എല്ലാവരെയും ഉൾക്കൊള്ളുന്ന സമീപനമാണു ഗവൺമെന്റിന്റേത് എന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പലവട്ടം പറഞ്ഞിട്ടുള്ളതാണ്. എല്ലാവരും എന്നതിൽ, എണ്ണത്തിൽ കുറവായ ആംഗ്ലോ ഇന്ത്യക്കാരും പെടേണ്ടതല്ലേ?
ആംഗ്ലോ ഇന്ത്യൻ സമുദായത്തിൽനിന്നു രണ്ടുപേരെ ലോക്സഭയിലേക്കു നോമിനേറ്റ് ചെയ്യുന്നത് അവസാനിപ്പിക്കാൻ കേന്ദ്ര കാബിനറ്റ് തീരുമാനിച്ചിരിക്കുന്നു. പതിന്നാലു സംസ്ഥാന നിയമസഭകളിൽ ഈ സമുദായത്തിൽനിന്ന് ഓരോരുത്തരെ നോമിനേറ്റ് ചെയ്യുന്നതും അവസാനിപ്പിക്കും. ഭരണഘടനാ പിതാക്കന്മാർ നൽകിയ ഒരു വാഗ്ദാനമാണ് ഇതിലൂടെ നിഷേധിക്കപ്പെടുന്നത്. രാജ്യത്തു വംശാടിസ്ഥാനത്തിൽ നിയമനിർമാണസഭകളിലേക്കു നടക്കുന്ന ഏക നാമനിർദേശമാണ് ആംഗ്ലോ ഇന്ത്യൻ പ്രതിനിധികളുടേത്. അതാണ് ഇല്ലാതാകാൻ പോകുന്നത്. രാജ്യത്തെ വളരെ ചെറിയ ന്യൂനപക്ഷമായ ആംഗ്ലോ ഇന്ത്യൻ വംശജരോടുള്ള അനീതിയാണ് ഈ നീക്കം. ഇതിൽനിന്നു കേന്ദ്രസർക്കാർ പിന്തിരിയണം.
പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തരമന്ത്രി അമിത് ഷാ, സാമൂഹ്യനീതി മന്ത്രി തവാർ ചന്ദ് ഗെഹ്ലോട്ട് എന്നിവരടങ്ങിയ സമിതിയുടെ റിപ്പോർട്ട് ആധാരമാക്കിയാണ് ഈ നടപടി എന്നാണു ഗവൺമെന്റ് പറയുന്നത്. ആംഗ്ലോ ഇന്ത്യൻ സമുദായത്തിന്റെ ജീവിതസാഹചര്യം വളരെ മെച്ചമായതിനാൽ അവർക്കു നിയമനിർമാണ സഭകളിൽ നാമനിർദേശംവഴി സീറ്റ് ഉറപ്പാക്കേണ്ട കാര്യമില്ലെന്നാണു സമിതി റിപ്പോർട്ട് ചെയ്തത്. അതിന്റെ അടിസ്ഥാനത്തിലാണ് ഭരണഘടനയുടെ 331, 334 വകുപ്പുകൾ അനുസരിച്ചുള്ള നാമനിർദേശങ്ങൾ ഇല്ലാതാക്കാൻ തീരുമാനം.
മന്ത്രിതലസമിതി ഈ വിഷയത്തിൽ പരസ്യമായ തെളിവെടുപ്പുകൾ നടത്തിയതായി അറിവില്ല. ആംഗ്ലോ ഇന്ത്യൻ സമുദായത്തിന്റെ നില സംബന്ധിച്ച്് ഔദ്യോഗിക പഠനങ്ങൾ നടന്നതായും അറിവില്ല. പക്ഷേ ആ വിഭാഗത്തിന്റെ “ജീവിതസാഹചര്യങ്ങൾ മെച്ചപ്പെട്ട നിലയ്ക്ക്’’ അവർക്കുണ്ടായിരുന്ന പ്രാതിനിധ്യം ഇല്ലാതാക്കാനാണു പ്രമുഖ മന്ത്രിമാർ ഉൾപ്പെട്ട സമിതി ശിപാർശ ചെയ്തത്. അതു കാബിനറ്റ് അംഗീകരിച്ചു.
ഇവിടെ മന്ത്രിതല സമിതിക്കും കാബിനറ്റിനും വലിയൊരു പിഴവു സംഭവിച്ചിരിക്കുന്നു എന്നു ചൂണ്ടിക്കാണിക്കാതെവയ്യ. ആംഗ്ലോ ഇന്ത്യൻ സമൂഹത്തിന്റെ ഏതെങ്കിലും പിന്നോക്കാവസ്ഥയുടെ പേരിലല്ല അവർക്കു ലോക്സഭയിലും അവർ ഉള്ള സംസ്ഥാനങ്ങളിലെ നിയമസഭകളിലും പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിന് അംഗങ്ങളെ നാമനിർദേശം ചെയ്യുന്ന വ്യവസ്ഥ ഉണ്ടാക്കിയത്. അവർക്കു നിയമനിർമാണ സഭകളിൽ പ്രാതിനിധ്യം ഉറപ്പുവരുത്തുക എന്ന ഏകലക്ഷ്യമാണു ഭരണഘടനാ നിർമാണസഭയ്ക്ക് ഉണ്ടായിരുന്നത്.
