ഹർത്താലും പണിമുടക്കും കേരളത്തിൽ എന്നും വൻവിജയമാണ്. ഹർത്താലാഹ്വാനം നല്കുന്നത് ഈർക്കിൽ പാർട്ടികളോ കടലാസു സംഘടനകളോ ആയാലും കേരളം നിശ്ചലമാകും. ജോലിക്കു പോകാതെ വീട്ടിലിരിക്കാൻ കിട്ടിയ ദിവസമായി കേരളീയർ അതിനെ സ്വീകരിക്കുന്നു. ഹർത്താലിനും പണിമുടക്കിനും തലേദിവസം ബെവറേജസ് ഔട്ട്ലെറ്റുകളിലും കച്ചവട സ്ഥാപനങ്ങളിലും വൻതിരക്കായിരിക്കും. അവധി “ആഘോഷി’’ക്കാനുള്ള ഒരുക്കമാണത്. എന്നാൽ അത്യാവശ്യമായി യാത്ര ചെയ്യേണ്ടവരും ആശുപത്രിയിൽ ചെന്നു ഡോക്ടറെ കാണേണ്ടവരും അന്നന്നത്തെ പണിക്കൂലി കൊണ്ടു കുടുംബച്ചെലവു നടത്തേണ്ടവരും ചെറുകിട പഴം-പച്ചക്കറി കച്ചവടക്കാരും ഹർത്താലിനെ ശപിക്കും.
കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരേ സംയുക്ത ട്രേഡ് യൂണിയനുകൾ ഇന്നലെ നടത്തിയ 24 മണിക്കൂർ പണിമുടക്ക് കേരളത്തിൽ മറ്റ് ഏതൊരു ഹർത്താലും പോലെ വൻവിജയമായിരുന്നു- പൊതു ഗതാഗതം സ്തംഭിച്ചു, കടകന്പോളങ്ങൾ അടഞ്ഞുകിടന്നു, രോഗികൾ വലഞ്ഞു. വിനോദസഞ്ചാര മേഖലയെ പണിമുടക്കിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നു സമരക്കാർ പറഞ്ഞിരുന്നുവെങ്കിലും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ടൂറിസ്റ്റുകൾ കഷ്ടപ്പെട്ടു. രസതന്ത്ര നൊബേൽ ജേതാവ് മൈക്കൽ ലെവിറ്റിനെയും ഭാര്യയെയും കുട്ടനാട്ടിലെ ആർ ബ്ലോക്ക് കായലിൽ സമരക്കാർ രണ്ടു മണിക്കൂറോളം തടഞ്ഞിട്ടതു രാജ്യത്തിനുതന്നെ നാണക്കേടായി. കുമരകത്തുനിന്നു കായൽ യാത്രയ്ക്കെത്തിയ നൊബേൽ ജേതാവിനെ സമരക്കാർ ആർ ബ്ലോക്കിൽ എത്തി തടയുകയായിരുന്നു. ഒറ്റപ്പെട്ട ആ പ്രദേശത്ത് എത്തിപ്പെടാൻ പ്രയാസമാണ്. ഏറെ ക്ലേശിച്ചാവും സമരക്കാർ അവിടെ തടയാനായി എത്തിയത്.
