സർക്കാർ സ്കൂളുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ സ്വമേധയാ കേസെടുത്ത ഹൈക്കോടതി നടപടി നമ്മുടെ പൊതുവിദ്യാഭ്യാസ മേഖലയുടെ ദുഃസ്ഥിതി കൂടുതൽ വ്യക്തമാക്കുന്നതോടൊപ്പം പ്രശ്നപരിഹാരത്തിനുള്ള വഴി തുറക്കുകയും ചെയ്യും. പൊതുവിദ്യാഭ്യാസം വളരെ കേമമാണെന്നു സ്ഥാപിക്കാൻ ഊർജിത ശ്രമം നടക്കുന്നുണ്ടെങ്കിലും അതിനു കടകവിരുദ്ധമായ കാര്യങ്ങളാണു നടക്കുന്നത്. വയനാട് ബത്തേരിയിൽ ഗവൺമെന്റ് സർവജന ഹൈസ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷഹ്ല ഷെറിൻ പാന്പുകടിയേറ്റു മരിച്ച സംഭവം കേരളത്തിൽ വലിയ കോളിളക്കമുണ്ടാക്കി.
നമ്മുടെ സർക്കാർ സ്കൂളുകളുടെ ദുരവസ്ഥയെക്കുറിച്ചുള്ള ചില വീണ്ടുവിചാരങ്ങൾക്കതു വഴിതെളിച്ചു. ഈ സംഭവത്തെക്കുറിച്ചു ജസ്റ്റീസ് സി.കെ. അബ്ദുൾ റഹിം എഴുതിയ കത്തും വയനാട് ജില്ലാ ജഡ്ജി നൽകിയ റിപ്പോർട്ടും പരിഗണിച്ചാണ് ചീഫ് ജസ്റ്റീസ് ഈ വിഷയം സ്വമേധയാ ഹർജിയായി പരിഗണിക്കുന്നതിനു നടപടിയെടുക്കാൻ ഹൈക്കോടതി രജിസ്ട്രിയോടു നിർദേശിച്ചത്.
അപകടകരമായ സാഹചര്യങ്ങളിലേക്കു കുട്ടികളെ തള്ളിവിടാൻ ജുഡീഷറിക്കു കഴിയില്ലെന്നും യുദ്ധകാലാടിസ്ഥാനത്തിൽ അടിയന്തര നടപടിയെടുക്കേണ്ട സമയം അതിക്രമിച്ചെന്നും ജസ്റ്റീസ് അബ്ദുൾ റഹിം തന്റെ കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. സംസ്ഥാനത്തെ മിക്ക സർക്കാർ സ്കൂളുകളിലെയും അധ്യാപക-രക്ഷാകർത്തൃ സമിതികളും സ്കൂൾ മാനേജ്മെന്റ് സമിതികളും പ്രവർത്തനരഹിതമാണ്. ചില സ്കൂൾ പരിസരങ്ങൾ തെരുവുനായകളുടെ വിഹാരകേന്ദ്രമാകുന്നു. ചുറ്റുമതിലോ മറ്റുവിധത്തിലുള്ള അടച്ചുറപ്പോ ഇല്ലാത്ത സർക്കാർ സ്കൂളുകൾ നിരവധിയാണ്. സാമൂഹ്യവിരുദ്ധരും അപരിചിതരുമായവരുടെ കടന്നുകയറ്റത്തിന് ഇത് ഇടയാക്കും. ക്ലാസ് നടക്കുന്നതിനിടയിൽ കോട്ടയം വടവാതൂർ കേന്ദ്രീയ വിദ്യാലയത്തിലെ അഞ്ചാംക്ലാസ് വിദ്യാർഥിയുടെ തലയിൽ ഫാൻ പൊട്ടിവീണത് ഈയടുത്ത ദിവസമാണ്. മൂന്നു വർഷം മുന്പു നിർമിച്ച കെട്ടിടത്തിലെ ഫാൻ ആണ് പൊട്ടിവീണത്.