മതാധിഷ്ഠിതമോ പ്രാദേശികമോ ആയ ഒരു വിഭാഗമല്ല ആംഗ്ലോ ഇന്ത്യൻ സമുദായം. അവർ ഒരു പ്രത്യേക വംശീയതയിൽപ്പെടുന്നു. രാജ്യത്തു പല ഭാഗത്തുമുള്ള അവർ ഏതെങ്കിലും സ്ഥലത്ത് ജനസംഖ്യാപരമായി ഭൂരിപക്ഷമല്ല. നിയമനിർമാണസഭകളിലേക്കു പൊതുവിഭാഗത്തിൽനിന്ന് അവർ തെരഞ്ഞെടുക്കപ്പെടാനുള്ള സാധ്യത തന്മൂലം കുറവാണ്. അതുകൊണ്ടാണ് അവരുടെ പ്രാതിനിധ്യം ഉറപ്പുവരുത്താൻ നോമിനേഷൻ നടത്തുന്നതിനു വ്യവസ്ഥ വച്ചത്. ഭരണഘടനയുടെ ആദ്യ കരടിൽ മുസ്ലിം, ക്രൈസ്തവ, സിക്ക് സമുദായങ്ങൾക്കും സീറ്റ് സംവരണത്തിനു നിർദേശമുണ്ടായിരുന്നു. ആ സമുദായങ്ങൾ സീറ്റ് സംവരണം ഉപേക്ഷിക്കുകയായിരുന്നു. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കു മാത്രമാക്കി സീറ്റ് സംവരണം. അത് ഇപ്പോഴും തുടരുന്നു.
പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ സാമൂഹ്യ-സാന്പത്തിക പിന്നോക്കാവസ്ഥയും സാധാരണ സീറ്റുകളിൽ അവർ മത്സരിച്ചു ജയിക്കാനുള്ള സാധ്യതക്കുറവും കണക്കിലെടുത്താണ് അവർക്കു നിയമനിർമാണസഭകളിൽ സീറ്റ് സംവരണമേർപ്പെടുത്തിയത്. അത് ഇപ്പോഴും തുടരുന്നു. 2020 ജനുവരി 25 വരെ കാലാവധിയുള്ള ആ സംവരണം പത്തുവർഷംകൂടി നീട്ടാൻ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്. അതോടൊപ്പമാണ് ആംഗ്ലോ ഇന്ത്യൻ നോമിനേഷൻ ഇനി തുടരേണ്ട എന്ന തീരുമാനം.
ആംഗ്ലോ ഇന്ത്യൻ നോമിനേഷൻ ഏർപ്പെടുത്തിയപ്പോൾ ഉണ്ടായിരുന്ന സാഹചര്യങ്ങളിൽനിന്ന് ഇപ്പോഴും മാറ്റമില്ല. ഭരണഘടന തയാറാക്കുന്പോൾ അവർ അഞ്ചുലക്ഷം പേർ പോലും ഉണ്ടായിരുന്നില്ല. ഇപ്പോഴത്തെ സംഖ്യയും തുലോം ചെറുതാണ്. അവർക്ക് ഏതെങ്കിലും ലോക്സഭാ, നിയമസഭാ സീറ്റിൽ മത്സരിച്ചു വിജയിക്കാനുള്ള സാധ്യതയും കുറവാണ്. ഇക്കാരണങ്ങളാൽ ഏർപ്പെടുത്തിയ നോമിനേഷൻ സന്പ്രദായം ഇപ്പോൾ ഏകപക്ഷീയമായി അവസാനിപ്പിക്കുന്നതു നീതിനിഷേധമാണ്. ജനാധിപത്യത്തിൽ തീരുമാനങ്ങൾ എടുക്കുന്ന സമിതികളിൽ എല്ലാ വിഭാഗങ്ങൾക്കും പ്രാതിനിധ്യം ഉണ്ടാകണം. ആ തത്ത്വം അടിസ്ഥാനമാക്കിയാണു ഭരണഘടനാ ശില്പികൾ ഈ സമുദായത്തിനു നോമിനേഷൻ വ്യവസ്ഥ ചെയ്തത്.
