റോഡുകളിലെ കുണ്ടും കുഴിയും ഉണ്ടാക്കിയിട്ടുള്ള അപകടങ്ങൾ നിരവധിയാണ്. നിർമാണം പൂർത്തിയാക്കിയ റോഡിൽ തൊട്ടടുത്ത ദിവസംതന്നെ കുഴിയുണ്ടാക്കി അപകടം വിളിച്ചുവരുത്തുന്നതിനെ ജനദ്രോഹമെന്നല്ലാതെ എന്തു പറയാൻ. ഇതു കേരളത്തിലെ പതിവു കാഴ്ചകളിലൊന്നായിരിക്കുന്നു. ഇന്നലെ കൊച്ചിയിൽ പാലാരിവട്ടം-വൈറ്റില വൈലോപ്പോള്ളി റോഡിൽ പൊന്നുരുന്നി പാലത്തിനു സമീപം ഇത്തരമൊരു കാഴ്ച കണ്ടു. മൂന്നുനാൾ മുന്പു ടാറിംഗ് പൂർത്തിയാക്കിയ റോഡ് കുത്തിപ്പൊളിച്ചിട്ടിരിക്കുന്നു. കുടിവെള്ള പൈപ്പിന്റെ പണികൾക്കായിരുന്നുവത്രേ ഈ കുത്തിപ്പൊളിക്കൽ.
കഴിഞ്ഞ ഏതാനും മാസങ്ങളായി പൊട്ടിപ്പൊളിഞ്ഞു കിടക്കുകയായിരുന്നു ഈ റോഡ്. ഇതൊന്നു നന്നാക്കാൻ നാട്ടുകാരുടെ മുറവിളി ഉയർന്നിട്ടു നാളുകളേറെയായി. ഈ സമയത്തൊന്നും ജല അഥോറിറ്റിക്ക് റോഡ് കുഴിക്കാനോ പണി നടത്താനോ കഴിഞ്ഞില്ല. റോഡ് പണി പൂർത്തിയാക്കുന്നതു നോക്കിയിരുന്നതുപോലെ. ഏതായാലും സഹികെട്ട നാട്ടുകാർ അടങ്ങിയിരുന്നില്ല. അവർ ബഹളമുണ്ടാക്കി, റോഡ് ഉപരോധിച്ചു. അവസാനം ജില്ലാ കളക്ടർ എത്തി കുഴി അടയ്ക്കാമെന്നു നാട്ടുകാർക്ക് ഉറപ്പുനൽകി. ജല അഥോറിറ്റിയുടെയും പൊതുമരാമത്ത് വകുപ്പിന്റെയും ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം കളക്ടറേറ്റിൽ വിളച്ചുചേർത്ത ജില്ലാ കളക്ടർ അവരോടു വിശദീകരണം തേടി. ഉദ്യോഗസ്ഥരല്ലേ, അവർക്കുണ്ടാകും നൂറായിരം ന്യായീകരണങ്ങൾ. അതവർ നിരത്തി. ആരോപണ-പ്രത്യോരാപണങ്ങളും ഉയർന്നു. ഏതായാലും ഉടൻതന്നെ കുഴിയടച്ചു ടാറിംഗ് നടത്താൻ തീരുമാനമായിട്ടുണ്ട്. ആദ്യ ടാറിംഗ് ജല അഥോറിറ്റി നടത്തും. ഉപരിതല ടാറിംഗ് പൊതുമരാമത്ത് വകുപ്പും. ഇതൊക്കെ ആദ്യമേതന്നെ ഇരു വകുപ്പും ആലോചിച്ചു നടത്തിയിരുന്നെങ്കിൽ ഈ തോന്ന്യാസമൊക്കെ നടക്കുമായിരുന്നോ?
ഇതു കൊച്ചിയിലെ മാത്രം സ്ഥിതിയല്ല. കേരളത്തിലെന്പാടും ഇത്തരം റോഡ് നന്നാക്കലും തൊട്ടുപിന്നാലെയുള്ള കുഴികുത്തലും സ്ഥിരം കലാപരിപാടിയാണ്. കഴിഞ്ഞ വർഷം ജൂലൈയിൽ ഒല്ലൂരിൽ പൈപ്പിടാൻ വെട്ടിപ്പൊളിച്ച റോഡിൽ സ്കൂട്ടർ മറിഞ്ഞ് വ്യാപാരി കൊല്ലപ്പെട്ടു. കാലവർഷം വരുന്നതു കാത്തിരുന്ന് റോഡ് നന്നാക്കുന്നതിലും കേരളം പിന്നിലല്ല. എങ്കിലല്ലേ പണിത റോഡ് എത്രയും പെട്ടെന്നു കുഴിയാവുകയുള്ളൂ.
