കൊച്ചി മരടിൽ നാലു കൂറ്റൻ ഫ്ലാറ്റുകൾ ഇന്നും നാളെയുമായി നിലംപതിക്കുന്നു. അവ തകർന്നുവീഴുന്നതു നമ്മുടെ ഭരണസംവിധാനത്തെക്കുറിച്ചു ജനം പുലർത്തുന്ന വിശ്വാസത്തിനു വിള്ളൽവീണ തറയിലാണ്. ഈ കെട്ടിടങ്ങൾ ഇത്രയും കെട്ടിപ്പൊക്കുംവരെ അധികാരികൾ എവിടെയായിരുന്നു എന്ന ചോദ്യം മരടുവഴി കടന്നുപോകുന്ന ജനങ്ങൾ കുറെ മാസങ്ങളായി ചോദിക്കുന്നുണ്ടായിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ സർക്കാർ വകുപ്പുകളുടെയും അനുമതി കൂടാതെ സാധാരണക്കാരന് ഒരു പെട്ടിക്കട തുടങ്ങാൻപോലും കഴിയാത്ത സംസ്ഥാനത്ത് ശതകോടികൾ മുടക്കി ബഹുനില ഫ്ലാറ്റ് സമുച്ചയങ്ങൾ പണിതീർത്തത് ബന്ധപ്പെട്ട അധികാരികളുടെ അറിവോടെയല്ലെന്നു പറയാൻ കഴിയുമോ? ഇതുപോലുള്ള ചോദ്യങ്ങൾക്ക് ഇപ്പോൾ പ്രസക്തിയില്ലെന്നും സംസ്ഥാന സർക്കാർ സുപ്രീംകോടതി വിധിയാണു നടപ്പാക്കുന്നതെന്നും പറഞ്ഞ് ഒഴിഞ്ഞുമാറാൻ കഴിഞ്ഞേക്കും.
പക്ഷേ, ഇത്തരമൊരു അവസ്ഥയിലേക്കു കാര്യങ്ങൾ എത്തിച്ചവർ ആരായാലും അവരുടെ ഉത്തരവാദിത്വം ഇവിടെ അവസാനിക്കുന്നില്ല. ഫ്ലാറ്റുകൾ തകർന്നുവീഴുന്പോഴുണ്ടാകുന്ന പതിനായിരക്കണക്കിനു ടൺ അവശിഷ്ടങ്ങളും പൊടിപടലവും ഉണ്ടാക്കുന്ന പാരിസ്ഥിതിക, ആരോഗ്യപ്രശ്നങ്ങൾ ഏറെയാണ്. പൊളിക്കലല്ലാതെ മറ്റു യാതൊരു മാർഗവുമില്ലായിരുന്നോ എന്ന ചോദ്യവും ഉയരുന്നു.
തീരദേശ പരിപാലന നിയമം ലംഘിച്ചു നടത്തിയ നിർമാണമാണെന്ന കാരണത്താലാണ് ഈ ഫ്ലാറ്റുകൾ പൊളിച്ചുനീക്കാൻ സുപ്രീംകോടതി ഉത്തരവുണ്ടായത്. നൂറുകണക്കിനു കുടുംബങ്ങളുടെ വാസസ്ഥലമാണു നഷ്ടമാകുന്നത്. ഈ കുടുംബങ്ങളിൽ മിക്കതിനും മറ്റൊരു പോക്കിടമില്ല. ഒത്തുതീർപ്പു വ്യവസ്ഥകൾ പ്രകാരം കുടുംബങ്ങൾക്കു നഷ്ടപരിഹാരം ലഭിക്കുമെങ്കിലും പകരം വാസസ്ഥലം കണ്ടെത്താൻ ഈ നഷ്ടപരിഹാരം അപര്യാപ്തമാണ്.
പരിസ്ഥിതിക്കു വലിയ നാശമുണ്ടാക്കുമെന്നതായിരുന്നു തീരദേശ പരിപാലന നിയമലംഘനത്തിന്റെ പ്രത്യാഘാതമായി കോടതിയിൽ ചൂണ്ടിക്കാണിക്കപ്പെട്ടത്. കായലിനോടു ചേർന്നുള്ള ഈ നിർമിതികൾ ജൈവവ്യവസ്ഥയെയും പാരിസ്ഥിതിക സന്തുലനത്തെയും ദോഷകരമായി ബാധിക്കുമെന്നു കോടതിയിൽ ബോധിപ്പിക്കപ്പെട്ടു. ദീർഘനാളത്തെ നിയമയുദ്ധങ്ങൾക്കൊടുവിലായിരുന്നു ഫ്ലാറ്റുകൾ പൊളിച്ചുനീക്കാൻ കോടതിയുടെ അന്ത്യശാസനം.
