മുന്നോക്ക വിഭാഗങ്ങളിലെ സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുകൂടി തൊഴിൽ, വിദ്യാഭ്യാസ മേഖലകളിൽ പത്തു ശതമാനം സംവരണാനുകൂല്യം ലഭ്യമാക്കുന്ന തീരുമാനം സത്വരം നടപ്പാക്കണം
സാന്പത്തിക പിന്നോക്കാവസ്ഥയും സാമൂഹ്യ പിന്നോക്കാവസ്ഥയും അനുഭവിക്കുന്നവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരുകയെന്നതു സാമൂഹ്യനീതിയാണ്. ഇതു നടപ്പാക്കാനുള്ള പ്രായോഗിക മാർഗമാണ് അവർക്കു ചില കാര്യങ്ങളിലെങ്കിലും സംവരണം ഏർപ്പെടുത്തുകയെന്നത്. സാമുദായിക സംവരണത്തിലൂടെ രാജ്യത്തെ ദുർബല വിഭാഗങ്ങളെ തൊഴിൽ, വിദ്യാഭ്യാസ മേഖലകളിൽ മുന്നോട്ടു കൊണ്ടുവരാൻ സാധിച്ചു. അതേസമയം, മുന്നോക്ക വിഭാഗങ്ങളിലെ സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുകൂടി സംവരണത്തിലൂടെ വിദ്യാഭ്യാസ, തൊഴിൽ അവസരങ്ങൾ ലഭ്യമാക്കാൻ കൊണ്ടുവന്ന കേന്ദ്രനിയമം നടപ്പാക്കാൻ സംസ്ഥാന സർക്കാർ കാര്യമായ താത്പര്യം കാട്ടിയിരുന്നില്ല.
മുന്നോക്ക വിഭാഗത്തിൽ ജനിച്ചുപോയി എന്ന കാരണത്താൽ വിദ്യാഭ്യാസത്തിനും ജോലിക്കും അവസരം നിഷേധിക്കപ്പെട്ട എത്രയോ പാവപ്പെട്ടവരുണ്ട്. മുന്നോക്ക വിഭാഗങ്ങളിലെ സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ സംവരണവും മറ്റ് ആനുകൂല്യങ്ങളും നല്കുന്ന കാര്യത്തിൽ സർക്കാർ തണുപ്പൻ നയമാണു സ്വീകരിച്ചിരിക്കുന്നതെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻനായർ മന്നം ജയന്തിയോടനുബന്ധിച്ച് അഖിലകേരള നായർ പ്രതിനിധി സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. സാന്പത്തിക സംവരണത്തിനു കേന്ദ്രസർക്കാർ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ കേരളത്തിലെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്തു പുനർനിർണയിച്ച് ഉടൻ നടപ്പിലാക്കണമെന്നു വിവിധ പ്രശ്നങ്ങൾ ഉന്നയിച്ചു കേരളത്തിലെ കത്തോലിക്കാ മെത്രാന്മാർ മുഖ്യമന്ത്രിക്കു കഴിഞ്ഞ ഡിസംബർ 20നു നൽകിയ ഭീമഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
കേരളത്തിൽ എൻഎസ്എസും ചില ക്രൈസ്തവ വിഭാഗങ്ങളും ഉയർത്തിയ മുറവിളിക്ക് ഇപ്പോൾ ഫലം കാണുന്നു. മുന്നോക്ക വിഭാഗങ്ങളിലെ സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കു പത്തു ശതമാനം സംവരണം നടപ്പിലാക്കുന്നതിനുള്ള ഒരു കടന്പകൂടി കടന്നുകിട്ടി. സാന്പത്തിക സംവരണത്തിനു മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിനു നിയോഗിക്കപ്പെട്ട ജസ്റ്റീസ് കെ. ശ്രീധരൻനായർ കമ്മീഷന്റെ റിപ്പോർട്ടിലെ ശിപാർശകൾ നിയമവകുപ്പു നിർദേശിച്ച ഭേദഗതികളോടെ സംസ്ഥാന മന്ത്രിസഭ അംഗീകരിച്ചു. പദ്ധതി പ്രാബല്യത്തിൽ വരുന്ന തീയതി സർക്കാർ തീരുമാനിക്കുമെന്നാണ് അറിയിപ്പ്.
