കേരളീയരുടെ ആയുർദൈർഘ്യം വർധിക്കുന്നതും തൊഴിൽചെയ്യാൻ ശേഷിയുള്ള ചെറുപ്പക്കാരുടെ എണ്ണം കുറയുന്നതും സംബന്ധിച്ച ഔദ്യോഗിക കണക്കുകൾ ഏറെ ഗൗരവമർഹിക്കുന്നു
തൊഴിൽ ചെയ്യാൻ ശേഷിയുള്ള യുവജനങ്ങളുടെ എണ്ണത്തിലുണ്ടാകുന്ന കുറവും ആരോഗ്യരക്ഷയ്ക്കും സാമൂഹ്യസുരക്ഷയ്ക്കുമുള്ള വർധിതസൗകര്യങ്ങളുടെ ഫലമായ ആയുർദൈർഘ്യം മൂലം വയോധികരുടെ എണ്ണത്തിലുണ്ടാകുന്ന വർധനയും മിക്ക വികസിത സമൂഹങ്ങളിലെയും സമകാലിക സവിശേഷതയാണ്. ഇത്തരമൊരു സാഹചര്യമാണു കേരളത്തിലിപ്പോഴുള്ളത്. വരുംകാലങ്ങളിൽ ഈ പ്രവണത കുറെക്കൂടി ശക്തിപ്പെടാൻ സാധ്യതയുമുണ്ട്. അതായത്, വയോജനസംരക്ഷണത്തിൽ നാം കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടിവരും. അതോടൊപ്പം പ്രോ-ലൈഫ് ആശയങ്ങൾക്കു സമൂഹത്തിൽ കൂടുതൽ വേരോട്ടം കിട്ടുകയും വേണം. ഉത്തരവാദ രക്ഷാകർത്തൃത്വം ഉൾപ്പെടുന്നതാണു പ്രോ-ലൈഫ് ദർശനം.
കേന്ദ്ര ജനസംഖ്യാ കമ്മീഷൻ ഈയിടെ പുറത്തുവിട്ട കണക്കുകളിൽ കേരളവുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ നാം കൂടുതൽ പഠനത്തിനും പരിചിന്തനത്തിനും വിധേയമാക്കേണ്ടിയിരിക്കുന്നു. ജീവന്റെ സംരക്ഷണവും ജീവിതത്തിന്റെ മെച്ചപ്പെടുത്തലും സാമൂഹ്യ പുരോഗതിയുടെ ഭാഗമാണ്. ഉയർന്ന ജീവിതനിലവാരമുള്ള ജപ്പാനിലും യൂറോപ്യൻ രാജ്യങ്ങളിലും ആയുർദൈർഘ്യത്തിൽ വലിയ വർധനയാണുണ്ടായിട്ടുള്ളത്. അതോടൊപ്പം ആ രാജ്യങ്ങളിൽ കുട്ടികളുടെ എണ്ണം ഗണ്യമായി കുറയുകയും ചെയ്യുന്നു; തൊഴിൽ ചെയ്യാൻ ശേഷിയുള്ളവരുടെ എണ്ണം കുറയുന്നു. ജപ്പാനിൽ അടുത്ത അഞ്ചു വർഷത്തിനുള്ളിൽ അഞ്ചു ലക്ഷത്തോളം വിദേശ തൊഴിലാളികളെ ആവശ്യമായി വരും.