ഈ പണിമുടക്കു സംസ്കാരം കേരളത്തെ എവിടേക്കാണു നയിക്കുക? ദേശീയ പണിമുടക്കായിരുന്നെങ്കിലും രാജ്യത്തെ പ്രമുഖ നഗരങ്ങളിലൊന്നും പണിമുടക്കു പ്രകടമായിരുന്നില്ല എന്നാണു റിപ്പോർട്ട്. എന്നാൽ, കേരളം നിശ്ചലമായി. ജനവിരുദ്ധ നയങ്ങളും തൊഴിലാളി വിരുദ്ധ നിയമങ്ങളും എതിർക്കപ്പെടേണ്ടതാണ്. സമീപകാലത്തെ പല സർക്കാർ നയങ്ങളും നിയമങ്ങളും ജനങ്ങളെ വരിഞ്ഞുമുറുക്കുന്നുണ്ട്. അപ്പോൾ പണിമുടക്കു സമരമല്ലാതെ മറ്റെന്തു മാർഗമെന്നു ചോദിക്കുന്നവരുണ്ടാകാം. പക്ഷേ, ജനജീവിതം സ്തംഭിപ്പിച്ചതുകൊണ്ടോ ഗതാഗതം തടസപ്പെടുത്തിയതുകൊണ്ടോ വ്യാപാരസ്ഥാപനങ്ങൾ അടച്ചിട്ടതുകൊണ്ടോ എന്തു പ്രയോജനമാണുണ്ടാവുക? ആശുപത്രിയിൽ പോകേണ്ടവർക്കും വിദേശയാത്ര ചെയ്യേണ്ടവർക്കുമൊക്കെ ഹർത്താൽകൊണ്ടു യാത്ര തടസപ്പെടുന്നത് എത്ര കഷ്ടമാണ്. ഇത്തരം തടസപ്പെടുത്തലുകൾ ഒഴിവാക്കിക്കൊണ്ടു പ്രതിഷേധം പ്രകടിപ്പിക്കുക സാധ്യമല്ലേ? ബലപ്രയോഗമുണ്ടാകില്ലെന്നു സംയുക്ത സമരസമിതി വ്യക്തമാക്കിയിരുന്നുവെങ്കിലും ചിലയിടങ്ങളിൽ സംഘർഷമുണ്ടായി. കടകൾ നിർബന്ധപൂർവം അടപ്പിച്ചു.
കൂടുതൽ സമയം ജോലി ചെയ്താണു ജപ്പാനിൽ തൊഴിലാളികൾ പ്രതിഷേധം പ്രകടിപ്പിക്കുന്നതെന്നു കേട്ടിട്ടുണ്ട്. പ്രതിഷേധങ്ങളുടെ കാര്യത്തിൽ അങ്ങനെയൊരു സംസ്കാരം വളർത്തിയെടുക്കാൻ നമുക്കു കഴിഞ്ഞില്ലെങ്കിലും ജനജീവിതം സ്തംഭിപ്പിക്കുന്ന തരത്തിലുള്ള ഹർത്താലുകളും സമരങ്ങളും നമുക്ക് ഒഴിവാക്കിക്കൂടേ? സമരമായാൽ അക്രമം വേണമെന്ന വാശിയും സമരക്കാർ ഉപേക്ഷിക്കണം. മുത്തൂറ്റ് ഫിനാൻസിലെ ജീവനക്കാരുടെ സമരത്തോടനുബന്ധിച്ച് എംഡിക്കു നേരേ കല്ലേറുണ്ടായത് ഇക്കഴിഞ്ഞ ദിവസമാണ്. തൊഴിലിടങ്ങളിലുണ്ടാകുന്ന പ്രശ്നങ്ങളുടെ പേരിൽ സംരംഭകരെ കായികമായി നേരിടുന്ന കാടത്തം കേരളത്തിന്റെ വ്യവസായ സൗഹൃദാന്തരീക്ഷത്തെ എപ്രകാരമാണു പരിപോഷിപ്പിക്കുക?
സമരങ്ങൾ ഒന്നിനു പുറകേ ഒന്നായി നടത്തി തൊഴിൽദിനങ്ങൾ നഷ്ടപ്പെടുത്തുന്പോഴും കേരളം വ്യവസായികളെയും നിക്ഷേപകരെയും ഇവിടേക്കു ക്ഷണിക്കുന്നു. ഹർത്താൽ ഇന്നലെ അർധരാത്രി അവസാനിച്ചു. ഇന്നു രാവിലെ കൊച്ചി ബോൾഗാട്ടിയിൽ ആഗോള നിക്ഷേപക സംഗമം “അസെൻഡ് 2020’’ അരങ്ങേറുകയാണ്. നിക്ഷേപകരെ കേരളത്തിലേക്ക് ആകർഷിക്കുന്നതിനുവേണ്ടിയാണീ സംഗമം.