നിലവിലുള്ള സംവരണത്തിന് അർഹതയില്ലാത്തവരും കുടുംബ വാർഷികവരുമാനം നാലു ലക്ഷം രൂപയിൽ കവിയാത്തവരുമായവർക്കു സാന്പത്തിക സംവരണത്തിന് അർഹതയുണ്ടായിരിക്കും. പഞ്ചായത്തിൽ രണ്ടര ഏക്കറിൽ അധികവും മുനിസിപ്പാലിറ്റിയിൽ 75 സെന്റിലധികവും കോർപറേഷനിൽ 50 സെന്റിലധികവും ഭൂമിയുള്ളവർക്കു സംവരണാനുകൂല്യമുണ്ടാവില്ല. മുനിസിപ്പൽ പ്രദേശത്ത് 20 സെന്റിലധികവും കോർപറേഷൻ പ്രദേശത്തു 15 സെന്റിലധികവും വരുന്ന ഹൗസ് പ്ലോട്ട് ഉള്ളവരും സംവരണപരിധിക്കു പുറത്തായിരിക്കും. ഭൂപരിധിയും വരുമാന പരിധിയും കേന്ദ്രം നിശ്ചയിച്ചതിനേക്കാൾ വളരെ കുറച്ചതിനെ സംബന്ധിച്ചു പ്രതിഷേധം ഉയർന്നിട്ടുണ്ട്. അതു പരിഹരിക്കണം.
വൈകിയാണെങ്കിലും ജസ്റ്റീസ് ശ്രീധരൻനായർ കമ്മീഷന്റെ റിപ്പോർട്ട് അംഗീകരിക്കാൻ മന്ത്രിസഭ തയാറായതു ശുഭോദർക്കമാണ്. ഇനി ഇതു നടപ്പാക്കാൻ ഔദ്യോഗിക നടപടികൾ വേഗത്തിലാക്കണം. മന്ത്രിസഭാ തീരുമാനങ്ങൾ പോലും നടപ്പാക്കുന്നതിൽ കാലതാമസം വരുത്തുന്നതിനു പ്രസിദ്ധമാണു നമ്മുടെ ബ്യൂറോക്രസി. ചുവപ്പുനാടയോടൊപ്പം സ്ഥാപിത താത്പര്യങ്ങളുംകൂടിയാവുന്പോൾ പലർക്കും നീതി ലഭിക്കാതാവും. ഇപ്പോഴത്തെ തീരുമാനം സർക്കാർ അല്പംകൂടി നേരത്തേ എടുത്തിരുന്നെങ്കിൽ എത്രയോ പേർക്കു പ്രയോജനകരമായേനേ. കേരളാ അഡ്മിനിസ്ട്രേറ്റീവ് സർവീസ്, എൽഡിസി പരീക്ഷകൾക്ക് അപേക്ഷ നൽകാൻ സമയം കഴിഞ്ഞു.
സാന്പത്തിക സംവരണം സംബന്ധിച്ച ഉത്തരവു മുൻകാല പ്രാബല്യത്തോടെ നടപ്പാക്കിയാൽ മാത്രമേ ഈ പരീക്ഷകൾക്കു തയാറെടുക്കുന്ന, സാന്പത്തികമായി പിന്നോക്കക്കാരായ ഉദ്യോഗാർഥികൾക്കു പ്രയോജനമുണ്ടാകൂ. ഈ രണ്ടു തസ്തികകളിലേക്കും ഇനിയൊരു പരീക്ഷ നടക്കണമെങ്കിൽ ഇനി വർഷങ്ങൾ കാത്തിരിക്കേണ്ടിവരും. അപ്പോഴേക്കും പലർക്കും അവസരങ്ങൾ നഷ്ടപ്പെട്ടിരിക്കും. ലാസ്റ്റ് ഗ്രേഡ് തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അതിലും സാന്പത്തിക സംവരണം ഏർപ്പെടുത്തണം. നീറ്റ് പോലെയുള്ള ദേശീയ പരീക്ഷകളിൽ പങ്കെടുത്ത പാവപ്പെട്ട മുന്നോക്ക വിദ്യാർഥികൾക്ക് സാന്പത്തിക സംവരണത്തിന്റെ ആനുകൂല്യം ലഭ്യമാകണമെങ്കിൽ സംസ്ഥാന സർക്കാർ ഇതു സംബന്ധിച്ചു കേന്ദ്രസർക്കാരിന് അപേക്ഷ നൽകേണ്ടതുണ്ട്. ഇത്തരം കാര്യങ്ങളിലൊക്കെ സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥരും എത്രമാത്രം താത്പര്യമെടുക്കുമെന്നാണറിയേണ്ടത്.
