സാന്പത്തിക പിന്നോക്കാവസ്ഥയിൽ കഴിയുന്ന സമർഥരായ വിദ്യാർഥികൾക്കു പഠനാവസരങ്ങൾ നഷ്ടപ്പെടാൻ ഇടയാക്കാതിരിക്കുക എന്നതു സാമൂഹ്യമര്യാദയാണ്. സാമുദായിക പിന്നോക്കാവസ്ഥയുടെ പേരിൽ വിദ്യാഭ്യാസാവസരങ്ങളും തൊഴിലവസരങ്ങളും നിഷേധിക്കപ്പെടാതിരിക്കാൻ ഈയിടെ ജാതി സംവരണം വീണ്ടുമൊരു പത്തുവർഷത്തേക്കുകൂടി ദീർഘിപ്പിച്ചു. സാന്പത്തിക പിന്നോക്കാവസ്ഥ നേരിടുന്നവർക്കുകൂടി പത്തുശതമാനം സംവരണം ഏർപ്പെടുത്തിക്കൊണ്ടു നിയമം പാസായെങ്കിലും അതിന്റെ പ്രയോജനം പലർക്കും നിഷേധിക്കപ്പെടുകയാണ്. കേരളത്തിൽനിന്ന് ഇത്തവണ നീറ്റ് പരീക്ഷയിൽ ഉന്നത റാങ്കുകൾ നേടിയവർക്കുപോലും സാന്പത്തിക സംവരണത്തിന്റെ ആനൂകൂല്യം ലഭ്യമാകാത്ത സാഹചര്യമാണുള്ളത്.
സാന്പത്തികശേഷി തീരെക്കുറവായ ധാരാളംപേർക്ക് മുന്നോക്കസമുദായക്കാരായതിന്റെ പേരിൽ സംവരണാനുകൂല്യങ്ങൾ നഷ്ടപ്പെടുന്നതു തടയാൻ സർക്കാർ അടിയന്തരമായി ഇടപെടേണ്ടതുണ്ട്. എന്നാൽ ഇക്കാര്യത്തിൽ അധികൃതർ മെല്ലെപ്പോക്കു നയം സ്വീകരിച്ചിരിക്കയാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. സമർഥരായ കുട്ടികൾക്കു മെഡിക്കൽ പ്രവേശനത്തിന് അവസരം നഷ്ടമായശേഷം അധികൃതർ വിശദീകരണം നൽകുകയോ സഹതപിക്കുകയോ ചെയ്തിട്ടു കാര്യമില്ല. നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തിലുള്ള അഖിലേന്ത്യാ പ്രവേശനത്തിലാണു കേരളത്തിലെ മുന്നോക്കക്കാരായ, സാന്പത്തികശേഷിയില്ലാത്ത വിദ്യാർഥികൾക്ക് അവസരം നഷ്ടമാകാൻ പോകുന്നത്. എട്ടു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ളവരെയാണു സാന്പത്തിക പിന്നോക്കാവസ്ഥയുടെ ആനുകൂല്യത്തിനായി പരിഗണിക്കുന്നത്. എന്നാൽ ഇത്തരക്കാരുടെ കുടുംബങ്ങൾ താമസിക്കുന്ന ഭൂമി നാലു സെന്റിൽ കൂടരുതെന്നു വ്യവസ്ഥ ചെയ്തിരിക്കുന്നു. കൃഷി ആവശ്യത്തിനാണെങ്കിൽ അഞ്ച് ഏക്കറിൽ താഴെയേ പാടുള്ളൂ. നാലു സെന്റ് ഭൂമി എന്ന വ്യവസ്ഥ കേരളത്തെ സംബന്ധിച്ചിടത്തോളം യാഥാർഥ്യബോധം തീരെയില്ലാത്തതാണ്.
കേരളത്തിൽ കൃഷിഭൂമിയോടു ചേർന്നാണു താമസസ്ഥലവും. ഉത്തരേന്ത്യയിൽ സ്ഥിതി വ്യത്യസ്തമാണ്. ഉത്തരേന്ത്യയിൽ സ്വീകരിക്കുന്ന മാനദണ്ഡങ്ങൾ കേരളത്തിൽ അടിച്ചേൽപ്പിക്കുന്നതിൽ എന്തു യുക്തിയാണുള്ളത്?
