മംഗളൂരുവിൽ മലയാളി മാധ്യമപ്രവർത്തകരെ അന്യായമായി തടങ്കലിലാക്കിയതും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്റർനെറ്റിനും സമൂഹമാധ്യമങ്ങൾക്കും നിരോധനം ഏർപ്പെടുത്തിയിരിക്കുന്നതും അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും പൗരസ്വാതന്ത്ര്യത്തിന്റെയും ഗുരുതരമായ ധ്വംസനമാണ്
പൗരത്വ നിയമ ഭേദഗതിക്കെതിരേ രാജ്യമെന്പാടും അലയടിക്കുന്ന പ്രതിഷേധം അത്യന്തം അപകടകരമായ മാനങ്ങൾ കൈവരിക്കുകയാണ്. അക്രമങ്ങളും പോലീസ് നടപടികളും അതിരുവിടുന്നു. മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കും കൂച്ചുവിലങ്ങിടാനുള്ള നീക്കവും ഏറെ ആശങ്ക ഉളവാക്കുന്നു. പ്രതിഷേധിക്കാനുള്ള ജനാധിപത്യപരമായ അവകാശവും വാർത്തകൾ സത്യസന്ധമായി റിപ്പോർട്ട് ചെയ്യാനുള്ള മാധ്യമസ്വാതന്ത്ര്യവും നിഷേധിക്കപ്പെടുന്നു. കർണാടകയിലെ മംഗളൂരുവിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ സംഭവങ്ങൾ ഞെട്ടിക്കുന്നതാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരേ അവിടെ നടന്ന പ്രകടനത്തിനു നേർക്കു പോലീസ് നടത്തിയ വെടിവയ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടിരുന്നു. ഒരാൾ ഗുരുതരാവസ്ഥയിൽ കഴിയുന്നു. നിരവധിപേർക്കു പരിക്കേറ്റു. കേരളത്തോടു ചേർന്നു കിടക്കുന്ന പ്രദേശമായതിനാൽ കാസർഗോഡുനിന്ന് ഏതാനും മാധ്യമപ്രവർത്തകരും വാർത്താ റിപ്പോർട്ടിംഗിനായി മംഗളൂരുവിൽ എത്തിയിരുന്നു. വെടിവയ്പിൽ പരിക്കേറ്റവർ കഴിയുന്ന ആശുപത്രിക്കു സമീപത്തുനിന്ന് ഏതാനും മലയാളി മാധ്യമപ്രവർത്തകരെമാത്രം പോലീസ് തെരഞ്ഞുപിടിച്ചു കസ്റ്റഡിയിലെടുത്തു. അക്രെഡിറ്റേഷനും തിരിച്ചറിയൽ കാർഡുമൊക്കെ കാണിച്ചിട്ടും ഇവരെ ഏഴു മണിക്കൂറോളം തടങ്കലിലെന്നോണം സൂക്ഷിച്ചു. കൊടുംക്രിമിനലുകളോടെന്നപോലെയാണ് ഇവരോടു പോലീസ് പെരുമാറിയത്. പിന്നീടു കേരള മുഖ്യമന്ത്രിയുൾപ്പെടെയുള്ളവരുടെ ഇടപെടലിനെത്തുടർന്നാണ് ഇവരെ കേരള അതിർത്തിയിലെ തലപ്പാടിയിലെത്തിച്ചു വിട്ടയച്ചത്. ഫോണുകളും കാമറകളുമൊക്കെ പിടിച്ചുവാങ്ങിയശേഷം ഇവർക്കു പുറംലോകവുമായി ബന്ധപ്പെടാനുള്ള സാഹചര്യം മണിക്കൂറുകളോളം ഇല്ലാതാക്കിയിരുന്നു. സംഘർഷപൂർണമായ സാഹചര്യത്തിൽ ജോലിചെയ്യാൻ മാധ്യമപ്രവർത്തകർക്കു സഹായം നൽകേണ്ട പോലീസ് അവരെ അകാരണമായി തടങ്കലിലാക്കിയതു മാധ്യമസ്വാതന്ത്ര്യത്തിനു നേർക്കു നടത്തിയ വലിയ വെല്ലുവിളിയാണ്.
