രാജസ്ഥാനിലും ഗുജറാത്തിലും നവജാതശിശുക്കൾ കൂട്ടത്തോടെ മരിച്ച സംഭവം രാജ്യത്തെ ഞെട്ടിക്കുന്നു. ഗുജറാത്തിൽ അഹമ്മദാബാദിലെയും രാജ്കോട്ടിലെയും സർക്കാർ ആശുപത്രികളിൽ കഴിഞ്ഞ മാസം മാത്രം 219 കുഞ്ഞുങ്ങളാണു മരിച്ചത്. രാജ്കോട്ടിലെ സിവിൽ ആശുപത്രിയിൽ 2019ൽ 1235 കുഞ്ഞുങ്ങൾ മരിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മണ്ഡലമാണു രാജ്കോട്ട്. രാജസ്ഥാനിലാകട്ടെ കോട്ട, ബിക്കാനീർ സർക്കാർ ആശുപത്രികളിലായി 273 കുട്ടികൾ മരിച്ചു. അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിൽ കഴിഞ്ഞ മൂന്നു മാസത്തിനിടെ മരിച്ചത് 253 കുഞ്ഞുങ്ങൾ.
ഡിസംബറിൽ മാത്രം 85 കുട്ടികൾ മരിച്ചതായി ആശുപത്രി സൂപ്രണ്ട് പറയുന്നു. രാജസ്ഥാനിലെ ബിക്കാനീറിലുള്ള സർദാർ പട്ടേൽ മെഡിക്കൽ കോളജിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നു റെഫർ ചെയ്യപ്പെട്ട കുഞ്ഞുങ്ങളിൽ 162 പേരാണു മരിച്ചത്. കോട്ടയിലെ ജെ.കെ. ലോൺ ആശുപത്രിയിൽ നൂറിലേറെ കുട്ടികൾ സമീപനാളുകളിൽ മരിച്ചു. ലോക്സഭാ സ്പീക്കർ ഓം ബിർലയുടെ നിയോജകമണ്ഡലത്തിൽപ്പെടുന്നതാണീ ആശുപത്രി.
ഗുജറാത്തിലെ കച്ച് ജില്ലയിലുള്ള ഭുജ് ജി.കെ. ജനറൽ ആശുപത്രിയിൽ അഞ്ചു വർഷത്തിനുള്ളിൽ ആയിരത്തിലേറെ കുഞ്ഞുങ്ങൾ മരിച്ചതായി കഴിഞ്ഞ ഫെബ്രുവരിയിൽ നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ വ്യക്തമാക്കിയിരുന്നു. പിറന്ന് ഒന്നും രണ്ടും വർഷത്തിനുള്ളിൽ കുഞ്ഞുങ്ങളെ മരണം പുൽകുന്ന ഒരു സംസ്ഥാനത്തിനോ രാജ്യത്തിനോ എങ്ങനെയാണു ലോകസമൂഹത്തിനു മുന്നിൽ വികസനത്തിന്റെ വായ്ത്താരി മുഴക്കാനാവുക? പ്രധാനമന്ത്രിയുടെ സ്വന്തം സംസ്ഥാനമെന്ന നിലയിൽ പ്രത്യേക പരിഗണന ലഭിക്കുന്ന സംസ്ഥാനമാണു ഗുജറാത്ത്.
വ്യവസായ സൗഹൃദ സംസ്ഥാനമെന്ന ഖ്യാതിയും ഗുജറാത്തിനുണ്ട്. ഒരു രാജ്യത്തിന്റെ വികസനം വിലയിരുത്തുന്നതിന്റെ പ്രധാന അളവുകോലുകളിലൊന്നാണ് ആ രാജ്യത്തെ ശിശുമരണനിരക്ക്. ആയിരം ശിശുക്കൾ ജനിക്കുന്പോൾ ഒരു വയസിനുള്ളിൽ എത്ര കുഞ്ഞുങ്ങൾ മരണപ്പെടുന്നുവെന്നതിന്റെ അടിസ്ഥാനത്തിലാണ് ആ രാജ്യത്തെ ശിശുമരണനിരക്കു കണക്കാക്കുന്നത്. ആയുർദൈർഘ്യം, ഗർഭിണികളുടെയും നവജാതശിശുക്കളുടെയും മരണനിരക്കിലുള്ള കുറവ് എന്നിവ സമൂഹത്തിന്റെ പൊതുവായ ആരോഗ്യനിലവാരത്തിന്റെ സൂചികയായും കണക്കാക്കപ്പെടുന്നു. സമാധാനപൂർണമായ അന്തരീക്ഷവും കാര്യക്ഷമമായ ഭരണസംവിധാനവുമുള്ള രാജ്യങ്ങളിൽ പൊതുവേ ശിശുമരണനിരക്കു കുറഞ്ഞിരിക്കുകയും ജനങ്ങളുടെ ആരോഗ്യനിലവാരം ഉയർന്നിരിക്കുകയും ചെയ്യുമെന്നു കരുതപ്പെടുന്നു.