എയ്ഡഡ് മേഖലയിലുള്ള സ്കൂളുകളുടെ ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനു സർക്കാരിന്റെ ഭാഗത്തുനിന്ന് കിട്ടുന്ന പിന്തുണ നാമമാത്രമാണ്. മെയിന്റനൻസ് ഗ്രാന്റ് എന്ന പേരിൽ ഓരോ കുട്ടിക്കും തുച്ഛമായ തുകയാണു ലഭിക്കുന്നത്. സ്കൂൾ മാനേജ്മെന്റ് മറ്റു മാർഗങ്ങളിലൂടെ പണം കണ്ടെത്തിയില്ലെങ്കിൽ അറ്റകുറ്റപ്പണികൾപോലും നടത്താനാവില്ല. പൊതുവിദ്യാഭ്യാസത്തിൽ എയ്ഡഡ് മേഖല നൽകുന്ന സംഭാവന അറിയാഞ്ഞിട്ടല്ല ഈ അവഗണന.
പാവപ്പെട്ടവർക്കും സാധാരണക്കാർക്കും ഗുണമേന്മയുള്ള വിദ്യഭ്യാസം ഉറപ്പുവരുത്തുക ജനക്ഷേമം കാംക്ഷിക്കുന്ന ഭരണകൂടത്തിന്റെ ചുമതലയാണ്. സർക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കുറെക്കൂടി ജാഗ്രതയോടെ ഇടപെട്ടാൽ സർക്കാർ, എയ്ഡഡ് സ്കൂളുകളുടെ അവസ്ഥയിൽ കാര്യമായ മാറ്റങ്ങളുണ്ടാകും. ഇപ്പോൾത്തന്നെ ജനപ്രതിനിധികളുടെ പ്രത്യേക വികസനഫണ്ടും തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ടുമൊക്കെ സർക്കാർ സ്കൂളുകൾക്ക് അനുവദിക്കാൻ തടസമില്ല. എന്നാൽ, എയ്ഡഡ് സ്കൂളുകളുടെ കാര്യം വരുന്പോൾ നിയമവും ചട്ടങ്ങളുമൊക്കെ ഉയരും. സാധാരണക്കാരായ കുട്ടികളാണു സർക്കാർ, എയ്ഡഡ് സ്കൂളുകളെ ആശ്രയിക്കുന്നതിൽ ബഹുഭൂരിപക്ഷവും. മാതാപിതാക്കളുടെ വരുമാനവും ജീവിതസാഹചര്യങ്ങളുമൊക്കെ അവരുടെ പഠനത്തിനു വലിയ പ്രതിബന്ധങ്ങൾ സൃഷ്ടിക്കുന്നുണ്ട്. വിവിധ പദ്ധതികളിലൂടെ അവർക്കു കൈത്താങ്ങാകാൻ സർക്കാരിനു കഴിയണം.
സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ പഠനത്തിനായുള്ള മെരിറ്റ്-കം-മീൻസ് സ്കോളർഷിപ്പ് തുക പ്രതിവർഷം ആറായിരം രൂപയിൽനിന്ന് 12,000 രൂപയായി ഈയിടെ വർധിപ്പിച്ചു. എട്ടാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്കായി ഏർപ്പെടുത്തിയ ഈ പദ്ധതി നിലവിൽ വന്നശേഷം ഇടയ്ക്കു വച്ചു പഠനം നിർത്തിപ്പോകുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്നു കേന്ദ്ര മാനവശേഷി മന്ത്രി കഴിഞ്ഞ ദിവസം ലോക്സഭയിൽ പറഞ്ഞു. രാജ്യമെന്പാടുമായി പ്രതിവർഷം ഒരു ലക്ഷം വിദ്യാർഥികളെയാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്.
സംസ്ഥാനത്തെ സ്കൂളുകൾ ഹൈടെക്കാക്കുന്നതു സംബന്ധിച്ചു അവകാശവാദങ്ങൾ ഏറെയുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനു കിഫ്ബിയുടെ ധനസഹായം ഏതാനും സ്കൂളുകൾക്കു ലഭ്യമാക്കാനും നിർദേശം നൽകിയിരുന്നു. കുട്ടികളുടെ പഠനനിലവാരം പരിശോധിക്കുന്നതിനുള്ള ബേസ് ലൈൻ സർവേ, അക്കഡേമിക് മാസ്റ്റർ പ്ലാൻ എന്നിവയൊക്കെ നല്ല ആശയങ്ങളാണ്. പക്ഷേ, ആശയങ്ങൾ മാത്രം പോരല്ലോ. അതു നടപ്പാക്കാനുള്ള ആർജവവും ബന്ധപ്പെട്ടവർക്കുണ്ടാകണം.
സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളുടെ സൗകര്യ വികസനത്തിനു സർക്കാർ ആവിഷ്കരിച്ച ചലഞ്ച് ഫണ്ട് പദ്ധതി പ്രഖ്യാപിച്ചിട്ടു മൂന്നു വർഷമായി. ചില സ്കൂളുകൾ മുൻകൈയെടുത്തു പദ്ധതി നടപ്പാക്കുകയും ചെയ്തു. പക്ഷേ, വിരലിലെണ്ണാവുന്ന സ്കൂളുകൾക്കുപോലും പണം അനുവദിച്ചിട്ടില്ല. എയ്ഡഡ് സ്കൂളുകളുടെ വികസനത്തിനു സ്കൂൾ മാനേജ്മെന്റും സർക്കാരും തുല്യവിഹിതം എടുക്കുന്ന ഈ പദ്ധതിപ്രകാരം സ്കൂൾ വിഹിതം ട്രഷറിയിൽ അടച്ചെങ്കിൽ മാത്രമേ സർക്കാർ വിഹിതം ലഭിക്കൂ. ഇതുപ്രകാരം മാനേജ്മെന്റ് വിഹിതം അടച്ച് ഒരു വർഷമായി കാത്തിരിക്കുന്ന സ്കൂളുകളുണ്ട്.
സുരക്ഷിതമായ ക്ലാസ് മുറികൾ, ശുചിമുറി സൗകര്യം, ആരോഗ്യകരമായ പഠനാന്തരീക്ഷം എന്നിവയാണ് കുട്ടികൾക്ക് ഒരുക്കിക്കൊടുക്കേണ്ടത്. അതിനു സർക്കാരും സമൂഹവും തങ്ങളുടെ പങ്ക് നിർവഹിക്കണം. ഇത്തരം അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ ഹൈടെക് ക്ലാസ്മുറികളെക്കുറിച്ചു വീന്പു പറഞ്ഞിട്ടു കാര്യമില്ല. പ്രാദേശിക കൂട്ടായ്മകൾക്കും സന്നദ്ധ സംഘടനകൾക്കുമൊക്കെ ഇത്തരം സൗകര്യങ്ങളൊരുക്കിക്കൊടുക്കുന്നതിൽ പങ്കു വഹിക്കാനാവും.
എന്തെങ്കിലുമൊരു അനിഷ്ടസംഭവമുണ്ടാകുന്പോൾ വികാരപരമായി പ്രതികരിക്കാനും പ്രതിഷേധിക്കാനുമൊക്കെ നാം മുന്നിലുണ്ടാവും. എന്നാൽ ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനു നാം അമാന്തം കാട്ടുന്നു. ഉത്തരവാദിത്വരാഹിത്യം കാണിക്കുന്നവർ ആരായാലും അവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം, മാതൃകാപരമായി ശിക്ഷിക്കണം. എന്നാൽ, ഏതെങ്കിലുമൊരു സംഭവത്തിന്റെ പേരിൽ ആ സമൂഹത്തെ മുഴുവനായി കരിവാരിത്തേക്കുന്നതു ശരിയല്ല. വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും പൊതുസമൂഹവും സർക്കാരും തങ്ങളുടെ ഉത്തരവാദിത്വങ്ങൾ മനസിലാക്കി മുന്നേറുന്പോഴാണ് പൊതുവിദ്യാഭ്യാസം ശക്തിപ്പെടുക.
ബത്തേരി സംഭവത്തിന്റെ അലയൊലികൾ സമൂഹത്തിലെങ്ങും പരന്നിട്ടുണ്ട്. അത് ആത്മവിമർശനത്തിനുള്ള അവസരം കൂടിയാകണം. പൊതുവിദ്യാഭ്യാസമേഖല സർക്കാർ സ്കൂളുകൾ മാത്രമുൾപ്പെട്ടതല്ലെന്നും സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളും ഇതിന്റെ പരിധിയിൽവരുമെന്നും ബോധ്യമുള്ളവർ അവിടെയൊരു വേർതിരിവിനു ശ്രമിക്കാതെ എല്ലാ സ്കൂളുകളുടെയും ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്താനും അക്കഡമിക് നിലവാരം സംരക്ഷിക്കാനും മുൻഗണന നൽകണം.
സ്കൂളുകളുടെ രക്ഷയ്ക്ക് ഹൈക്കോടതി ഇടപെടൽ
12:16 AM Dec 12, 2019 | Deepika.com