കഴിഞ്ഞ പ്രളയകാലത്ത് തകർന്ന റോഡുകൾ പലതിന്റെയും പണികൾ ഇപ്പോഴും നടക്കുന്നുണ്ട്. മൂന്നാർ ദേശീയപാതയിൽ ഇപ്പോൾ പണി തകൃതിയാണ്. വിനോദസഞ്ചാരികൾ കൂടുതലായി എത്തുന്ന സീസൺ നോക്കിയിരുന്നതുപോലുണ്ട് ഈ പണികളൊക്കെ കാണുന്പോൾ. ട്രാഫിക് കുരുക്ക് പതിവാണ്. അപകടം ഒഴിവാകുന്നതു ഭാഗ്യംകൊണ്ടു മാത്രം.
കൊച്ചിയിൽ റോഡുകളും പാലങ്ങളും കുണ്ടും കുഴിയുമായി കിടക്കുന്നതിന്റെ പേരിൽ ഏറെ വിവാദങ്ങളുയർന്നിരുന്നു. പാലാരിവട്ടം പാലത്തിന്റെ നിർമാണപ്പിഴവുമായി ബന്ധപ്പെട്ടായിരുന്നു തുടക്കം. പിന്നീടു പല പാലങ്ങളുടെയും റോഡുകളുടെയും കാര്യത്തിൽ ഇതേ തർക്കമുയർന്നു. റോഡിലെ കുഴിയടയ്ക്കാൻ പോലീസിനു മണ്ണു ചുമക്കേണ്ടിവന്നു. പോലീസെന്തിനാണ് മണ്ണ് ചുമക്കുന്നതെന്നായി പൊതുമരാമത്ത് വകുപ്പ്. നാട്ടുകാർ കുഴിയിൽ വീണു നടുവൊടിഞ്ഞാലും ജീവൻ പോയാലും പോലീസാണല്ലോ ബാക്കി കാര്യങ്ങൾ നോക്കേണ്ടത്. കൊച്ചി പാലാരിവട്ടം മെട്രോ സ്റ്റേഷനു സമീപം വാട്ടർ അഥോറിറ്റി കുഴിച്ച കുഴിയിൽ വീണ് ഒരു ചെറുപ്പക്കാരന്റെ ജീവൻ പൊലിഞ്ഞത് അടുത്ത നാളിലാണ്.
നിർമാണത്തിലെ അശാസ്ത്രീയത റോഡുകളുടെ ബലക്ഷയത്തിനു കാരണമാകുന്നു. റോഡുകൾക്കു താങ്ങാവുന്നതിനപ്പുറമാണു വാഹനങ്ങളുടെ എണ്ണം. അപകടങ്ങളും ഗതാഗതക്കുരുക്കും അതിന്റെ ബാക്കിപത്രമാണ്. ഇതൊക്കെ മനസിലാക്കി ഉള്ള റോഡുകളെങ്കിലും നന്നാക്കാനും നന്നാക്കിയിട്ടതു നന്നായി പരിപാലിക്കാനും സാധിക്കണം. നന്നാക്കുന്നതിനു പിന്നാലെ കുത്തിക്കുഴിക്കാൻ ചെന്നാൽ ഏതു വകുപ്പാണെങ്കിലും അവർക്കെതിരേ കർശന നടപടി സ്വീകരിക്കണം. മിക്കപ്പോഴും തർക്കമുണ്ടാകുന്നതു ജല അഥോറിറ്റിയും പൊതുമരാമത്തു വകുപ്പും തമ്മിലാണ്. സർക്കാർ വകുപ്പുകൾ ഇക്കാര്യത്തിൽ താൻപോരിമ കാട്ടിയാൽ കുഴിയിൽ വീഴുന്നതു പാവം പൊതുജനമാണ്.
