കെൽട്രോണുമായി സഹകരിച്ചു കേരള പോലീസ് തയാറാക്കിയിട്ടുള്ള നൂതന സുരക്ഷാ സംവിധാനം കൂടുതൽ വ്യാപകമാക്കി വ്യക്തികളുടെയും കുടുംബങ്ങളുടെയും സ്ഥാപനങ്ങളുടെയും സുരക്ഷിതത്വം ഉറപ്പുവരുത്തണം
ജനസാന്ദ്രതയേറിയ കേരളത്തിൽ വൻകിട കവർച്ചകൾ താരതമ്യേന കുറവാണെങ്കിലും അതിവിദഗ്ധരായ മോഷ്ടാക്കൾ ഇവിടെയും വിഹരിക്കുന്നുണ്ട്. നിരീക്ഷണ സംവിധാനമുള്ള എടിഎമ്മുകൾപോലും കവർച്ച ചെയ്യപ്പെടുന്നു. സിസിടിവി വന്നതോടെ ചെറുകിട മോഷണസംഘങ്ങളെ പിടികൂടാൻ എളുപ്പമായിട്ടുണ്ടെങ്കിലും അതിനെയും വെല്ലുന്ന മോഷണശ്രമങ്ങൾ നടക്കുന്നു. വലിയ വീടുകളിൽ ഒറ്റപ്പെട്ടു താമസിക്കുന്നവർ, പ്രവാസികളുടെ പൂട്ടിയിട്ടിരിക്കുന്ന വീടുകൾ എന്നിവിടങ്ങളിലൊക്കെ മോഷണശ്രമം അരങ്ങേറുന്നു. ബാങ്കുകളും ഓഫീസുകളുമൊക്കെ ഇതിൽനിന്നൊഴിവാകുന്നില്ല. പോലീസ് എത്ര ജാഗ്രത പുലർത്തിയാലും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നു.
ആധുനിക സാങ്കേതികവിദ്യയുപയോഗിച്ച് ഇത്തരം കുറ്റകൃത്യങ്ങളെ നേരിടുന്നതിനുള്ള ശ്രമത്തിലാണിപ്പോൾ കേരള പോലീസ്. വീടുകൾക്കും സ്ഥാപനങ്ങൾക്കും ഓഫീസുകൾക്കും 24 മണിക്കൂറും സുരക്ഷ ഉറപ്പാക്കുന്നൊരു പദ്ധതി നടപ്പാക്കുകയാണു പോലീസ് വകുപ്പ്. സെൻട്രൽ ഇൻട്രൂഷൻ മോണിറ്ററിംഗ് സിസ്റ്റം (സിഐഎംഎസ്) എന്ന സാങ്കേതികവിദ്യയുടെ സഹായത്തോടെ കെൽട്രോണുമായി സഹകരിച്ചാണ് ആഭ്യന്തരവകുപ്പ് ഈ പദ്ധതി നടപ്പാക്കുന്നത്.
നേരിയ ചലനങ്ങൾപോലും തിരിച്ചറിയാൻ ശേഷിയുള്ള സെൻസറുകളും നിരീക്ഷണ കാമറകളുമൊക്കെ സജ്ജീകരിച്ച കൺട്രോൾ യൂണിറ്റ് ഇതിൽ സംവിധാനം ചെയ്തിട്ടുണ്ട്. ഈ സുരക്ഷാപദ്ധതി സജ്ജീകരിച്ചിട്ടുള്ള വീടുകളിലോ ഓഫീസുകളിലോ വ്യാപാരസ്ഥാപനങ്ങളിലോ കവർച്ചശ്രമം നടന്നാൽ ഏഴു സെക്കൻഡിനുള്ളിൽ അക്രമികളുടെ ദൃശ്യങ്ങളുൾപ്പെടെയുള്ള വിവരങ്ങൾ പോലീസ് ആസ്ഥാനത്തുള്ള കൺട്രോൾ റൂമിലെ സ്ക്രീനിൽ തെളിയും. അക്രമികൾ കയറിയ സ്ഥലത്തിന്റെ ജി.പി.