മംഗളൂരുവിൽ കഴിഞ്ഞ ഡിസംബറിൽ പൗരത്വ നിയമ ഭേദഗതിക്കെതിരേ നടന്ന പ്രതിഷേധം അക്രമാസക്തമായതിനെത്തുടർന്നുണ്ടായ അനിഷ്ടസംഭവങ്ങളുടെ പേരിൽ പട്ടണത്തിൽ അന്നുണ്ടായിരുന്ന മലയാളികൾ കൂട്ടത്തോടെ പോലീസിൽ ഹാജരാകാൻ നോട്ടീസ് നൽകിയിരിക്കുന്നു. തികഞ്ഞ ക്രൂരതയാണ് ഈ നടപടി.
പൗരത്വ നിയമ ഭേദഗതിക്കെതിരേ ഡിസംബർ 19നു മംഗളൂരുവിൽ നടന്ന പ്രതിഷേധം അക്രമാസക്തമായതിനെത്തുടർന്നു രണ്ടു പേർ വെടിയേറ്റു മരിച്ച സംഭവം വീണ്ടുമൊരു വിവാദത്തിനുകൂടി വഴിതുറക്കുകയാണ്. അന്ന് മംഗളൂരുവിലുണ്ടായിരുന്ന നൂറു കണക്കിനു മലയാളികളോട് സ്റ്റേഷനിൽ ഹാജരാകാൻ പോലീസ് നിർദേശം നൽകി. കാസർഗോഡ്, മഞ്ചേശ്വരം, ഉപ്പള തുടങ്ങിയ പ്രദേശങ്ങളിൽനിന്നുള്ളവരാണ് ഇവരിലേറെയും. ഡിസംബർ 19നു മംഗളൂരു നോർത്ത് പോലീസ് സ്റ്റേഷൻ അതിർത്തിയിലെ അഞ്ചു മൊബൈൽ ടവറുകളുടെ പരിധിയിൽ വന്ന മൊബൈൽ ഫോൺ നന്പറുകളുടെ വിലാസത്തിലാണു നോട്ടീസ് നൽകിയിട്ടുള്ളത്.
മംഗളൂരു സിറ്റി ക്രൈം റിക്കാർഡ്സ് ബ്യൂറോ അസിസ്റ്റന്റ് കമൻഡാന്റ് ഓഫീസിൽനിന്ന് അയച്ച ഈ നോട്ടീസിന്റെ കോപ്പി ഇന്നലെ വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുകയുണ്ടായി.
ഇത്തരത്തിലുള്ള നടപടികൾ രാജ്യത്തെ ഏതു ദിശയിലേക്കാണു കൊണ്ടുപോകുന്നതെന്ന ആശങ്ക വിവിധ കോണുകളിൽനിന്നുയരുന്നുണ്ട്. മുന്പു മുംബൈയിൽ മലയാളികളുൾപ്പെടെ ദക്ഷിണേന്ത്യക്കാർക്കെതിരായ ശിവസേനാ താണ്ഡവം വലിയ പ്രതിസന്ധിയാണുണ്ടാക്കിയത്. മുംബൈ പോലുള്ള നഗരങ്ങളിൽ രാജ്യത്തിന്റെ ഇതര ഭാഗങ്ങളിൽനിന്ന്, വിശേഷിച്ചു ദക്ഷിണേന്ത്യയിൽനിന്ന് ലക്ഷക്കണക്കിനാളുകളാണു ജീവിതായോധനത്തിനായി എത്തിയിട്ടുള്ളത്. ഇവർക്കെതിരേ ക്രൂരമായ അതിക്രമങ്ങൾ അക്കാലത്ത് അരങ്ങേറിയിട്ടുണ്ട്.
ശിവസേന ഇപ്പോൾ അല്പം മയപ്പെട്ടിട്ടുണ്ടെങ്കിലും മണ്ണിന്റ മക്കൾ വാദവും മറ്റു വിഭാഗീയ ചിന്തകളും വളർത്തിയെടുക്കാൻ ഒളിഞ്ഞും തെളിഞ്ഞും ശ്രമിക്കുന്ന പല പ്രസ്ഥാനങ്ങളും ഇന്നും ശക്തമായി രംഗത്തുണ്ട്. ഇവർക്കൊക്കെ മുഖ്യധാരയിലുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽനിന്നുപോലും പിന്തുണയും സഹായവും ലഭിക്കുന്നു.