തൊഴിൽ ചെയ്യാൻ ശേഷിയുള്ള പ്രായപരിധിയിൽപ്പെടുന്ന യുവാക്കളുടെ എണ്ണം കുറഞ്ഞുവരുന്നത് ജപ്പാൻപോലുള്ള വികസിത രാജ്യങ്ങളിൽ മാത്രമല്ല, കേരളത്തിലും പ്രശ്നമാകാൻ പോവുകയാണ്. 2011ലെ ദേശീയ സെൻസസ് അനുസരിച്ചു കേരളത്തിലെ ജനസംഖ്യയുടെ 12.5 ശതമാനം അറുപതു വയസിനു മുകളിലുള്ളവരാണ്. നിലവിലെ ജീവിതസാഹചര്യങ്ങളിൽ ഇതു ഗണ്യമായി വർധിക്കുമെന്നാണു കരുതുന്നത്. 2031 ആകുന്പോഴേക്കും മുതിർന്ന പൗരന്മാരുടെ എണ്ണം യുവാക്കളുടേതിനേക്കൾ അധികമായിരിക്കും. യുവാക്കളുടെ എണ്ണത്തിൽ മാത്രമല്ല, കുട്ടികളുടെയും മധ്യവയസ്കരുടെയും എണ്ണത്തിലും വലിയ കുറവാണു രേഖപ്പെടുത്തിയിട്ടുള്ളത്. 2036ൽ കേരളത്തിലെ ജനസംഖ്യ 3.69 കോടിയാകുമെന്നാണു ജനസംഖ്യാ കമ്മീഷൻ കണക്കാക്കുന്നത്. ജനസംഖ്യാ വർധനയുടെ തോതിൽ ഒരു ശതമാനത്തിലേറെ ഇടിവുണ്ടാകും. 14 വയസിൽതാഴെ പ്രായമുള്ള കുട്ടികളുടെ എണ്ണം ഇപ്പോൾ ജനസംഖ്യയുടെ 21.8 ശതമാനമാണെങ്കിൽ 2036 ആകുന്പോഴേക്കും അത് 17.7 ശതമാനമായി കുറയും. 15-59 പ്രായപരിധിയിലുള്ളവരുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടാകും. ഇവിടെയാണു പ്രോലൈഫ് ആശയത്തിന്റെ പ്രസക്തി വർധിക്കുന്നത്.
ഉത്തരവാദിത്വമുള്ള മാതൃത്വവും പിതൃത്വവും കേരളീയരുടെ പാരന്പര്യ സ്വഭാവംതന്നെയെങ്കിലും അതു ദുർബലപ്പെട്ടു വരുന്നു. പുതിയ ജീവിതസാഹചര്യത്തിൽ കുട്ടികളുടെ സംരക്ഷണവും അവരുടെ ഭാവി കരുപ്പിടിപ്പിക്കലുമൊക്കെ കൂടുതൽ വിഷമകരമായിക്കൊണ്ടിരിക്കുന്നതിനാൽ കുട്ടികളുടെ എണ്ണം പരിമിതപ്പെടുത്താനാണു പലരും താത്പര്യപ്പെടുന്നത്. ജീവിതസാഹചര്യങ്ങളാണ് ഇതിനു പ്രേരിപ്പിക്കുന്നതെങ്കിലും ഉത്തരവാദിത്വങ്ങളിൽനിന്ന് ഒഴിഞ്ഞു നിൽക്കാനുള്ള വ്യഗ്രതയും സ്വാർഥതയും ഇത്തരം തീരുമാനങ്ങളിലേക്ക് ചിലരെയെങ്കിലും എത്തിക്കുന്നുണ്ട്. ഈ പ്രവണത മാറണമെങ്കിൽ ശക്തമായ ബോധവത്കരണം ആവശ്യമാണ്. കുട്ടികളെ പൂർണ ഉത്തരവാദിത്വത്തോടെ വളർത്താൻ ഭൗതിക സാഹചര്യങ്ങളും ആരോഗ്യവും ഉള്ളവർപോലും അതിൽ വൈമുഖ്യമോ അലസതയോ കാട്ടുന്നു. തികഞ്ഞ ദാരിദ്ര്യാവസ്ഥയിൽ ജീവിക്കുന്നവർ വേണ്ടത്ര ആലോചനയോ ഉത്തരവാദിത്വബോധമോ ഇല്ലാതെ കുടുംബജീവിതം നയിക്കുന്ന രീതിയും കാണുന്നുണ്ട്.
തിരുവനന്തപുരം നഗരത്തിൽ ആറു കുട്ടികളടങ്ങുന്ന കുടുംബം റെയിൽവേ കോളനിയിൽ ചെറ്റക്കുടിലിൽ കഴിയുന്നതിന്റെയും കുടുംബനാഥൻ വരുമാനം മുഴുവൻ മദ്യത്തിനായി ചെലവഴിക്കുന്നതിന്റെയും വാർത്ത ഈയിടെ ഏറെ ശ്രദ്ധ നേടിയിരുന്നല്ലോ. തുടർന്നു പല വേദികളിലും ഉത്തരവാദിത്വ പേരന്റിംഗ് ചർച്ചാവിഷയമാവുകയും ചെയ്തു. അതുപോലെതന്നെ പ്രധാനപ്പെട്ടതാണു വയോധികരുടെ എണ്ണം കൂടുന്നതും അവരുടെ സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളും.
