പ്രളയദുരിതാശ്വാസമായി നൽകിയ പണം തിരിച്ചുപിടിക്കാൻ സർക്കാർ നടത്തുന്ന ശ്രമം ഭരണസംവിധാനത്തിന്റെ കെടുകാര്യസ്ഥതയാണു വ്യക്തമാക്കുന്നത്
പ്രളയക്കെടുതി നേരിട്ടവർക്കു നൽകിയ ദുരിതാശ്വാസത്തുക തിരിച്ചുപിടിക്കാൻ സർക്കാർ നടത്തുന്ന നീക്കം സർക്കാർ സംവിധാനങ്ങളുടെ കെടുകാര്യസ്ഥതയ്ക്കു മികച്ച തെളിവാണ്. ഭരണനിർവഹണ സംവിധാനത്തിനുണ്ടായ വീഴ്ചയുടെ ബാധ്യത ജനങ്ങളുടെ ചുമലിൽ വയ്ക്കുന്നതു നാണംകെട്ട പണിതന്നെ. കഴിഞ്ഞ വർഷമുണ്ടായ മഹാപ്രളയത്തിന്റെ ആഘാതത്തിൽനിന്ന് കേരളം ഇനിയും മുക്തമായിട്ടില്ല. ഈ വർഷവും പല പ്രദേശങ്ങളിലും കനത്ത മഴക്കെടുതികളുണ്ടായി. 2018ലെ പ്രളയത്തിൽ കൃഷിനാശത്തിനു പുറമേ വീടുകൾക്കും വീട്ടുപകരണങ്ങൾക്കുമുണ്ടായ നാശവും വളരെ കനത്തതായിരുന്നല്ലോ. അനേകം വീടുകൾ പൂർണമായി തകരുകയും അതിലേറെ വീടുകൾക്കു വലിയ തോതിൽ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. വെള്ളമിറങ്ങിക്കഴിഞ്ഞ് പലേടത്തും മണ്ണ് ഇരുത്തിയതുമൂലം വീടുകൾ വിണ്ടുകീറി. അന്നത്തെ ഇരുത്തലിന്റെ ഫലമായി ഇപ്പോഴും പല വീടുകൾക്കും കേടുണ്ടാകുന്നുണ്ട്.
ദുരിതബാധിതർക്കു സർക്കാരിൽനിന്നു പതിനായിരം രൂപയുടെ അടിയന്തര സഹായം നൽകിയിരുന്നു. അത് അർഹിക്കുന്ന ഒട്ടുമിക്കവർക്കും കിട്ടി. എന്നാൽ, വീടുകൾക്കും മറ്റുമുണ്ടായ കേടുപാടുകൾ പോക്കാൻ ധനസഹായം ലഭിക്കുന്നതിന് അതു സംബന്ധിച്ച കണക്കെടുപ്പും റിപ്പോർട്ട് നൽകലുമൊക്കെ വേണ്ടിയിരുന്നു. ഇത് യഥാസമയം നടക്കാത്തതു സംബന്ധിച്ച് അന്നു പരാതികൾ ഉയർന്നിരുന്നു. പിന്നീട് പരിശോധനയുടെ അടിസ്ഥാനത്തിൽ പലർക്കും നഷ്ടപരിഹാരം നൽകിത്തുടങ്ങി. പക്ഷേ, അനുവദിച്ച തുക തികച്ചും അപര്യാപ്തമായിരുന്നു. വീടുകളുടെയും മറ്റും പുനർനിർമാണത്തിനാവശ്യമായ പണത്തിന്റെ ചെറിയൊരു ഭാഗം പോലും ആകില്ലെങ്കിലും കിട്ടിയതാകട്ടെയെന്നു കരുതി ജനങ്ങൾ അതു സ്വീകരിച്ചു. പലരും കൂടുതൽ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് അപ്പീൽ നൽകി. നഷ്ടപരിഹാരം ഗഡുക്കളായി നൽകുമെന്നു ചില ഉദ്യോഗസ്ഥർ പറഞ്ഞു. ഏതായാലും സർക്കാർ അനുവദിച്ച നഷ്ടപരിഹാരത്തുക നന്ദിയോടെ സ്വീകരിച്ചവർ ഇപ്പോൾ വെട്ടിലായിരിക്കയാണ്. ആ പണം തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട് ഇവരിൽ ചിലർക്ക് റവന്യു വകുപ്പ് നോട്ടീസ് നൽകിയിരിക്കുന്നു.
