നിയമവ്യവസ്ഥ ജനങ്ങളുടെ സമാധാനപരമായ ജീവിതത്തിനും രാജ്യത്തിന്റെ സുരക്ഷയ്ക്കും ഒരുപോലെ സഹായകമായിരിക്കണം. അത് ആരുടെയെങ്കിലും അവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും ഹനിക്കുന്നതാകരുത്
നിയമങ്ങളും ചട്ടങ്ങളും രാജ്യത്തെ ജനങ്ങളുടെ സുരക്ഷിതമായ ജീവിതത്തിനും സമാധാനപരമായ സഹവർത്തിത്വത്തിനും സഹായകമാകേണ്ടതാണ്. എന്നാൽ, നമ്മുടെ ചില നിയമങ്ങൾ ജനങ്ങളിൽ ഭയം ജനിപ്പിക്കുകയും നിയമസംവിധാനത്തെക്കുറിച്ചുള്ള അവിശ്വാസത്തിന് ഇടയാക്കുകയും ചെയ്യുന്നു. ഇത്തരം നിരവധി നിയമങ്ങൾ ഇന്നു ചർച്ച ചെയ്യപ്പെടുന്നുണ്ട്. മൂന്നു മാസത്തേക്കു ദേശീയ സുരക്ഷാനിയമം പ്രയോഗിക്കാനുള്ള അനുമതി ഡൽഹി പോലീസ് കമ്മീഷണർക്കു നൽകിക്കൊണ്ടുള്ള കേന്ദ്ര വിജ്ഞാപനമാണ് ഏറ്റവുമൊടുവിൽ വിവാദമായിരിക്കുന്നത്.
ദേശീയ സുരക്ഷയ്ക്കും ക്രമസമാധാനത്തിനും ഭീഷണിയുണ്ടാക്കുന്നുവെന്നു പോലീസിനു തോന്നുന്ന വ്യക്തികളെ നിലവിലെ നിയമങ്ങളുടെ സംരക്ഷണമില്ലാതെ മാസങ്ങളോളം വിചാരണ കൂടാതെ തടങ്കലിൽ പാർപ്പിക്കാൻ ഇതിലൂടെ സാധിക്കും. പത്തു ദിവസം വരെ കസ്റ്റഡിയിലും സൂക്ഷിക്കാം. ജമ്മു-കാഷ്മീരിൽ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയെ ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള വകുപ്പുകളനുസരിച്ചാണിപ്പോൾ തടങ്കലിൽ പാർപ്പിച്ചിരിക്കുന്നത്. ഇതൊരു പുതിയ നിയമമല്ലെന്നും മുന്പും ഇത്തരം വിജ്ഞാപനം വന്നിട്ടുണ്ടെന്നുമാണ് ഡൽഹി പോലീസിന്റെ വിശദീകരണം.
ഇന്ത്യൻ ശിക്ഷാനിയമ പ്രകാരം അറസ്റ്റിലാകുന്ന വ്യക്തിയെ 24 മണിക്കൂറിനുള്ളിൽ കോടതിയിൽ ഹാജരാക്കേണ്ടതുണ്ട്. അറസ്റ്റിനുള്ള കാരണങ്ങളും വ്യക്തമാക്കേണ്ടതുണ്ട്. ജനാധിപത്യ വ്യവസ്ഥിതി പുലരുന്ന ഒരു രാജ്യത്ത് ഇത്തരമൊരു സംരക്ഷണം അടിസ്ഥാന പൗരാവകാശമാണ്. എന്നാൽ, ദേശീയ സുരക്ഷാ നിയമമനുസരിച്ച് അറസ്റ്റിലാകുന്നയാൾക്ക് ഇത്തരം അവകാശങ്ങളൊന്നുമുണ്ടാവില്ല. അതുകൊണ്ടുതന്നെ നിയമത്തിലെ അവ്യക്തതകൾ മുതലെടുത്ത് നിരപരാധികളെയും അന്യായമായി തടങ്കലിൽ വയ്ക്കാൻ കഴിയും. വിദേശ രാജ്യങ്ങളുമായുള്ള ബന്ധത്തിനു വെല്ലുവിളി ഉയർത്തുന്നുവെന്നു കരുതുന്നവരെയും രാജ്യത്തു സ്ഥിരമായി വന്നുപോകുന്ന വിദേശികളെയുമൊക്കെ പോലീസിനു വേണമെങ്കിൽ ഈ നിയമമനുസരിച്ചു തടങ്കലിലേക്കയയ്ക്കാനാവും. ക്രമസമാധാന അന്തരീക്ഷത്തിനു ഭീഷണിയുണ്ടെന്നു പോലീസിനു തോന്നിയാലും ആളുകളെ അറസ്റ്റ് ചെയ്യാനാവും. അറസ്റ്റിനുള്ള കാരണത്തെക്കുറിച്ച് ആർക്കും ചോദിക്കാനവസരം ഇല്ലാത്തതുകൊണ്ട് പൗരന്റെ അവകാശങ്ങൾ ധ്വംസിക്കപ്പെടുന്നുവെന്ന ഗുരുതരമായ പ്രശ്നമാണ് ദേശീയ സുരക്ഷാനിയമം നടപ്പാക്കുന്നതിലൂടെ ഉണ്ടാകുന്നത്.
