ഗർഭച്ഛിദ്രം അഥവാ ഭ്രൂണഹത്യ നിഷ്കളങ്കതയോടുള്ള കൊടുംക്രൂരതയാണ്. ലോകം കാണുംമുന്പേ കൊലചെയ്യപ്പെടുന്ന ജന്മങ്ങളുടെ ദീനരോദനം മനുഷ്യരാശിയുടെമേൽ പതിക്കുന്ന ശാപമാണ്. 2019ൽ മാത്രം ലോകത്തു നാലു കോടി 20 ലക്ഷം ഭ്രൂണഹത്യകൾ നടന്നുവെന്നാണു വേൾഡോമീറ്റേഴ്സ് എന്ന ഗവേഷണ ഏജൻസി വെളിപ്പെടുത്തുന്നത്. ജനുവരി രണ്ടിനാണ് ഈ റിപ്പോർട്ട് പുറത്തുവന്നത്. ഈ വർഷത്തിന്റെ ആദ്യത്തെ രണ്ടു ദിവസങ്ങളിൽ മാത്രം ലോകത്ത് 1,90,000 ഗർഭച്ഛിദ്രങ്ങൾ നടന്നതായി അമേരിക്കൻ ഗവേഷണ സ്ഥാപനമായ ഗുട്ട്മോക്കർ ഇൻസ്റ്റിറ്റ്യൂട്ട് കണ്ടെത്തി. കണക്കിൽ വരാത്ത ഭ്രൂണഹത്യകളുടെ സംഖ്യ ഇതിലും വളരെയേറെയായിരിക്കും.
ലോകാരോഗ്യസംഘടന(ഡബ്ല്യുഎച്ച്ഒ)യുടെ ആധികാരിക സ്ഥിതിവിവരക്കണക്കുകളാണു വേൾഡോമീറ്റേഴ്സ് പഠനത്തിനായി ഉപയോഗിച്ചത്. 2019ൽ ലോകത്താകെ ഉണ്ടായ മരണങ്ങളിൽ ഏറ്റവും കൂടുതൽ നടന്നതു ഭ്രൂണഹത്യയിലൂടെയാണ്. രോഗങ്ങൾ മൂലം കഴിഞ്ഞ വർഷം മരണപ്പെട്ടത് ഒരു കോടി 30 ലക്ഷം പേരാണ്. പ്രായാധിക്യം പോലുള്ള കാരണങ്ങളാൽ മരിച്ചവരുടെ സംഖ്യയും ഭ്രൂണഹത്യകളുടെ സംഖ്യയേക്കാൾ വളരെ കുറവേ വരുകയുള്ളൂ. മുൻവർഷങ്ങളിലും ഇതേ തരത്തിലായിരുന്നുകാര്യങ്ങൾ. ഭ്രൂണഹത്യയെക്കുറിച്ചുള്ള കണക്കുകൾ മൂടിവയ്ക്കാനും ഇതേക്കുറിച്ചുള്ള വാർത്തകൾപോലും പുറത്തുവരാതിരിക്കാനും പ്രവർത്തിക്കുന്ന ചില ശക്തികളുണ്ട്. ഗർഭച്ഛിദ്രം ജീവനാശമായി കണക്കാക്കരുതെന്നു വാദിക്കുന്നവരുമുണ്ട്.
അണ്ഡ-ബീജ സങ്കലനത്തിലൂടെ രൂപംകൊള്ളുന്ന ഭ്രൂണം ഒരു മനുഷ്യവ്യക്തിയാണെന്ന കാര്യം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. സ്ത്രീയുടെ ഉദരത്തിൽ ജീവൻ ഉരുവാകുന്ന ആദ്യനാളുകളിൽത്തന്നെ അതിനു ജീവന്റെ എല്ലാ അംശങ്ങളുമുണ്ട്. അതു നശിപ്പിക്കാൻ ആർക്കും അവകാശമില്ല. ഗർഭാവസ്ഥയുടെ ഏതു ഘട്ടത്തിലും അതു നശിപ്പിക്കുന്നത് അധാർമികമാണ്. ജീവൻ ദൈവികദാനമാണെന്നതു മതപരമായ വിശ്വാസം മാത്രമല്ല, സംസ്കാരത്തിന്റെയും ധാർമികതയുടെയും അടിസ്ഥാനംകൂടിയാണ്.
