ഗവർണറും സംസ്ഥാന സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടലും ഗവർണറും മുഖ്യമന്ത്രിയും നടത്തുന്ന വാക്പോരാട്ടവും ഈ ഭരണഘടനാ സ്ഥാപനങ്ങളുടെ അന്തസിനു നിരക്കുന്നതല്ല. സംസ്ഥാനത്തിന്റെ പുരോഗതിക്കും രാജ്യത്തിന്റെ സുസ്ഥിതിക്കും വിഘാതമാകുന്ന ഇത്തരം ഏറ്റുമുട്ടലുകൾ ഒഴിവാക്കാൻ ഇരുകക്ഷികൾക്കും കടമയുണ്ട്
സുപ്രധാനമായ രണ്ടു ഭരണഘടനാ സ്ഥാപനങ്ങൾ തമ്മിലുള്ള രൂക്ഷമായ ഏറ്റുമുട്ടലിനു കേരളം വേദിയായിരിക്കുകയാണ്. സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളും അധികാരത്തർക്കങ്ങളും ജനങ്ങളിൽ വലിയ ആശങ്കയാണുളവാക്കുന്നത്. ഭരണസംവിധാനത്തെയും ഭരണഘടനാ സ്ഥാപനങ്ങളെയുംകുറിച്ചു ജനങ്ങളിൽ അവമതിപ്പ് ഉളവാക്കാനേ ഈ സാഹചര്യം സഹായകമാകൂ.
പൗരത്വ നിയമഭേദഗതിക്കെതിരേ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ച കാര്യം തന്നെ അറിയിക്കുകപോലും ചെയ്തില്ലെന്നാണു ഗവർണറുടെ പരാതി. ഇതിനു പിന്നാലെയാണ് തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകളുടെ എണ്ണം കൂട്ടാനുള്ള ഓർഡിനൻസിൽ ഒപ്പുവയ്ക്കാൻ ഗവർണർ വിസമ്മതിച്ചത്. ഇതോടെ ഗവർണറും സർക്കാരും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തിനു വലിയൊരു മാനം കൈവന്നിരിക്കുകയാണ്. വാർഡ് പുനർവിഭജന ഓർഡിനൻസ് ഗവർണർ ഒപ്പുവയ്ക്കാത്ത സാഹചര്യത്തിൽ നിയമസഭയിൽ ബിൽകൊണ്ടുവന്ന് അതു നേരിടാനാണു സർക്കാരിന്റെ നീക്കം.
ഇതിനിടെ ആക്ഷേപകരമായ പരസ്യപ്രസ്താവനകളുമായി ഗവർണറും മുഖ്യമന്ത്രിയും രംഗത്തെത്തിക്കഴിഞ്ഞു. താൻ റബർ സ്റ്റാന്പല്ലെന്നു ഗവർണറും ബ്രിട്ടീഷ് ഭരണകാലത്തെപ്പോലെ ഇന്നു റസിഡന്റ് ഭരണമല്ലെന്നു മുഖ്യമന്ത്രിയും കൊന്പുകോർക്കുന്പോൾ അതു രണ്ടു ഭരണഘടനാ സ്ഥാപനങ്ങളുടെയും അന്തസിനു ചേരുന്നതല്ലെന്ന കാര്യം നിഷ്പക്ഷമതികൾ സമ്മതിക്കും. പൗരത്വ നിയമഭേദഗതിക്കെതിരേ അനുമതി കൂടാതെ സുപ്രീംകോടതിയെ സമീപിച്ചതു സംബന്ധിച്ചു സർക്കാരിനോടു വിശദീകരണം തേടാനാണു ഗവർണറുടെ തീരുമാനം. ഇതു കൂടുതൽ നിയമപോരാട്ടങ്ങൾക്കും ഭരണതലത്തിൽ സംഘർഷത്തിനും വഴിയൊരുക്കും.