മരടിലെ ഫ്ലാറ്റുകൾ ഒഴിയാൻ ഒരാഴ്ചകൂടി സമയം അനുവദിക്കണമെന്ന ഹർജിയുമായെത്തിയ ഫ്ലാറ്റ് ഉടമകളോട് ജസ്റ്റീസ് അരുൺ മിശ്ര ക്ഷുഭിതനാവുകയും വിഷയമുന്നയിച്ച അഭിഭാഷകരോട് കോടതിക്കു പുറത്തുപോകാൻ നിർദേശിക്കുകയുമുണ്ടായി. മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതു സംബന്ധിച്ച് ഇനിയൊരു ഹർജിയും പരിഗണിക്കില്ലെന്നു കോടതി വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഒരാഴ്ച സമയം തേടിക്കൊണ്ട് ഉടമകൾ കോടതിയെ സമീപിച്ചത്. വലിയ തോതിലുള്ള ഇടപെടലുകൾ ഈ കേസിൽ നടക്കുന്നുണ്ടെന്നു ജസ്റ്റീസ് മിശ്ര കൂട്ടിച്ചേർത്തു. എവിടേക്കു പോകുമെന്നറിയാതെ നിൽക്കുന്നവർക്ക് ഒരു വഴി പറഞ്ഞുകൊടുക്കണമെന്ന മുതിർന്ന അഭിഭാഷക ലില്ലി തോമസിന്റെ സബ്മിഷന്, ഒരു പോംവഴിയും പറയാനില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
കോടതിക്കു കോപമുണ്ടാക്കിയതും വഴിവിട്ട ഇടപെടലുകളുണ്ടായെന്നു പറയുന്നതുമായ കേസിന്റെ പിന്നാന്പുറ കഥകൾ ഒരുപക്ഷേ സങ്കീർണമായിരിക്കാം. നിയമലംഘനങ്ങൾക്ക് ആരാണു കൂട്ടുനിന്നതെന്നും നിയമങ്ങൾ കാറ്റിൽപറത്തി ഈ സൗധങ്ങളെങ്ങനെ കെട്ടിപ്പൊക്കിയെന്നും സാധാരണ ജനം ചോദിക്കുന്പോൾ അതിനു മറുപടി പറയേണ്ടവരെല്ലാം കോടതിവിധിയുടെ പേരുപറഞ്ഞു രക്ഷപ്പെടാൻ ശ്രമിക്കുകയാണ്.
പരിസ്ഥിതി സംരക്ഷണ നിയമങ്ങൾ ലംഘിച്ചും കെട്ടിടനിർമാണങ്ങൾക്ക് ആവശ്യമായ അനുമതികൾ വളഞ്ഞവഴികളിലൂടെ സന്പാദിച്ചും കൂറ്റൻ ഫ്ലാറ്റുകൾ നിർമിക്കുന്നവർക്ക് മരടിലെ ഫ്ലാറ്റ് പൊളിക്കൽ നല്ലൊരു മുന്നറിയിപ്പു തന്നെ. പക്ഷേ, ഇവിടെ ഫ്ലാറ്റ് നിർമാതാക്കളല്ല, സന്പാദ്യമെല്ലാം തപ്പിപ്പെറുക്കി തലചായ്ക്കാനൊരിടം കണ്ടെത്തിയവരാണു കുടുക്കിലായത്. ഇത്തരം നിയമവിരുദ്ധ നിർമാണം നടത്തിയവരെയും അവർക്ക് ഒത്താശ ചെയ്തവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ഇനിയും കഴിഞ്ഞിട്ടില്ല. പൊളിക്കലിന്റെ ബാധ്യതയും ജനങ്ങളുടെ തലയിൽ.
മരടിലെ ഫ്ളാറ്റ് പൊളിക്കൽ സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് രംഗത്ത് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ ഏറെയാണ്. സംസ്ഥാനത്തിന്റെ സാന്പത്തിക സ്ഥിതിയെയും അതു ബാധിക്കും. കേരളത്തിൽ പലേടത്തും കൂറ്റൻ ഫ്ലാറ്റുകളുടെ നീണ്ട നിര ഉയർന്നുവരുന്നുണ്ട്. ഇവയിൽ പലതും ഇപ്പോൾ വിറ്റഴിക്കലിന്റെ വിവിധ ഘട്ടങ്ങളിലാണ്. മരട് ഫ്ലാറ്റുകൾക്കുണ്ടായ അനുഭവം ഫ്ലാറ്റുകൾ വാങ്ങുന്നതിൽനിന്നു പലരെയും പിന്തിരിപ്പിച്ചേക്കും. അപ്പോൾ, പണം മുടക്കിയ സംരംഭകർ എങ്ങനെയാണ് ഈ രംഗത്തു പിടിച്ചുനിൽക്കുക?