മംഗളൂരുവിൽ ഡിസംബർ 19നു നടന്ന പ്രതിഷേധ പ്രകടനം അക്രമത്തിലേക്കു തിരിഞ്ഞിരുന്നു. പ്രതിഷേധക്കാർ മംഗളൂരു നോർത്ത് പോലീസ് സ്റ്റേഷൻ വളഞ്ഞ് പോലീസുകാരെ ആക്രമിക്കാൻ ശ്രമിച്ചപ്പോഴാണു വെടിവയ്ക്കേണ്ടിവന്നതെന്നാണു പോലീസിന്റെ ഭാഷ്യം. വെടിവയ്പിൽ രണ്ടുപേർ മരിച്ചു. ഡിസിപിമാരുൾപ്പെടെ ഇരുപതോളം പോലീസുകാർക്കു പരിക്കേറ്റു. ഈ സംഭവം റിപ്പോർട്ട് ചെയ്യാൻ അടുത്ത ദിവസം അവിടെയെത്തിയ മലയാളി മാധ്യമപ്രവർത്തകർക്കു നേരേയുണ്ടായ നടപടിയും പരക്കേ വിമർശനത്തിനിടയാക്കിയിരുന്നു. കേരളത്തിൽനിന്നെത്തിയ മാധ്യമപ്രവർത്തകരെയും അവരുടെ വാഹനങ്ങളും കർണാടക പോലീസ് കസ്റ്റഡിയിലെടുത്തു. മാധ്യമപ്രവർത്തകരെ ഏഴു മണിക്കൂറോളം തടഞ്ഞുവച്ചതിനു ശേഷമാണു കേരള അതിർത്തിയിലെത്തിച്ചു വിട്ടയച്ചത്.
വിഭാഗീയത എല്ലാ തലത്തിലും വളർത്താനുള്ള പ്രവണത സമൂഹത്തിൽ വളർന്നുവരുന്നത് അത്യന്തം ആശങ്കയോടെ മാത്രമേ കാണാനാവൂ. വർഗീയതയും തീവ്രവാദവുമൊക്കെ അതിന്റെ രൗദ്രഭാവത്തിൽ അഴിഞ്ഞാടുന്പോഴും രാജ്യത്തിന്റെ ഏതു ഭാഗത്തായാലും പ്രാദേശിക വികാരങ്ങൾ ആളിക്കത്തിക്കാനുള്ള ശ്രമം അത്രകണ്ടു വിജയിക്കാറില്ലായിരുന്നു.
കാരണം, എല്ലാ സംസ്ഥാനങ്ങളിലുംതന്നെ വിവിധ സ്ഥലങ്ങളിൽനിന്നുള്ളവർ ജോലിക്കും പഠനത്തിനും മറ്റാവശ്യങ്ങൾക്കുമായി താമസിക്കുകയും വന്നുപോവുകയുമൊക്കെ ചെയ്യുന്നുണ്ട്. വലിയ നഗരങ്ങളിൽ മാത്രമല്ല, രാജ്യത്തിന്റെ മുക്കിലും മൂലയിലും ഇത്തരം വ്യത്യസ്ത ജനസമൂഹങ്ങളുടെ സാന്നിധ്യമുണ്ട്. ഈ വൈവിധ്യവും അത് ഉൾക്കൊള്ളാനുള്ള വിശാലമനസ്കതയുമാണ് ഈ രാജ്യത്തിന്റെ മഹത്തായ പൈതൃകം. വ്യത്യസ്ത ഭാഷകൾ, ആചാരങ്ങൾ, ജീവിതരീതികൾ എന്നിവയൊക്കെ പാലിച്ചുകൊണ്ടുതന്നെ ഈ ജനസമൂഹങ്ങൾ ഇന്ത്യയുടെ വൈവിധ്യത്തെ പരിപോഷിപ്പിക്കുന്നു. ഇപ്രകാരം സമാധാനത്തിലും സഹവർത്തിത്വത്തിലും ജീവിക്കുന്ന സമൂഹങ്ങളിൽ വിഭാഗീയതയുടെ കനൽ പരത്തി അസ്വസ്ഥത ആളിക്കത്തിക്കാനുള്ള ശ്രമം ഇപ്പോൾ വളരെ സജീവമായി നടക്കുന്നു. ഇത്തരം കെണികളിൽ വീഴാതിരിക്കാൻ ജനങ്ങളും കെണികളുണ്ടാക്കുന്നവരെ കണ്ടെത്തി ഫലപ്രദമായി തടയാൻ സംസ്ഥാന സർക്കാരുകളും നിതാന്ത ജാഗ്രത പുലർത്തണം.