എസ് മാപ്പ് സഹിതം വിവരങ്ങൾ ഏറ്റവുമടുത്തുള്ള പോലീസ് സ്റ്റേഷനിലേക്കോ പട്രോളിംഗ് ടീമിനോ കൈമാറാൻ സാധിക്കും. രാജ്യത്ത് ഇതാദ്യമായി കേരളത്തിലാണ് ഇത്തരമൊരു സംവിധാനം ഏർപ്പെടുത്തുന്നതെന്നാണ് പോലീസും കെൽട്രോണും അവകാശപ്പെട്ടത്. കാമറ, സെൻസറുകൾ, കൺട്രോൾ യൂണിറ്റ് ഉൾപ്പെടെയുള്ളവ കെൽട്രോൺ നൽകും. ആവശ്യമുള്ളവർക്ക് ഇവ സ്വയം സജ്ജീകരിക്കുകയും ചെയ്യാം. സെർവറുമായുള്ള ഓൺലൈൻ ബന്ധം വിച്ഛേദിക്കപ്പെട്ടാലുടൻ ഉപഭോക്താവിനു സന്ദേശം എത്തുന്ന രീതിയിലാണ് ക്രമീകരണം. കഴക്കൂട്ടത്തും കോട്ടയത്തും രണ്ടു വീടുകളിൽ ഈ സംവിധാനം സജ്ജീകരിച്ചുകഴിഞ്ഞു. പൊതുസ്ഥാപനങ്ങൾക്ക് തവണവ്യവസ്ഥയിൽ ഉപകരണങ്ങൾ നൽകുമെന്നും കെൽട്രോൺ അധികൃതർ പറഞ്ഞു. ഓരോ സ്ഥാപനത്തിന്റെയും ആവശ്യമനുസരിച്ചു സെൻസറുകളുടെയും കാമറകളുടെയും കാര്യത്തിൽ വ്യത്യാസമുണ്ടാകും. ഇതു മൊത്തം ചെലവിലും പ്രതിഫലിക്കും. കുറഞ്ഞ ചെലവ് 80,000 രൂപയാകുമെന്നു കണക്കാക്കുന്നു. പ്രതിമാസ ഫീസ് 500 രൂപ മുതൽ 2700 രൂപ വരെയാണ് കെൽട്രോൺ ഈടാക്കുന്നത്. താരതമ്യേന കുറഞ്ഞ നിരക്കിൽ ഇത്തരമൊരു സുരക്ഷാസംവിധാനം ഒരുക്കാൻ സാധിക്കുന്നത് വ്യാപാരസ്ഥാപനങ്ങൾക്കു മാത്രമല്ല, പൗരന്മാർക്കും വലിയതോതിൽ സുരക്ഷ ഉറപ്പാക്കാൻ സഹായിക്കും.
പ്രവാസികളേറെയുള്ള സംസ്ഥാനത്ത് അവരുടെ വീടുകളും ഫ്ലാറ്റുകളും പൂട്ടിക്കിടക്കാറുണ്ട്. പ്രായമായ മാതാപിതാക്കൾ മാത്രം താമസിക്കുന്ന വീടുകളുമുണ്ട്. ഇവിടെയൊക്കെ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാൻ കഴിയുന്നത് പ്രവാസികൾക്ക് വലിയ ആശ്വാസമാകും. ഫ്ലാറ്റുകളിലും മറ്റും താമസിക്കുന്നവർക്കു പ്രായേണ കൂടുതൽ സുരക്ഷ ഉണ്ടെങ്കിലും അവിടെയും ഒറ്റയ്ക്കു താമസിക്കുന്നവർക്ക് ഇത്തരത്തിൽ ഓൺലൈൻ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതു നന്നായിരിക്കും. തങ്ങൾ നിരന്തരം നിരീക്ഷിക്കപ്പെടുമെന്ന തോന്നൽ തസ്കരരിൽ ഉണ്ടാക്കുന്നതുതന്നെ കുറ്റകൃത്യങ്ങൾ തടയുന്നതിനു സഹായകമാണ്.
