ആരോഗ്യം മൗലികാവകാശമാക്കണമെന്ന പതിനഞ്ചാം ധനകാര്യ കമ്മീഷൻ വിദഗ്ധ സമിതിയുടെ നിർദേശം രാജ്യം ഏറെ പ്രതീക്ഷയോടെയാണു കാണുന്നത്. ഭരണഘടനാ ഭേദഗതികൊണ്ടുള്ള നൈയാമിക മാറ്റമല്ല, എല്ലാ പൗരനും ആരോഗ്യത്തോടെ ജീവിക്കാനുള്ള സാഹചര്യമാണു സൃഷ്ടിക്കേണ്ടത്.
ആരോഗ്യത്തോടെ ജീവിക്കാനുള്ള അവകാശം പൗരന്റെ മൗലികാവകാശമായി പ്രഖ്യാപിച്ചു ഭരണഘടന ഭേദഗതി ചെയ്യണമെന്നു പതിനഞ്ചാം ധനകാര്യ കമ്മീഷൻ വിദഗ്ധ സമിതി ശിപാർശ ചെയ്തിരിക്കുകയാണ്. വികസിത രാജ്യമാകാൻ വെന്പുന്ന ഇന്ത്യയുടെ കുതിപ്പിന് അനിവാര്യമായൊരു കാര്യമാണിത്. പൗരന്മാരുടെ ആരോഗ്യസംരക്ഷണം രാജ്യത്തിന്റെ ഉത്തരവാദിത്വമായി മാറുന്പോൾ ഭരണകൂടത്തിനു വലിയ ബാധ്യതകൾ ഏറ്റെടുക്കേണ്ടിവരും. ആരോഗ്യരംഗത്തെ സംസ്ഥാന പട്ടികയിൽനിന്നു കൺകറന്റ് ലിസ്റ്റിലേക്കു മാറ്റണമെന്നും ശിപാർശയുണ്ട്. ആരോഗ്യവിദ്യാഭ്യാസരംഗത്തു സമഗ്രമായ പരിഷ്കാരങ്ങളും വിദഗ്ധ സമിതി നിർദേശിക്കുന്നു.
ഈ നിർദേശങ്ങൾ പലതും ഭാവനാപൂർണവും വരുംകാലത്തിന്റെ ആവശ്യങ്ങൾക്കനുസൃതവുമാണെങ്കിലും ഇവയുടെ പ്രായോഗികതയും പ്രവർത്തനക്ഷമതയും സംബന്ധിച്ചു ചില ആശങ്കകളും സംശയങ്ങളും ഉയരുന്നുണ്ട്. അടുത്തവർഷം രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികം ആഘോഷിക്കുന്ന വേളയിൽ, ആരോഗ്യത്തോടെയിരിക്കാനുള്ള പൗരന്റെ അവകാശം മൗലികാവകാശമായി നിലവിൽ വരണമെന്നാണു വിദഗ്ധ സമിതിയുടെ നിർദേശം.
രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസരംഗത്തു സമഗ്രമായ പരിഷ്കാരങ്ങൾ നിർദേശിക്കുന്ന സമിതി, നിലവിലുള്ള മെഡിക്കൽ വിദ്യാഭ്യാസത്തിൽ ഗുരുതരമായ അപാകതകൾ ഉണ്ടെന്നു ചൂണ്ടിക്കാട്ടുന്നു. പ്രാവീണ്യമുള്ള ഡോക്ടർമാരുടെ എണ്ണം കുറവാണത്രേ. എംബിബിഎസ് പാഠ്യപദ്ധതി ഉടച്ചുവാർക്കേണ്ടതുണ്ടെന്നും സമിതി തയാറാക്കിയ 120 പേജുള്ള റിപ്പോർട്ടിൽ പറയുന്നു. "ആയുഷി’നു കൂടുതൽ പ്രാധാന്യം നൽകണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നുണ്ട്. കുറെനാൾ മുന്പ് പരന്പരാഗത ചികിത്സയ്ക്കു പ്രാമുഖ്യം നൽകുന്നതുമായി ബന്ധപ്പെട്ടു കേന്ദ്രസർക്കാർ ചില നീക്കങ്ങൾ നടത്തിയിരുന്നു. പരന്പരാഗത ചികിത്സാരീതികൾക്ക് അവയുടേതായ ചില ഗുണങ്ങളുണ്ട്. പക്ഷേ, അവയും ശാസ്ത്രീയമായി പ്രയോഗിക്കണം.
