റോഡുകളുടെ വശങ്ങളിലും വളവുകളിലും ജംഗ്ഷനുകളിലുമൊക്കെയുള്ള, കാഴ്ചയ്ക്കു തടസമുണ്ടാക്കുന്ന പരസ്യബോർഡുകളും അപകടം വിളിച്ചുവരുത്തുന്ന ഡിവൈഡറുകളും അടിയന്തരമായി നീക്കംചെയ്യണം. ഇക്കാര്യത്തിൽ കോടതി ഉത്തരവുകളും സർക്കാർ സർക്കുലറുകളും നിരന്തരം അവഗണിക്കപ്പെടുന്നു
വഴിയോരങ്ങളിലെ അനധികൃത ബോർഡുകളും ഫ്ലെക്സുകളും നീക്കം ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവും സർക്കാരിന്റെ സർക്കുലറുകളും നിരന്തരം ലംഘിക്കപ്പെടുന്നതിനെതിരേ ഹൈക്കോടതി വീണ്ടും കർശന മുന്നറിയിപ്പു നൽകിയിരിക്കുകയാണ്. പാതയോരത്തെ അനധികൃത ഫ്ലെക്സ് ബോർഡുകളും പരസ്യബോർഡുകളും തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ മുൻകൈയെടുത്തു പത്തു ദിവസത്തിനകം നീക്കണമെന്നു കഴിഞ്ഞ ഫെബ്രുവരിയിൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ബോർഡുകൾ നീക്കാത്തപക്ഷം തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും ഫീൽഡ് സ്റ്റാഫും വ്യക്തിപരമായി ഉത്തരവാദികളാകുമെന്നും ഇവരിൽനിന്നു പിഴത്തുക ഈടാക്കുമെന്നും അന്നു കോടതി വ്യക്തമാക്കിയിരുന്നതാണ്. അതിനടുത്ത ദിവസങ്ങളിൽ ഉദ്യോഗസ്ഥർ ഓടിനടന്ന് കുറെ ബോർഡുകൾ നീക്കം ചെയ്തു. നഗരവീഥികൾ കുറെ വൃത്തിയായി. കാഴ്ചതടസം നീങ്ങിക്കിട്ടി. എന്നാൽ അധികം വൈകാതെ പലയിടത്തും ബോർഡുകൾ പുനഃസ്ഥാപിക്കപ്പെട്ടു.
സർക്കാർ പദ്ധതികളുടെയും മന്ത്രിമാരുടെയും എംഎൽഎമാരുടെയുമൊക്കെ പടമുള്ളതുമായ നിരവധി പരസ്യബോർഡുകൾ നാടിന്റെ നാനാദിക്കിലും ഇന്നുമുണ്ട്. കൊച്ചിയിൽ ഈയിടെ നടന്ന സർക്കാർ പരിപാടിയായ “അസെൻഡ് 2020’’ന്റെ ബോർഡുകൾ ഇനിയും നീക്കിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയ കോടതി ഇതിലുള്ള അതൃപ്തിയും രേഖപ്പെടുത്തി. നിയമം നടപ്പാക്കേണ്ട സർക്കാർതന്നെ നിയമലംഘനം നടത്തുന്പോൾ എങ്ങനെയാണു പൊതുസമൂഹത്തെ കുറ്റപ്പെടുത്താനാവുക?
പരസ്യബോർഡുകളുടെ കാര്യത്തിൽ രാഷ്ട്രീയ പാർട്ടികളും സംഘടനകളുമൊക്കെ ഒറ്റക്കെട്ടാണ്. ആരെയൊക്കെയോ ഭയന്ന് ഉദ്യോഗസ്ഥർ ഇതൊന്നും പൊളിച്ചുനീക്കാൻ കൂട്ടാക്കുന്നുമില്ല. അനധികൃത ബോർഡുകൾ കേരളത്തിൽ പെരുകുകയാണെന്നും ഈ നില തുടരാൻ അനുവദിച്ചാൽ വരുംവർഷങ്ങളിൽ ഗുരുതരപ്രശ്നമായിതു മാറുമെന്നും കഴിഞ്ഞ ദിവസം ഹൈക്കോടതി നിരീക്ഷിക്കുകയുണ്ടായി. ഫ്ലെക്സുകൾ ഉൾപ്പെടെയുള്ള അനധികൃത ബോർഡുകൾ പൊതുസ്ഥലത്തു സ്ഥാപിക്കുന്നതിനെതിരേ കോടതി സ്വമേധയാ പരിഗണിക്കുന്ന കേസിലായിരുന്നു ഈ നിരീക്ഷണം. അനധികൃത ബോർഡുകൾക്കെതിരേയുള്ള കോടതി ഉത്തരവു നടപ്പാക്കുമെന്ന് ഉറപ്പാക്കാൻ സ്റ്റേഷൻ ഹൗസ് ഓഫീസർമാക്കു നിർദേശം നൽകി ഡിജിപി നാലു ദിവസത്തിനുള്ളിൽ സർക്കുലർ ഇറക്കണമെന്നും കോടതി ഉത്തരവായിട്ടുണ്ട്.
