വേനൽ കടുക്കുന്നതിനു മുൻപേ ജലസ്രോതസുകൾ ശുചിയാക്കാനും സംരക്ഷിക്കാനും കഴിയണം. കുടിവെള്ള പദ്ധതികളുടെ കിണറുകളും ടാങ്കുകളും മാത്രമല്ല വിതരണപൈപ്പുകളും അറ്റകുറ്റപ്പണികൾ നടത്തിയാൽ ജലം പാഴാകുന്നതു വലിയൊരു പരിധിവരെ തടയാം.
വേനലിനെ നേരിടാൻ ഇപ്പോഴേ ഒരുക്കം തുടങ്ങണം. കേരളത്തിൽ തുടർച്ചയായ രണ്ടാം വർഷവും പ്രളയമുണ്ടാവുകയും കാലാവസ്ഥയിൽ പ്രകടമായ മാറ്റം കാണുകയും ചെയ്തതിനാൽ വരൾച്ചയും കുടിവെള്ളക്ഷാമവും ഉണ്ടാകാൻ സാധ്യത ഏറെയാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ കെടുതികൾ രൂക്ഷമായി അനുഭവപ്പെടുന്ന രാജ്യങ്ങളിൽ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ എന്ന് ‘ജർമൻ വാച്ച്’ എന്ന പരിസ്ഥിതി സംഘടന നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. കേരളത്തിൽ കഴിഞ്ഞ മൺസൂൺ പതിവിലധികം വൈകുകയും പിന്നീട് മഴ തകർത്തു പെയ്തു പ്രളയമായിത്തീരുകയും ചെയ്തു. കാലവർഷത്തിന്റെ തുടർച്ചയായി തുലാവർഷമെത്തി.
മഴ ഏറെ പെയ്തെങ്കിലും ഇപ്പോൾ സംസ്ഥാനത്തെ ചെറുതോടുകളും നീർച്ചാലുകളും വറ്റാൻ തുടങ്ങിയിരിക്കുന്നു. ഉത്തരേന്ത്യയിൽ അനുഭവപ്പെടുന്ന അതിശൈത്യവും കാലാവസ്ഥാ വ്യതിയാനത്തെയാണു സൂചിപ്പിക്കുന്നത്. അതിനാൽ വേനലിന്റെ കാഠിന്യം എത്ര രൂക്ഷമാകുമെന്നു നിശ്ചയിക്കാനാവില്ല. സംസ്ഥാന സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പൊതുജനങ്ങളും ജാഗ്രതയോടെ പ്രവർത്തിച്ചാൽ വേനൽക്കെടുതികൾ ഒരു പരിധിവരെ ചെറുക്കാനാവും. തയാറെടുപ്പുകൾ നേരത്തേ തുടങ്ങണമെന്നു മാത്രം.
പ്രളയംപോലെതന്നെ വരൾച്ചയും തുടർച്ചയായി ഉണ്ടാകാനും രൂക്ഷമാകാനും സാധ്യത ഏറെയാണെന്നു കാലാവസ്ഥാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. രാജ്യത്തു ഭൂഗർഭ ജലത്തിന്റെ ലഭ്യത കുറഞ്ഞുവരുന്നു. 2001ൽ ആളോഹരി ഭൂഗർഭജലലഭ്യത 1816 ഘനമീറ്ററായിരുന്നത് 2011ൽ 1544 ഘനമീറ്ററായി കുറഞ്ഞുവെന്നു പഠനങ്ങൾ കാട്ടുന്നു. കഴിഞ്ഞ പത്തു വർഷത്തിനിടെ കേരളത്തിൽ ഭൂഗർഭ ജലലഭ്യതയിൽ 40-46 ശതമാനത്തിന്റെ കുറവുണ്ടായിരിക്കുന്നുവെന്നാണു കേന്ദ്ര ഭൂഗർഭജല ബോർഡിന്റെ കണ്ടെത്തൽ. ജലസംരക്ഷണ പ്രവർത്തനങ്ങൾ ഊർജിതമാക്കുകയും ജലോപയോഗം ക്രമീകരിക്കുകയുമാണു ജലലഭ്യത ഉറപ്പുവരുത്താൻ വേണ്ടത്.
