പ്രളയത്തിന്റെ പ്രഹരത്തിന് ഇരയായ ഒരു ഗ്രാമത്തിലെ റോഡുകളുടെയും പാലങ്ങളുടെയും അവസ്ഥ ശ്രദ്ധയിൽപ്പെടുത്തി ഹൈക്കോടതിയുടെ ഇടപെടലിന് അവസരമുണ്ടാക്കിയ കുമളി മ്ലാമല സ്കൂളിലെ കുട്ടികളുടെ നടപടി പ്രചോദനാത്മകമാണ്
പ്രളയദുരന്തത്തിന്റെ ബാക്കിപത്രമായ തകർന്ന റോഡുകളും കൃഷിനശിച്ച വയലുകളും കേരളത്തിന്റെ ദൈന്യമായി തുടരുകയാണ്. പ്രളയക്കെടുതികൾ ഏറെ നേരിടേണ്ടിവന്ന പ്രദേശങ്ങളിലെല്ലാം ഈ ദീനദൃശ്യങ്ങൾ കാണാം. ഹൈറേഞ്ചിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും പ്രളയാനന്തര പുനർനിർമാണം നടന്നിട്ടില്ല. റോഡുകളും പാലങ്ങളുമെല്ലാം തകർന്നുതന്നെ കിടക്കുന്നു. മാധ്യമങ്ങളും പൊതുപ്രവർത്തകരും ഇക്കാര്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ടെങ്കിലും കാര്യമായ പ്രയോജനമൊന്നും ഉണ്ടാകുന്നില്ല. ഈ തകർച്ചയ്ക്ക് എന്നു പരിഹാരമുണ്ടാകുമെന്നു ജനം ചോദിക്കുന്നു. അതിന് ഉത്തരമില്ല. എന്നാൽ, ഈയിടെ കുമളിയിലെ മ്ലാമലയിൽ ഒരു സംഘം വിദ്യാർഥികൾ ഈ പ്രശ്നത്തിൽ ഇടപെട്ട രീതി ജനശ്രദ്ധയാകർഷിച്ചു.
രാഷ്ട്രീയക്കാരുടെയും സർക്കാരിന്റെയും മിക്ക വാഗ്ദാനങ്ങളും ജനങ്ങളുടെ കണ്ണിൽ ഇടാനുള്ള പൊടി മാത്രമാണെന്ന് ജനം ഏറെക്കുറെ മനസിലാക്കിക്കഴിഞ്ഞു. സംഘടിത വർഗങ്ങൾ ഒച്ചയുയർത്തുകയോ താക്കീതു നൽകുകയോ ചെയ്താൽ മാത്രം ഭരണകർത്താക്കൾ എന്തെങ്കിലും ചെയ്യും. മ്ലാമലയുടെ ദുരിതപരിഹാരത്തിന് ഒന്നും ചെയ്യാത്ത സർക്കാരിനെതിരേ ജനം പ്രതിഷേധിച്ചില്ല; അതുകൊണ്ടു സർക്കാർ നിഷ്ക്രിയത്വം തുടരുകയും ചെയ്തു. അവസാനം മ്ലാമല ഫാത്തിമമാതാ സ്കൂളിലെ ഏതാനും വിദ്യാർഥികൾ പ്രശ്നം ഹൈക്കോടതിയുടെ ശ്രദ്ധയിൽ പെടുത്തി. തുടർന്നു ഹൈക്കോടതിയുടെ നിർദേശപ്രകാരം കേരളാ ലീഗൽ സർവീസ് അഥോറിറ്റി ഇക്കാര്യത്തിൽ ഇടപെട്ട് പ്രശ്നപരിഹാരത്തിനു ശ്രമിക്കുകയാണ്.
പ്രളയം തകർത്ത മ്ലാമല ഗ്രാമത്തിനുവേണ്ടിയാണ് അവിടത്തെ കുട്ടികൾ ധീരമായി രംഗത്തിറങ്ങിയത്. സമരം ചെയ്യാനോ അക്രമം നടത്താനോ അവർ മുതിർന്നില്ല. അത്തരം രീതികളോടൊന്നും ആ കുട്ടികൾക്കു താത്പര്യമില്ല. സ്കൂളിലേക്കുള്ള റോഡ് സഞ്ചാരയോഗ്യമാക്കാൻ സർക്കാർ ഒന്നും ചെയ്യാൻ പോകുന്നില്ലെന്നു കണ്ടപ്പോൾ കുട്ടികൾ ഹൈക്കോടതിക്കു കത്തെഴുതി. ഹൈക്കോടതി ഈ കത്ത് പൊതുതാത്പര്യ ഹർജിയായി പരിഗണിച്ചു. ഹൈക്കോടതിയുടെ നിർദേശപ്രകാരമാണു സംസ്ഥാന ലീഗൽ സർവീസ് അഥോറിറ്റി ഭാരവാഹികൾ മ്ലാമല സന്ദർശിച്ച് അദാലത്ത് നടത്തിയത്. അവർ അദാലത്തിൽ വിദ്യാർഥികൾ ഉന്നയിച്ച പ്രശ്നങ്ങൾ ശ്രദ്ധയോടെ കേട്ടു; വളരെ അനുഭാവപൂർണമായ നിലപാടു സ്വീകരിക്കുകയും ചെയ്തു.
