ഇടുക്കിയിലെ പാവപ്പെട്ട കർഷകരെ എക്കാലവും അനിശ്ചിതത്വത്തിന്റെ മുൾമുനയിൽ നിർത്തുകയാണു സർക്കാരുകളും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥവൃന്ദവും. അടിസ്ഥാനരഹിതമായ പരിസ്ഥിതി വാദങ്ങളുന്നയിച്ച് ജനജീവിതം ദുസ്സഹമാക്കുന്നതിൽ വ്യാജ പരിസ്ഥിതിവാദികളുടെ പങ്കും ചെറുതല്ല. കർഷകരെ കഷ്ടപ്പെടുത്തുന്നവർ ആ പ്രദേശത്തു താമസിക്കുന്നവരോ കൃഷി ഉപജീവനമാർഗമാക്കിയിട്ടുള്ളവരോ അല്ല. കർഷകരുടെ ജീവിതപ്രാരാബ്ധങ്ങളെക്കുറിച്ചു യാതൊരു ബോധ്യവും ഇല്ലാത്തവരായിരിക്കാം ഹൈറേഞ്ചിലെയും മലബാറിലെയും മലമടക്കുകളിൽ കഠിനാധ്വാനം ചെയ്തും അത്യധികം വിഷമങ്ങൾ സഹിച്ചും കൃഷിചെയ്ത് ഈ നാട്ടിൽ ഒരു പരിധിവരെയെങ്കിലും ഐശ്വര്യം കൊണ്ടുവന്ന മനുഷ്യരെ ദ്രോഹിക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുന്നത്.
നിർമാണനിരോധനവുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലയിലെ ജനങ്ങൾ നേരിടുന്ന പ്രതിസന്ധി ചർച്ച ചെയ്യാൻ 17നു മുഖ്യമന്ത്രി സർവകക്ഷിയോഗം വിളിച്ചിരിക്കയാണ്. ഇങ്ങനെയൊരു ചർച്ചയ്ക്കുവേണ്ടി പല തലങ്ങളിൽനിന്നും ആവശ്യമുയർന്നിരുന്നു. നിയമസഭയിൽ പ്രതിപക്ഷം ഈ ആവശ്യം ശക്തമായി ഉന്നയിച്ചു. പല മാധ്യമങ്ങളും ഇക്കാര്യത്തിൽ ഉദാസീനതയാണു പുലർത്തിപ്പോരുന്നത്. നീതി നിഷേധിക്കപ്പെടുന്ന കർഷകർക്കുവേണ്ടി ശബ്ദമുയർത്തുന്നുവെന്നതിനാൽ ദീപിക പലരുടെയും അപ്രീതിക്കും ചിലരുടെ വിരോധത്തിനും പാത്രമായിട്ടുണ്ട്.
എങ്കിലും ഭൂമിപ്രശ്നവുമായി ബന്ധപ്പെട്ടു തുടക്കം മുതൽ വിശദമായ വാർത്തകൾ നൽകിയും ലേഖനങ്ങൾ പ്രസിദ്ധീകരിച്ചും അധികാരികളുടെ കണ്ണു തുറപ്പിക്കാൻ ദീപിക ശ്രമിച്ചുപോന്നു. മുഖ്യമന്ത്രി വിളിച്ചിരിക്കുന്ന സർവകക്ഷിയോഗം, നിർമാണനിരോധനം മൂലം ഇടുക്കി ജില്ലയിലെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്കു ശാശ്വത പരിഹാരം കണ്ടെത്താൻ സഹായകമാകുമെന്നാണു പ്രതീക്ഷ.
