റോഡപകടങ്ങൾ കേരളത്തിൽ ക്രമാതീതമായി വർധിച്ചുവരുന്നതു വലിയ ആശങ്ക ഉളവാക്കുന്നു. റോഡ് നിയമങ്ങൾ പാലിക്കാത്തതും അശ്രദ്ധമായ ഡ്രൈവിംഗുമാണിതിനു പ്രധാന കാരണം. അപകടങ്ങൾ കുറയ്ക്കാൻ കൂടുതൽ ഫലപ്രദമായ നടപടികൾ വേണ്ടിയിരിക്കുന്നു
കേരളത്തിൽ റോഡപകടങ്ങൾ ദിനംപ്രതി വർധിക്കുകയാണ്. അതേക്കുറിച്ച് ഈ പംക്തിയിൽ പലവട്ടം പരാമർശിച്ചിട്ടുണ്ടെങ്കിലും അപകടകരമായ ഈ അവസ്ഥ അഭംഗുരം തുടരുന്നത് ആവർത്തിച്ചുള്ള ചില ഓർമപ്പെടുത്തലുകൾ അനിവാര്യമാക്കുന്നു. ഇക്കഴിഞ്ഞ ദിവസങ്ങളിലെല്ലാം അതിദാരുണമായ എത്രയോ റോഡപകടങ്ങളാണു നടന്നത്. വിവിധ വാഹനാപകടങ്ങളിലായി സംസ്ഥാ നത്ത് ഇന്നലെ ഒന്പതു പേരാണ് കൊല്ലപ്പെട്ടത്.
സംസ്ഥാനത്ത് ഒരു ദിവസം വാഹനാപകടത്തിൽ ശരാശരി 14 പേർക്കു ജീവൻ നഷ്ടപ്പെടുന്നു. ഇതിൽ ആറുപേരും ഇരുചക്ര വാഹനയാത്രക്കാരാണ്. ഇരുചക്രവാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കാൻ നിയമം കൊണ്ടുവന്നത് ഇത്തരം അപകടമരണക്കണക്കുകളുടെ അടിസ്ഥാനത്തിലാണ്. ഇരുചക്രവാഹനങ്ങളുടെ മുന്നിലും പിന്നിലും യാത്ര ചെയ്യുന്നവർക്ക് ഹെൽമറ്റ് നിർബന്ധമാക്കിയ കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ ഭേദഗതി അടുത്തിടെയാണ് കേരളത്തിൽ നടപ്പാക്കിയത്. നാലു വയസിനു മുകളിലുള്ള എല്ലാ യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാണ്. എന്നിട്ടും ബൈക്കപകടങ്ങൾക്കു വലിയ കുറവുണ്ടായിട്ടില്ല. വേണ്ടത്ര സുരക്ഷയില്ലാതെ കുട്ടികളെ പിന്നിലിരുത്തി ഇരുചക്രവാഹനങ്ങളോടിക്കുന്നവരും ഡ്രൈവിംഗ് അറിയാമെങ്കിൽ തന്നിഷ്ടംപോലെ റോഡിൽ പെരുമാറാമെന്നു കരുതുന്നവരും അശ്രദ്ധമായി വാഹനങ്ങളുടെ വാതിൽതുറക്കുന്നവരും അപകടം വിളിച്ചുവരുത്തുകയാണ്.