ഇന്നലെ ദില്ലി ഗേറ്റിനു സമീപവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രകടനക്കാരും പോലീസും തമ്മിൽ വലിയ ഏറ്റുമുട്ടലുണ്ടായി. അവിടെ റിപ്പോർട്ടിംഗിനെത്തിയ ദൃശ്യമാധ്യമ പ്രവർത്തകർക്കു പോലീസിൽനിന്നു വലിയ എതിർപ്പാണു നേരിടേണ്ടിവന്നത്. ഏതാനും മലയാളി മാധ്യമപ്രവർത്തകർക്കു പരിക്കുമേറ്റു. മാധ്യമങ്ങൾ ദൃശ്യങ്ങൾ പകർത്തുന്നതു പോലീസ് തടഞ്ഞു. മാധ്യമപ്രവർത്തകരോടുള്ള പോലീസിന്റെ അതിക്രമങ്ങളിൽ ഭരണകൂടം നിശബ്ദത പാലിക്കുകയാണ്.
പൗരത്വ നിയമ ഭേദഗതിക്കെതിരേ രാജ്യമെന്പാടും നടക്കുന്ന പ്രതിഷേധങ്ങൾ ലോകത്തെങ്ങും വാർത്തയാണ്. ഇന്ത്യ ഗേറ്റ്, ജന്തർ മന്തർ എന്നിവിടങ്ങളിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യയിലുള്ള അമേരിക്കൻ പൗരന്മാർക്ക് ആ രാജ്യത്തെ സർക്കാർ മുന്നറിയിപ്പു നൽകിക്കഴിഞ്ഞു. ഇന്ത്യയുടെ പല ഭാഗങ്ങളിലും ഇന്റർനെറ്റ് സൗകര്യം നിഷേധിക്കപ്പെടുന്നതു പൗരസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ആസാമിൽ പത്തു ദിവസം നീണ്ട ഇന്റർനെറ്റ് നിരോധനം കോടതി ഇടപെടലിനെത്തുടർന്നാണു മാറ്റിയത്. ഇത്തരം നിരോധനങ്ങളും നിയന്ത്രണങ്ങളും ജനാധിപത്യത്തിന്റെ അടിസ്ഥാന പ്രമാണങ്ങൾക്കും ഇന്ത്യൻ ഭരണഘടനയ്ക്കും വിരുദ്ധമാണ്.
ജനാധിപത്യത്തിന്റെ നാലാം തൂണെന്നു വിശേഷിപ്പിക്കപ്പെടുന്ന മാധ്യമങ്ങൾക്കു നേരേ ഇന്ത്യയിൽ പല ഘട്ടങ്ങളിലും ക്രൂരമായ കടന്നാക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. അടിയന്തരാവസ്ഥയിലെ സെൻസർഷിപ്പ് ജനാധിപത്യ വിശ്വാസികളുടെ മനസിൽ ഇന്നും ഉണങ്ങാത്ത മുറിവാണ്. അന്നത്തെ പത്രമാരണ നടപടികൾ വലിയ വിഡ്ഢിത്തമായി അന്നത്തെ ഭരണാധികാരികൾ പിന്നീടു തിരിച്ചറിഞ്ഞു. ഇപ്പോൾ അത്തരം നടപടികൾ ആവർത്തിക്കുന്നതു കൂടുതൽ അപകടകരമാണ്.
മാധ്യമസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ അടുത്തകാലത്ത് ഇന്ത്യയുടെ സ്ഥാനം വളരെ താഴോട്ടു പോയി. റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ്(ആർഡബ്ല്യുബി) പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം, മാധ്യമസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ ഇന്ത്യയുടെ സ്ഥാനം 138-ാമതായി താഴ്ന്നിരിക്കുകയാണ്. പാക്കിസ്ഥാനു തൊട്ടുമുകളിൽ. എന്നാൽ ഈ കണക്ക് വിശ്വസനീയമല്ലെന്നാണു പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ വാദം. മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കും നേരേയുണ്ടായ ഭീഷണികൾ, അക്രമങ്ങൾ, മാധ്യമപ്രവർത്തകർ കൊലചെയ്യപ്പെട്ട സംഭവങ്ങൾ എന്നിവ സംബന്ധിച്ച വ്യക്തവും കൃത്യവുമായ കണക്കുകൾ പ്രസ് കൗൺസിലിന് ഇല്ല. ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ജേർണലിസ്റ്റ്സിന്റെ 2016ലെ റിപ്പോർട്ട് പറയുന്നത്, ലോകത്ത് ഏറ്റവും അപകടകരമായി മാധ്യമപ്രവർത്തനം നടക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ എട്ടാം സ്ഥാനത്താണ് ഇന്ത്യയെന്നാണ്. 2019ലെ പ്രസ് ഫ്രീഡം ഇൻഡക്സിൽ 180 രാജ്യങ്ങളിലെ മാധ്യമസ്വാതന്ത്ര്യ വിലയിരുത്തലിൽ ഇന്ത്യയുടെ സ്ഥാനം 140 -ാമതാണ്. 1992 മുതൽ 2018 വരെ ഇന്ത്യയിൽ 48 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് പറയുന്നു. 32 കേസുകളിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടില്ല.