അമേരിക്കയിൽ ഗർഭച്ഛിദ്രം നിയമാനുസൃതമാണെങ്കിലും അതിനെതിരേ ശക്തമായ വികാരം ആ രാജ്യത്ത് അലയടിക്കുന്നുണ്ട്. റിപ്പബ്ലിക്കൻ പാർട്ടിയുടെ നയവും പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തെരഞ്ഞെടുപ്പു വാഗ്ദാനവുമായിരുന്നു ഗർഭച്ഛിദ്രം നിയമവിരുദ്ധമാക്കുമെന്നത്. റിപ്പബ്ലിക്കൻ പാർട്ടി ഭരിക്കുന്ന ചില സംസ്ഥാനങ്ങളിൽ ഗർഭച്ഛിദ്രം നിരോധിക്കാൻ നിയമനിർമാണം പുരോഗമിക്കുന്നു. ആലബമാ സെനറ്റ് ഗർഭച്ഛിദ്രനിരോധന പ്രമേയം പാസാക്കി. ഇരുപതോളം സംസ്ഥാനങ്ങളിൽ നിയമനിർമാണം വിവിധ ഘട്ടങ്ങളിലാണ്. ഗർഭസ്ഥശിശുവിന്റെ ഹൃദയം സ്പന്ദിക്കാൻ തുടങ്ങുന്ന ആറാം ആഴ്ചയ്ക്കുശേഷം ഗർഭച്ഛിദ്രം നിരോധിക്കുന്ന നിയമം 2011ൽ ഒഹായോ സംസ്ഥാനമാണ് ആദ്യമായി പാസാക്കിയത്. “ഹൃദയസ്പന്ദന ബിൽ’’ എന്നാണ് ഇതു പൊതുവായി അറിയപ്പെടുന്നത്. ജോർജിയ സംസ്ഥാനത്ത് ഈ ബില്ലിൽ ഒപ്പുവച്ചശേഷം അവിടത്തെ ഗവർണർ പറഞ്ഞത് “ഞങ്ങൾ നിഷ്കളങ്കരെ സംരക്ഷിക്കുന്നു, ബലഹീനർക്കായി നിലകൊള്ളുന്നു, സ്വയം സംസാരിക്കാനാവാത്തവർക്കുവേണ്ടി എഴുന്നേറ്റു നിന്നു സംസാരിക്കുന്നു’’ എന്നാണ്.
ജീവന്റെ മൂല്യത്തെക്കുറിച്ച് അവബോധമുള്ളൊരു രാജ്യവും ജനതയും ഭ്രൂണഹത്യക്കു നൈയാമിക അംഗീകാരം നൽകില്ല. ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തു ജനനനിയന്ത്രണം ഫലപ്രദമായി നടപ്പാക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ജനസംഖ്യയിൽ ഒന്നാം സ്ഥാനത്തുള്ള ചൈനയ്ക്ക് ഇന്നു ലോകരാഷ്ട്രങ്ങളുടെ മുൻപന്തിയിൽ നിൽക്കാൻ കഴിയുന്നതിനു പിന്നിൽ അവരുടെ മനുഷ്യവിഭവശേഷി പ്രധാന ഘടകമാണ്. ഇന്ത്യയും ഇത്രയേറെ മുന്നേറിയതിനു പിന്നിൽ കർമശേഷിയുള്ളൊരു യുവതലമുറയുടെ സാന്നിധ്യം പ്രധാന ഘടകമാണ്. ഉത്തരവാദിത്വമുള്ള രക്ഷാകർതൃത്ത്വമാണു മാതാപിതാക്കളുടെ ധർമം.
ജപ്പാനെപ്പോലുള്ള രാജ്യങ്ങൾ സമീപഭാവിയിൽത്തന്നെ തൊഴിൽശേഷിയുള്ള ജനങ്ങളുടെ എണ്ണത്തിൽ ഏറെ പിന്നോട്ടാകും. ഇതു പരിഹരിക്കാൻ വിദേശങ്ങളിൽനിന്നു അഞ്ചു ലക്ഷത്തിലേറെപ്പേരെ വിവിധ തൊഴിൽ മേഖലകളിലേക്കു നിയോഗിക്കാൻ ജപ്പാൻ സർക്കാർ നടപടി സ്വീകരിച്ചുകഴിഞ്ഞു.
നീതിക്കുവേണ്ടി ശബ്ദമുയർത്തുന്ന പ്രസ്ഥാനങ്ങൾ പലതും ഗർഭസ്ഥശിശുക്കൾക്കു നിഷേധിക്കപ്പെടുന്ന ജനനാവകാശത്തിന്റെ കാര്യത്തിൽ നിശബ്ദത പാലിക്കുന്നു. സ്ത്രീകൾ, ദുർബല വിഭാഗങ്ങൾ, ട്രാൻസ്ജെൻഡറുകൾ തുടങ്ങിയവർക്കുവേണ്ടി ശബ്ദമുയർത്തുന്ന മനുഷ്യാവകാശ പ്രവർത്തകരിൽ പലരും ഗർഭത്തിൽവച്ചു സംഹരിക്കപ്പെടുന്ന ശിശുക്കൾക്കുവേണ്ടി ശബ്ദമുയർത്താറില്ല. അതെന്തു നീതിബോധമാണ്? സ്വയം പ്രതിരോധിക്കാനോ പ്രതികരിക്കാനോ പ്രതിഷേധിക്കാനോ ശേഷിയില്ലാത്ത ഗർഭസ്ഥശിശുക്കൾക്കുവേണ്ടിയല്ലേ ഏറ്റവും ഉച്ചത്തിൽ സംഘടിതശബ്ദമുയരേണ്ടത്?
