മഹാരാഷ്ട്രയിലെ രാഷ്ട്രീയം കാണുന്പോൾ ഇത് ഇന്ത്യതന്നെയോ എന്ന് ആളുകൾ ചോദിച്ചുപോകുന്നു. അധികാര വടംവലിയിൽ ഭരണഘടനയും ഭരണഘടനാ സ്ഥാപനങ്ങളും നോക്കുകുത്തിയായി. സാമാന്യമര്യാദപോലും വിസ്മരിച്ചുള്ള രാഷ്ട്രീയക്കളി. ഞെട്ടിത്തരിച്ചു നിൽക്കുന്ന പൊതുജനം ചോദിക്കുന്നു: ഇതെന്തു രാഷ്ട്രീയം, ഇതെന്തു ജനാധിപത്യം? കോൽക്കത്തയിൽനിന്നു പ്രസിദ്ധീകരിക്കുന്ന "ദ ടെലിഗ്രാഫ്’ പത്രം മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടിന്റെ തലക്കെട്ട് "വി ദി ഇഡിയറ്റ്സ്’
(വിഡ്ഢികളായ നമ്മൾ) എന്നായിരുന്നു. പൊതുജനത്തെ വിഡ്ഢികളാക്കിക്കൊണ്ടുള്ള രാഷ്ട്രീയക്കളികൾ ജനത്തിന്റെ സാമാന്യബോധത്തെ പരിഹസിക്കുന്നു.
തെരഞ്ഞെടുപ്പിൽ സഖ്യകക്ഷികളായി മത്സരിച്ചവർ തെരഞ്ഞെടുപ്പു കഴിയുന്പോൾ സഖ്യംവിട്ട് എതിർചേരിയുമായി സഖ്യത്തിലേർപ്പെടുന്നു. മുന്പുയർത്തിയ ആരോപണങ്ങളൊക്കെ വിഴുങ്ങുന്നു. അധികാരത്തിനുവേണ്ടി എന്തു നാണംകെട്ട കളിയും നടത്താം, ആരുമായും കൂട്ടുകൂടാം, ഏത് അവസരവാദവും നടത്താം! അഴിമതിക്കാരുടെ അയലത്തുപോലും പോകില്ലെന്നു പറഞ്ഞവർ അഴിമതിവീരന്മാരുടെ തോളിൽ കൈയിട്ടു നടക്കുന്നു.
പണം മാത്രമല്ല മഹാരാഷ്ട്രാ അരങ്ങിലെ വില്ലൻ. പണം കൊടുത്തു ചാക്കിലാക്കാൻ പറ്റാത്തത്ര പണച്ചാക്കുകളാണവിടത്തെ പല ജനപ്രതിനിധികളും. പണത്തിന്റെ മേലെയും പറക്കുന്നതാണ് അധികാരം. അധികാരം കൈക്കലാക്കാനുള്ള കുതന്ത്രങ്ങളും കടന്നു ചീഞ്ഞുനാറുന്ന തന്ത്രങ്ങളാണിപ്പോൾ ചിലർ കൈയിലെടുത്തിരിക്കുന്നത്. നേരം പുലരും മുന്പു രാഷ്ട്രപതിയെ വിളിച്ചുണർത്തി സംസ്ഥാനത്തെ രാഷ്ട്രപതിഭരണം പിൻവലിച്ചുകൊണ്ട് ഉത്തരവിടുവിക്കാൻ തക്കവിധം ശക്തമാണിവിടെ ഇടപെടൽ. രാഷ്ട്രപതി ഇങ്ങനെയൊരു ഉത്തരവിൽ ഒപ്പുവയ്ക്കണമെങ്കിൽ അതിനു കേന്ദ്രമന്ത്രിസഭയുടെ ശിപാർശ വേണം. അതിനും കണ്ടെത്തി പ്രതിവിധി. പ്രധാനമന്ത്രിയുടെ സവിശേഷാധികാരം ഉപയോഗിച്ച് ആ ചട്ടവും മറികടന്നു.
പ്രാദേശികവാദത്തിലൂടെയും വർഗീയതയിലൂടെയും മഹാരാഷ്ട്രാ രാഷ്ട്രീയത്തിലെ നിർണായകശക്തിയായി മാറിയ ശിവസേനയുടെ മുഖ്യമന്ത്രി എന്ന സ്വപ്നസാക്ഷാത്കാരത്തിലേക്ക് ഉദ്ധവ് താക്കറെ കാലെടുത്തുവയ്ക്കാനൊരുങ്ങുന്പോഴാണു ബിജെപിയും എൻസിപിയിൽനിന്നെത്തിയ അജിത് പവാറുംകൂടി കസേര കൈക്കലാക്കിയത്. അതിന് അരുനിൽക്കാൻ ഗവർണർ. ഇതിന്റെ പിന്നിൽ ആരൊക്കെയെന്നു രാജ്യമൊട്ടാകെ ചർച്ച ചെയ്യപ്പെടുന്നുണ്ടിപ്പോൾ. ഏതാണ്ടു ലക്ഷം കോടി രൂപയുടെ അഴിമതിയാണ് ഇപ്പോൾ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാറിനെതിരേ, ഒപ്പം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്തിരിക്കുന്ന ദേവേന്ദ്ര ഫഡ്നാവിസ് മുന്പ് ആരോപിച്ചിരുന്നത്. അധികാരത്തിലെത്താൻ ആരോപണങ്ങളൊക്കെ സൗകര്യപൂർവം ചവറ്റുകുട്ടയിലേക്കു തള്ളി ഫഡ്നാവിസ്. മുൻ ആഭ്യന്തരമന്ത്രി പി. ചിദംബരത്തിനും കർണാടകത്തിൽ കോൺഗ്രസിന്റെ കരുത്തനായിരുന്ന ഡി.കെ. ശിവകുമാറിനുമൊക്കെ കിട്ടിയ ജയിൽ അജിത്തിനെ ഭയപ്പെടുത്തുന്നുണ്ടാവും. ഉപമുഖ്യമന്ത്രിയായിരിക്കുന്നതിനാൽ ഇനി ഭയം വേണ്ടല്ലോ.