കേരളത്തിലെ റോഡപകടങ്ങൾ പകുതിയായി കുറയ്ക്കാനാവശ്യമായ ശക്തമായ നടപടിക്കു നിർദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ റോഡ് സുരക്ഷാ വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരിൽ നിർവഹിച്ചുകൊണ്ടു പറഞ്ഞു. റോഡപകടങ്ങൾ പൂർണമായി ഇല്ലാതാക്കുകയാണു ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബോധവത്കരണവും കർശന പരിശോധനയും ഉദ്യോഗസ്ഥ നടപടികളുമാണ് ഇതിനു മാർഗം. ഉറക്കമൊഴിച്ചുള്ള ദീർഘയാത്ര അപകടങ്ങളിലേക്കു നയിക്കുന്നതൊഴിവാക്കാൻ പ്രധാന റോഡുകളിൽ ഇടയ്ക്കു ചായയോ കാപ്പിയോ കഴിക്കാനും മറ്റുമുള്ള സൗകര്യങ്ങളൊരുക്കുക തുടങ്ങിയ ചില പ്രായോഗിക നടപടികളെക്കുറിച്ചും മുഖ്യമന്ത്രി പറഞ്ഞു. റോഡ് സുരക്ഷാ നിയമലംഘനങ്ങൾ കണ്ടെത്താനുള്ള ശാസ്ത്രീയ പരിശോധനാ സംവിധാനങ്ങളടങ്ങിയ ഗതാഗതവകുപ്പിന്റെ 17 ഇന്റർസെപ്റ്റർ വാഹനങ്ങൾ കഴിഞ്ഞ ദിവസമാണു കണ്ണൂരിൽ ഫ്ലാഗ് ഓഫ് ചെയ്തത്. വാഹനം തടഞ്ഞുള്ള പരിശോധന ഒഴിവാക്കാനുള്ള ശാസ്ത്രീയ മാർഗങ്ങളിൽ ഇതിലുണ്ട്. ലേസർ അധിഷ്ഠിത സ്പീഡ് റഡാർ സംവിധാനമാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. നന്പർപ്ലേറ്റ് തിരിച്ചറിയാൻ കഴിയുന്ന ഉപകരണവും ഈ റഡാർ സംവിധാനത്തിലുണ്ട്. അമിതവേഗം അളക്കാനുള്ള സ്പീഡ് ഹണ്ടറിന് ഒന്നര കിലോമീറ്റർ പരിധിയിലെ വാഹനങ്ങളുടെ വേഗം അളക്കാനാവും. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്റർസെപ്റ്റർ ലഭ്യമാകും.
റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ബോധവത്കരണം ഏറെ പ്രധാനമാണ്. റോഡ് സുരക്ഷാ നിയമങ്ങൾ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനുള്ള ആലോചന നടക്കുന്നുണ്ട്. ഇത്തരമൊരു ആലോചന എത്രയോ മുന്പേ ഉണ്ടാകേണ്ടതായിരുന്നു. റോഡിൽക്കൂടി നടക്കുന്പോൾപോലും നാം പാലിക്കാത്ത നിയമങ്ങളുണ്ട്. കാൽനട യാത്രക്കാർ അപകടത്തിൽപ്പെടുന്ന എത്രയോ സംഭവങ്ങളാണു കേരളത്തിലുണ്ടാകുന്നത്. പ്രഭാതസവാരിക്കിറങ്ങുന്നവർ വാഹനമിടിച്ച് അപകടത്തിൽപ്പെടുന്നു.
റോഡ് സുരക്ഷയ്ക്ക് അതീവ പ്രാധാന്യം നൽകുന്ന ആരോഗ്യ അജൻഡയിലേക്ക് മാറേണ്ടതുണ്ടെന്നു ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ടിൽ നിർദേശിക്കുന്നു. വികസ്വര-അവികസിത രാജ്യങ്ങളിലാണ് വാഹനാപകടങ്ങൾ കൂടുതലുമുണ്ടാകുന്നത്. റോഡുകളുടെ ശോച്യാവസ്ഥയും വാഹനമോടിക്കുന്നവരുടെ അശ്രദ്ധയുമാണു കൂടുതൽ അപകടങ്ങൾക്കും കാരണം. അമിതവേഗമാണ് മറ്റൊരു മുഖ്യകാരണം. എന്നാൽ, പെട്ടെന്നു ലക്ഷ്യസ്ഥാനത്തെത്താനുള്ള പാച്ചിൽ കാര്യമായ സമയലാഭമൊന്നുമുണ്ടാക്കുന്നില്ലെന്നു കണക്കുകൾ വ്യക്തമാക്കുന്നു. ഇത്തരം സമയലാഭത്തിനുവേണ്ടി എടുക്കുന്ന അമിതവേഗം എത്രയോ ജീവനാണു നഷ്ടമാക്കുന്നത്. വേഗം കുറയുന്പോൾ ശ്രദ്ധ വർധിക്കും.
സംസ്ഥാന ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്കുകൾ വിലയിരുത്തി കാലാകാലങ്ങളിൽ പോലീസ് വകുപ്പും മോട്ടോർ വാഹനവകുപ്പും അപകടങ്ങൾ കുറയ്ക്കാനുള്ള പദ്ധതികൾ പ്രഖ്യാപിക്കാറുണ്ട്. അതെല്ലാം വെറും പ്രഖ്യാപനങ്ങളിലൊതുങ്ങുകയാണു പതിവ്. രണ്ടു വർഷം മുന്പു സംസ്ഥാന പോലീസ് മേധാവി ഇത്തരമൊരു മാർഗനിർദേശം പുറപ്പെടുവിച്ചിരുന്നു. സംസ്ഥാനത്തു നഗരമേഖലകളെക്കാൾ കൂടുതലായി ഗ്രാമീണ മേഖലകളിൽ വാഹനാപകടങ്ങൾ വർധിച്ചുവെന്നായിരുന്നു അന്നു കണ്ടെത്തിയത്. അതിരാവിലെയും അർധരാത്രിക്കു ശേഷവും അപകടങ്ങൾ വർധിക്കുന്നതായും കണ്ടെത്തിയിരുന്നു.