ദേശീയ സുരക്ഷാ നിയമം ഓരോ സംസ്ഥാനത്തും തോന്നിയതുപോലെയാണു നടപ്പാക്കുന്നതെന്നും സംശയിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ വർഷം ഉത്തർപ്രദേശിൽ പശുവിനെ കൊന്നുവെന്നു പറഞ്ഞണത്രേ മൂന്നു പേരെ ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. മണിപ്പൂരിലാകട്ടെ മുഖ്യമന്ത്രിക്കെതിരേ ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന് മാധ്യമപ്രവർത്തകന് ഈ നിയമപ്രകാരം ഒരു വർഷത്തോളം ജയിലിൽ കിടക്കേണ്ടിവന്നു. മധ്യപ്രദേശിലും പശുസംരക്ഷണത്തിന്റെ പേരിൽ ഈ നിയമപ്രകാരം അറസ്റ്റ് നടന്നിട്ടുണ്ട്. രാജ്യസുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ഹാനികരമായ കാര്യങ്ങൾക്കുവേണ്ടി ഉണ്ടാക്കിയെന്നവകാശപ്പെടുന്ന നിയമം ഏതെല്ലാം തരത്തിൽ ദുരുപയോഗിക്കപ്പെടാം എന്നതിനു തെളിവാണിത്. നിലവിൽ പൗരത്വ നിയമ ഭേദഗതിക്കെതിരേ നടക്കുന്ന പ്രക്ഷോഭങ്ങളെ നേരിടാനും ഈ നിയമം ഉപയോഗിക്കപ്പെടുമെന്ന് ആശങ്കപ്പെടുന്നവരുണ്ട്.
ദേശീയ സുരക്ഷാ നിയമം പോലെയുള്ള നിയമനിർമാണങ്ങൾ വർധിച്ചുവരുന്നത് വലിയ ആശങ്കയോടെയാണു കാണേണ്ടത്. ദേശീയ സുരക്ഷാ നിയമത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്ത് ഇതുവരെ എത്ര കേസുകൾ എടുത്തിട്ടുണ്ടെന്നതിന് ദേശീയ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ പക്കൽ കൃത്യമായ കണക്കുകൾപോലും ഇല്ലത്രേ.