ഹൈറേഞ്ചിൽ കുടിയേറ്റം തുടങ്ങിയത് ഒരു നൂറ്റാണ്ടു മുന്പാണ്. കഠിനാധ്വാനശീലം മാത്രം കൈമുതലായവരുടെ സഹനപർവമാണ് ഈ കുടിയേറ്റത്തിന്റെ ചരിത്രം. കൃഷിയുടെ പുരോഗതിയിലൂടെ മാത്രമേ നാടിനു പുരോഗതി സാധ്യമാകൂ എന്നു മനസിലാക്കിയ പട്ടം താണുപിള്ള മുഖ്യമന്ത്രിയായിരുന്ന കാലത്തും പിന്നീടും കുടിയേറ്റം പ്രോത്സാഹിപ്പിക്കപ്പെട്ടു. എന്നാൽ, പട്ടയത്തിനുവേണ്ടി ഇടുക്കിക്കാരിൽ ഒരു ഭാഗം ഇന്നും നിലവിളിക്കുകയാണ്. ഇതിനിടെയാണ് ഭൂവിനിയോഗം സംബന്ധിച്ചൊരു പുതിയ ഉത്തരവ് ഈ ഓഗസ്റ്റ് 22നു സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചത്. ഇടുക്കി ജില്ലയ്ക്കു മാത്രമായൊരു ഉത്തരവ്. 1500 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണമുള്ള കെട്ടിടങ്ങൾ പിടിച്ചെടുക്കാനും പട്ടയം റദ്ദു ചെയ്യാനുമായിരുന്നു ഉത്തരവ്. ജനരോഷത്തെത്തുടർന്ന് ഈ ഉത്തരവിലെ പത്തു നിബന്ധനകളിൽ നാലെണ്ണം ഭേദഗതി ചെയ്തെങ്കിലും അതു ജനങ്ങളുടെ ആശങ്ക അകറ്റുന്നതായിരുന്നില്ല. മാത്രമല്ല, 1964ലെ ഭൂപതിവു ചട്ടം ഒരു എക്സിക്യൂട്ടീവ് ഉത്തരവിലൂടെ മറികടക്കാൻ കഴിയുന്നതുമല്ല.
1964ലെ ഭൂപതിവു ചട്ടപ്രകാരം പട്ടയം ലഭിച്ച ഭൂമിയിൽ വാണിജ്യ ആവശ്യങ്ങൾക്കുള്ള നിർമാണമാണിപ്പോൾ നിരോധിച്ചിരിക്കുന്നതെങ്കിലും ഫലത്തിൽ നിരോധനം എല്ലാ നിർമാണങ്ങൾക്കും ബാധകമാകും. മൂന്നാറിനെ രക്ഷിക്കാനായി ചിലർ നൽകിയ ഹർജിയുടെ പേരിൽ ഇത്തരമൊരു ഉത്തരവ് ദുരൂഹമായിരിക്കുന്നു. കൃഷിക്കും വാസത്തിനും അനുഭവാവകാശ ആസ്വാദനത്തിനും (ബെനിഫിഷൽ എൻജോയ്മെന്റ്) ആണ് 1964ലെ ചട്ടപ്രകാരം ഭൂമി പതിച്ചു നൽകിയത്. ഇപ്രകാരം ലഭിച്ച ഭൂമിയിൽ എന്തൊക്കെയാണ് അവകാശാനുഭവങ്ങൾ എന്ന് ഒരിടത്തും പറഞ്ഞിട്ടില്ല.
1964ലെ ചട്ടപ്രകാരം ഭൂമി പതിച്ചു നൽകിയത് ഇടുക്കി ജില്ലയിൽ മാത്രമല്ലെന്നോർക്കണം. പക്ഷേ, നിരോധനം വന്നത് ഇടുക്കിക്കു മാത്രം. ഇടുക്കിയിലെ ജനങ്ങളുടെ പൊറുതി മുട്ടിക്കുക എന്ന ഉദ്ദേശ്യമാണിതിനുള്ളത് എന്നുവേണം കരുതാൻ. പ്രതിസന്ധികളേറെ നേരിട്ടിട്ടുള്ളവരാണ് ഇടുക്കി ജനത. പ്രകൃതിയുടെ രൗദ്രമുഖങ്ങളേറെ കണ്ടവരാണവർ. സഹനം അവരുടെ ചരിത്രത്തിൽ ഉടനീളമുണ്ട്. പക്ഷേ, രക്ഷകരെന്നു തങ്ങൾ കരുതിയവർ ചെയ്യുന്ന ദ്രോഹങ്ങൾക്കു മുന്നിൽ അവർ പകച്ചുപോകുന്നു. പ്രകൃതിക്ഷോഭം, വിലത്തകർച്ച തുടങ്ങിയ കൊടുംപ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഹൈറേഞ്ച് കർഷകർക്ക് കനത്ത ആഘാതമായി സർക്കാരിന്റെ ഓഗസ്റ്റ് ഉത്തരവ്. ആയിരക്കണക്കിനു ഭവനങ്ങൾ, സ്കൂളുകൾ, ആരാധനാലയങ്ങൾ, ആശുപത്രികളൊക്കെ ഇടിച്ചുനിരത്തേണ്ടിവരും.