സംസ്ഥാനങ്ങളിൽ തെരഞ്ഞെടുക്കപ്പെടുന്ന ജനകീയ സർക്കാരുകളുടെ പ്രവർത്തനത്തിൽ ഗവർണർക്കുള്ള അധികാരപരിധിയെക്കുറിച്ചു പലപ്പോഴും തർക്കങ്ങളുയരാറുണ്ട്. കേന്ദ്രം ഭരിക്കുന്ന പാർട്ടിയല്ല സംസ്ഥാനം ഭരിക്കുന്നതെങ്കിൽ ഇതു കേന്ദ്ര-സംസ്ഥാന ഏറ്റുമുട്ടലുകളിലേക്കു വളരാം. വലിയ സാന്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണു സംസ്ഥാന സർക്കാർ. അർഹിക്കുന്ന കേന്ദ്രവിഹിതംപോലും നിഷേധിക്കുന്നതായി ധനമന്ത്രി പരാതിപ്പെടുന്നു. ഈ സാഹചര്യവും ഇപ്പോഴത്തെ തർക്കത്തോടു ചേർത്തു വായിക്കേണ്ടതുണ്ട്.
ഭരണത്തലവനെന്ന നിലയിൽ സംസ്ഥാന സർക്കാരുമായി പരമാവധി യോജിച്ചുപോകാനാണു ഗവർണർ ശ്രമിക്കേണ്ടത്. അതുപോലെതന്നെ ഗവർണർക്കുള്ള ഭരണഘടനാപരമായ അവകാശങ്ങൾ അംഗീകരിച്ചുകൊടുക്കാൻ സംസ്ഥാന സർക്കാരിനും സാധിക്കണം. ഭരണഘടനയ്ക്കൊപ്പം ജനാധിപത്യപരമായ കീഴ്വഴക്കങ്ങളും പ്രധാനമാണ്. പൊതുവേ അംഗീകരിക്കപ്പെട്ടതും പാലിക്കപ്പെടേണ്ടതുമായ ജനാധിപത്യമര്യാദകൾ ഇരുവിഭാഗത്തുനിന്നും ഉണ്ടാകണം.
താൻ റബർ സ്റ്റാന്പല്ലെന്നു തെളിയിക്കാൻ ഗവർണറോ സമ്മേളനങ്ങളിൽ കൈയടി നേടുവാൻ മുഖ്യമന്ത്രിയോ ശ്രമിക്കേണ്ടതില്ല. ഭരണഘടനയും നിയമസംഹിതകളും വ്യക്തമായി നിർവചിച്ചിട്ടുള്ള കാര്യങ്ങൾ നിർവഹിക്കുകയാണ് ഇരുവരുടെയും ചുമതല. അടുത്തു നടക്കുന്ന നിയമസഭാ സമ്മേളനത്തിനു മുന്പ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗമുണ്ട്. സർക്കാർ തയാറാക്കുന്ന വിവരങ്ങൾക്കനുസൃതമായി നയപ്രഖ്യാപനം നടത്തുകയാണു പതിവ്. എന്നാൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ ഗവർണർ പതിവുരീതി വിട്ട് എന്തെങ്കിലും ചെയ്യുമോ എന്ന ആശങ്ക എല്ലാവർക്കുമുണ്ട്. അത്തരമൊരു സാഹചര്യത്തിലേക്കു കാര്യങ്ങൾ വഴുതിവീഴാതിരിക്കാൻ സംസ്ഥാന സർക്കാരും ഗവർണറും ശ്രമിക്കുമെന്നു കരുതാം.
തദ്ദേശസ്ഥാപനങ്ങളുടെ വാർഡ് വിഭജനം നടത്തുന്നതിൽ സർക്കാരിനുണ്ടായ കാലതാമസവും ഇതിൽ ഒളിഞ്ഞിരിക്കുന്ന രാഷ്ട്രീയ താത്പര്യങ്ങളെക്കുറിച്ചുള്ള പ്രതിപക്ഷ വിമർശനവും കണക്കിലെടുക്കേണ്ടതുണ്ട്. അടുത്ത വർഷം സെൻസസ് നടത്തുകയും ജനസംഖ്യാ രജിസ്റ്റർ പുതുക്കുകയും ചെയ്യേണ്ടതുണ്ട്. ഒരു വർഷം മാത്രം ബാക്കിനിൽക്കേ, 2019 ഡിസംബർ 31നു ശേഷം വാർഡ് വിഭജനം പാടില്ലെന്നുകാട്ടി കേന്ദ്ര സെൻസസ് കമ്മീഷണർ സംസ്ഥാന സർക്കാരിനു നവംബറിൽ കത്ത് നൽകിയിരുന്നതാണ്. ഇക്കാര്യം പരിഗണിക്കാതെ സർക്കാർ ഓർഡിനൻസുമായി മുന്നോട്ടു പോവുകയായിരുന്നു. വാർഡ് വിഭജന നടപടികൾ കൃത്യതയോടെയും കാര്യക്ഷമമായും നടത്തിയിരുന്നുവെങ്കിൽ ഇപ്പോഴൊരു ഓർഡിനൻസുമായി ഗവർണറെ സമീപിക്കേണ്ടിവരുമായിരുന്നില്ല. നമ്മുടെ നിയമനിർമാണ നടപടികളുടെ കെടുകാര്യസ്ഥതയും അനാവശ്യ കാലതാമസവും ഇതിന്റെയെല്ലാം പിന്നിൽ ആക്ഷേപിക്കപ്പെടുന്ന രാഷ്ട്രീയ താത്പര്യങ്ങളെ ശരിവയ്ക്കുന്നവയാണ്. വാർഡ് വിഭജന നീക്കത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് ഗവർണർക്കു നിവേദനം നൽകിയിരുന്നു.
