ദേശീയ സ്കൂൾ അത്ലറ്റിക് മീറ്റിൽ കേരളം വീണ്ടും ഓവറോൾ കിരീടം ചൂടുന്നുവെന്നതു കായികകേരളത്തിന് ആവേശവും സംസ്ഥാനത്തിനു പൊതുവായി അഭിമാനവും പകരുന്നു. ചെറിയൊരു ഇടവേളയ്ക്കു ശേഷമാണു സന്പൂർണ സ്കൂൾ അത്ലറ്റിക്സ് അരങ്ങേറിയത്. 2015 മുതൽ സബ് ജൂണിയർ, ജൂണിയർ, സീനിയർ വിഭാഗങ്ങൾക്കു വേവ്വേറെ മത്സരങ്ങളായിരുന്നു. ഏതായാലും പഴയ രീതിയിൽ പഞ്ചാബിലെ സംഗരൂരിൽ നടന്ന ദേശീയ സ്കൂൾ അത്ലറ്റിക് മീറ്റിൽ ഈ കായികമേളയുടെ ചരിത്രത്തിലെ തുടർച്ചയായ ഇരുപതാം ഓവറോൾ ചാന്പ്യൻഷിപ്പാണു കേരളം നേടിയിരിക്കുന്നത്.
സീനിയർ വിഭാഗത്തിന്റെ വലിയ നേട്ടങ്ങൾ ഇത്തവണ കേരളത്തിന്റെ കിരീടധാരണത്തിനു പ്രധാന പങ്കു വഹിച്ചു. അതിൽ നാട്ടിക ഫിഷറീസ് ഹൈസ്കൂളിലെ ആൻസി സോജന്റെ പ്രകടനം എടുത്തുപറയേണ്ടതാണ്. നാലു സ്വർണം നേടിയാണ് ആൻസി കേരളത്തിന്റെയും മീറ്റിന്റെതന്നെയും അഭിമാനതാരമായത്. മേളയിൽ ഏറ്റവും കൂടുതൽ സ്വർണം നേടിയ താരവും ആൻസിയാണ്.
കേരളത്തിന്റെ സന്പുഷ്ടമായ അത്ലറ്റിക് പാരന്പര്യം സംഭാവന നൽകിയ പ്രഗത്ഭ താരങ്ങളുടെ നിരയിലേക്ക് ഉയരാനുള്ള കായികശേഷിയും നിശ്ചയദാർഢ്യവും ആൻസിയിൽ പ്രകടമാണ്. 100 മീറ്റർ, 200 മീറ്റർ, ലോംഗ് ജംപ്, 4x100 മീറ്റർ റിലേ ഇനങ്ങളിലാണ് ആൻസി സ്വർണം കരസ്ഥമാക്കിയത്. ലോംഗ് ജംപിൽ പുതിയ മീറ്റ് റിക്കാർഡുമിട്ടു. പെൺകുട്ടികളുടെ വിഭാഗത്തിൽ ആൻസി മികച്ച അത്ലറ്റായി തെരഞ്ഞെടുക്കപ്പട്ടു. സംസ്ഥാന സ്കൂൾ മീറ്റിലും ആൻസി തിളങ്ങിയിരുന്നു. 110 മീറ്റർ ഹർഡിൽസിൽ മീറ്റ് റിക്കാർഡ് തകർത്ത മഹാരാഷ്ട്രക്കാരൻ ഷിർസെ തേജസാണ് ആൺകുട്ടികളുടെ വിഭാഗത്തിലെ മികച്ച അത്ലറ്റ്.
കേരളം തുടർച്ചയായി 19-ാം തവണ ഓവറോൾ ചാന്പ്യൻഷിപ്പ് കരസ്ഥമാക്കിയ 2015ലെ ദേശീയ കായികമേളയ്ക്കു ശേഷമാണു സബ് ജൂണിയർ, ജൂണിയർ, സീനിയർ വിഭാഗങ്ങൾക്കു പ്രത്യേകമായി മത്സരങ്ങൾ ഏർപ്പെടുത്തിയത്. കേരളത്തിന്റെ കുത്തക തകർക്കാൻ ഉത്തരേന്ത്യൻ ലോബി ഇറക്കിയ തന്ത്രമായി ഈ വിഭജനം വിമർശിക്കപ്പെട്ടു. ഏതായാലും മൂന്നു വർഷത്തിനു ശേഷം വീണ്ടും മത്സരം സംയുക്തമായി പഞ്ചാബിലെ സംഗരൂരിൽ സംഘടിപ്പിക്കുകയായിരുന്നു. ഓരോ വിഭാഗത്തിനും പ്രത്യേകം മത്സരം നടത്തിപ്പോന്നിരുന്നതിനാൽ മൂന്നു വർഷമായി ആർക്കും ഓവറോൾ ചാന്പ്യൻഷിപ്പ് പ്രഖ്യാപിച്ചിരുന്നില്ല. കഴിഞ്ഞ വർഷം മീറ്റ് നടത്തിപ്പിലുണ്ടായ കാലതാമസം വിമർശനത്തിനു കാരണമായിരുന്നു. മീറ്റിന്റെ ചരിത്രത്തിൽ ആദ്യമായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ദിവസങ്ങളിലാണു കഴിഞ്ഞ വർഷം മത്സരം നടത്തിയത്.