ഉറക്കമിളച്ചുള്ള ദീർഘദൂര ഡ്രൈവിംഗ് അപകടകരമാണെന്ന വസ്തുത എത്ര ബോധവത്കരിച്ചാലും ചിലർ ഉൾക്കൊള്ളുകയില്ല. ലക്ഷ്യസ്ഥാനം അടുത്താണെങ്കിൽ ഉറക്കം വന്നാലും യാത്ര തുടരുന്നവരുണ്ട്. അപ്രകാരം വീടിനടുത്തെത്തുംമുന്പ് അപകടത്തിൽപ്പെട്ട സംഭവങ്ങളും വിരളമല്ല.
വളവും തിരിവും കുറഞ്ഞ് നേരേയുള്ള റോഡുകളിൽ അപകടങ്ങൾ കൂടുന്നതും കേരളത്തിലെ പ്രത്യേകതയാണ്. റോഡ് നിർമാണം, ജല അഥോറിറ്റിയുടെ വിവിധ ജോലികൾക്കായുള്ള റോഡ് കുഴിക്കൽ എന്നിവ നടക്കുന്ന സ്ഥലത്ത് ആവശ്യമായ സുരക്ഷാ സംവിധാനം ഒരുക്കാത്തതും ബോർഡുകൾ യഥാസ്ഥലത്തു സ്ഥാപിക്കാത്തതും വൻദുരന്തങ്ങൾ വിളിച്ചുവരുത്തിയിട്ടുണ്ട്. അടുത്തകാലത്ത് കൊച്ചിയിൽ വാട്ടർ അഥോറിറ്റി എടുത്ത കുഴിയിൽ വീണ് ഒരു യുവാവിനു ജീവഹാനി സംഭവിച്ചു.
വാഹനമോടിക്കുന്പോൾ മൊബൈൽ ഫോണിൽ സംസാരിക്കുന്നതു നിയമവിരുദ്ധമാണെങ്കിലും അപ്രകാരം ചെയ്ത് അപകടം വിളിച്ചുവരുത്തുന്നവർ ഏറെയുണ്ട്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ നിയമവിരുദ്ധമായി വാഹനമോടിച്ചതിന്റെ പേരിൽ അന്പതിനായിരം പേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. നിരീക്ഷണകാമറകൾ ഉപയോഗിച്ചാണ് ഇവരിൽ പലരെയും പിടികൂടിയത്. കേരളത്തിലെ നിരത്തുകളിൽ ഇത്തരം നിരീക്ഷണ കാമറകൾ പരിമിതമായിട്ടും ഇത്രയേറെ നിയമലംഘനങ്ങൾ പിടികൂടിയെങ്കിൽ യഥാർഥ നിയമലംഘനം എത്രയധികമായിരിക്കും.
കഴിഞ്ഞ ദിവസം ഫ്ളാഗ് ഓഫ് ചെയ്ത ഇന്റർസെപ്റ്ററുകൾ നിരത്തിലെത്തുന്നതോടെ കൂടുതൽ നിയമലംഘനങ്ങൾ പിടിക്കപ്പെടാം. സർക്കാരിനു പിഴയിനത്തിൽ ലഭിക്കുന്ന തുകയും വർധിക്കും. എന്നാൽ, കുടുംബങ്ങളുടെ അത്താണിയാകേണ്ടവരും മറ്റും അകാലത്തിൽ മരണം പുൽകേണ്ടിവരുന്നത് ഒഴിവാക്കാൻ സുരക്ഷിതമായ ഡ്രൈവിംഗ് എന്ന ശീലത്തിലേക്കു നാം മാറണം. അതു നിയമംകൊണ്ടു മാത്രം നടപ്പാവില്ല. വാഹനമോടിക്കുന്നവർ മനസുവയ്ക്കുകകൂടി ചെയ്യണം.
അപകടം പെരുകുന്നു, ആശങ്ക കനക്കുന്നു
11:40 PM Jan 14, 2020 | Deepika.com