സാന്പത്തിക സംവരണ മാനദണ്ഡങ്ങൾ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഭേദഗതികളോടെ മന്ത്രിസഭ അംഗീകരിച്ച സാഹചര്യത്തിൽ തുടർനടപടികൾക്കു തടസമോ കാലതാമസമോ ഉണ്ടാകേണ്ട കാര്യമില്ല. പക്ഷേ, തടസങ്ങൾ പ്രതീക്ഷിച്ചുകൊണ്ടു ഗുണഭോക്താക്കൾ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടിയിരിക്കുന്നു.
1991ൽ നരസിംഹറാവു സർക്കാർ പത്തു ശതമാനം സാന്പത്തിക സംവരണം പ്രഖ്യാപിക്കുകയും നിയമഭേദഗതി വരുത്തുകയും ചെയ്തതാണ്. പക്ഷേ, തൊട്ടടുത്ത വർഷം ഇന്ദിരാ സോനി കേസിൽ സുപ്രീംകോടതി ഈ തീരുമാനം റദ്ദാക്കി. പരമാവധി സംവരണം 50 ശതമാനമേ ആകാവൂ എന്ന വ്യവസ്ഥ വയ്ക്കുകയും ചെയ്തു.
2006ൽ യുപിഎ സർക്കാർ സാന്പത്തിക സംവരണത്തെക്കുറിച്ചു പഠിക്കാൻ നിയോഗിച്ച എസ്.ആർ. സിൻഹ കമ്മിറ്റി 2010ലാണു റിപ്പോർട്ട് സമർപ്പിച്ചത്. യുപിഎ സർക്കാർ ഇതുമായി മുന്നോട്ടുപോയെങ്കിലും സുപ്രീംകോടതി വിധിയുള്ളതിനാൽ ഭരണഘടനാഭേദഗതി ആവശ്യമാണെന്ന വാദം ഉയർന്നു. തെരഞ്ഞെടുപ്പിനു തൊട്ടുമുന്പ് ഇത്തരമൊരു ഭരണഘടനാ ഭേദഗതി പ്രായോഗികമല്ലെന്നു വന്നതോടെയാണു സാന്പത്തിക സംവരണം പാതിവഴിയൽ തടസപ്പെട്ടത്. നിലവിലെ 49.5 ശതമാനം എന്നത് നിലനിർത്തി പത്തു ശതമാനം അധികം സംവരണമാക്കിയാണ് മോദി സർക്കാർ സാന്പത്തിക സംവരണം നടപ്പാക്കിയത്. ഗുണഭോക്താക്കളെ നിശ്ചയിക്കുന്നതിൽ സംസ്ഥാനങ്ങൾക്ക് തങ്ങളുടേതായ മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ അവസരവും ലഭ്യമായി. കേരള സർക്കാർ ഇക്കാര്യത്തിൽ വൈകിയെങ്കിലും എടുത്ത തീരുമാനം സത്വരം നടപ്പാക്കി സാന്പത്തിക പിന്നോക്കാവസ്ഥ അനുഭവിക്കുന്ന വിദ്യാർഥികളോടും ഉദ്യോഗാർഥികളോടും നീതി കാട്ടണം.
സാന്പത്തിക പിന്നോക്കാവസ്ഥയുള്ളവർ പ്രത്യേക പരിഗണനയർഹിക്കുന്നു
11:27 PM Jan 01, 2020 | Deepika.com