സാമൂഹ്യമായ പിന്നോക്കാവസ്ഥയിൽ കഴിയുന്നവരുടെ പുരോഗതിക്ക് അവസരങ്ങൾ ലഭ്യമാക്കുക, അവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുക എന്നീ ലക്ഷ്യങ്ങളാണു സാമുദായിക സംവരണത്തിനുള്ളത്. ദുർബല, പിന്നോക്ക വിഭാഗങ്ങൾ ഏറെയുള്ള ഇന്ത്യയെപ്പോലൊരു രാജ്യത്ത് അവരുടെ സാന്പത്തികവും സാമൂഹ്യവുമായ പിന്നോക്കാവസ്ഥ പരിഹരിക്കാൻ സാമുദായിക സംവരണം തികച്ചും ആവശ്യമാണ്. ഇന്ത്യൻ ഭരണഘടന പ്രാധാന്യം നൽകുന്ന മൗലികാവകാശങ്ങളും അവസര തുല്യതയും സാക്ഷാത്കരിക്കുന്നതിന് സംവരണം സഹായകമായിട്ടുണ്ട്.
എന്നാൽ, സംവരണേതര വിഭാഗങ്ങളിൽ സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കു സർക്കാർ സർവീസിലും ഉന്നതവിദ്യാഭ്യാസ രംഗത്തും യോഗ്യതാ പരീക്ഷകളിലും ഭരണഘടനാപരമായി അനുവദിച്ചിരിക്കുന്ന പത്തു ശതമാനം സാന്പത്തിക സംവരണം നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാരിനു തികഞ്ഞ അലംഭാവമാണുള്ളത്. ഈ വിഭാഗം സാമുദായിക സംവരണം അനുഭവിക്കുന്ന വിഭാഗങ്ങളെക്കാൾ വളരെ പിന്നോക്കമായ സ്ഥിതിയിലാണിപ്പോൾ കഴിയുന്നത്.
സാമൂഹ്യമായ മുന്നോക്കാവസ്ഥ ഇന്നത്തെ സാഹചര്യത്തിൽ അവർക്കൊരു നുകമായി മാറുന്നു. ക്രൈസ്തവരാണ് മുന്നോക്കാവസ്ഥയുടെ പേരിൽ ഏറെ ദുരിതം അനുഭവിക്കുന്നതെങ്കിലും ഇതര മുന്നോക്ക സമുദായങ്ങളിലുള്ള നിരവധിപേരും പരിതാപകരമായ അവസ്ഥയിലാണ്. ജനറൽ കാറ്റഗറിയിൽ സർക്കാർ സർവീസിൽ പ്രവേശിക്കാൻ സാധിക്കുന്നവരുടെ എണ്ണം തുലോം കുറവാണ്. പിഎസ്സി റാങ്ക് ലിസ്റ്റിൽ കടന്നുകൂടി കാലാവധി കഴിയുന്പോൾ പുറത്താകുന്നവരുടെ ലിസ്റ്റ് പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും.
ഭരണഘടനയുടെ 15,16 വകുപ്പുകൾ ഭേദഗതി ചെയ്താണു സർക്കാർ മേഖലയിലും ഉന്നത വിദ്യാഭ്യാസ മേഖലയിലും പത്തു ശതമാനം സാന്പത്തിക സംവരണം ഏർപ്പെടുത്തിയത്. കേരളത്തിലെ സാഹചര്യങ്ങൾ കണക്കിലെടുത്തു സാന്പത്തിക പിന്നോക്കാവസ്ഥയുടെ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിനുള്ള സമിതിയുടെ നടപടികൾ പൂർത്തിയായിട്ടുപോലുമില്ല. ഈ സമിതിയെ കഴിഞ്ഞ മാർച്ചിലാണു നിയോഗിച്ചത്. സമിതിയിൽ പേരിനുപോലും ക്രൈസ്തവ പ്രാതിനിധ്യമുണ്ടായിരുന്നില്ല. കമ്മീഷൻ സിറ്റിംഗുകളിൽ ക്രൈസ്തവർക്ക് തങ്ങളുടെ അഭിപ്രായങ്ങൾ പറയാൻ അവസരങ്ങൾ പരിമിതമായിരുന്നുവെന്നും പരാതിയുണ്ട്.