സംസ്ഥാനത്തെ മറ്റു ജില്ലകളിലൊന്നുമില്ലാത്ത നിയമങ്ങളും ചട്ടങ്ങളുമാണ് ഇടുക്കിക്കുവേണ്ടി സൃഷ്ടിക്കുന്നത്. സ്വാഭാവികമായും ജനരോഷമിരന്പി. ഭൂപതിവു ചട്ടത്തിൽ ഭേദഗതി വരുത്തണമെന്ന ആവശ്യത്തോടു മുഖംതിരിച്ചുനിന്ന സർക്കാർ സമ്മർദം ശക്തമായപ്പോൾ സർവകക്ഷിയോഗത്തിനു തയാറായത് ആശ്വാസകരം. പക്ഷേ, സർവകക്ഷിയോഗം പ്രഹസനമാകരുത്. പ്രഹസനങ്ങളിലൂടെ കർഷകരെ കബളിപ്പിക്കുക ഭരണാധികാരികളുടെ പതിവാണ്. ആ വിനോദം സർക്കാർ ഉപേക്ഷിക്കണം. ഇതര ജില്ലകളിലുള്ളവർക്കും എല്ലാ മനുഷ്യർക്കുമുള്ള അവകാശങ്ങൾ ഇടുക്കി ജില്ലക്കാർക്കു പാടില്ലേ?
ഈ സർക്കാരിന്റെ കാലത്തു മാത്രം ഇരുനൂറ്റന്പതോളം ക്വാറികൾക്കു പെർമിറ്റ് നൽകിയിട്ടുണ്ട്. പാറ തുരക്കുന്നതിനേക്കാൾ എന്തു വലിയ പരിസ്ഥിതി നാശമാണ് കയറിക്കിടക്കാനൊരു വീടോ വ്യാപാരം ചെയ്യാനൊരു കെട്ടിടമോ നിർമിക്കുന്പോഴുണ്ടാകുന്നത്? കെട്ടിടനിർമാണത്തിനു സംസ്ഥാനത്തു പൊതുവായുള്ള നിബന്ധനകൾ ഇടുക്കിക്കാർ പാലിക്കണമെന്നു പറഞ്ഞാൽ മനസിലാക്കാം. പക്ഷേ, ഇത്തരം ഇരട്ടത്താപ്പ് ക്രൂരതതന്നെ.
ഇടുക്കിയിലെ ഭൂപതിവുമായി ബന്ധപ്പെട്ടു രണ്ടു വർഷം മുന്പു ജില്ലാ കളക്ടർ നൽകിയ റിപ്പോർട്ട് അട്ടിമറിക്കപ്പെട്ടു. 1964ലെ ഭൂപതിവു ചട്ടങ്ങൾ അനുസരിച്ചു നടപടികൾ എടുക്കേണ്ടിവന്നാൽ വലിയ സാമൂഹ്യപ്രശ്നങ്ങളും ക്രമസമാധാനപ്രശ്നങ്ങളും ഉണ്ടാകാനിടയുണ്ടെന്നു ജില്ലാ കളക്ടറുടെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം തയാറാക്കിയ റിപ്പോർട്ടായിരുന്നു അത്. ഇടുക്കിയിലെ ഭൂവിനിയോഗം സംബന്ധിച്ചുണ്ടായിരുന്ന പ്രതിസന്ധി ഗൗരവപൂർവം പരിശോധിച്ചു പരിഹരിക്കുമെന്നു 2017 മേയ് 12നു റവന്യു മന്ത്രി നിയമസഭയിൽ ഉറപ്പു നൽകിയിരുന്നതാണ്. ഉറപ്പുകളും തൊട്ടുപിന്നാലെ അതിന്റെ ലംഘനങ്ങളും പതിവായിരിക്കേ, ഇടുക്കിയിലെ ഭൂമിപ്രശ്നം സംബന്ധിച്ചു സർവകക്ഷി യോഗത്തിൽ വ്യക്തതയുള്ള തീരുമാനമുണ്ടാകണം. പ്രകൃതിസംരക്ഷണത്തിന് ഇടുക്കിയിലെ ജനങ്ങൾ എതിരല്ല. അത് അവരുടെകൂടി ആവശ്യമാണ്.പക്ഷേ, ദുഷ്ടലക്ഷ്യത്തോടെ അവരെ ശ്വാസംമുട്ടിക്കുന്നത് അനുവദിക്കാനാവില്ല.
സർവകക്ഷി യോഗം ഭൂമിപ്രശ്നത്തിനു വ്യക്തമായ പരിഹാരം ഉണ്ടാക്കണം
11:10 PM Dec 02, 2019 | Deepika.com