മാധ്യമങ്ങൾ അവയുടെ കടമ നിർവഹിക്കുന്പോൾ വസ്തുതകളും സംഭവങ്ങളുമാണു മുന്നിലുള്ളത്. അവ യഥാവിധി ജനങ്ങളിലേക്കെത്തിക്കുകയാണു മാധ്യമധർമം. വാർത്തകൾ മൂടിവയ്ക്കുന്നതും അർധസത്യങ്ങളെ സത്യങ്ങളായി അവതരിപ്പിക്കുന്നതും സമൂഹത്തിനു ദോഷം ചെയ്യും. അസത്യങ്ങൾ പ്രചരിപ്പിക്കുന്ന മാധ്യമപ്രവർത്തകരുണ്ടെങ്കിൽ അവരെ കണ്ടെത്തി ശിക്ഷിക്കണം. പക്ഷേ, അതിന്റെ പേരിൽ മാധ്യമങ്ങളെയൊന്നാകെ വായ്മൂടിക്കെട്ടി സത്യം ജനങ്ങളെ അറിയിക്കുന്നതിൽനിന്നു തടയുന്നത് കൂടുതൽ അപകടത്തിലേക്കേ നയിക്കൂ.
ഇന്റർനെറ്റിനും നവമാധ്യമങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തുന്നതുപോലും സൂക്ഷ്മമായ അർഥത്തിൽ പൗരസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണ്. നവമാധ്യമങ്ങളിലൂടെ അസത്യപ്രചാരണമോ വിദ്വേഷപ്രചാരണമോ നടക്കുന്നുണ്ടെങ്കിൽ അതു കണ്ടെത്തണം, നടപടിയെടുക്കണം. പക്ഷേ, ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങളെയും പൗരസ്വാതന്ത്ര്യത്തെയും അഭിപ്രായസ്വാതന്ത്ര്യത്തെയും ഭരണകൂടത്തിന്റെ അധികാരം ഉപയോഗിച്ച് അടിച്ചമർത്താനാവുമെന്നു ചിന്തിക്കുന്നതുപോലും തികഞ്ഞ മൗഢ്യമാണ്. ഇക്കാര്യത്തിൽ ചില സംസ്ഥാന സർക്കാരുകൾ മത്സരിക്കുകയാണെന്നു തോന്നും. മംഗളൂരുവിൽ മലയാളി മാധ്യമപ്രവർത്തകർക്കു നേരേയുണ്ടായ അതിക്രമത്തെക്കുറിച്ചു കർണാടക മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമെല്ലാം നിശബ്ദത പാലിക്കുകയാണ്. ആന്ധ്രപ്രദേശിൽ അടുത്തകാലത്ത് ഒരു മാധ്യമപ്രവർത്തകൻ അതിദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിസ്ഥാനത്തുള്ളത് ആന്ധ്ര സർക്കാരിന്റെ ചീഫ് വിപ്പാണ്. കേരളത്തിലും മാധ്യമപ്രവർത്തകരോടു “കടക്കൂ പുറത്ത്’’ എന്ന ആജ്ഞയുണ്ടായി. മംഗളൂരിൽ മാധ്യമപ്രവർത്തകർ എന്ന വ്യാജേന അക്രമികൾ കടന്നുകയറിയെന്ന വ്യാജപ്രചാരണം നടന്നു. വ്യാജപ്രചാരണങ്ങളിലൂടെയും ഭരണദണ്ഡുപയോഗിച്ചും മാധ്യമസ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെയും അപകടപ്പെടുത്താനുള്ള ഏതു നീക്കവും അതിശക്തമായി എതിർക്കപ്പെടണം.
മാധ്യമങ്ങളോടുള്ള ശത്രുത ജനങ്ങളോടു വെല്ലുവിളി
11:50 PM Dec 20, 2019 | Deepika.com