ജനിച്ചാൽ വൈകല്യങ്ങളുണ്ടാകാൻ സാധ്യതയുള്ള ഭ്രൂണങ്ങളെ ഇല്ലായ്മ ചെയ്യുന്നതു ന്യായമാണെന്നു വാദിക്കുന്നവരുണ്ട്. എന്നാൽ ഭ്രൂണഹത്യാശ്രമം ഫലപ്രദമാകാത്തതിനാൽ ഈ ലോകത്തിൽ പിറന്നുവീണ എത്രയോ പേരാണു പൂർണാരോഗ്യമുള്ളവരേക്കാൾ കൂടുതൽ മികവോടെ ജീവിതം നയിച്ചിട്ടുള്ളത്. ജിയാന ലെസന്റെയും മെലീസ ഓഡന്റെയും നിക് ഹൂട്ടിന്റെയും ജീവിതകഥകൾ കഴിഞ്ഞ മാർച്ചിൽ സൺഡേ ദീപികയിൽ പ്രസിദ്ധീകരിച്ചിരുന്നു. തന്റെ ഉദരത്തിൽ ഉരുവായ ജീവൻ നഷ്ടപ്പെടുത്തിയാൽ മാത്രമേ സ്വജീവൻ നിലനിർത്താനാവൂ എന്നു മനസിലാക്കിയിട്ടും ഉദരത്തിലെ ജീവനെ ഭ്രൂണാവസ്ഥയിൽനിന്നു പൂർണാവസ്ഥയിൽ ലോകത്തിനു നൽകിക്കൊണ്ട് ഈ ലോകം വിട്ടുപോയ ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസ് സീനിയർ നഴ്സിംഗ് ഓഫീസർ സ്വപ്ന ട്രേസിയെപ്പോലുള്ളവരുടെ കഥ മനുഷ്യനന്മയെക്കുറിച്ചു നമ്മെ ബോധ്യപ്പെടുത്തുന്നതും മനുഷ്യരാശിയുടെ ഭാവിയെക്കുറിച്ചു പ്രതീക്ഷ നൽകുന്നതുമാണ്. ജീവന്റെ മൂല്യത്തെക്കുറിച്ചുള്ള അവബോധം മാനവികതയുടെ മുഖമുദ്രയാണ്.
വൈകല്യമുള്ള ശിശുക്കളെ ഗർഭച്ഛിദ്രത്തിലൂടെ ഒഴിവാക്കുന്ന പ്രവണത വംശശുദ്ധിയുള്ള ജനതയെ വാർത്തെടുത്ത് ആര്യൻ ആധിപത്യം ഉറപ്പിക്കാൻ നാസികൾ നടത്തിയ ക്രൂരതയ്ക്കു സമാനമാണെന്നു ഫ്രാൻസിസ് മാർപാപ്പ പറയുകയുണ്ടായി.
അനധികൃത ഗർഭച്ഛിദ്രം മൂലം ഇന്ത്യയിൽ പെൺകുഞ്ഞുങ്ങളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞുവരുകയാണെന്നും ഇതിനെതിരേ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഐക്യരാഷ്ട്രസഭ മുന്നറിയിപ്പു നൽകിയിരുന്നു. ഗർഭസ്ഥശിശുവിന്റെ ലിംഗനിർണയം നിയമപരമായി നിരോധിച്ചിട്ടുണ്ടെങ്കിലും ലിംഗനിർണയവും പെൺഭ്രൂണഹത്യയും രാജ്യത്തു വ്യാപകമായി നടക്കുന്നുണ്ട്.
ലോകത്തിന്റെ ധാർമികബോധത്തിന്റെയും നീതിബോധത്തിന്റെയും മുന്നിലെ വലിയ ചോദ്യച്ചിഹ്നമാണു ഭ്രൂണഹത്യ.
ഗർഭസ്ഥശിശുക്കൾ നിലവിളിക്കുന്നു ലോകമനഃസാക്ഷിക്കു മുന്നിൽ
12:10 AM Jan 10, 2020 | Deepika.com