അവർക്കു ‘ലോക്സഭയിൽ മതിയായ പ്രാതിനിധ്യം ഇല്ലാത്തപ്പോൾ’ രണ്ടുപേരെ നോമിനേറ്റ് ചെയ്യണമെന്നു ഭരണഘടനയിൽ എഴുതിച്ചേർത്തതുതന്നെ ഈ നോമിനേഷന്റെ ആവശ്യവും പ്രസക്തിയും നീതിയും വ്യക്തമാക്കുന്നതായിരുന്നു. അതിനെ ജീവിതനിലവാരവുമായി ബന്ധിപ്പിച്ചല്ല ഭരണഘടനാ ശില്പികൾ കണ്ടത്. ആംഗ്ലോ ഇന്ത്യൻ സമുദായം വളരെ പുരോഗതി പ്രാപിച്ചവരാണെന്നു ചൂണ്ടിക്കാണിച്ചുകൊണ്ടുതന്നെയാണ് എം.അനന്തശയനം അയ്യങ്കാർ ഭരണഘടനാ നിർമാണസഭയിൽ ഈ വ്യവസ്ഥയെ ശക്തമായി ന്യായീകരിച്ചു പ്രസംഗിച്ചത്. ആ സമുദായം എണ്ണത്തിൽ കുറവായതുകൊണ്ടു നേരിട്ടു പ്രാതിനിധ്യം ലഭിക്കാനിടയില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ആംഗ്ലോ ഇന്ത്യൻ സമുദായത്തിൽനിന്നു ഫാ. ജെറോം ഡിസൂസയും ഫ്രാങ്ക് ആന്റണിയും ഭരണഘടനാ നിർമാണസഭയിൽ ഉണ്ടായിരുന്നു എന്നതും സ്മരണീയമാണ്.
ഭരണഘടനാ പിതാക്കന്മാർ വിഭാവനം ചെയ്ത ഒരു സംവിധാനം ഇല്ലാതാക്കുന്നത് ഒറ്റപ്പെട്ട കാര്യമായി കാണാനാവില്ല. മറ്റു പല വിഷയങ്ങളിലും ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ തിരുത്തൽ വരുത്തുന്നുണ്ടല്ലോ. ആ തിരുത്തലുകളെല്ലാം നമ്മുടെ രാജ്യത്തിന്റെയും ഇവിടത്തെ മുഴുവൻ ജനങ്ങളുടെയും താത്പര്യത്തിന് അനുഗുണമാണോ എന്നതിൽ സംശയമുണ്ട്. ആംഗ്ലോ ഇന്ത്യൻ സമുദായത്തിനുള്ള പ്രാതിനിധ്യം ഇല്ലാതാക്കുന്നത് ഏതു വിധത്തിൽ നോക്കിയാലും ആ സമുദായത്തോടുള്ള അനീതിയാണ്. സുതാര്യതയെപ്പറ്റി ഏറെപ്പറയുന്ന ഭരണകൂടം ഈ മാറ്റത്തിനുള്ള ആലോചനകളിൽ വേണ്ടത്ര സുതാര്യത കാണിച്ചിട്ടുമില്ല. ബന്ധപ്പെട്ട സമുദായവുമായി ചർച്ചകളൊന്നും നടത്തിയതായും കാണുന്നില്ല.
എല്ലാവരെയും ഉൾക്കൊള്ളുന്ന സമീപനമാണു ഗവൺമെന്റിന്റേത് എന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പലവട്ടം പറഞ്ഞിട്ടുള്ളതാണ്. എല്ലാവരും എന്നതിൽ, എണ്ണത്തിൽ കുറവായ ആംഗ്ലോ ഇന്ത്യക്കാരും പെടേണ്ടതല്ലേ? അവരും ഇന്ത്യയുടെ നിയമനിർമാണവേദികളിൽ പ്രാതിനിധ്യത്തിന് അർഹരല്ലേ? അവർ മുഖ്യമായും ക്രൈസ്തവരായതുകൊണ്ടാണ് ഇപ്പോൾ അവരുടെ പ്രാതിനിധ്യം ഇല്ലാതാക്കുന്നതെന്ന ആക്ഷേപത്തിന് എന്തു മറുപടിയാണു ഗവൺമെന്റിനു പറയാനുള്ളത്? ന്യൂനപക്ഷ വിഭാഗങ്ങളുടെ ആശങ്ക വളർത്തുന്നതാണ് ഇത്തരം നടപടികൾ. തലമുറകളായി ഇവിടെ ജനിച്ചുവളർന്ന്, ഈ നാടുമായി ഇഴുകിച്ചേർന്നു ജീവിക്കുന്ന ഒരു ചെറിയ സമുദായത്തിന്, ഇതുവരെ ലഭിച്ചിരുന്ന അംഗീകാരവും പ്രാതിനിധ്യവും ഇനി നൽകില്ല എന്നു വയ്ക്കുന്നത് ഉളവാക്കുന്ന വേദനയും വിഷമവും വളരെ ആഴമേറിയതാകും. ഈ വിഷയത്തിൽ പുനരാലോചനയ്ക്കു സർക്കാർ തയാറാകണം.
ആംഗ്ലോ ഇന്ത്യൻ പ്രാതിനിധ്യം ഇല്ലാതാക്കുന്നതു നീതിനിഷേധം
11:39 PM Dec 06, 2019 | Deepika.com