സർക്കാർ തസ്തികകളിലേക്കു പരീക്ഷകൾ നടക്കുന്ന സമയാണിത്. ഈയിടെ നടന്ന എൽ ഡി ക്ലാർക്ക് പരീക്ഷ ലക്ഷക്കണക്കിനു വിദ്യാർഥികളാണ് എഴുതിയത്. ഇനി, സംസ്ഥാന സിവിൽ സർവീസ് എന്നറിയപ്പെടുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്കു പരീക്ഷ വരാൻ പോവുകയാണ്. മറ്റു ധാരാളം തസ്തികകളിലേക്കുള്ള വിജ്ഞാപനവും പിഎസ്സി പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ ഇതിലൊന്നും സാന്പത്തിക സംവരണം ഉൾപ്പെടുത്തിയിട്ടില്ല. തികഞ്ഞ നിയമലംഘനമാണിത്. പ്രക്ഷോഭം നടത്തിയാൽ മാത്രമേ ഇത്തരം കാര്യങ്ങളിൽ നീതി ലഭിക്കൂ എന്നു വരുന്നതു കഷ്ടമാണ്.
സാന്പത്തിക സംവരണം നടപ്പാക്കാത്തതിന്റെ വിവിധ വശങ്ങൾ ചർച്ച ചെയ്യുന്നതിനു ചങ്ങനാശേരിയിൽ കഴിഞ്ഞ ദിവസം നടന്ന സമ്മേളനം സംവരണേതര വിഭാഗങ്ങളിൽ സാന്പത്തികമായി ഏറ്റവും ദുരിതം അനുഭവിക്കുന്നവരോടുള്ള സർക്കാരിന്റെ അവഗണനയെ അപലപിച്ചു. ഇക്കാര്യത്തിൽ സർക്കാരിന്റെ സത്വര ഇടപെടലുണ്ടാകണമെന്നു യോഗം അഭ്യർഥിച്ചു. സാന്പത്തിക സംവരണം മാറ്റിവച്ചുകൊണ്ടു മുന്നോട്ടു പോവുകയും കെഎഎസ് പോലുള്ള സുപ്രധാന തസ്തികകളിലേക്കു പരീക്ഷകളുടെ വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തത് പരീക്ഷയിൽനിന്നുപോലും ഒരു വിഭാഗത്തെ അകറ്റി നിർത്തുക എന്ന ലക്ഷ്യത്തോടെയാണെന്നു കരുതേണ്ടിയിരിക്കുന്നു. ലക്ഷക്കണക്കിനു പാവപ്പെട്ടവരോടുള്ള ക്രൂരമായ ഈ സമീപനം സർക്കാർ മാറ്റിയേതീരു. കെഎഎസ് തുടങ്ങി ഇപ്പോൾ വിജ്ഞാപനം ചെയ്തിട്ടുള്ള തസ്തികകളിലേക്കു പത്തു ശതമാനം സാന്പത്തിക സംവരണം ബാധകമാക്കിക്കൊണ്ടു പുനർവിജ്ഞാപനം നടത്തണമെന്ന ആവശ്യം ചങ്ങനാശേരി സമ്മേളനം മുന്നോട്ടുവച്ചിട്ടുണ്ട്.
കെഎഎസിന്റെ രണ്ടും മൂന്നും സ്ട്രീമുകളിൽപ്പോലും ജാതി സംവരണം ബാധകമാക്കിയിട്ടുണ്ട്. എന്നിട്ടും ഭരണഘടനാപരമായി അനുവദിക്കപ്പെട്ട പത്തു ശതമാനം സാന്പത്തിക സംവരണത്തിനു സർക്കാർ തയാറാവുന്നില്ല. സാന്പത്തിക സംവരണകാര്യത്തിൽ സർക്കാരിനൊപ്പം പ്രതിപക്ഷ കക്ഷികളും ഒളിച്ചുകളിക്കുകയാണ്. വോട്ട് ബാങ്കിനെ ബാധിക്കുന്ന തീരുമാനങ്ങളെടുക്കാൻ രാഷ്ട്രീയക്കാർ വിമുഖത കാട്ടുന്നു. ബോധപൂർവം മൗനം ഭജിക്കുന്ന ഭരണ, പ്രതിപക്ഷ നേതാക്കൾ യാഥാർഥ്യങ്ങൾ മനസിലാക്കണം.
