമാകൂ. രണ്ടു വർഷത്തിനുള്ളിൽ കർഷകർക്ക് ഇരട്ടി വരുമാനം എന്ന പഴയ പല്ലവിയുടെ തനിയാവർത്തനം ഇത്തവണയുമുണ്ട്. ഇത് എങ്ങനെ സാധ്യമാക്കുമെന്നു മാത്രം വ്യക്തമല്ല. ഈ ലക്ഷ്യം നേടാൻ പതിനാറിന കർമപദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ, ഏട്ടിലെ പശു പുല്ലു തിന്നില്ലല്ലോ.
മതിയായ സംഭരണ സൗകര്യമില്ലാത്തതിനാൽ കാർഷിക വിളയുടെ 30 ശതമാനം നശിച്ചുപോകുന്നതായാണു കണക്ക്. ഇതു പരിഹരിക്കാനുള്ള പദ്ധതി കാര്യക്ഷമമായി നടപ്പാക്കാനായാൽ വലിയ നേട്ടമാകും. വിമാനമാർഗം കാർഷികവിളകൾ കയറ്റിയിറക്കാനുള്ള കൃഷി ഉഡാൻ പദ്ധതിയും വിഭാവനം ചെയ്തിട്ടുണ്ട്.
ആദായനികുതി ഇളവു സംബന്ധിച്ച പുതിയ നയം സമ്മിശ്ര പ്രതികരണമാണുളവാക്കിയിരിക്കുന്നത്. പുതിയ നികുതിഘടന വരുന്പോൾ ഇളവുകളെല്ലാം ഇല്ലാതാകും. ഇൻഷ്വറൻസ് അടക്കമുള്ള സന്പാദ്യപദ്ധതികളൽ താത്പര്യം കുറയുന്നതു ദീർഘകാലാടിസ്ഥാനത്തിൽ വ്യക്തികൾക്കും രാജ്യത്തിനുതന്നെയും ദോഷകരമാകും. തൊഴിലുറപ്പു പദ്ധതിവിഹിതത്തിൽ പതിനായിരം കോടി രൂപയുടെ കുറവുണ്ടായതു ഗ്രാമീണ തൊഴിൽ മേഖലയെ ബാധിക്കും.
കേരളത്തെ സംബന്ധിച്ചിടത്തോളം വളരെ നിരാശാജനകമാണീ കേന്ദ്ര ബജറ്റ്. പതിവ് അവഗണന ഇത്തവയും കൂടുതൽ രൂക്ഷമായി ആവർത്തിച്ചു. കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമാണീ ബജറ്റെന്നാണു സംസ്ഥാന ധനമന്ത്രി വിശേഷിപ്പിച്ചത്. കേന്ദ്ര നികുതിയിൽനിന്നുള്ള സംസ്ഥാന വിഹിതത്തിലുണ്ടായ കുറവ് നേരത്തേതന്നെ എതിർപ്പുളവാക്കിയിരുന്നു. റബർ സബ്സിഡി ഉയർത്താൻ സഹായിക്കണമെന്ന കേളത്തിന്റെ ആവശ്യം പരിഗണിച്ചതേയില്ല. എയിംസിനുവേണ്ടിയുള്ള കാത്തിരിപ്പും പാഴായി. ഇതിനു പുറമേയാണ് പ്രവാസികൾക്കു പുതിയ നികുതി ഏർപ്പെടുത്താനുള്ള നീക്കം. എൻആർഐ(നോൺ റെസിഡന്റ് ഇന്ത്യൻ) പദവിക്ക് ഒരാൾ വർഷത്തിൽ 240 ദിവസം വിദേശത്തു താമസിച്ചിരിക്കണമെന്ന വ്യവസ്ഥയും ആശങ്കയുളവാക്കുന്നു. എന്നാൽ, പ്രവാസികളിൽനിന്ന് നികുതി ഈടാക്കുന്നതു സംബന്ധിച്ച് ഇന്നലെ ധനമന്ത്രി ചില വിശദീകരണങ്ങൾ നൽകിയിട്ടുണ്ട്. എൻആർഐക്കാർ വിദേശത്ത് സന്പാദിക്കുന്ന വരുമാനത്തിനല്ല, അവർക്ക് ഇന്ത്യയിലുള്ള സ്വത്തുക്കകളിൽനിന്നുള്ള വരുമാനത്തിനാണു നികുതി ഈടാക്കുന്നതെന്ന് ബജറ്റിനുശേഷം മാധ്യമങ്ങളുമായി സംവദിക്കവേ മന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി.
സാന്പത്തിക മേഖലയുടെ ഉത്തേജനത്തിന് കാര്യമായ പദ്ധതികളില്ലാതിരിക്കേ തൊഴിലില്ലായ്മ കൂടുതൽ രൂക്ഷമാകും. സാന്പത്തിക മാന്ദ്യം മറികടക്കാനും അതു തടസമാണ്. സുദീർഘമായ ബജറ്റ് രേഖയല്ല, സുശക്തമായ സാന്പത്തിക ഉത്തേജന പരിപാടികളാണു രാജ്യത്തിനിപ്പോൾ വേണ്ടത്.
വിത്തെടുത്തു കുത്തണോ പിടിച്ചുനിൽക്കാൻ
11:55 PM Feb 02, 2020 | Deepika.com