നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമായിരിക്കയാണ്. വിലക്കയറ്റത്തോത് കഴിഞ്ഞ മൂന്നു വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണിപ്പോൾ. ചില്ലറ വില്പന വില നവംബറിൽ 5.54 ശതമാനമായിരുന്നു. കഴിഞ്ഞ വർഷത്തെ നിരക്കിന്റെ ഇരട്ടിയിലേറെ വരും ഇത്. ഭക്ഷ്യോത്പന്നങ്ങളുടെ വിലയിൽ 10.01 ശതമാനം വർധനയാണുണ്ടായത്. പച്ചക്കറിവില 36 ശതമാനം ഉയർന്നു. നഗരപ്രദേശങ്ങളിൽ അന്പതു ശതമാനത്തിനടുത്താണു പച്ചക്കറിയുടെ വിലവർധന. സാധാരണ ജനങ്ങളെ ഈ അനിയന്ത്രിതമായ വിലക്കയറ്റം കുറച്ചൊന്നുമല്ല ബാധിക്കുക.
തൊഴിലില്ലായ്മ നിരക്കും ഗണ്യമായി വർധിച്ചു. വ്യാവസായിക വളർച്ചയുടെ നിരക്കാകട്ടെ കൂപ്പുകുത്തുകയാണ്. ഫാകടറി ഉത്പാദനം, വൈദ്യുതോത്പാദനം, ഖനനം എന്നീ മേഖലകളിൽ കനത്ത ഇടിവാണുണ്ടായിരിക്കുന്നത്.
വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ ഭരണസംവിധാനം പരാജയപ്പെട്ടുവെന്ന ആരോപണം ശക്തമാണ്. വിലക്കയറ്റം കൈവിട്ടു പോകുന്നതിന്റെ സൂചനയാണു പലിശനിരക്കു കുറയ്ക്കാൻ റിസർവ് ബാങ്ക് കാട്ടുന്ന വിമുഖതയിൽ കാണുന്നത്. ഇവ്വിധത്തിൽ പോയാൽ ഫെബ്രുവരിയിലെ പണനയത്തിലും പലിശനിരക്കു കുറയ്ക്കാനിടയില്ലെന്നു സാന്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
സാന്പത്തിക വിദഗ്ധർ പറയുന്ന വളർച്ചയുടെയും തളർച്ചയുടെയുമൊക്കെ ശതമാനക്കണക്കുകൾ സാധാരണക്കാർക്ക് എളുപ്പത്തിൽ പിടികിട്ടിയെന്നുവരില്ല. എന്നാൽ ദിവസേന ആവശ്യമുള്ള ഭക്ഷ്യവസ്തുക്കൾ വാങ്ങാൻ കടയിലെത്തുന്പോൾ കീശ കാലിയാകുന്നത് അവർ അന്പരപ്പോടെ തിരിച്ചറിയുന്നു. പൊതുവിതരണ സംവിധാനമൊക്കെ ഉണ്ടെങ്കിലും അതിനെ മാത്രം ആശ്രയിച്ചു കുടുംബം പുലർത്താനാവില്ല. പച്ചക്കറിയും പയറും പരിപ്പുമൊക്കെ അനുദിന ഭക്ഷണത്തിന്റെ ഭാഗമാണ്. സവോളയും ഉള്ളിയുമൊക്കെ പല വീടുകളിലും അടുക്കളയിൽനിന്ന് അപ്രത്യക്ഷമായിട്ടു നാളേറെയായി. നൂറും നൂറ്റന്പതും രൂപ കൊടുത്ത് ഒരു കിലോഗ്രാം സവോള വാങ്ങി ഉപയോഗിക്കാൻ സാധാരണക്കാർക്ക് എങ്ങനെ സാധിക്കും? സർക്കാർ വിപണി ഇടപെടൽ തക്കസമയത്തു നടത്തിയാൽ മാത്രമേ എന്തെങ്കിലും ആശ്വാസം പ്രതീക്ഷിക്കാനാവൂ.
ഉപഭോക്തൃ വിലസൂചിക (കൺസ്യൂമർ പ്രൈസ് ഇൻഡക്സ്-സിപിഐ) 40 മാസത്തിലെ ഏറ്റവും ഉയർന്ന തോതിലെത്തിയെന്നതു കേന്ദ്രസർക്കാരിന്റെ ഔദ്യോഗിക കണക്കാണ്. കണക്കും വിശദീകരണവുമൊക്കെ എന്തുതന്നെയായാലും സ്വന്തം മുതുകത്തെ ഭാരം ജനങ്ങൾക്കറിയാം. അതിനാൽ വിലക്കയറ്റത്തെക്കുറിച്ചുള്ള സർക്കാരിന്റെ ന്യായീകരണങ്ങൾക്ക് അർഥമില്ല. ഒരുവശത്ത് വിലകൾ റോക്കറ്റുപോലെ ഉയരുന്പോൾ മറുവശത്ത് പല വിളകൾക്കും ന്യായവിലപോലും കിട്ടാതെ കർഷകർ കഷ്ടപ്പെടുകയാണ്. മുംബൈയിലും ഡൽഹിയിലും വൻ കർഷകപ്രക്ഷോഭങ്ങൾ ഉണ്ടായി. സർക്കാർ ചില്ലറ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു കർഷകരെ അടക്കി.
ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് അരിക്കും പച്ചക്കറിക്കും മുട്ടയ്ക്കും പാലിനുമൊക്കെ അയൽസംസ്ഥാനങ്ങളെ ആശ്രയിക്കാതെ തരമില്ല. തരിശുനിലക്കൃഷി പ്രോത്സാഹനവും, പച്ചക്കറിക്കൃഷി പ്രചാരണവുമൊക്കെ നടക്കുന്നുണ്ടെങ്കിലും കാര്യമായ ഫലമൊന്നും കാണുന്നില്ല. “ഓണത്തിന് ഒരു മുറം പച്ചക്കറി’’ എന്ന പേരിലൊരു പദ്ധതി സംസ്ഥാനത്തു നടപ്പാക്കിയിരുന്നു. പച്ചക്കറിക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം വിഷലിപ്തമല്ലാത്ത പച്ചക്കറിയുടെ ലഭ്യത ഉറപ്പുവരുത്താനുമായിരുന്ന ഈ പദ്ധതി.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കാർഷിക പ്രശ്നങ്ങൾ ഉന്നയിച്ചു കർഷകർ സമരരംഗത്താണ്. കാർഷികോത്പന്നങ്ങളുടെ വിലയിടിവുൾപ്പെടെയുള്ള വിഷയങ്ങൾ അവർ ഉന്നയിക്കുന്നു. കേരളത്തിലെ കാർഷികമേഖല തകർന്നുകൊണ്ടിരിക്കയാണ്. ഒരുകാലത്തു ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനത്തിൽ നമുക്കുണ്ടായിരുന്ന താത്പര്യം പൊയ്പോയിരിക്കുന്നു. പ്രധാന വിളകൾക്കൊപ്പം ഇടവിളകളും ധാരാളമായി കൃഷി ചെയ്തിരുന്നു. ഇപ്പോൾ ഇടവിളകളെന്നല്ല, പ്രധാന വിളകളും നന്നേ കുറഞ്ഞിരിക്കുന്നു. ആദായകരമല്ലാത്തതുതന്നെ പ്രധാന കാരണം. കൃഷിരീതികളും കാർഷികമേഖലയും കാലാനുസൃതമായി പ്രഫഷണലാക്കിയാൽ മാത്രമേ എന്തെങ്കിലും പുരോഗതി പ്രതീക്ഷിക്കാനാവൂ.
കേരളത്തിനു തനതായ കാർഷിക പാരന്പര്യമുണ്ട്. എം.എസ്. സ്വാമിനാഥനെയും അമുൽ കുര്യനെയും പോലുള്ളവർ ഹരിത, ധവള വിപ്ലവങ്ങൾക്കു നേതൃത്വം കൊടുത്ത് അന്തർദേശീയ തലത്തിൽത്തന്നെ വ്യക്തിമുദ്ര പതിപ്പിച്ചവരാണ്. അത്തരമൊരു പാരന്പര്യത്തിൽനിന്നു സമകാലിക കേരളത്തിനു സ്വയംപര്യാപ്തതയിൽ എത്താൻ കഴിയണം. കാലാവസ്ഥാ വ്യതിയാനം കാർഷികമേഖലയെയും അതിലൂടെ ഭക്ഷ്യോത്പാദനത്തെയും ബാധിക്കാതിരിക്കില്ല. അടുത്തകാലത്തുണ്ടായ പ്രകൃതിക്ഷോഭങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും ഭക്ഷ്യോത്പാദനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. അത്തരം പ്രതികൂല സാഹചര്യങ്ങളെ നേരിടാനുതകുന്ന ഭക്ഷ്യസംസ്കരണ സംവിധാനങ്ങളും വിപണി ഇടപെടലുകളും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം.
കാർഷിക മേഖലയോടു നാം പൊതുവേ പുലർത്തുന്ന നിസംഗത മാറണം. പുതുതലമുറയെ കാർഷികരംഗത്തേക്ക് ആകർഷിക്കാനുതകുന്ന മാർഗങ്ങൾ കണ്ടെത്തണം. കൃഷി ലാഭകരമാണെന്ന് ഉറപ്പാക്കിയാൽ മാത്രമേ പുതിയ തലമുറ അതിലേക്കു കടന്നുവരാൻ താത്പര്യം കാട്ടുകയുള്ളൂ.
വിലക്കയറ്റം രാജ്യത്തെ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്നുവെന്നതു സർക്കാർ ലാഘവബുദ്ധിയോടെ കാണരുത്. ഭക്ഷ്യവസ്തുക്കളുടെ വില നിയന്ത്രിച്ചു നിർത്താനുള്ള എല്ലാ ശ്രമവും സർക്കാർ നടത്തേണ്ടതാണ്. അത്യാവശ്യ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തണം. അവ സാധാരണക്കാരനു താങ്ങാവുന്ന വിലയിൽ ലഭ്യമാക്കണം. ജനങ്ങളിൽ ഭൂരിപക്ഷത്തിന്റെയും വരുമാനം ഒട്ടുംതന്നെ കൂടുന്നില്ല. ഏറെപ്പേരുടെയും വരുമാനം കുറയുകയാണ്. സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്ന തരത്തിൽ അവശ്യവസ്തുക്കളുടെ വില ഉയർന്നുകൊണ്ടിരിക്കേ ഫലപ്രദമായ നടപടി എടുക്കാൻ സർക്കാർ ഒട്ടും അമാന്തം കാട്ടരുത്.
വില കുതിക്കുന്നു, ജനം കിതയ്ക്കുന്നു
11:53 PM Dec 15, 2019 | Deepika.com