ഭൂപരിഷ്കരണം ഫലപ്രദമായി നടപ്പാക്കിയ കേരളത്തിൽ പാർപ്പിടത്തിനായി നാലു സെന്റ് ഭൂമിയെങ്കിലുമില്ലാത്തവർ തീരെ ചുരുക്കമാണ്. സാധാരണഗതിയിൽ സാന്പത്തിക സംവരണാനുകൂല്യത്തിന്റെ പരിധിയിൽ വരുന്നവരിൽ ബഹുഭൂരിപക്ഷവും നാലു സെന്റ് പരിധിക്കു പുറത്താണ്. എഴുപതുകളിൽ കുടികിടപ്പവകാശം നടപ്പാക്കിയപ്പോൾ പത്തു സെന്റ് ഭൂമിയാണു കുടികിടപ്പുകാർക്കുപോലും നൽകിയത്. നാലു സെന്റിൽ കൂടുതൽ ഭൂമിയുള്ളവരെ സാന്പത്തിക സംവരണത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയാൽ ഒരു ലക്ഷം രൂപ മാത്രം വാർഷികവരുമാനം ഉള്ളവർക്കുപോലും നീറ്റ് മെഡിക്കൽ പ്രവേശനം ലഭിക്കില്ല. ഇതിന്റെ പലമടങ്ങു വരുമാനമുള്ള പലരും സാമുദായിക സംവരണത്തിലൂടെ പ്രവേശനം നേടുന്പോൾ, സാന്പത്തികമായി കഷ്ടപ്പെടുന്ന സമർഥരായ ധാരാളം വിദ്യാർഥികൾക്ക് മുന്നോക്കവിഭാഗത്തിൽ ജനിച്ചുവെന്നതിനാൽ അവസരം നഷ്ടപ്പെടും.
കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ സാന്പത്തിക പിന്നോക്കാവസ്ഥയുടെ മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ ഒരു സമിതിയെ നിയോഗിച്ചിരുന്നു. ആ കമ്മീഷൻ സർക്കാരിനു റിപ്പോർട്ടും നൽകി. പിന്നോക്കാവസ്ഥ പരിഗണിക്കാൻ വരുമാനപരിധി മാത്രം പരിഗണിച്ചാൽ മതിയെന്നാണു സമിതിയുടെ ശിപാർശയെന്നു മനസിലാക്കുന്നു. പക്ഷേ, ഇതെക്കുറിച്ചു സർക്കാർ മൗനമവലംബിക്കുകയാണ്. സമിതി റിപ്പോർട്ട് സർക്കാർ പുറത്തുവിടുകയോ അതിന്മേൽ തീരുമാനം കൈക്കൊള്ളുകയോ ചെയ്തിട്ടില്ല. സർക്കാർ വ്യക്തമായ തീരുമാനമെടുത്ത് ഉത്തരവു പുറപ്പെടുവിച്ചാൽ മാത്രമേ ഉദ്യോഗസ്ഥർക്ക് അതിനനുസരിച്ചു സർട്ടിഫിക്കറ്റ് നൽകാനാവൂ. തഹസീൽദാർമാരാണു വരുമാന സർട്ടിഫിക്കറ്റ് നൽകേണ്ടത്. വില്ലേജ് ഓഫീസർമാർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിതു നൽകുന്നത്. വ്യക്തമായ ഉത്തരവില്ലെന്ന കാരണത്താൽ വില്ലേജ് ഓഫീസർമാർ വരുമാന സർട്ടിഫിക്കറ്റ് നൽകാൻ വിമുഖത കാട്ടുന്നു. ഈ മാസം മുപ്പതുവരെമാത്രമേ നീറ്റ് സീറ്റുകൾക്ക് അപേക്ഷ സമർപ്പിക്കാനാവൂ. അതിനാൽ അടിയന്തരമായി ഇക്കാര്യത്തിൽ സർക്കാർ ഇടപെടേണ്ടിയിരിക്കുന്നു.
