കാഴ്ചശക്തിയുടെ കൃത്യതയുമായി ബന്ധപ്പെട്ട സംഖ്യയാണ് 20/20. ഇരുപതടി ദൂരത്തിൽ ഒരു വസ്തുവിനെ അതിന്റെ കൃത്യമായ രൂപത്തിലും അളവിലും കാണാൻ സാധിക്കുന്നവരെ നല്ല കാഴ്ചശക്തിയുള്ളവരായി കണക്കാക്കുന്നു. കണ്ണട കൂടാതെ വളരെ വ്യക്തമായി കാണാനുള്ള കഴിവാണു 20/20 നെ സൂചിപ്പിക്കുന്നത്. ഇന്നു ലോകം പ്രവേശിക്കുന്ന 2020 എന്ന നവവത്സരം കൃത്യമായ കാഴ്ചയുടെയും കാഴ്ചപ്പാടിന്റെയും വർഷമാകട്ടെ. എല്ലാ മനുഷ്യരെയും തന്നെപ്പോലെതന്നെയോ സ്വസഹോദരനായോ കാണുക എന്നതാണു മാനവികത. ദൗർഭാഗ്യവശാൽ അത്തരം കാഴ്ചപ്പാടുകൾ സമൂഹത്തിൽനിന്ന് അന്യമായിക്കൊണ്ടിരിക്കുന്ന കാലഘട്ടമാണിത്.
ക്രിക്കറ്റിൽ ട്വന്റി ട്വന്റി ഇപ്പോഴൊരു ഹരമാണ്. കുറഞ്ഞ ഓവറിൽ പൂർത്തിയാകുന്ന ഈ മത്സരത്തിനു കൂടുതൽ സ്വീകാര്യതയും ജനകീയതയുമുണ്ട്. കുറഞ്ഞ സമയംകൊണ്ടു കൂടുതൽ മെച്ചപ്പെട്ട പ്രകടനം എന്നത് ഇന്നത്തെ ലോകത്തിന്റെ പ്രായോഗിക ചിന്തയുടെ ഭാഗവുമാണ്. കൂടുതൽ ഉത്സാഹത്തോടും ശുഭാപ്തിവിശ്വാസത്തോടും സ്പോർട്സ്മാൻസ്പിരിറ്റോടുംകൂടി ജീവിതത്തിലെ പ്രശ്നങ്ങളെ കാണാനും അവയെ നേരിടാനും പുതുവർഷം നമുക്കു പ്രചോദനമാകണം. കൊഴിയുന്ന വർഷം തന്ന പാഠങ്ങൾ പുതുവർഷത്തിൽ മുതൽക്കൂട്ടാകണം. സംഘർഷങ്ങളുടെയും തെറ്റിദ്ധാരണകളുടെയും ദിനങ്ങളിൽനിന്ന് സമാധാനത്തിന്റെയും സഹവർത്തിത്വത്തിന്റെയും നാളുകളിലേക്കു നമുക്കു യാത്രചെയ്യാം.
ദേശീയ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ടു രാജ്യം വലിയൊരു സംഘർഷത്തിലൂടെ കടന്നുപോകുന്പോഴാണു നാം പുതുവർഷത്തെ വരവേൽക്കുന്നത്. ജനങ്ങൾക്കിടയിൽ വിഭാഗീയതയും അകൽച്ചയും സൃഷ്ടിക്കുന്നുവെന്നതാണല്ലോ ഈ നിയമ ഭേദഗതിയെക്കുറിച്ചുള്ള ഏറ്റവും വലിയ പരാതി. ഈ പ്രശ്നം ഒഴിവാക്കാൻ എന്തു ചെയ്യാനാകുമെന്നു രാജ്യം ഒറ്റക്കെട്ടായി ചിന്തിക്കേണ്ടിയിരിക്കുന്നു.