എടിഎമ്മുകളിലൊക്കെ നിലവിൽ സുരക്ഷാ ക്രമീകരണങ്ങളുണ്ടെങ്കിലും അതും കുത്തിത്തുറന്നു കവർച്ച ചെയ്യപ്പെടുന്നു. രണ്ടു വർഷം മുന്പ് അടുത്തടുത്ത ദിവസങ്ങളിൽ കേരളത്തിലെ വിവിധയിടങ്ങളിൽ എടിഎം കവർച്ച നടന്നിരുന്നു. തൃപ്പൂണിത്തുറയ്ക്കു സമീപം ഇരുന്പനത്ത് എടിഎം കുത്തിത്തുറന്ന് 25 ലക്ഷം രൂപയാണു കവർന്നത്. ഇതിനോടടുത്ത ദിസങ്ങളിലാണ് ആലപ്പുഴ, തൃശൂർ, കോട്ടയം ജില്ലകളിലെ ഏതാനും എടിഎമ്മുകളിൽ കവർച്ച നടന്നത്. ഒരേ രാത്രിതന്നെ സംസ്ഥാനത്തിന്റെ നാലഞ്ചിടങ്ങളിൽ എടിഎം കവർച്ച നടന്ന സംഭവം ഏറെ ആശങ്കയുളവാക്കിയിരുന്നു. കാമറ സംവിധാനമുള്ള എടിഎമ്മുകൾപോലും സുരക്ഷിതമല്ലാത്ത സാഹചര്യം ജനങ്ങളിൽ വലിയ അരക്ഷിതബോധമാണുളവാക്കിയത്. ഇത്തരം സംഭവങ്ങൾ കൂടുതൽ ശാസ്ത്രീയമായ സുരക്ഷാസംവിധാനങ്ങൾ ഒരുക്കുന്നതിന് ആഭ്യന്തരവകുപ്പിനെ പ്രേരിപ്പിച്ചിട്ടുണ്ടാകണം.
ചങ്ങനാശേരി ബൈപാസ് റോഡിലെ വീട്ടിൽനിന്നു രണ്ടാഴ്ച മുന്പാണ് വിവാഹാവശ്യത്തിനായി വാങ്ങി വച്ചിരുന്ന 40 പവൻ സ്വർണം കവർച്ച ചെയ്യപ്പെട്ടത്. പടിഞ്ഞാറേ ചാലക്കുടി മുഞ്ഞേലിയിൽ പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് 50 പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ചത് കഴിഞ്ഞ ഏപ്രിലിലാണ്. ഗൃഹനാഥൻ വിദേശത്താണ്. വീടു പൂട്ടിയിട്ട് അമ്മയുമായി മകൻ ആശുപത്രിയിലേക്കു പോയ സമയത്തായിരുന്നു കവർച്ച. ഇത്തരം നിരവധി മോഷണശ്രമങ്ങൾ നടക്കുന്നു.
കെൽട്രോണുമായി ചേർന്നുള്ള സുരക്ഷാ സംവിധാനത്തെക്കുറിച്ചു കഴിഞ്ഞ വർഷംതന്നെ പ്രഖ്യാപനമുണ്ടായതാണ്. ഇതു വ്യാപകമാക്കാനുള്ള ശ്രമമാണിപ്പോൾ നടക്കുന്നത്. കുറഞ്ഞ ചെലവിൽ കൂടുതൽ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പഴുതുകളില്ലാത്ത സുരക്ഷ ഉറപ്പാക്കാനുള്ള ഉദ്യമമാണിത്. ബാങ്കുകൾക്കും എടിഎമ്മുകൾക്കും കുറഞ്ഞ ചെലവിൽ പദ്ധതിയിൽ രജിസ്റ്റർ ചെയ്യാനും തവണവ്യവസ്ഥയിൽ ഉപകരണങ്ങൾ നൽകാനും കെൽട്രോൺ സന്നദ്ധമായിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ പത്തുലക്ഷം ഉപയോക്താക്കളെ ഉൾക്കൊള്ളാനുള്ള സൗകര്യമുണ്ടെന്നു കെൽട്രോൺ അവകാശപ്പെടുന്നു. ഉപയോക്താവിന്റെ ആവശ്യമനുസരിച്ച് സെൻസറുകളുടെയും കാമറകളുടെയുമൊക്കെ എണ്ണത്തിൽ വ്യത്യാസം വരുത്താനാകും.
ഇത്തരം സുരക്ഷാ സംവിധാനങ്ങൾ ജനങ്ങളിൽ വളർത്തുന്ന സുരക്ഷിതത്വബോധം വലുതാണ്. പദ്ധതിയെക്കുറിച്ചു ജനങ്ങളിൽ കൂടുതൽ അവബോധം സൃഷ്ടിക്കാനാകണം. വനിതകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തികൊണ്ട് 2020 വനിതാ സുരക്ഷാ വർഷമായി കേരള പോലീസ് പ്രഖ്യാപിച്ചിരിക്കുന്നു. ഇത്തരം പ്രഖ്യാപനങ്ങളും സുരക്ഷാ പദ്ധതികളും നല്ല നിലയിൽ പ്രാവർത്തികമാക്കി ജനങ്ങളിൽ സുരക്ഷിതത്വബോധം വളർത്താൻ പോലീസിനു കഴിയണം.
സമാധാനജീവിതത്തിനുതകട്ടെ സാങ്കേതികവിദ്യ
11:15 PM Jan 28, 2020 | Deepika.com