എന്നാൽ, കേരളം ജലപരിപോഷണത്തിൽ ഏറെ പിന്നിലാണെന്നാണു നീതി ആയോഗ് കഴിഞ്ഞ ഓഗസ്റ്റിൽ പുറത്തിറക്കിയ രണ്ടാം ജല സൂചികാ റിപ്പോർട്ടിൽ പറയുന്നത്. ദക്ഷിണേന്ത്യയിൽ മറ്റു സംസ്ഥാനങ്ങൾ കേരളത്തേക്കാൾ ഏറെ മുന്നിലാണ്. രാജ്യത്തിന്റെ വളർച്ചയ്ക്കും പരിസ്ഥിതി സന്തുലനത്തിനും വേണ്ടിയുള്ള ജല പരിപോഷണമാണു നീതി ആയോഗിന്റെ ഇൻഡെക്സ് റിപ്പോർട്ടിന്റെ അടിസ്ഥാനം. 75 പോയിന്റുമായി ഗുജറാത്ത് രണ്ടാം തവണയും ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ 45.1 പോയിന്റ് മാത്രമാണു കേരളത്തിനുള്ളത്. 2017-18ലെ സ്ഥിതിവിവരക്കണക്കുകളാണ് ആധാരമാക്കിയിരിക്കുന്നത്. മോശം പ്രകടനക്കാരുടെ ഗ്രൂപ്പിലാണു കേരളം ഉൾപ്പെട്ടിരിക്കുന്നത്. ഭൂഗർഭ ജലവിതാനം ഉയർത്തുന്നതിനു ജലസംഭരണ പ്രവർത്തനങ്ങളിൽ കേരളം ഇനിയും മുന്നേറാനുണ്ടെന്നാണു നീതി ആയോഗ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്തെ ഗ്രാമീണ മേഖലയിൽ മൂന്നിൽ രണ്ടു ഭാഗം ജനങ്ങളും നഗരപ്രദേശങ്ങളിലെ മൂന്നിലൊന്നു പേരും കുടിവെള്ള വിതരണപദ്ധതികൾക്കു പുറത്താണെന്നും നീതി ആയോഗ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
നവകേരള മിഷനിൽ ജലസംരക്ഷണത്തിനു പ്രത്യേക പ്രാധാന്യം നൽകുന്നുണ്ടെന്നാണു സംസ്ഥാന സർക്കാരിന്റെ നിലപാട്. നിലവിലുള്ള ജലസ്രോതസുകളുടെ നവീകരണവും ശുദ്ധീകരണവും ഉറപ്പാക്കുന്നതുവഴി പ്രാദേശികതലത്തില്‍ ജലസേചനത്തിനും കുടിവെള്ള വിതരണത്തിനും ഉതകുന്ന ഒരു പുതിയ ജല ഉപയോഗ സംസ്കാരം രൂപപ്പെടുത്തുന്നതിലാണു ജലസംരക്ഷണ മിഷന്റെ ഊന്നലെന്നും സർക്കാർ പറയുന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം, സംസ്ഥാനത്തു 17,182 കിലോ മീറ്റർ പുഴകളും തോടുകളും പുനരുജ്ജീവിപ്പിക്കുകയും 48,936 കിണറുകള്‍ റീചാര്‍ജ് ചെയ്യുകയും 9,889 കുളങ്ങള്‍ നവീകരിക്കുകയും 8,675 കുളങ്ങൾ നിർമിക്കുകയും ചെയ്തിട്ടുണ്ട്.
ശരാശരി 3,000 മില്ലിമീറ്റർ മഴ കിട്ടുമ്പോഴും കേരളത്തിൽ കടുത്ത വരൾച്ച അനുഭവപ്പെടുന്നത് മഴവെള്ള സംഭരണത്തിനു നാം വേണ്ടത്ര പ്രാധാന്യം നൽകാത്തതിനാലാണ്. കേരള ഭൂപ്രകൃതിയുടെ പ്രത്യേകത മൂലം ഇവിടെ പെയ്യുന്ന മഴവെള്ളമെല്ലാം 48 മണിക്കൂറിനകം കടലിലെത്തുകയാണ്. ഇതിന്റെ ഒരു ചെറിയ ശതമാനമെങ്കിലും സംഭരിക്കാൻ കഴിഞ്ഞാൽ നമുക്കു ജലക്ഷാമം ഉണ്ടാകില്ല.