ഇന്നലെ ഉണ്ടായ മറ്റൊരു കോടതിവിധിയും നിർണായകമാണ്. ആലപ്പുഴയിൽ വേന്പനാടു കായലിലെ നെടിയംതുരുത്തു ദ്വീപിലുള്ള കാപികോ റിസോർട്ട് പൊളിച്ചുനീക്കണമെന്ന ഹൈക്കോടതി ഉത്തരവു സുപ്രീംകോടതി ശരിവച്ചിരിക്കുകയാണ്. 2013ലാണ് ഈ റിസോർട്ട് പൊളിച്ചുനീക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടത്. കായലും വനഭൂമിയും കൈയേറി കേരളത്തിൽ നിരവധി കെട്ടിടങ്ങൾ നിർമിച്ചിട്ടുണ്ട്.
മരടിൽ ഇന്നു നടക്കുന്ന നിർമാർജനം കേരളത്തിനു പുതിയൊരു അനുഭവമാണ്. ഇത്രയും ഉന്നതമായ കെട്ടിടങ്ങൾ സ്ഫോടനത്തിലൂടെ തകർക്കപ്പെടുന്നതു കേരളത്തിൽ നടാടെയാണ്. വിദേശങ്ങളിൽ ഇത്തരം കെട്ടിട നിർമാർജനങ്ങൾ നടക്കാറുണ്ടെങ്കിലും നശിപ്പിക്കാറുള്ളതു കാലാവധി കഴിഞ്ഞ പഴയ കെട്ടിടങ്ങളായിരിക്കും. കേരളത്തിൽ നിർമാണത്തിലെ അപാകത കൊണ്ടല്ലാതെ വലിയ കെട്ടിടങ്ങൾ തകർത്തിട്ടുള്ളതായി തോന്നുന്നില്ല. പഴയ തിയറ്ററുകളും മറ്റും കല്യാണമണ്ഡപങ്ങളോ ഓഡിറ്റോറിയങ്ങളോ ആക്കുന്ന രീതിയാണു നമുക്കുള്ളത്. മരടിൽ അനേകം കുടുംബങ്ങളുടെ വീട് എന്ന സ്വപ്നമാണു തകർന്നുവീഴുന്നത്. പഞ്ചായത്തുകളും വില്ലേജ് ഓഫീസുകളും മുതൽ ഭരണസിരാകേന്ദ്രം വരെയുള്ള ഉദ്യോഗസ്ഥരുടെയും ഭരണാധികാരികളുടെയും വീഴ്ചകളും അഴിമതിയുമൊക്കെ ഈ ദുർഗതിക്കു വഴിയൊരുക്കി.
തെരുവിൽ ഉന്തുവണ്ടിയിൽ കച്ചവടം നടത്തുന്നവരെപ്പോലും പിടികൂടി പിഴയിടുന്ന തദ്ദേശസ്ഥാപനങ്ങളും നിയമസംവിധാനവുമുള്ളൊരു സംസ്ഥാനത്ത്, നഗരത്തിൽ നിയമങ്ങൾ ലംഘിച്ചു മാസങ്ങൾകൊണ്ടോ വർഷങ്ങൾകൊണ്ടോ ഫ്ലാറ്റുകൾ ഉയരുന്നതു കണ്ടുനിൽക്കുകയും അവയിൽ ആളുകളെ താമസിപ്പിച്ചശേഷം അവരോട് വീടു വിട്ടുപോകാൻ പറയുകയും നിയമം പാലിക്കാൻ കെട്ടിടങ്ങൾ ഇടിച്ചുതകർക്കുകയും ചെയ്യുന്ന ഭരണസംവിധാനം ജനങ്ങളിൽ കടുത്ത അവിശ്വാസവും അസംതൃപ്തിയും ഉണ്ടാക്കും. മരടിലേതു പോലുള്ള സംഭവങ്ങൾ ഇനി ഉണ്ടാകാതിരിക്കാൻ ഭരണകർത്താക്കൾ ഇപ്പോഴേ ശ്രദ്ധവയ്ക്കണം.
ഇവിടെ തകരുന്നതു ജനതയുടെ സ്വപ്നങ്ങളും വിശ്വാസവും
12:16 AM Jan 11, 2020 | Deepika.com