കേരള അതിർത്തിയോടു ചേർന്നുകിടക്കുന്ന സ്ഥലമാണു മംഗളൂരു. വിദ്യാഭ്യാസത്തിനും ജോലിക്കും വ്യാപാരാവശ്യങ്ങൾക്കുമൊക്കെയായി ദിവസേന ആയിരക്കണക്കിനു കേരളീയർ മംഗളൂരുവിലെത്താറുണ്ട്.
പോലീസ് നോട്ടീസ് ലഭിച്ചവരിൽ നിരവധി സ്ത്രീകളുണ്ട്. ഇത്തരമൊരു സംഭവത്തെക്കുറിച്ച് അറിയുകപോലും ചെയ്യാത്തവർ. ആശുപത്രി ആവശ്യത്തിനായി മംഗളൂരുവിൽ എത്തിയവർ അന്നുണ്ടായ കലാപത്തെത്തുടർന്നു തിരിച്ചു നാട്ടിലേക്കു പോകാൻപോലും കഷ്ടപ്പെട്ടു. അതേത്തുടർന്ന് മംഗളൂരുവിൽ തങ്ങേണ്ടിവന്ന ചില കുടുംബങ്ങളുണ്ട്. അങ്ങനെയുള്ളവരെയും കുറ്റവാളികളെന്ന മട്ടിൽ പോലീസിൽ ഹാജരാകാൻ നോട്ടീസയയ്ക്കുന്നതിൽ എന്തു സാംഗത്യമാണുള്ളത്? നോട്ടീസിന്റെ അടിസ്ഥാനത്തിൽ ഒരു പോലീസ് സ്റ്റേഷനിൽ ചെന്നാലുണ്ടാകുന്ന പുകിലുകൾ ഊഹിക്കാവുന്നതേയുള്ളൂ.
മംഗളൂരുവിൽ വെടിവയ്പുണ്ടായതിനെത്തുടർന്ന് അവിടെ റിപ്പോർട്ട് ചെയ്യാനെത്തിയ മലയാളി മാധ്യമപ്രവർത്തകർക്കുണ്ടായ അനുഭവം ഇത്തരമൊരു വിഭാഗീയ ചിന്തയുടെ ഫലമാണ്. കേരളത്തിൽനിന്നെത്തിയവരാണെന്ന കാരണത്താൽ മുൻവിധിയോടെയാണിവരെ കൈകാര്യം ചെയ്തത്. അക്രഡിറ്റേഷനുള്ള മാധ്യമപ്രവർത്തകരോടുപോലും പോലീസ് വളരെ മോശമായാണു പെരുമാറിയത്. കസ്റ്റഡിയിലെടുത്തവർ യഥാർഥ മാധ്യമപ്രവർത്തകരല്ലെന്നും വ്യാജ ഐഡന്റിറ്റി കാർഡുമായി മാധ്യമപ്രവർത്തകർ എന്ന പേരിൽ ആയുധങ്ങളുമായി സംഘർഷം സൃഷ്ടിക്കാനെത്തിയവരാണു പിടിയിലായതെന്നുമാണ് കർണാടക പോലീസ് ആരോപിച്ചത്. ഇത്തരം വ്യാജപ്രചാരണങ്ങൾ സമൂഹത്തിൽ സ്പർധയും വൈരാഗ്യവും വളരാനേ ഇടയാക്കുകയുള്ളൂ.
കുറ്റകൃത്യങ്ങളുമായി ബന്ധമുള്ളവരെ പോലീസ് പിടികൂടി തെളിവുസഹിതം നിയമത്തിനു മുന്നിൽ കൊണ്ടുവരട്ടെ. അതല്ലാതെ ഒരു സമൂഹത്തെ മുഴുവൻ കുറ്റക്കാരാക്കി അവരെ അനാവശ്യമായ ബുദ്ധിമുട്ടുകളിലേക്കും നിയമനടപടികളിലേക്കും വലിച്ചിഴയ്ക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്കിടയാക്കും. സംസ്ഥാനങ്ങൾ തമ്മിലും സംസ്ഥാനത്തിനുള്ളിലും സമാധാനപരമായ സഹവർത്തിത്വമാകണം നമ്മുടെ ലക്ഷ്യം. അതു തകർക്കാൻ ആരെയും അനുവദിക്കരുത്. അതിനു തുനിയുന്നവരുടെ ശ്രമങ്ങൾ മുളയിലേ നുള്ളണം.
മംഗളൂരു അക്രമത്തിന്റെ പേരിൽ അനാവശ്യ വേട്ടയാടൽ
12:06 AM Jan 21, 2020 | Deepika.com