നാല്പതു ലക്ഷത്തോളം കിണറുകളാണു കേരളത്തിലെ കുടിവെള്ളത്തിന്റെ പ്രധാന സ്രോതസ്. ഈ കിണറുകൾ റീചാർജ് ചെയ്താൽ കുടിവെള്ളക്ഷാമം ഒരു പരിധിവരെ പരിഹരിക്കാം. സംസ്ഥാനത്തെ പൊതുകിണറുകൾ ഏറെയും ഉപയോഗശൂന്യമാണ്. മാലിന്യങ്ങൾ അവയിലേക്കു തള്ളുന്നതും ആ കിണറുകൾ ഫലപ്രദമായി സംരക്ഷിക്കാത്തതുമാണു പ്രധാന കാരണം. പൊതുകിണറുകൾ ഉപയോഗപ്രദമാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അടിയന്തരമായി ഇടപെടണം. ജല ബജറ്റിംഗ് ഉടൻ പൂർത്തിയാക്കുമെന്നു ജലവിഭവ മന്ത്രി കഴിഞ്ഞ ജൂലൈയിൽ നിയമസഭയിലെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ നടപടികൾ വേഗത്തിലാക്കണം.
നാല്പത്തിനാലു വലിയ നദികളും നൂറുകണക്കിനു തോടുകളും കുളങ്ങളുമാണു സംസ്ഥാനത്തിന്റെ ജലാവശ്യങ്ങൾ നിറവേറ്റുന്നതിൽ മുഖ്യപങ്കു വഹിക്കുന്നത്. എന്നാൽ, നമ്മുടെ പകുതിയോളം നദികളിൽ ഒഴുകുന്നതു വേണ്ടത്ര ഓക്സിജൻ ഇല്ലാത്തതും മലിനീകരിക്കപ്പെട്ടതുമായ വെള്ളമാണെന്ന കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ പഠന റിപ്പോർട്ട് അടുത്തിടെ പുറത്തുവന്നു. അമൃതവാഹിനികളാകേണ്ട നദികളെ വിഷവാഹിനികളാക്കുന്നവർ ആരായാലും അവർ മാപ്പർഹിക്കുന്നില്ലെന്നും അവരെ തടയുകയും ശിക്ഷിക്കുകയും ചെയ്യണമെന്നും അന്ന് ഈ പംക്തിയിൽ ഞങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു.
വേനൽ കടുക്കുന്നതിനു മുൻപേ ജലസ്രോതസുകൾ ശുചിയാക്കാനും സംരക്ഷിക്കാനും കഴിയണം. കുടിവെള്ള പദ്ധതികളുടെ കിണറുകളും ടാങ്കുകളും മാത്രമല്ല വിതരണപൈപ്പുകളും അറ്റകുറ്റപ്പണികൾ നടത്തിയാൽ ജലം പാഴാകുന്നതു വലിയൊരു പരിധിവരെ തടയാം. കുടിവെള്ളത്തിന്റെ ശുദ്ധീകരണത്തിൽ പഴുതടച്ച ജാഗ്രത ആവശ്യമാണ്. പൈപ്പുകളിലൂടെയെത്തുന്ന വെള്ളം ആശങ്കയില്ലാതെ ഉപയോഗിക്കാൻ പലപ്പോഴും ജനങ്ങൾ മടിക്കുന്നതിനു കാരണം ശുദ്ധീകരണത്തെക്കുറിച്ചുള്ള സംശയമാണ്. വാട്ടർ അഥോറിറ്റിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജലശുദ്ധീകരണത്തിനുവേണ്ടി ഉണർന്നു പ്രവർത്തിക്കണം. ജലം മലിനമാക്കുന്നതോ പൈപ്പ് പൊട്ടി ജലം പാഴാകുന്നതോ ശ്രദ്ധയിൽപ്പെട്ടാൽ അധികൃതരെ അറിയിക്കാൻ പൊതുജനങ്ങൾക്കു കടമയുണ്ട്.
വേനലിൽ ജലജന്യരോഗങ്ങൾ പടർന്നുപിടിക്കാൻ സാധ്യത ഏറെയാണ്. ശുദ്ധമെന്നു കരുതി വലിയ വില നൽകി വാങ്ങിക്കുടിക്കുന്ന കുപ്പിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കപ്പെടണം. വ്യാജവും മലിനവുമായ കുപ്പിവെള്ളം വിപണിയിൽ എത്തുന്നില്ലെന്ന് ഉറപ്പാക്കേണ്ടതും സർക്കാരിന്റെ കടമയാണ്. പ്ലാസ്റ്റിക് കുപ്പികളിലുള്ള കുടിവെള്ളം ഏറെനേരം വെയിലിൽ ഇരിക്കുന്നതും അപകടകരമാണ്. നിർമാതാക്കളും വിതരണക്കാരും വില്പനക്കാരും ഇക്കാര്യത്തിൽ ശ്രദ്ധ ചെലുത്തണം.
വേനലിനെ നേരിടാൻ ഒരുക്കം വേണം
12:07 AM Jan 06, 2020 | Deepika.com