മത്സരനടത്തിപ്പു പഴയ രീതിയിലേക്കു തിരിച്ചുവന്നതോടെ കേരളം ഓവറോൾ ചാന്പ്യൻഷിപ്പ് തിരികെപ്പിടിച്ചുവെങ്കിലും അത്ലറ്റിക്സിൽ ഈ ആധിപത്യം നിലനിർത്താൻ നാം ഏറെ അധ്വാനിക്കുകയും ജാഗ്രത പുലർത്തുകയും വേണമെന്ന മുന്നറിയിപ്പും നൽകപ്പെടുന്നുണ്ട്. സബ് ജൂണിയർ, ജൂണിയർ മത്സരങ്ങൾ അവസാനിക്കുന്പോൾ കേരളം നാലാം സ്ഥാനത്തായിരുന്നു. പത്തു ഡിഗ്രി സെൽഷസിലേക്കു താണ താപനില കേരളതാരങ്ങൾക്ക് അല്പം വിഷമം സൃഷ്ടിച്ചിട്ടുണ്ടാവണം. സീനിയർ വിഭാഗത്തിന്റെ മത്സരങ്ങളിലെ നേട്ടമാണ് ഇരുപതാമത് ഓവറോൾ കിരീടത്തിലേക്കു നമ്മെ നയിച്ചത്.
സീനിയർ വിഭാഗത്തിൽ എട്ടു സ്വർണവും ആറു വെള്ളിയും 10 വെങ്കലവും കേരളം നേടി. 273 പോയിന്റ് കേരളത്തിനു ലഭിച്ചപ്പോൾ 247 പോയിന്റോടെ മഹാരാഷ്ട്രയും 241 പോയിന്റോടെ ഹരിയാനയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. സബ് ജൂണിയർ, ജൂണിയർ വിഭാഗങ്ങളിലെ മത്സരങ്ങൾ പൂർത്തിയായപ്പോൾ 27 പോയിന്റ് കൂടുതൽ നേടി ഹരിയാനയായിരുന്നു മുന്നിൽ. സീനിയർ വിഭാഗത്തിൽ 159 പോയിന്റ് നേടി കേരളം വിടവു നികത്തി. അവസാന ദിനത്തിലെ ആറ് ഇനങ്ങൾ അവശേഷിക്കുന്പോഴും ഓവറോൾ ചാന്പ്യൻഷിപ്പിന്റെ കാര്യത്തിൽ കേരളത്തിനു വെല്ലുവിളിയുയർത്തി ഹരിയാനയും മഹാരാഷ്ട്രയുമുണ്ടായിരുന്നു.
ഓവറോൾ ചാന്പ്യൻഷിപ്പ് തിരിച്ചുവരുന്പോൾ കേരളത്തിന് ഏറെ ആഹ്ലാദമുണ്ടെങ്കിലും ദേശീയ സ്കൂൾ കായികമേളയിലെ മാറ്റത്തിന്റെ സൂചനകൾ നാം തിരിച്ചറിയേണ്ടതുണ്ട്. ഹരിയാനയും പഞ്ചാബും മഹാരാഷ്ട്രയുമൊക്കെ അത്ലറ്റിക്സിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നു. പി.ടി. ഉഷയും ഷൈനി വിൽസണും അഞ്ജു ബോബി ജോർജും എം.ഡി. വത്സമ്മയുമുൾപ്പെടെ വെട്ടിത്തിളങ്ങുന്ന നീണ്ടൊരു താരനിരയുടെ പാരന്പര്യം കേരളത്തിന് അവകാശപ്പെട്ടതാണ്. അവരിൽ പലരും കായിക അക്കാദമികൾ നടത്തി കായികരംഗത്തിനു കൂടുതൽ സംഭാവനകൾ നൽകാൻ ശ്രമിക്കുന്നു. അവർ നൽകുന്ന പരിശീലനം കൂടുതൽ മികച്ച താരങ്ങളെ കേരളത്തിനു സംഭാവന ചെയ്യുമെന്നു പ്രതീക്ഷിക്കാം. ഇതൊക്കെയാണെങ്കിലും പുതിയ താരങ്ങളുടെ പരിശീലനത്തിൽ കുറെക്കൂടി പ്രഫഷണലിസം ആവശ്യമാണെന്നു പരക്കേ അഭിപ്രായമുണ്ട്. ക്രിക്കറ്റിലും ഹോക്കിയിലും ഫുട്ബോളിലുമൊക്കെ വിദേശ കോച്ചുകളെ കൊണ്ടുവന്നു പരിശീലനം നൽകുന്നുണ്ട്.