ജനാധിപത്യ സമൂഹത്തിൽ വിയോജിപ്പുകളും പ്രതിഷേധങ്ങളും പതിവാണ്. അതു ജനാധിപത്യത്തെ കൂടുതൽ ശക്തിപ്പെടുത്തുകയേയുള്ളൂ. എന്നാൽ, പതിവായുള്ള പണിമുടക്കുകളും അക്രമപൂർണമായ പ്രതിഷേധവും സമൂഹത്തെയും സന്പദ്ഘടനയെയും ദുർബലമാക്കും. എത്രയോ വിദേശ നിക്ഷേപകരും വ്യവസായികളും നമ്മുടെ നാട്ടിലെ സമരസംസ്കാരത്തെക്കുറിച്ചു പരാതിപ്പെട്ടിട്ടുണ്ട്. വർഷങ്ങളോളം വിദേശത്തു കഷ്ടപ്പെട്ടു ജോലി ചെയ്തു സന്പാദിച്ച തുക നാട്ടിൽ വ്യവസായങ്ങളിലും മറ്റും മുതൽമുടക്കിയ എത്രയോ പേർക്കാണു സമരവും സർക്കാർ ചുവപ്പുനാടയും മൂലം ജീവിതം മുട്ടിയിട്ടുള്ളത്. നിക്ഷേപസൗഹൃദ സംസ്ഥാനമെന്നു കേരളം തെളിയിക്കുന്നുണ്ടോ?
ഇരുപത്തിനാലു മണിക്കൂർ പണിമുടക്കിനു തൊട്ടുപിന്നാലെ കൊച്ചിയിൽ നിക്ഷേപക സംഗമം നടത്തുന്നതിന്റെ അപഹാസ്യതയെക്കുറിച്ചു നിസാൻ മോട്ടർ കോർപറേഷൻ ചീഫ് ഇൻഫർമേഷൻ ഓഫീസർ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. മുതൽമുടക്കിനു ശേഷിയുള്ളവരെ ആകർഷിക്കാൻ ശ്രമം ഒരു വശത്തു നടക്കുന്പോൾ നിക്ഷേപകർ പിന്തിരിഞ്ഞു നടക്കാൻ പ്രേരിപ്പിക്കുന്ന സമരവും പണിമുടക്കും മറുവശത്ത് അരങ്ങേറുന്നു. നിക്ഷേപകസംഗമത്തിന്റെ പിറ്റേ ദിവസമാണു കൊച്ചിയിൽ മരടിലെ ഫ്ലാറ്റുകൾ പൊളിച്ചു നീക്കുന്നത്.
കേരളത്തിലെ വ്യവസായ നിക്ഷേപം ശക്തിപ്പെടുത്താനും മികച്ച സംരംഭകാന്തരീക്ഷം സൃഷ്ടിക്കാനുമാണു വ്യവസായ വകുപ്പ് നിക്ഷേപക സംഗമം സംഘടിപ്പിച്ചിട്ടുള്ളത്. നിക്ഷേപം നടത്താൻ എത്തുന്നവർക്കെല്ലാം സംരക്ഷണം ഉറപ്പുവരുത്തുമെന്നു മുഖ്യമന്ത്രി ആവർത്തിച്ചു പറയാറുണ്ട്. നിക്ഷേപകർ നാടിനെ കൊള്ളയടിക്കാനാണു വരുന്നതെന്ന പഴയ ധാരണ തിരുത്തേണ്ട കാലം പണ്ടേ കഴിഞ്ഞുവെന്നു തൃശൂരിൽ ആഡംബര ഹോട്ടലിന്റെ ഉദ്ഘാടനവേളയിൽ മുഖ്യമന്ത്രി പറഞ്ഞു. പക്ഷേ, ഇവിടെ സ്ഥിതിക്ക് എന്തു മാറ്റം? നോക്കുകൂലിക്കെതിരേ മുഖ്യമന്ത്രിയും സർക്കാരും ശക്തമായ നിലപാടു സ്വീകരിച്ചിട്ടും ആ സന്പ്രദായം പൂർണമായി ഇല്ലാതായിട്ടില്ല. “നിക്ഷേപം പ്രോത്സാഹിപ്പിക്കലും സുഗമമാക്കലും ബിൽ 2018’’ കേരള നിയമസഭ ഏകകണ്ഠമായാണു പാസാക്കിയത്. എന്തെല്ലാം നിയമനിർമാണങ്ങൾ നടത്തിയാലും തുടരേ പണിമുടക്കിയും വഴിമുടക്കിയും അക്രമം നടത്തിയും പ്രതിഷേധിക്കുന്ന സംസ്കാരം മാറാതെ കേരളത്തിനുനിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന് അവകാശപ്പെടാൻ കഴിയില്ല.
ഒരിടത്തു നിക്ഷേപകസംഗമം, മറുവശത്തു പണിമുടക്ക്
11:58 PM Jan 08, 2020 | Deepika.com