സർക്കാരിൽനിന്നു കിട്ടിയ നഷ്ടപരിഹാരത്തിന്റെ പലമടങ്ങു പണം ഉപയോഗിച്ചാണു പലരും അറ്റകുറ്റപ്പണികൾപോലും നടത്തിയത്. പൂർണമായി നശിച്ച വീടുകൾക്കു പകരം പുതിയ വീടുകൾ നിർമിക്കുകയെന്നതു സാധാരണക്കാർക്ക് എത്ര വലിയ ഭാരമാണെന്നു പറയേണ്ടതില്ലല്ലോ. വെള്ളം കെട്ടിക്കിടന്ന് തറയും ഭിത്തികളും ദുർബലമായ വീടുകൾ, മേൽക്കൂര തകർന്ന കെട്ടിടങ്ങൾ ഇവ കുറഞ്ഞ തുകകൊണ്ടൊന്നും പുനരുദ്ധരിക്കാനാവില്ല. കടംവാങ്ങിയും സ്വർണം പണയം വച്ചുമൊക്കെ പലരും വീടു നന്നാക്കി, ചിലർ പുതിയ വീടുവച്ചു. അതിനായി പലരും ഏറെ ക്ലേശം സഹിച്ചു. അതിനിടെ ചിലർക്കു സർക്കാരിന്റെ തുടർസഹായം എത്തി. അവരാണിപ്പോൾ കുരുക്കിലായിരിക്കുന്നത്. പണം തിരിച്ചടയ്ക്കാൻ സർക്കാർ നോട്ടീസ് അയച്ചിരിക്കുന്നു.
നഷ്ടപരിഹാരത്തിൽ ഇരട്ടിപ്പുവന്നു എന്നാണിപ്പോൾ പറയുന്നത്. രണ്ടാമത്തെ ഗഡു നൽകിയതിൽ ആദ്യഗഡുവിലെ തുകയും പിശകായി ഉൾപ്പെട്ടുവെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ഇതാണത്രേ തിരിച്ചു പിടിക്കുന്നത്. എന്നാൽ, ഇക്കാര്യമൊന്നും ഗുണഭോക്താക്കളെ ആരും അറിയിച്ചിരുന്നില്ല. ചിലരുടെ അക്കൗണ്ടിലേക്കു കൂടുതൽ തുക ചെന്നിട്ടുണ്ട്. അത് അടുത്ത ഗഡുവാണെന്നാണു പലരും ധരിച്ചത്. ഗുണഭോക്താക്കളുടെ വ്യക്തിഗത ബാങ്ക് അക്കൗണ്ടിലേക്കാണു പണം വന്നത്. അവർക്ക് അതിന് അർഹതയുള്ളതുകൊണ്ടല്ലേ പരിശോധന നടത്തിയ റവന്യു വകുപ്പ് പണം നൽകിയത്? എന്നിട്ടിപ്പോൾ പണം തിരികെ ചോദിക്കുന്നതു ലജ്ജാകരമെന്നേ പറയേണ്ടൂ.
സർക്കാരിന്റെ പ്രളയദുരിതാശ്വാസ ഫണ്ടിലേക്കു വലിയ തോതിൽ സംഭാവനകൾ വന്നിട്ടുണ്ട്. അതേപ്പറ്റി പല തരത്തിലുള്ള ആരോപണ-പ്രത്യാരോപണങ്ങൾ ഉയർന്നിരുന്നു. അതു രാഷ്ട്രീയമാവാം. പക്ഷേ, സഹായം നൽകിയശേഷം അതു തിരികെ നൽകണമെന്നാവശ്യപ്പെട്ടു നോട്ടീസ് നൽകുന്നത് ഒരുതരത്തിൽ പിച്ചച്ചട്ടിയിൽ കൈയിടുക തന്നെയാണ്. അതു സർക്കാരിനു ഭൂഷണമല്ല. റവന്യു വകുപ്പിന് ഇക്കാര്യത്തിൽ ഉത്തരവാദിത്വമുണ്ട്. സർക്കാർ പ്രഖ്യാപിച്ച ധനസഹായം വിതരണം ചെയ്യുന്നതിലെ കെടുകാര്യസ്ഥതയ്ക്കും ഉത്തരവാദിത്വരാഹിത്യത്തിനും ജനങ്ങളെ ശിക്ഷിക്കാൻ പാടില്ല. ആദ്യം നൽകിയ നഷ്ടപരിഹാരത്തുക തികച്ചും അപര്യാപ്തമായതുകൊണ്ടാണു പലരും കൂടുതൽ സഹായത്തിനായി അപ്പീൽ നൽകിയത്. അതനുസരിച്ച് അനുവദിച്ച തുകയാണു ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ടു വന്നത്. അതു തിരിച്ചടയ്ക്കേണ്ട തുകയാണെന്ന് അവർ എങ്ങനെ അറിയും? വില്ലേജ് ഓഫീസർ അടക്കമുള്ള ഉദ്യോഗസ്ഥരെത്തിയാണു നാശനഷ്ടത്തോതു കണക്കാക്കിയത്. പലർക്കും ആദ്യം ലഭിച്ചതു തുച്ഛമായ നഷ്ടപരിഹാരത്തുകയായിരുന്നു.
പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി, തിരുവല്ല താലൂക്കുകളിലെ പല കുടുംബങ്ങൾക്കും അധികം ലഭിച്ച ദുരിതാശ്വാസത്തുക തിരിച്ചയയ്ക്കാൻ നോട്ടീസ് ലഭിച്ചിട്ടുണ്ട്. വീടുകൾക്കും ജീവനോപാധികൾക്കുമുണ്ടായ നാശത്തിന്റെ കണക്ക് എടുത്തതു ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാവും. അപ്പോൾ അതനുസരിച്ചു നഷ്ടപരിഹാരത്തിന് ആ കുടുംബങ്ങൾക്ക് അർഹതയുണ്ട്.
ദുരിതാശ്വാസത്തുക തിരികെപ്പിടിക്കാനുള്ള നടപടികളും ജപ്തി നടപടികളും മൂലം ധാരാളംപേർ കഷ്ടപ്പെടുന്നതിന്റെ റിപ്പോർട്ടുകൾ ദീപിക കഴിഞ്ഞ ദിവസങ്ങളിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. പത്തനംതിട്ട ജില്ലയിൽനിന്നാണു പല റിപ്പോർട്ടുകളും. വളരെ ദയനീയമാണു ചില കുടുംബങ്ങളിലെ കാര്യങ്ങൾ. സഹകരണബാങ്ക് വായ്പയുടെ പേരിൽ കുളനട ഉളനാട്ട് ഒരു കുടുംബത്തിനു കിടപ്പാടം നഷ്ടമായ സംഭവം ദീപിക കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. അയൽവാസിയുടെ വീട്ടിൽ അഭയം തേടിയിരിക്കുകയാണീ കുടുംബം. അടുത്ത മാർച്ച് 31 വരെ മോറട്ടോറിയം കാലാവധിയുണ്ടെന്ന വാഗ്ദാനവും വെറുതേയായി. ഇതിനിടെ വീടുനിർമാണത്തിന്റെ പേരിൽ ചിലർ ഇരട്ട ആനുകൂല്യം കൈപ്പറ്റിയെന്ന ആരോപണം പന്തളം നഗരസഭയിൽ ഉയർന്നു. ഇത്തരം കാര്യങ്ങളിൽ ഏതു തലത്തിലാണു പിഴവുണ്ടായതെന്നു കണ്ടെത്തണം. അഴിമതിയോ തട്ടിപ്പോ അതിന്റെ പിന്നിലുണ്ടോ എന്നും പരിശോധിക്കണം.
പ്രളയം കാർന്നുതിന്ന കുടുംബങ്ങളെ വേണ്ടവിധത്തിൽ സഹായിക്കാൻ സർക്കാരിന് ഉത്തരവാദിത്വമുണ്ട്. സമാനതയില്ലാത്ത ഒരു ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കു നക്കാപ്പിച്ച നൽകിയല്ല പുനരധിവാസവും പുനർനിർമാണവും നടത്തേണ്ടത്; അർഹതയുള്ളവർക്കെല്ലാം നല്ല തോതിൽ സഹായം എത്തിച്ചുകൊണ്ടാകണം. പ്രളയദുരിതാശ്വാസനിധിയിലേക്കു കിട്ടിയ പണമെങ്കിലും ഇത്തരത്തിൽ കാര്യക്ഷമമായി ഉപയോഗിക്കണം.
കെടുകാര്യസ്ഥത മറയ്ക്കാൻ പിച്ചച്ചട്ടിയിൽ കൈയിടുന്നു
11:30 PM Dec 05, 2019 | Deepika.com