വികസനപന്ഥാവിൽ അതിവേഗം കുതിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഇന്ത്യയുടെ പ്രതിച്ഛായയ്ക്കു ശിശുമരണങ്ങൾ വലിയ കളങ്കമാണ്. ഇന്ത്യയിൽ രണ്ടു മിനിറ്റിൽ മൂന്നു കുഞ്ഞുങ്ങൾക്കു വീതം ജീവഹാനി ഉണ്ടാകുന്നതായി ഐക്യരാഷ്ട്ര സംഘടന 2018ൽ പ്രസിദ്ധീകരിച്ചൊരു റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. 2017ൽ 8.2 ലക്ഷം കുട്ടികളാണു രാജ്യത്തു മരിച്ചത്. ഇതിൽ 6.5 ലക്ഷം പേർ അഞ്ചുവയസിൽ താഴെ പ്രായമുള്ളവരായിരുന്നു. തൊട്ടുമുന്പുള്ള അഞ്ചുവർഷത്തേതിനേക്കാൾ കുറഞ്ഞ നിരക്കായിരുന്നു ഇത്.
ജനസംഖ്യയും ജനനനിരക്കും കൂടുതലുളള രാജ്യമാണെങ്കിലും ശിശുമരണത്തിലെ വളരെ ഉയർന്ന നിരക്ക് നമ്മുടെ വികസനത്തിന്റെ പൊള്ളത്തരമാണു കാണിക്കുന്നത്. ശുദ്ധജലം, ശുചിത്വം, പോഷകാഹാരം എന്നിവയുടെ കുറവാണു ശിശുമരണനിരക്ക് ഉയർന്നിരിക്കാൻ കാരണമെന്നാണു യുഎൻ ഇന്റർ ഏജൻസി ഫോർ ചൈൽഡ് മോർട്ടാലിറ്റി എസ്റ്റിമേഷൻ കണക്കാക്കുന്നത്.
രാജ്കോട്ടിൽനിന്നുള്ള ജനപ്രതിനിധി കൂടിയായ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ശിശുമരണത്തെക്കുറിച്ചു മാധ്യമപ്രവർത്തകർ ഉന്നയിച്ച ചോദ്യങ്ങൾ അവഗണിച്ചു. ആരോഗ്യവകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി നിതിൻ പട്ടേലാകട്ടെ സർക്കാർ ആശുപത്രികളിലും ആരോഗ്യകേന്ദ്രങ്ങളിലും വേണ്ടത്ര സൗകര്യങ്ങളില്ലെന്ന ആരോപണം നിഷേധിച്ചു. പോഷകാഹാരക്കുറവും മാസം തികയുന്നതിനു മുന്പുള്ള പ്രസവവും ഗർഭിണികളെ തക്കസമയത്ത് ആശുപത്രിയിലെത്തിക്കാത്തതുമാണു ശിശുമരണങ്ങൾക്കു കാരണമെന്നാണ് ആരോഗ്യമന്ത്രിയുടെ വിശദീകരണം. പ്രതിവർഷം 12 ലക്ഷം കുഞ്ഞുങ്ങൾ പിറക്കുന്ന സംസ്ഥാനത്തു ശിശുമരണനിരക്കു കുറഞ്ഞുവരുകയാണെന്നും ഇപ്പോൾ നിരക്ക് ആയിരത്തിൽ 30 എന്നായിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. പ്രാഥമികാരോഗ്യരംഗം ആകെ താറുമാറായിക്കിടക്കുകയാണെന്നു പ്രാദേശിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ, തൊടുന്യായങ്ങൾ നിരത്തിയും ചെയ്യേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്നു പറഞ്ഞും ഒഴിയുകയാണ് അധികൃതരും ഭരണാധികാരികളും.