ഇത്തരം ഉത്തരവുകളും സർക്കുലറുകളുമെല്ലാം ജലരേഖകളായി മാറുന്നതായാണ് അനുഭവം. അല്ലെങ്കിൽ പത്തുദിവസത്തിനുള്ളിൽ നടപ്പാക്കണമെന്ന കോടതി ഉത്തരവ് ഒരു വർഷമാകുന്പോഴും നടപ്പാകാതിരിക്കുന്പോൾ സംവിധാനത്തിന്റെ പിഴവ് വ്യക്തമാണല്ലോ. ഇത്തരം കാര്യങ്ങളിൽ പോലീസും തദ്ദേശ സ്വയംഭരണ വകുപ്പും റവന്യു വകുപ്പുമൊക്കെ ചേർന്നാണു നടപടികൾ സ്വീകരിക്കേണ്ടത്.
വഴിയോരങ്ങളിലെ പടുകൂറ്റൻ പരസ്യബോർഡുകൾ പലപ്പോഴും യാത്രക്കാരുടെ ശ്രദ്ധ തെറ്റുന്നതിനു കാരണമാകാറുണ്ട്. എന്നാൽ, നഗരമധ്യത്തിലെ തിരക്കേറിയ സ്ഥലങ്ങളിൽ സ്ഥിതി അതിലും കഷ്ടമാണ്. നമ്മുടെ ചില നഗരങ്ങളിലെ ഏറ്റവും തിരക്കുള്ള ജംഗ്ഷനുകളിൽ ഇരുന്പു ഫ്രെയിമുള്ള താത്കാലിക ഡിവൈഡറുകൾ വയ്ക്കാറുണ്ട്. ഉയരും കൂടിയതും മറുവശം പൂർണമായി മറയ്ക്കുന്നതുമായ ഇത്തരം ഡിവൈഡറുകൾ അപകടം വിളിച്ചുവരുത്തുന്നു. അതേസമയം, ഡിവൈഡറുകൾ അത്യാവശ്യമായ സ്ഥലങ്ങളിൽ അതില്ലതാനും.
റോഡിലെ മീഡിയനുകളിലും നടപ്പാതയുടെ കൈവരികളിലും പ്ലാസ്റ്റിക് ഉൾപ്പെടെ നിരോധിത വസ്തുക്കൾകൊണ്ടു നിർമിക്കപ്പെട്ട കൊടിതോരണങ്ങളും ബോർഡുകളും രാഷ്ട്രീയ പാർട്ടികളും വ്യക്തികളുംസ്ഥാപിക്കുന്നതായി കഴിഞ്ഞ ദിവസം ഹൈക്കോടതി സിംഗിൾ ബെഞ്ച് ചൂണ്ടിക്കാട്ടുകയുണ്ടായി. ആഴ്ചകൾ കഴിഞ്ഞാലും ഇവ മാറ്റില്ല. പരിപാടി കഴിഞ്ഞു ദിവസങ്ങൾക്കു ശേഷവും ഇവ അവിടെ തുടരും. ഇത്തരം ബോർഡുകൾ സ്ഥാപിക്കുന്നതിനുള്ള അനുമതി കർശനമാക്കുകയും അനുമതി നൽകുന്പോൾതന്നെ വ്യക്തമായ മാർഗനിർദേശങ്ങൾ പാലിച്ചു നിശ്ചിത സമയത്തിനുള്ളിൽ അതു മാറ്റിയില്ലെങ്കിൽ അനുമതി തേടുന്നയാളുടെ പേരിൽ നിയമനടപടിയെടുക്കാനും സാധിക്കണം. പലപ്പോഴും രാഷ്ട്രീയ പാർട്ടികൾക്ക് ഇത്തരം നിയമങ്ങളും നിബന്ധനകളുമൊന്നും ബാധകമാകാറില്ല. ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുടെ കാര്യത്തിൽ കണ്ണടയ്ക്കും. ഇത്തരം നിയമലംഘനങ്ങൾക്കു കടുത്ത ശിക്ഷ നൽകാൻ വ്യവസ്ഥയില്ലാത്തതാണ് അലംഭാവത്തിനും നിയമനിഷേധത്തിനും കാരണമെന്നു സർക്കാരിനുവേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോർണി കോടതിയെ ബോധിപ്പിക്കുകയുണ്ടായി. ജനങ്ങൾക്ക് ആവശ്യമുള്ള ഇത്തരം ചെറിയ വലിയ കാര്യങ്ങളിൽ കർശന നിയമനിർമാണത്തിനു സർക്കാർ തയാറാവണം.