സംസ്ഥാന ഭരണത്തിൽ ഗവർണർക്കുള്ള പങ്കിനെക്കുറിച്ചു മുന്പും തർക്കങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ, ഒട്ടുമിക്ക ഗവർണർമാരും ഏറ്റുമുട്ടലുകളൊഴിവാക്കി മുന്നോട്ടു പോകാനാണു ശ്രമിച്ചിട്ടുള്ളത്. സംസ്ഥാന സർക്കാർ എടുക്കുന്ന എല്ലാ തീരുമാനങ്ങൾക്കും ഒപ്പുചാർത്തുക മാത്രമല്ല ഗവർണറുടെ ചുമതല. അതേസമയം, സംസ്ഥാന സർക്കാർ എടുക്കുന്ന തീരുമാനങ്ങളുടെ ഭരണഘടനാപരവും നൈയാമികവുമായ സാധുത പരിശോധിക്കുന്നതിനപ്പുറമുള്ള രാഷ്ട്രീയതാത്പര്യങ്ങളുടെ ലാഞ്ഛനപോലും ഗവർണറുടെ നടപടികളിൽ ഉണ്ടാവുകയുമരുത്. സജീവ രാഷ്ട്രീയത്തിലില്ലാത്തവരെയും വ്യത്യസ്ത മേഖലകളിൽ കാര്യപ്രാപ്തി തെളിയിച്ചവരെയുമാണു ഗവർണർമാരായി നിയമിക്കാറുള്ളത്. എന്നാൽ, സമീപകാലത്തായി ഗവർണർ നിയമനത്തിൽ രാഷ്ട്രീയ താത്പര്യങ്ങൾക്കു കൂടുതൽ മുൻതൂക്കം നൽകുന്നതായി പരാതിയുണ്ട്.
രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവർണർ തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങളുടെ പ്രസക്തി വൈവിധ്യങ്ങളുടെ സങ്കീർണതയിലും ഒരുമയോടെ മുന്നോട്ടു കുതിക്കുന്ന ഇന്ത്യയെപ്പോലൊരു ജനാധിപത്യ രാജ്യത്തിനു സുപ്രധാനമാണ്. ഇവയൊക്കെ ഇടിച്ചുനിരത്തണമെന്നു വാദിക്കുന്നവരുണ്ട്. പക്ഷേ, ജനാധിപത്യ ചട്ടക്കൂടും ഭരണനിർവഹണവും ഭരണഘടനയുടെ കരുത്തുമൊക്കെ നിലനിർത്തിക്കൊണ്ടുപോകുന്നതിൽ ഇവയ്ക്കുള്ള സ്ഥാനം നാം അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ കൂടുതൽ ഉത്തരവാദിത്വത്തോടെ ഈ കടമകൾ നിർവഹിക്കുവാൻ ഭരണഘടനാ പദവികളിലിരിക്കുന്നവരും തെരഞ്ഞെടുക്കപ്പെടുന്ന ജനകീയ സർക്കാരും ഉത്സുകരാകണം.
ഗവർണർ-സർക്കാർ പോരാട്ടം സംസ്ഥാനത്തിനു ഹിതകരമല്ല
11:19 AM Jan 18, 2020 | Deepika.com