പാവപ്പെട്ടവരുടെ ആരോഗ്യസംരക്ഷണത്തിൽ ഗുജറാത്തിലെയും രാജസ്ഥാനിലെയും സർക്കാരുകൾ തികഞ്ഞ അലംഭാവമാണു പുലർത്തുന്നതെന്ന് അവിടത്തെ കൂട്ട ശിശുമരണങ്ങൾ വ്യക്തമാക്കുന്നു. കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലെ കൂട്ടശിശുമരണ വാർത്തയാണ് ആദ്യം പുറത്തുവന്നത്. ബിജെപി ഭരിക്കുന്ന ഗുജറാത്തിലെ കൂടുതൽ രൂക്ഷമായ സാഹചര്യംകൂടി പുറത്തുവന്നതോടെ രാഷ്ട്രീയ ആരോപണപ്രത്യാരോപണങ്ങൾക്കു മൂർച്ച കൂടി. രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, മുൻ ബിജെപി സർക്കാരിനെ കഠിനമായി വിമർശിച്ചു. ആരോഗ്യരംഗം താറുമാറായതു കഴിഞ്ഞ സർക്കാരിന്റെ കാലത്താണെന്നു ഗെഹ്ലോട്ട് ആരോപിച്ചു. ഗുജറാത്തിൽ ഏറെക്കാലമായി ബിജെപിയാണല്ലോ ഭരിക്കുന്നത്.
രണ്ടു വർഷം മുന്പാണ് ഉത്തർപ്രദേശിലെ ഗോരഖ്പുരിൽ ബാബാ രാഘവ്ദാസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഓക്സിജൻ വിതരണം നിലച്ചതിനെത്തുടർന്നു 48 മണിക്കൂറിനുള്ളിൽ നവജാത ശിശുക്കളടക്കം 30 കുട്ടികൾ മരിച്ച സംഭവമുണ്ടായത്. സ്വന്തം മണ്ഡലത്തിൽപ്പെട്ട ആശുപത്രിയിൽ മുഖ്യമന്ത്രിയുടെ സന്ദർശനം കഴിഞ്ഞു മൂന്നാം ദിനമായിരുന്നു ഈ ദുരന്തം. മസ്തിഷ്കവീക്കത്തിനുള്ള ചികിത്സയ്ക്കു പേരുകേട്ട ഈ ആശുപത്രി ഓക്സിജൻ സിലിണ്ടർ വിതരണം ചെയ്യുന്ന കന്പനിക്ക് 68 ലക്ഷം രൂപ കുടിശിക കൊടുത്തുതീർത്തിരുന്നില്ല.
രാജ്യത്തെ ആരോഗ്യമേഖലയിൽ അടിസ്ഥാനസൗകര്യങ്ങൾ ഏറെ വികസിക്കേണ്ടിയിരിക്കുന്നു. ജിഡിപി അഞ്ചു ലക്ഷം കോടി ഡോളറെന്ന ലക്ഷ്യം സാക്ഷാത്കരിച്ചാലും ലോകത്തിലെ അഞ്ചാം സാന്പത്തിക ശക്തിയായാലും രാജ്യത്തെ കോടിക്കണക്കിനു പൗരന്മാർക്ക് ഒരു നേരം പോലും ഭക്ഷണത്തിനു വകയില്ലെങ്കിൽ, പോഷകാഹാരക്കുറവുമൂലവും വൈദ്യസഹായം ലഭിക്കാതെയും നവജാതശിശുക്കൾ കൂട്ടമായി മരിക്കുന്നുവെങ്കിൽ, വികസന അവകാശവാദങ്ങളും ഈ പ്രഖ്യാപനങ്ങളും വീൺവാക്കുകളായിരിക്കും.
രാജ്യത്തെ ഞെട്ടിക്കുന്ന കൂട്ടശിശുമരണങ്ങൾ
12:21 AM Jan 07, 2020 | Deepika.com