സംസ്ഥാനത്തെ ഒട്ടുമിക്ക പൊതുറോഡുകളിലും പകലും രാത്രിയും നീണ്ട ട്രാഫിക് കുരുക്കുകൾ രൂപംകൊള്ളുന്നുണ്ട്. പലവിധ കാരണങ്ങൾ ഇതിനു പിന്നിലുണ്ടാകും. അതിൽ പ്രധാനപ്പെട്ടതൊന്നു നമ്മുടെ റോഡുകളുടെ വീതിക്കുറവാണ്. അവിടെത്തന്നെ ഡിവൈഡറുകളും മീഡിയനുകളും കെട്ടിപ്പൊക്കി ഉള്ള സ്ഥലംകൂടി അപഹരിക്കപ്പെട്ടിരിക്കുന്നു. അതിനു മുകളിലായി പരസ്യബോർഡുകൾകൂടി വരുന്പോൾ കാഴ്ചതടസവുമായി. എന്നാൽ, നമ്മുടെ പൊതുനിരത്തുകളിലെ എത്ര ദിശാബോർഡുകളാണു വാഹനയാത്രക്കാർക്കു നേരേചൊവ്വേ കാണാവുന്ന വിധത്തിലുള്ളത്, പ്രത്യേകിച്ചും റോഡിന്റെ ഇരുവശങ്ങളിലുമുള്ള ദിശാബോർഡുകൾ. പെയിന്റ് പോയി ഇരുണ്ട നിറത്തിലായി പലതും. അപകടസാധ്യത കൂടുതലുള്ള റോഡ് ഭാഗത്ത് പ്രത്യേക ബോർഡുകളും ചുവപ്പോ മഞ്ഞയോ ലൈറ്റുകളും സ്ഥാപിക്കാറുണ്ട്. ഇവ യഥാസമയം കത്തുന്നുണ്ടെന്നും കേടായാൽ നന്നാക്കുന്നുണ്ടെന്നുംകൂടി ബന്ധപ്പെട്ടവർ ഉറപ്പാക്കണം. പലതും ഒരിക്കൽ സ്ഥാപിച്ചുകഴിഞ്ഞാൽ പിന്നെ ആരും തിരിഞ്ഞുനോക്കാറില്ല.
റോഡ് സുരക്ഷാവാരമാഘോഷിക്കുകയാണു നാമിപ്പോൾ. അപകടവാർത്തകൾക്ക് ഒട്ടും കുറവില്ല. വാരാഘോഷത്തോടനുബന്ധിച്ചുള്ള ബോധവത്കരണ പരിപാടികളും തകൃതിയായി നടക്കുന്നുണ്ട്. ഈ വാരാഘോഷകാലത്തുതന്നെയാണ് അനധികൃത ഫ്ലെക്സുകളും ബോർഡുകളും സംബന്ധിച്ച ഹൈക്കോടതി പരാമർശവുമുണ്ടായിരിക്കുന്നത്. റോഡപകടങ്ങൾക്കു കാരണമാകുന്നതും സുരക്ഷിത ഡ്രൈവിംഗിനു തടസമുണ്ടാക്കുന്നതുമായ പൊതുനിരത്തിലെ പരസ്യബോർഡുകൾ അടിയന്തരമായി നീക്കണം. കാഴ്ചതടസമുണ്ടാകാതെ നിരത്തുകൾ സൂക്ഷിച്ചാൽ അപകടങ്ങൾ കുറെയേറെ കുറയ്ക്കാൻ കഴിയില്ലേ?
റോഡുകളിലെ പരസ്യങ്ങൾ അപകടക്കെണികളാകരുത്
11:32 PM Jan 16, 2020 | Deepika.com