ആരോഗ്യം അവകാശമായി മാറുന്നത് ഒരു രാജ്യത്തിന്റെ വികസനമാപിനിയിൽ വലിയ വ്യത്യാസമുണ്ടാക്കും. സാന്പത്തികസുരക്ഷയും സാമൂഹ്യസുരക്ഷയുമൊക്കെ ഇതിന്റെ ഭാഗമാണ്. സാന്പത്തികസുരക്ഷയില്ലാത്തവർക്കും സൗജന്യ ചികിത്സ ലഭ്യമാക്കാനുള്ള നിരവധി പദ്ധതികൾ സർക്കാർ ഇപ്പോൾ നടപ്പാക്കുന്നു. ഇക്കാര്യത്തിൽ കേരള സർക്കാർ മാതൃകാപരമായ പല പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്. കാരുണ്യ പദ്ധതി വളരെ പ്രയോജനകരമായ ഒരു പദ്ധതിയായിരുന്നു. എന്നാലിപ്പോൾ അതിന്റെ രൂപവും ഭാവവും മാറി. ജനങ്ങൾക്കു ഗുണകരമായ പദ്ധതി ഏതു സർക്കാരിന്റെ കാലത്തു തുടങ്ങിയാലും ആരു തുടങ്ങിയാലും കൂടുതൽ കാര്യക്ഷമതയോടെ മുന്നോട്ടു കൊണ്ടുപോകുന്നതു ഭരണത്തുടർച്ചയുടെ ഭാഗമാകണം. പദ്ധതിയുടെ ക്രെഡിറ്റ് ആരു കൊണ്ടുപോകുമെന്നതിലുപരി സാധാരണ ജനങ്ങൾക്ക് എത്രമാത്രം പ്രയോജനപ്പെടുമെന്നാണു നോക്കേണ്ടത്.
"പ്രധാനമന്ത്രി ജന ആരോഗ്യ യോജന’ എന്ന "ആയുഷ്മാൻ ഭാരത് ’ പദ്ധതി 2018ൽ തുടക്കം കുറിച്ചു. വന്പൻ വാഗ്ദാനങ്ങളാണ് അന്നു പ്രധാനമന്ത്രി നടത്തിയത്. ആയുഷ്മാൻ ഭാരത് പദ്ധതി ഇന്ത്യയെ മെഡിക്കൽ ഹബ്ബാക്കി മാറ്റുമെന്നും രാജ്യത്തെ പണക്കാർക്കു ലഭിക്കുന്ന ആരോഗ്യസേവനം എല്ലാ സാധാരണക്കാർക്കും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 50 കോടി ജനങ്ങൾക്ക് അഞ്ചു ലക്ഷം രൂപയുടെ വീതം ഇൻഷ്വറൻസ് പരിരക്ഷയാണ് ഇതിലൂടെ ഉറപ്പാക്കുന്നത്. കഴിഞ്ഞ വർഷത്തെ ബജറ്റിൽ സംസ്ഥാന സർക്കാരും ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട വന്പൻ പ്രഖ്യാപനം നടത്തി. സംസ്ഥാനത്തെ 72 ലക്ഷം കുടുംബങ്ങളെ ഉൾപ്പെടുത്തി സമഗ്ര കാരുണ്യ ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കുമെന്നായിരുന്നു വാഗ്ദാനം. ഇതിൽ 42 ലക്ഷം ദരിദ്രകുടുംബങ്ങളുടെ ഇൻഷ്വറൻസ് പ്രീമിയം സംസ്ഥാന സർക്കാർ അടയ്ക്കും. കേന്ദ്രവും സംസ്ഥാനവും പ്രഖ്യാപിച്ച ആരോഗ്യ ഇൻഷ്വറൻസ് പദ്ധതികൾ ചില ആശയക്കുഴപ്പങ്ങൾക്കും ഇടയാക്കി. കേന്ദ്രസർക്കാരിന്റെ സൗജന്യ ആരോഗ്യ പദ്ധതിയായ ആയുഷ്മാൻ ഭാരത് പദ്ധതി നടപ്പാക്കാൻ സംസ്ഥാന സർക്കാർ വിമുഖത കാട്ടുന്നുവെന്നു കഴിഞ്ഞ ജൂണിൽ ഗുരുവായൂരിൽ പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്ര പദ്ധതിയുമായി ചേർന്നാണു സംസ്ഥാനം ആരോഗ്യരക്ഷാ പദ്ധതി നടപ്പാക്കുന്നതെന്നു പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തിലുള്ള അനിശ്ചിതത്വവും ആശയക്കുഴപ്പവും അടിയന്തരമായി നീക്കണം. കേന്ദ്ര പദ്ധതിയായാലും സംസ്ഥാന പദ്ധതിയായാലും അതു ഫലപ്രദമായി നടപ്പാക്കുകയും സാധാരണക്കാർക്ക് അതിന്റെ പ്രയോജനം വേഗത്തിൽ ലഭ്യമാവുകയും വേണം.