സർക്കാർ ജോലിക്കാർ 56 വയസിൽ റിട്ടയർ ചെയ്യും. മറ്റു പല മേഖലകളിലും റിട്ടയർമെന്റ് പ്രായം ഇതിനടുത്തുതന്നെ. എന്നിരുന്നാലും അറുപതു വയസു കഴിഞ്ഞാൽ എല്ലാവരും സീനിയർ സിറ്റിസൺസ് വിഭാഗത്തിലായി. അടുത്ത ഒന്നര പതിറ്റാണ്ടിനുള്ളിൽ കേരളത്തിലെ ജനങ്ങളിൽ അഞ്ചിലൊരാളുടെ പ്രായം അറുപതു വയസിനു മുകളിലായിരിക്കും.
ആയുർദൈർഘ്യം കൂടിയതിനനുസരിച്ച് വയോജന സംരക്ഷണത്തിൽ നാം പുരോഗതി കൈവരിച്ചിട്ടില്ല. പ്രായമായവരുടെ സംരക്ഷണം ഇന്നു വലിയ വെല്ലുവിളിയാണ്- പ്രത്യേകിച്ചും, തൊഴിലിനായി അന്യനാടുകളിലേക്കു പോകുന്നവരുടെ എണ്ണം വർധിച്ചുവരുന്നതിനാൽ.
പ്രായം കൂടുന്നതനുസരിച്ച് ആളുകളുടെ സ്വഭാവത്തിലും പെരുമാറ്റത്തിലുമൊക്കെ മാറ്റം ദൃശ്യമാകും. സ്വന്തം വാർധക്യം അംഗീകരിക്കാനുള്ള വിമുഖതയാണ് ഒരു വലിയ പ്രശ്നം. ശരീരം ദുർബലമാകുന്പോൾ അരക്ഷിതത്വബോധം വളരുന്നു. മറവിരോഗം, വിഷാദരോഗം എന്നിവ ബാധിച്ചാൽ സ്ഥിതി വളരെ വിഷമകരമാകും.
സർക്കാരിന്റെ ഭാഗത്തുനിന്നു ചില നടപടികൾ ഇക്കാര്യത്തിൽ ആവശ്യമാണ്. പകൽവീടു പോലുള്ള സംരംഭങ്ങൾ പ്രയോജനപ്രദംതന്നെ. നിലവാരമുള്ള വയോജന സംരക്ഷണ കേന്ദ്രങ്ങൾ കൂടുതലായി ഉണ്ടാകണം. സംസ്ഥാനത്തു 2017-18ൽ 1,045 വയോധികരെ കാണാതായതായി കഴിഞ്ഞ വർഷം മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ഇതിൽ 850 പേരെ പിന്നീടു കണ്ടെത്തി. വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവും സംബന്ധിച്ചു ശിപാർശകൾ സമർപ്പിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻനായർ കമ്മീഷൻ വിശദമായ നിർദേശങ്ങളടങ്ങിയ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. മാതാപിതാക്കളെയും മുതിർന്നവരെയും കരുതിക്കൂട്ടി പീഡിപ്പിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്ന മക്കൾക്കും ബന്ധുക്കൾക്കും ആറു മാസം തടവും പതിനായിരം രൂപ പിഴയും ശിക്ഷ നൽകാൻ നിർദേശിക്കുന്ന വെൽഫെയർ ഓഫ് പേരന്റ്സ് ആൻഡ് സീനിയർ സിറ്റിസൺസ് ബിൽ പാർലമെന്റിൽ ഈയിടെ അവതരിപ്പിച്ചു.
നിയമംകൊണ്ടു മാത്രം വയോജനക്ഷേമം ഉറപ്പാക്കാനാവില്ലെങ്കിലും നിയമം ആവശ്യമാണ്. അനിവാര്യമായ വാർധക്യത്തെ നേരിടാൻ ആളുകളെ സജ്ജമാക്കുകയെന്നതു പ്രധാനംതന്നെ. നാളെ എല്ലാവരും എത്തിച്ചേരേണ്ട ഈ അവസ്ഥയുടെ യാഥാർഥ്യങ്ങളെ സമൂഹം ഉൾക്കൊള്ളുകതന്നെ വേണം.
ജീവനും ജീവിതവും സംരക്ഷിക്കപ്പെടട്ടെ
11:55 PM Dec 23, 2019 | Deepika.com