പ്രളയത്തിനുശേഷം ഹൈറേഞ്ചിലെ കർഷകർ വലിയ പ്രതിസന്ധിയിലാണ്. അവരെ സഹായിക്കാൻ സർക്കാർതലത്തിൽ കാര്യമായ നടപടികളൊന്നുമുണ്ടായില്ല. യാത്ര തടസപ്പെടുംവിധം തകർന്ന റോഡുകളും പാലങ്ങളും അങ്ങനെതന്നെ കിടന്നു. സർക്കാരിന്റെ പ്രളയദുരിതാശ്വാസ ഫണ്ടിന്റെ വിഹിതമൊന്നും അവിടെ എത്തിയില്ല. അതേക്കുറിച്ചു രാഷ്ട്രീയ വാഗ്വാദങ്ങൾ ഒരുവശത്തു നടക്കുന്നു. അതുകൊണ്ടൊന്നും ഒരു ഫലവുമുണ്ടാകുന്നില്ലെന്നു വന്നപ്പോഴാണു മ്ലാമല സ്കൂളിലെ കുട്ടികൾ തങ്ങളുടെ നാട്ടിലെ റോഡുകളുടെയും പാലങ്ങളുടെയും ദുസ്ഥിതി വിവരിച്ചു ഹൈക്കോടതി ജഡ്ജിമാർക്കു കത്തു നൽകിയത്. ഗ്രാമത്തിലെ മറ്റു പല പരാധീനതകളും അവർ കത്തിൽ വിവരിച്ചു- യാത്രാക്ലേശം, വിദ്യാഭ്യാസം ചെയ്യുന്നതിനുള്ള അസൗകര്യം, മുല്ലപ്പെരിയാർ ഡാം ഉയർത്തുന്ന ഭീഷണി, ആരോഗ്യ സംരക്ഷണത്തിനുള്ള അസൗകര്യങ്ങൾ തുടങ്ങിയവ. മ്ലാമല ഗ്രാമത്തെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന മൂന്നു പാലങ്ങളുടെ അവസ്ഥയും അവർ കോടതിയെ അറിയിച്ചു. 2018ലെ പ്രളയത്തിൽ തകർന്നതാണീ പാലങ്ങൾ. ഒരു വർഷം കഴിഞ്ഞിട്ടും പാലങ്ങളും റോഡുകളും പുനരുദ്ധരിക്കാൻ ഉദ്യോഗസ്ഥരും ഭരണകർത്താക്കളും തയാറാകാത്തതിൽ കുട്ടികൾക്കുള്ള ആശങ്ക ഹൈക്കോടതി ഗൗരവത്തോടെയാണു കണ്ടത്.
സ്കൂൾ കുട്ടികളുടെ കത്തുകൾ ഹർജിയായി പരിഗണിച്ചു ഹൈക്കോടതി സ്വമേധയാ കേസെടുത്തത് അസാധാരണമായ നടപടിയായിരുന്നു. ഹൈക്കോടതിയുടെ നിർദേശപ്രകാരം കേരളാ ലീഗൽ സർവീസ് സൊസൈറ്റിയുടെ മെംബർ സെക്രട്ടറിയായ ജില്ലാ ജഡ്ജി കെ.ടി. നിസാർ അഹമ്മദിന്റെയും ജില്ലാ ലീഗൽ സർവീസ് അഥോറിറ്റി സെക്രട്ടറി സബ് ജഡ്ജി ദിനേശൻ എം. പിള്ളയുടെയും നേതൃത്വത്തിൽ മ്ലാമല സന്ദർശിച്ചു നടത്തിയ അദാലത്തിൽ, ഹൈക്കോടതിക്കു കത്തെഴുതിയ പി.എ. അനുമോൾ, ജോമിയ തോമസ്, ഡിയോൺ ചാക്കോ, അഫ്നാ മെഹറിൻ, വാണിദാസ് എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു. പ്രളയം വരുത്തിവച്ച ദുരിതങ്ങൾ കുട്ടികൾ വിവരിച്ചപ്പോൾ ജഡ്ജിമാരും വികാരഭരിതരായി. തലയ്ക്കു മുകളിലെ ബോംബായി നിൽക്കുന്ന മുല്ലപ്പെരിയാർ അണക്കെട്ടിന്റെ അവസ്ഥയും