മഹത്തായ സാംസ്കാരിക പാരന്പര്യമുള്ള രാജ്യമാണ് ഇന്ത്യ. ഇത്രയേറെ വൈവിധ്യങ്ങളുള്ളൊരു രാജ്യവും ജനസമൂഹവും വേറെയുണ്ടോയെന്നു സംശയം. വൈവിധ്യങ്ങളെ ഒത്തുചേർത്തു കൊണ്ടുപോവുക ദുഷ്കരമാണ്. എന്നിട്ടും ഏഴു പതിറ്റാണ്ടായി നാം രാജ്യത്തിന്റെ ഐക്യം നിലനിർത്തുന്നു. രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് എപ്പോഴൊക്കെ ഭീഷണി ഉണ്ടായിട്ടുണ്ടോ അപ്പോഴെല്ലാം ജനങ്ങൾ ഒറ്റക്കെട്ടായി നിന്ന ചരിത്രമാണീ രാജ്യത്തിനുള്ളത്. സഹിഷ്ണുതയുടെ ഉദാത്തഭാവങ്ങൾ കണ്ടിട്ടുള്ള രാജ്യമാണിത്. ഇവിടെ അസഹിഷ്ണുതയുടെ വിത്തുവിതയ്ക്കാൻ ആരും ശ്രമിക്കരുത്. അത്തരം ശ്രമങ്ങൾ അതു ചെയ്യുന്നവർക്കുതന്നെ വിനയായിത്തീരും.
വലിയ സാന്പത്തിക പ്രതിസന്ധിയിലൂടെയാണു രാജ്യം കടന്നുപോകുന്നത്. നിത്യോപയോഗ സാധനങ്ങളുടെ അസാധാരണമായ വിലക്കയറ്റം സാധാരണക്കാരെ വീർപ്പുമുട്ടിക്കുന്നു. കാർഷികമേഖലയിലെ അസ്വസ്ഥത വളർന്നുകൊണ്ടിരിക്കുന്നു. തൊഴിലില്ലായ്മയും പണപ്പെരുപ്പവുമൊക്കെ അക്കങ്ങളുടെ കണക്കിനപ്പുറം അനുദിനജീവിതത്തെ വേദനിപ്പിക്കുന്നു. പല രാജ്യങ്ങളും വൻ സാന്പത്തിക പ്രതിസന്ധിയിലേക്കു കൂപ്പുകുത്തിയപ്പോൾ പോലും പിടിച്ചുനിൽക്കാൻ കഴിഞ്ഞ രാജ്യമാണു നമ്മുടേത്. സന്പദ്ഘടനയെ കൃത്യമായ കാഴ്ചപ്പാടുകളുടെയും ദീർഘവീക്ഷണമുള്ള നയങ്ങളുടെയും അടിസ്ഥാനത്തിൽ മുന്നോട്ടു കൊണ്ടുപോകാനായാൽ അതു ശക്തിപ്പെടും. ലോകം ഇന്ത്യയെ ആദരവോടെ കാണുന്നൊരു അവസ്ഥയിലേക്കു നാം വളർന്നിട്ടുണ്ടെങ്കിൽ അതിനു പിന്നിൽ അധ്വാനിച്ച പരസഹസ്രം ആളുകളുടെ സംഭാവനകൾ നാം കാണാതെ പോകരുത്.
രാജ്യം അസ്വസ്ഥമായാൽ സന്പദ്വ്യവസ്ഥ തകരാൻ തുടങ്ങുകയും ഒരുപക്ഷേ ജനങ്ങളുടെ അസ്വസ്ഥത പ്രവചനാതീതമായ രൂപഭാവങ്ങൾ കൈക്കൊള്ളുകയും ചെയ്യും. അതിനിടയാകാതെ സൂക്ഷിക്കേണ്ടതു ഭരണാധികാരികളുടെ ധർമമാണ്.
കേരളത്തെ സംബന്ധിച്ചിടത്തോളം നിർണായകമായൊരു വർഷമാണു തുടങ്ങുന്നത്. പൊതുവായ കാര്യങ്ങളിൽ ഒറ്റക്കെട്ടായി മുന്നേറാനുള്ള മനോഭാവമാണ് ഏതു സമൂഹത്തെയും പുരോഗതിയിലേക്കു നയിക്കുന്നത്. പൗരത്വ നിയമ ഭേദഗതി സംബന്ധിച്ചു നിയമസഭ സംയുക്ത പ്രമേയം പാസാക്കിയ സംഭവമാണു വർഷാന്ത്യത്തിൽ കേരളം കണ്ടത്. വിയോജിപ്പുകളും അംഗീകരിക്കപ്പെടേണ്ടതുണ്ട്. അതാണല്ലോ ജനാധിപത്യത്തിന്റെ കാതൽ. പക്ഷേ, യോജിക്കേണ്ട കാര്യങ്ങളിൽ രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവച്ചേ മതിയാവൂ എന്ന ചിന്ത പുരോഗമനാത്മകമാണ്.