ഏതായാലും പാലാരിവട്ടത്തെ ദുരനുഭവം ഓർമയുണ്ടായിരുന്ന ജനം പൊന്നുരുന്നിയിൽ ഉടൻ രംഗത്തെത്തി. കളക്ടർ ഇടപെട്ടു. കുഴി മൂടാൻ തീരുമാനവുമായി. ഇങ്ങനെ ഓരോ കുഴി കുഴിക്കുന്പോഴും ജനം സംഘടിച്ചാലേ കാര്യങ്ങൾ നടക്കുകയുള്ളോ? ജല അഥോറിറ്റിക്കും പൊതുമരാമത്ത് വകുപ്പിനുമൊന്നും ഇക്കാര്യത്തിൽ യാതൊരു ഉത്തരവാദിത്വവുമില്ലേ? അപകടമുണ്ടാകുന്പോൾ മാത്രം അധികാരികൾ ഉണർന്നാൽ മതിയോ?
കടുത്ത ഭാഷയിലാണ് ഹൈക്കോടതി ഈ അലംഭാവത്തെ വിമർശിച്ചത്. എന്നിട്ടും ആർക്കും നാണമോ പേടിയോ ഇല്ല. കൊച്ചി നഗരത്തിലെ റോഡുകൾ സഞ്ചാരയോഗ്യമല്ലാത്തവിധം തകർന്നെന്നു ചൂണ്ടിക്കാട്ടി ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ ചീഫ് ജസ്റ്റീസിനെഴുതിയ കത്താണു ഹൈക്കോടതി സ്വമേധയാ ഹർജിയായി പരിഗണിച്ചത്. നഗരത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണികൾ, ഓടകളുടെയും നടപ്പാതകളുടെയും നിർമാണം എന്നിവ ഒരു മാസത്തിനകം പൂർത്തിയാക്കുമെന്നു ജില്ലാ കളക്ടർ ഹൈക്കോടതിയിൽ ബോധിപ്പിക്കുകയും ചെയ്തിരുന്നു.
ചില്ലറ മുഖംമിനുക്കലൊക്കെ നടന്നതു മിച്ചം. എന്നിട്ടും കോർപറേഷൻ വക റോഡുകളുടെ കാര്യത്തിൽ കാര്യമായ പുരോഗതി ഉണ്ടായില്ല. കൊച്ചി നഗരത്തിലെ ഇടറോഡുകൾ മിക്കതും കോർപറേഷന്റെ കീഴിലുള്ളതാണ്. ഇവയുടെ നിർമാണത്തിലെയും ടാറിംഗിലെയും ഗുണനിലവാരത്തെക്കുറിച്ചു പലപ്പോഴും പരാതി ഉയരാറുണ്ട്. ഇടറോഡുകളിലും നല്ല തിരക്കാണ്. തിരക്കിൽനിന്നൊഴിവാകാൻ ഇടറോഡുകൾ തെരഞ്ഞടുക്കുന്നവരേറെയുണ്ട്. വീതി കുറഞ്ഞ റോഡുകളിലെ ഇലക്ട്രിക് പോസ്റ്റുകൾ നീക്കുന്നതിലും മാറ്റി സ്ഥാപിക്കുന്നതിലും കെഎസ്ഇബി കാണിക്കുന്ന അലംഭാവവും കാലതാമസവും പലപ്പോഴും റോഡ് നിർമാണത്തിനു തടസമാകുന്നു. അവർക്കും പറയാനുണ്ട് പല ഒഴികഴിവുകളും. കേബിൾ കന്പനികളുടെ കുഴികൾ വേറെ. ബൈക്കുകൾ കുഴിയിൽ വീണുണ്ടാകുന്ന അപകടങ്ങൾ നിത്യസംഭവമാണ്. ഹെൽമറ്റ് മാത്രം പോരെന്നായിരിക്കുന്നു ഇവിടെ ഇരുചക്രവാഹന യാത്രക്കാർക്ക്.
നാഷണൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിംഗ് ആൻഡ് റിസർച്ച് സെന്റർ(നാറ്റ്പാക്) പഠനപ്രകാരം കേരളത്തിൽ അപകടസാധ്യതയേറെയുള്ള ബ്ലാക് സ്പോട്ടുകൾ 355 സ്ഥലങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. അതിൽ ഏറെയും എറണാകുളത്താണ്. എറണാകുളത്തിന്റെ പേര് അന്വർഥമാക്കുന്ന കുണ്ടും കുഴികളും ജില്ലയ്ക്കു മാത്രമല്ല കേരളത്തിനുതന്നെ നാണക്കേടാണ്.
ജനത്തെ കുഴിയിൽ ചാടിക്കാൻ വകുപ്പുകളുടെ മത്സരം
01:02 AM Dec 31, 2019 | Deepika.com