ഉന്നതവിദ്യാഭ്യാസത്തിനായി ഹൈറേഞ്ചിലെ കുട്ടികൾ അനുഭവിക്കുന്ന കഷ്ടപ്പാടുകളും കീടനാശിനികളുടെ അമിതപ്രയോഗം മൂലമുള്ള പ്രശ്നങ്ങളും മദ്യപന്മാർ ഉണ്ടാക്കുന്ന വിഷമങ്ങളുമൊക്കെ കുട്ടികൾ വിശദമായി പ്രതിപാദിച്ചു. ഇത്തരം വിഷയങ്ങൾ നിയമനിർമാണസഭകളിലും തദ്ദേശഭരണ സ്ഥാപനങ്ങളിലുമൊക്കെ അവതരിപ്പിക്കാൻ നിയുക്തരായവരാണല്ലോ ജനപ്രതിനിധികൾ. പക്ഷേ, രാഷ്ട്രീയക്കളികളിലും ഗ്രൂപ്പ് വടംവലികളിലും മറ്റുമാണ് അവരിൽ മിക്കവർക്കും കൂടുതൽ താത്പര്യം. അല്ലെങ്കിൽ മാധ്യമശ്രദ്ധ കിട്ടുന്ന വിഷയമായിരിക്കണം. കളികളോ മാധ്യമശ്രദ്ധയോ ഒന്നുമില്ലെങ്കിൽ എന്തു പൊതുപ്രവർത്തനം എന്നതാവും അവരുടെ ചിന്ത. വോട്ടോ മറ്റെന്തെങ്കിലും നേട്ടമോ ലക്ഷ്യംവച്ചു മാത്രമാണല്ലോ ഇപ്പോൾ രാഷ്ട്രീയ പ്രവർത്തനങ്ങളെല്ലാം നടക്കുന്നത്. നാട്ടുകാരുടെയും കുട്ടികളുടെയും കഷ്ടപ്പാടുകൾ അവർക്കു വലിയ പ്രശ്നമല്ല.
തങ്ങൾക്കു വിദ്യാലയത്തിലേക്ക് എത്താനുള്ള റോഡുകളും പാലങ്ങളും നന്നാക്കണം - അതാണു മ്ലാമല സ്കൂളിലെ വിദ്യാർഥികൾക്കു പറയാനുണ്ടായിരുന്നത്. ആ ആവശ്യത്തിൽ യാതൊരു വിഭാഗീയതയും അവരുടെ ഇടയിലില്ല. ആവശ്യമുന്നയിക്കാൻ അവർക്കു പ്രോത്സാഹനവും പിന്തുണയും നൽകി സ്കൂൾ പിടിഎയും മാനേജർ റവ. ഡോ. ജോസഫ് നെല്ലിമലമറ്റത്തിലും പ്രിൻസിപ്പൽ ജോസഫ് ജോണും ഒപ്പമുണ്ടായിരുന്നു. പാലം തകർന്നതുമൂലം സ്കൂളിലെത്താനും തിരിച്ചുപോകാനും കുട്ടികൾ കഷ്ടപ്പെടുന്നത് ഏഴു മിനിറ്റ് ദൈർഘ്യമുള്ളൊരു വീഡിയോയിലൂടെ സ്കൂൾ അധികൃതർ ലീഗൽ സർവീസ് അഥോറിറ്റി ഭാരവാഹികളെയും നാട്ടുകാരെയും കാണിച്ചുകൊടുത്തു. വികാരഭരിതരായാണു തങ്ങൾ ഈ ചിത്രങ്ങൾ കണ്ടതെന്ന് അഥോറിറ്റി സെക്രട്ടറി പിന്നീടു പറഞ്ഞു.
പ്രശ്നങ്ങളോടു സജീവമായി പ്രതികരിക്കുന്ന പുതിയ തലമുറയുടെ മനസ് ഭരണാധികാരികൾ അറിയണം. ദുരിതത്തിലാണ്ട ഒരു നാടിനെ അധികൃതർ അവഗണിച്ചപ്പോൾ തങ്ങളുടെ വികാരം അറിയിക്കാൻ മ്ലാമലയിലെ കുട്ടികൾ നിയമപരമായ മാർഗം സ്വീകരിച്ചുവെന്നത് അഭിനന്ദനാർഹമാണ്: മാതൃകാപരവും.
സാന്ത്വനമായി നീതിപീഠം; മാതൃകയായി സ്കൂൾകുട്ടികൾ
12:03 AM Dec 02, 2019 | Deepika.com