പുതുവർഷപ്പുലരിയിൽ ഉത്തരേന്ത്യയിൽ അതിശൈത്യമാണ്. 119 വർഷത്തിനിടെ ഡൽഹിയിലെ ഏറ്റവും തണുപ്പേറിയ ദിവസമായിരുന്നു ഡിസംബർ 30. കാലാവസ്ഥാ വ്യതിയാനം വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കേ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചു നാം കൂടുതൽ അവബോധമുള്ളവരായിത്തീരേണ്ടതുണ്ട്. പ്ലാസ്റ്റിക്രഹിത കേരളമെന്നതു പുതുവർഷത്തിലെ വലിയൊരു ദൗത്യമായി സംസ്ഥാനം ഏറ്റെടുത്തിരിക്കുകയാണ്. പ്രായോഗികമാക്കാൻ പലവിധ പ്രതിബന്ധങ്ങളുമുണ്ടെങ്കിലും വരുംകാലത്തിന്റെ ആവശ്യമെന്ന നിലയിൽ ഇത്തരം കടുത്ത തീരുമാനങ്ങളോടു നാം സഹകരിക്കണം.
സ്ത്രീസ്വാതന്ത്ര്യം, സ്ത്രീശക്തീകരണം എന്നിവ ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും സ്വാതന്ത്ര്യവും സുരക്ഷയും സ്ത്രീകൾക്കു പൊതുവേ അന്യമാണിപ്പോഴും. നാടിന്റെ മൊത്തത്തിലുള്ള സുരക്ഷയാണു സ്ത്രീകൾക്കും സുരക്ഷ ഒരുക്കുന്നതെന്നു മറന്നുപോകരുത്. അപവാദപ്രചാരണങ്ങളും മാധ്യമധർമം മറന്നുള്ള വാർത്താപ്രചാരണവുമൊക്കെ ഏറെപ്പേർക്കു മനോവേദന സമ്മാനിച്ച വർഷം കൂടിയാണു കടന്നുപോയിരിക്കുന്നത്. മറ്റുള്ളവരെ അപകീർത്തിപ്പെടുത്താൻ ഏറ്റവും യോജിച്ച ഉപാധിയായി നവമാധ്യമങ്ങളെ മാറ്റിയിരിക്കുന്നു. സാമാന്യമര്യാദയെങ്കിലും ലംഘിക്കപ്പെടാതിരിക്കാൻ നടപടികളുണ്ടാകേണ്ടതുണ്ട്.
തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കു തെരഞ്ഞെടുപ്പു നടക്കുന്ന വർഷമാണിത്. അധികം വൈകാതെ നിയമസഭാ തെരഞ്ഞെടുപ്പുമുണ്ടാകും. രാജ്യത്താകെ രാഷ്ട്രീയരംഗത്ത് അവസരവാദം വളരുന്നു. അവസരവാദ രാഷ്ട്രീയം ജനങ്ങൾക്കു രാഷ്ട്രീയത്തിലുള്ള വിശ്വാസം നഷ്ടമാക്കും. തരംതാണ രാഷ്ട്രീയ സാഹചര്യങ്ങളിലേക്കു സംസ്ഥാനം മാറാതിരിക്കാൻ സമൂഹം ജാഗ്രത പുലർത്തണം.
ഭരണഘടനാ സ്ഥാപനങ്ങൾ ആരോപണങ്ങൾക്കു വിധേയമാകുന്നതു വലിയ ആശങ്കയോടെയല്ലാതെ കാണാൻ കഴിയില്ല. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാനും ആരോഗ്യകരായ ജനാധിപത്യം പുലരാനും എല്ലാവരും ശ്രദ്ധിക്കേണ്ട സമയമാണിത്.
തുടർച്ചയായ പ്രകൃതിക്ഷോഭങ്ങളെ നേരിട്ട സംസ്ഥാനത്തെ വലിയൊരു ഭാഗം ജനങ്ങൾ ഇപ്പോഴും അവയുടെ ആഘാതത്തിൽനിന്നു മുക്തരായിട്ടില്ല. അവർക്ക് ആശ്വാസമേകാൻ സർക്കാരിനു കഴിയണം. പുതുവർഷം നമുക്കു പുതിയ ആശയങ്ങളുടെയും പുത്തൻ ചിന്തകളുടെയും വ്യക്തമായ കാഴ്ചകളുടെയും വാതായനങ്ങൾ തുറക്കട്ടെ.
ദീപികയുടെ വായനക്കാർക്കും അഭ്യുദയകാംക്ഷികൾക്കും നവവത്സരാശംസകൾ.
2020: കാഴ്ചയും കാഴ്ചപ്പാടും വ്യക്തവും വിശാലവുമാകട്ടെ
12:32 AM Jan 01, 2020 | Deepika.com