കേരളത്തിൽ സാന്പത്തിക സംവരണം നടപ്പാക്കാൻ വരുമാനപരിധി താഴ്ത്തുമെന്നു മന്ത്രി എ.കെ.ബാലൻ വാഗ്ദാനം ചെയ്തിരുന്നതാണ്. കേന്ദ്ര നിയമം വരുന്നതിനു മുന്പുതന്നെ എൽഡിഎഫ് ഇക്കാര്യം പറഞ്ഞിരുന്നതാണെന്നും കേന്ദ്ര സർക്കാർ ഏറെ വൈകിയാണു നിയമം കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു. മുന്നോക്ക വിഭാഗങ്ങളിലെ സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് തൊഴിലിലും ഉന്നതവിദ്യാഭ്യാസരംഗത്തും പത്തു ശതമാനം സംവരണം ഏർപ്പെടുത്തുന്ന നിയമഭേദഗതി ബില്ലിന് കഴിഞ്ഞ ജനുവരിയിലാണു രാഷ്ട്രപതി അംഗീകാരം നൽകിയത്. പ്രതിപക്ഷത്തിന്റെകൂടി പിന്തുണയോടെയാണു പാർലമെന്റിന്റെ ഇരുസഭകളും ഈ ബിൽ അംഗീകരിച്ചത്.
ഓരോ സംസ്ഥാനത്തിനും അതതു സാഹചര്യമനുസരിച്ചു സംവരണപരിധി നിശ്ചയിക്കാമെന്നു ബില്ലിൽ വ്യവസ്ഥയുണ്ട്. പാർലമെന്റ് പാസാക്കിയ പ്രധാനമായൊരു നിയമത്തിന്റെ ഗുണഫലം സംസ്ഥാനത്തെ ഒരു ഭാഗം വിദ്യാർഥികൾക്കു നിഷേധിക്കപ്പെടുന്ന സാഹചര്യം തികച്ചും ദൗർഭാഗ്യകരമാണ്. ഭരണഘടനയുടെ പതിനഞ്ചാം അനുച്ഛേദം അഞ്ചാം ഉപവകുപ്പനുസരിച്ച്, സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന ഏതു വിഭാഗത്തിന്റെയും ഉന്നമനത്തിനുവേണ്ടി ഭേദഗതികൾ കൊണ്ടുവരാമെന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു പുതിയ ബിൽ സർക്കാർ അവതരിപ്പിച്ചു പാസാക്കിയത്. സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗം എന്ന നിയമവ്യവസ്ഥ സംസ്ഥാന സർക്കാരിന് കുടുംബ വരുമാനത്തിന്റെയും മറ്റു സാന്പത്തിക മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിൽ പുനർനിർവചിക്കാൻ ആവുമെന്നും ബില്ലിൽ വ്യവസ്ഥ ചെയ്തിരുന്നു. ഇതൊന്നും സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നുവേണം കരുതാൻ. അല്ലെങ്കിൽപ്പിന്നെ ഇത്രയും നിർണായകമായൊരു പരീക്ഷയെഴുതിയ വിദ്യാർഥികളിൽ ചിലർക്കെങ്കിലും പ്രയോജനപ്പെടുമായിരുന്ന കാര്യത്തിൽ വ്യക്തമായൊരു ഉത്തരവു പുറപ്പെടുവിക്കാൻ എന്താണു വൈകുന്നത്? വിഷയം പഠിക്കണമെന്ന പതിവുപറച്ചിലിനും പ്രസക്തിയില്ല.
കാരണം, ശശിധരൻ കമ്മിറ്റി സാന്പത്തിക പിന്നോക്കാവസ്ഥാ നിർണയം സംബന്ധിച്ചു സമർപ്പിച്ച റിപ്പോർട്ട് സർക്കാരിന്റെ പക്കലുണ്ട്. അതൊന്നു തുറന്നുനോക്കി മൂലനിയമത്തിൽ പറയുന്നതുപോലെ സാഹചര്യങ്ങൾക്കനുസൃതമായ മാറ്റങ്ങൾ വരുത്തി ഉത്തരവു പുറപ്പെടുവിച്ചാൽ മാത്രം മതിയാവും. അതിന് ഇനി ഒട്ടും അമാന്തിക്കരുത്.
സാന്പത്തിക സംവരണാനുകൂല്യം കേരളം നഷ്ടപ്പെടുത്തരുത്
11:52 PM Dec 12, 2019 | Deepika.com