ന്യൂഡൽഹിയിൽ ജനുവരി പത്തിനു പുറപ്പെടുവിച്ച വിജ്ഞാപനപ്രകാരം വ്യക്തികളെ കരുതൽ തടങ്കലിൽ വയ്ക്കാനുള്ള അധികാരവും 18 മുതൽ പോലീസിനുണ്ട്. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പു നടക്കാൻ പോവുകയാണ്. ഇത്തരമൊരു കരിനിയമം തെരഞ്ഞെടുപ്പിനെപ്പോലും സ്വാധീനിച്ചേക്കും. അനാവശ്യവും നീതിവിരുദ്ധവുമായ ഇടപെടലുകൾ നടത്താനുള്ള സാഹചര്യം ഇതിലൂടെ തുറന്നു കിട്ടും. ഡൽഹിയെ സംബന്ധിച്ചിടത്തോളം പോലീസിനുമേൽ സംസ്ഥാന സർക്കാരിനു കാര്യമായ സ്വാധീനമില്ല. അതുകൊണ്ടുതന്നെ ഡൽഹി പോലീസിനുമേൽ അധികാരമുള്ള കേന്ദ്രസർക്കാർ ഇവിടെ കൂടുതൽ ഇടപെടലുകൾ നടത്തുമെന്ന ആശങ്കയുയരുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചിരിക്കേ ഇത്തരം കരിനിയമങ്ങൾ ആശങ്കകൾക്കിടയാക്കുന്നതിൽ അദ്ഭുതപ്പെടേണ്ടതില്ല. എന്നാൽ, ഇതൊന്നും പുതിയ കാര്യമല്ലെന്നൊക്കെ പറഞ്ഞ് ഒഴുക്കൻ മട്ടിൽ മറുപടി നൽകി പിന്തിരിയുകയാണ് ബന്ധപ്പെട്ട അധികാരികൾ. ഇതൊരു ഒളിച്ചുകളിയാണ്. ഇന്ത്യയെപ്പോലൊരു രാജ്യത്ത് ഇത്തരം കരിനിയമങ്ങളല്ല ആവശ്യം. നമുക്കു ശക്തമായ ഭരണഘടനയും അതുറപ്പു നൽകുന്ന മൗലികാവകാശങ്ങളും പൗരസ്വാതന്ത്ര്യവുമൊക്കെ ഉണ്ടായിട്ടും പുതിയ പുതിയ നിയമങ്ങളിലൂടെ ചക്രവ്യൂഹങ്ങൾ സൃഷ്ടിക്കാനാണു ശ്രമം.
കാലികവും ജനങ്ങൾക്ക് പ്രയോജനപ്രദവുമായ നിയമനിർമാണങ്ങൾ സുപ്രധാനമാണ്. പാർലമെന്റിന്റെയും നിയമസഭകളുടെയും ഉത്തരവാദിത്വമാണത്. എന്നാൽ, വേണ്ടത്ര ആലോചനയോ ചർച്ചയോ കൂടാതെ നിർണായക നിയമങ്ങളും നിയമഭേദഗതികളുമൊക്കെ അനായാസം പാസാക്കിയെടുക്കുന്നു. അധികാരത്തിലിരിക്കുന്നവരുടെ രാഷ്ട്രീയ താത്പര്യം മാത്രം ലാക്കാക്കി നിയമനിർമാണം നടത്തുകയും അതു രാജ്യത്തെ സാധാരണ പൗരന്മാരെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കപ്പെടേണ്ടതുതന്നെയാണ്. രാജ്യസുരക്ഷയുടെ പേരുപറഞ്ഞ് പൗരാവകാശങ്ങളും ജനാധിപത്യാവകാശങ്ങളുമൊക്കെ പരിമിതപ്പെടുത്താനുള്ള ശ്രമം എത്രമാത്രം ആശാസ്യമാണെന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.
അടിയന്തരാവസ്ഥപോലുള്ള സാഹചര്യങ്ങളിലൂടെ കടന്നുപോയ രാജ്യം നിരവധി പ്രതിസന്ധികളെ നേരിട്ടാണു ജനാധിപത്യത്തെ കരുത്തുറ്റതാക്കി നിലനിർത്തുന്നത്. എന്നാൽ, പൗരാവകാശങ്ങൾ നിഷേധിക്കാനും പോലീസിനെ ഉപയോഗിച്ചു പ്രതിഷേധം അടിച്ചമർത്താനും കടുത്ത ശിക്ഷാവ്യവസ്ഥകളുള്ള നിയമനിർമാണത്തിലൂടെയും നിലവിലുള്ള നിയമത്തിന്റെ ദുരുപയോഗത്തിലൂടെയും ജനാധിപത്യം ദുർബലപ്പെടുത്താനുമുള്ള ശ്രമം രാജ്യത്തെ പിന്നോട്ടടിക്കും.
ദേശസുരക്ഷയുടെ പേരിൽ അവകാശനിഷേധമരുത്
11:40 PM Jan 19, 2020 | Deepika.com