അത്ലറ്റിക്സിൽ രാജ്യാന്തരതലത്തിൽ മികവു പ്രകടിപ്പിക്കാൻ നമുക്കു പരിമിതികൾ പലതാണ്. ഒളിന്പിക്സിൽ 400 മീറ്റർ ഹർഡിൽസിൽ പി.ടി. ഉഷ നേടിയ നാലാം സ്ഥാനമാണ് നമുക്ക് ഇപ്പോഴും ഉയർത്തിപ്പിടിക്കാനുള്ളത്. അന്നു നേരിയ വ്യത്യാസത്തിനായിരുന്നു ഉഷയ്ക്കു വെങ്കലം നഷ്ടമായത്. പിന്നീടു കാലമിത്രയായിട്ടും ആ നിലവാരത്തിലുള്ളൊരു അത്ലറ്റിനെ വാർത്തെടുക്കാൻ നമുക്കായിട്ടില്ല. ഉഷയ്ക്ക് അത്ലറ്റിക് മികവു പ്രകടിപ്പിക്കാനുതകുന്നൊരു ശാരീരിക ഫിറ്റ്നസ് ഉണ്ടായിരുന്നു. പിന്നീടു ദേശീയതലത്തിൽപ്പോലും അപൂർവം താരങ്ങളേ അത്തരമൊരു നിലവാരവും ഫിറ്റ്നസും പ്രകടിപ്പിച്ചിട്ടുള്ളൂ. ടിന്റു ലൂക്കയും ചിത്രയും ഇപ്പോൾ ആൻസി സോജനുമൊക്കെ അസാധാരണമായ കായികമികവിന്റെ ഒളി പേറുന്നവരാണ്. ലോക അണ്ടർ ട്വന്റി ലോംഗ് ജംപ് റാങ്കിംഗിൽ ഒന്നാം സ്ഥാനം നേടിയ എം. ശ്രീശങ്കറിനെപ്പോലുള്ളവർ നമുക്കു പ്രതീക്ഷ പകരുന്നുണ്ട്. മുൻ ഇന്ത്യൻ താരം എസ്. മുരളിയുടെ മകനായ ശ്രീശങ്കർ പിതാവിന്റെ കീഴിലാണ് ഇപ്പോൾ പരിശീലനം നേടുന്നത്.
ലോകകായികരംഗത്തു നാം ഇപ്പോഴും പിന്നോക്കം നിൽക്കുന്നതിനു പിന്നിൽ നമ്മുടെ കായികതാരങ്ങളുടെ അധ്വാനക്കുറവും പരിശീലനത്തിലെ പാകപ്പിഴവും മാത്രമല്ല ഉള്ളത്. ജമൈക്കയുടെയും ആഫ്രിക്കൻ രാജ്യങ്ങളുടെയും മറ്റും അത്ലറ്റുകളുടെ ശാരീരികശേഷി മികച്ച പരിശീലനവുമായി കൂടിച്ചേരുന്പോഴാണ് ഒളിന്പിക്സിൽ വൻ നേട്ടങ്ങൾ ഉണ്ടാകുന്നത്. അത്ലറ്റിക്സിൽ വിശേഷിച്ചും ശാരീരികക്ഷമത വലിയ ഘടകമാണ്.
ദേശീയ സ്കൂൾ ഗെയിംസിൽ ചാന്പ്യൻഷിപ്പ് നേടിയ കേരളസംഘത്തെ ഗവർണറും മുഖ്യമന്ത്രിയും ഉൾപ്പെടെ പ്രമുഖർ അഭിനന്ദനമറിയിച്ചു. പരിശീലകരും താരങ്ങളുമടങ്ങുന്ന 85 അംഗസംഘം വാഗയിലെ അതിർത്തി പോസ്റ്റിലും അമൃത്സറിലെ സുവർണക്ഷേത്രത്തിലും സന്ദർശനം നടത്തി താമസിയാതെ മടങ്ങിയെത്തും. കൂടുതൽ വിജയങ്ങളിലേക്കു കുതിക്കാനുള്ള ഊർജവും കൂടുതൽ മികച്ച പരിശീലനവും പ്രോത്സാഹനവും അവർക്കു ലഭിക്കട്ടെ.
കരുത്തോടെ കുതിക്കട്ടെ കായികപ്രതിഭകൾ
10:48 PM Dec 16, 2019 | Deepika.com