തുല്യാവകാശം സംരക്ഷിക്കുന്നതിനും സാന്പത്തിക പിന്നോക്കാവസ്ഥയിൽനിന്ന് എല്ലാ വിഭാഗം ജനങ്ങളെയും കരകയറ്റുന്നതിനും ചുമതലയുള്ള സർക്കാരും രാഷ്ട്രീയ നേതൃത്വവും ഉറക്കം നടിക്കുകയാണ്. പത്തു വർഷത്തേക്കായി ആരംഭിച്ച ജാതി സംവരണം എഴുപതു വർഷമായിട്ടും തുടരുന്നു. സാമൂഹ്യ പിന്നോക്കാവസ്ഥയുള്ളവരുടെ നില ഇനിയും മെച്ചപ്പെട്ടിട്ടില്ലെങ്കിൽ അതിന്റെ കാരണം കണ്ടെത്തണം. അവർ സംവരണത്തിന് അർഹരെങ്കിൽ തീർച്ചയായും അതു തുടരണം.
കൂടുതൽ പിന്നോക്ക വിഭാഗങ്ങളെ സംവരണ പട്ടികയിൽ ഉൾപ്പെടുത്തുന്നുണ്ടെങ്കിലും സാന്പത്തിക പിന്നോക്കാവസ്ഥയിലുള്ളവർക്കുവേണ്ടി വാദിക്കാൻ ആരുമില്ലാത്ത അവസ്ഥയാണുള്ളത്. എൻഎസ്എസ് ഇക്കാര്യത്തിൽ ശക്തമായ ചില നിലപാടുകൾ സ്വീകരിച്ചിരുന്നു. ക്രൈസ്തവ മത മേലധ്യക്ഷന്മാരും ഇക്കാര്യത്തിൽ ഇപ്പോൾ സജീവമായി ഇടപെടുന്നുണ്ട്. തങ്ങൾ അനുഭവിക്കുന്ന അവഗണനയെക്കുറിച്ചു സംവരണേതര വിഭാഗങ്ങളിൽ കൂടുതൽ അവബോധം ഉണരേണ്ടതുണ്ട്.
മികച്ച അക്കഡേമിക് യോഗ്യതയും പിഎസ്സി പരീക്ഷകളിൽ ഉയർന്ന മാർക്കും ഉണ്ടെങ്കിലും തൊഴിൽ മേഖലയിൽ അവസരങ്ങൾ ലഭിക്കാതെ പോകുന്ന എത്രയോ പേരുണ്ട്. മുന്നോക്ക വിഭാഗത്തിൽ പെടുന്നുവെന്നതു മാത്രമാണവരുടെ അയോഗ്യത. ദളിത് ക്രൈസ്തവരുടെ സ്ഥിതിയും സമാനമാണ്. ക്രൈസ്തവരായിപ്പോയി എന്നതിനാൽ അവരുടെ സാമൂഹ്യവും സാന്പത്തികവുമായ പിന്നോക്കാവസ്ഥ തൊഴിൽ നിയമനത്തിനു പരിഗണിക്കപ്പെടുന്നില്ല. ഭരണഘടന ഉറപ്പുനൽകുന്ന അവസരസമത്വവും സാന്പത്തിക പിന്നോക്കാവസ്ഥയിലുള്ളവർക്കു നിയമപ്രകാരം കിട്ടേണ്ട ആനുകൂല്യങ്ങളുമെല്ലാം വിശ്വാസജീവിതത്തിന്റെ പേരിൽ ഇക്കൂട്ടർക്കു നിഷേധിക്കുന്നു. ഇതെന്തു നീതി?
തുല്യാവസരം ഉറപ്പാക്കണം സംവരണ നിയമങ്ങൾ
11:45 PM Nov 27, 2019 | Deepika.com