2010-11ലെ ബജറ്റിൽ അന്നത്തെ ധനകാര്യമന്ത്രി കെ.എം. മാണി അവതരിപ്പിച്ച കാരുണ്യ ആരോഗ്യ സഹായ പദ്ധതി എത്രയോ രോഗികൾക്കാണ് അനുഗ്രഹമായത്. ബിപിഎൽ വിഭാഗത്തിൽപ്പെട്ടവർക്കും മൂന്നു ലക്ഷം രൂപവരെ വരുമാനമുള്ള എപിഎലുകാർക്കുമായിരുന്നു ഇതിന്റ ആനുകൂല്യം ലഭിച്ചിരുന്നത്. അത്യാവശ്യഘട്ടങ്ങളിൽ രോഗിക്ക് 24 മണിക്കൂറിനുള്ളിൽ രണ്ടു ലക്ഷം രൂപയുടെ വരെ സഹായം ലഭിച്ചു. സർക്കാരിനു പ്രത്യേകമായി ബാധ്യതയൊന്നുമില്ലാതെ കാരുണ്യ ലോട്ടറിയുടെ പണമുപയോഗിച്ചാണിതു നടപ്പിലാക്കിയത്. സർക്കാർ മെഡിക്കൽ കോളജുകളിലാണെങ്കിൽപ്പോലും ഏറെ ചെലവുള്ള ഹൃദയ ശസ്ത്രക്രിയയ്ക്കും മറ്റും രോഗി കുറെ പണം കണ്ടെത്തേണ്ടിവരും. തീർത്തും പാവപ്പെട്ടവർക്ക് ഇത്തരമവസരങ്ങളിൽ ആരോഗ്യപദ്ധതികൾ മാത്രമേ ആശ്രയമായുള്ളൂ.
ആരോഗ്യം മൗലികാവകാശമാക്കണമെന്ന നിർദേശം ഉയരുന്പോഴും രാജ്യത്തു നിലവിലുള്ള സ്ഥിതി പ്രഖ്യാപനങ്ങൾക്കും അവകാശവാദങ്ങൾക്കുമപ്പുറം തീർത്തും പൊള്ളയാണെന്ന യാഥാർഥ്യം വിസ്മരിക്കാനാവില്ല. ഉത്തർപ്രദേശിലെ സ്വകാര്യാശുപത്രിയിൽ ഓപ്പറേഷൻ തിയറ്ററിൽ കടന്ന തെരുവുനായ നവജാതശിശുവിനെ കടിച്ചുകൊന്ന സംഭവം കഴിഞ്ഞയാഴ്ചയായിരുന്നു. രാജസ്ഥാനിലും യുപിയിലും മഹാരാഷ്ട്രയിലും നവജാതശിശുക്കൾ കൂട്ടത്തോടെ മരിച്ച സംഭവങ്ങൾ നടന്നിട്ട് അധികനാളായിട്ടില്ല.
ബിരുദാനന്തരബിരുദ മെഡിക്കൽ വിദ്യാഭ്യാസം പൊതു, സ്വകാര്യ ആശുപത്രികളിലേക്കു മാറ്റണമെന്നും പിജി സീറ്റുകളുടെ കുറവു പരിഹരിക്കാൻ അടിസ്ഥാന ശസ്ത്രക്രിയ, പ്രസവചികിത്സ, അനസ്തേഷ്യ തുടങ്ങിയവയ്ക്കു ഹ്രസ്വകാല കോഴ്സുകൾ ആരംഭിക്കണമെന്നുമൊക്കെയുള്ള നിർദേങ്ങൾ ഗുണമേന്മയെ എപ്രകാരമാണു ബാധിക്കുകയെന്നു കണ്ടറിയണം. അടിസ്ഥാന ആരോഗ്യരംഗത്ത് മെച്ചപ്പെട്ട നിലവാരം പുലർത്തുന്ന, വനിതാ-ശിശു ആരോഗ്യപാലനത്തിൽ ആഗോള നിലവാരം പുലർത്തിയിരുന്ന കേരളത്തിൽപോലും സമഗ്ര ആരോഗ്യ പരിരക്ഷ ഇനിയും യാഥാർഥ്യമായിട്ടില്ല. എന്നിരുന്നാലും, ഗുണനിലവാരം ഉറപ്പാക്കി എല്ലാവർക്കും താങ്ങാവുന്ന രീതിയിലുള്ള ആരോഗ്യസംരക്ഷണം എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണം കൂടുതൽ ഊർജിതമാക്കാൻ ധനകാര്യ കമ്മീഷന്റെ നിർദേശങ്ങൾ സഹായകമാകണം.
ആരോഗ്യ അവകാശം പ്രത്യാശ പരത്തും
01:41 AM Jan 25, 2020 | Deepika.com