നഗ്നമായ ബ്ലാക്ക് മെയിലിംഗാണിപ്പോൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ നടക്കുന്നത്. ഏതു വന്പനെയും കൊന്പുകുത്തിക്കാനുള്ള ബ്ലാക്ക് മെയിൽ അന്പുകൾ ചില നേതാക്കളുടെ ആവനാഴിയിൽ തയാറാണെപ്പോഴും. അതിനെക്കുറിച്ചോർത്തു ചിലർ കിടുങ്ങുന്നതിനു കാരണം അവരുടെ തെളിമയില്ലാത്ത പൊതുജീവിതംതന്നെ. കേന്ദ്രത്തിൽ ധനവകുപ്പും ആഭ്യന്തരവകുപ്പും കൈകാര്യം ചെയ്തയാൾ ജാമ്യം പോലും കിട്ടാത്ത കേസിൽ കുടുങ്ങിയെങ്കിൽ അതിനു പിന്നിലെ കരുനീക്കങ്ങൾ ഊഹിക്കാം.
ഒരു കക്ഷിക്കും ഒറ്റയ്ക്കു ഭൂരിപക്ഷം ലഭിക്കാതെ വന്നാൽ ഉടൻ കുതിരക്കച്ചവടവും കുതികാൽവെട്ടും കുത്സിതതന്ത്രങ്ങളും തുടങ്ങുകയായി. ഗോവയിലും മേഘാലയയിലും മണിപ്പൂരിലും നാഗാലാൻഡിലുമൊക്കെ അടുത്തകാലത്ത് ഈ കളികൾ നാം കണ്ടു. നാല്പതംഗ ഗോവാ നിയമസഭയിൽ 17 സീറ്റ് നേടിയ കോൺഗ്രസിനെ പുറന്തള്ളി 13 അംഗങ്ങളുള്ള ബിജെപി അധികാരം പിടിച്ചെടുത്തു. അറുപതംഗ മേഘാലയാ നിയമസഭയിൽ 21 സീറ്റ് നേടി കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും മന്ത്രിസഭയുണ്ടാക്കിയതു 19 സീറ്റുണ്ടായിരുന്ന എൻപിപി. നാഗാലാൻഡിൽ ഏറ്റവും കൂടുതൽ സീറ്റ് നേടിയ നാഗാ പീപ്പിൾസ് ഫ്രണ്ടിനു മന്ത്രിസഭയുണ്ടാക്കാനായില്ല. മണിപ്പൂരിലും കഴിഞ്ഞ വർഷം ഇതേ നാടകം അരങ്ങേറി. അറുപതംഗ നിയമസഭയിൽ 28 സീറ്റ് നേടി കോൺഗ്രസ് ഏറ്റവും വലിയ കക്ഷിയായെങ്കിലും 21 സീറ്റ് നേടിയ ബിജെപിയെയാണു ഗവർണർ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചത്. ഇതോടെ കോൺഗ്രസിൽനിന്ന് ആളുകൾ അടർന്ന് എതിർചേരിയിലെത്തി.
അധികാരത്തിന്റെയോ പദവിയുടെയോ പ്ലാവില കാട്ടിയാൽ എവിടേക്കും വായ് പൊളിച്ചു നീങ്ങുന്ന ആടുകളായി മാറുന്ന ജനപ്രതിനിധികളെ വശീകരിക്കാൻ ചിലരുടെ കൈയിൽ വേണ്ടത്ര പ്ലാവിലയുണ്ട്. പുറത്തറിയുന്ന വാഗ്ദാനം മാത്രമായിരിക്കാം അധികാരം; പുറത്തറിയാത്ത വാഗ്ദാനങ്ങളും സമ്മാനങ്ങളും വേറെയുമുണ്ടാകാം. ഏതായാലും ഇന്ത്യൻ ജനാധിപത്യത്തെ കൊഞ്ഞനം കുത്തുകയാണു കുതിരക്കച്ചവടങ്ങൾക്കും കാലുമാറ്റങ്ങൾക്കും കടിഞ്ഞാൺ പിടിക്കുന്ന നേതാക്കൾ. അധികാരത്തിലെത്താൻ ഏതു ഹീനമാർഗവും സ്വീകരിക്കാമെന്നായിരിക്കുന്നു അവരുടെ ആദർശം.
മന്ത്രിസഭാ രൂപവത്കരണം സംബന്ധിച്ചു നിഷ്പക്ഷ തീരുമാനങ്ങളെടുക്കേണ്ട ഭരണഘടനാ സ്ഥാപനങ്ങൾ ചിലരുടെ ചട്ടുകമായി മാറുന്നത് ഏറ്റവും വലിയ അധഃപതനമാണ്. രാഷ്ട്രീയത്തിലെ ഈ അപചയം രാജ്യത്തെ മൊത്തത്തിൽ ബാധിക്കും; സന്പദ്ഘടനയുടെ കെട്ടുറപ്പിനെപ്പോലും ബാധിക്കും. രാജ്യം വലിയൊരു സാന്പത്തിക പ്രതിസന്ധിയിൽ എത്തിച്ചേർന്നിരിക്കുന്ന സമയമാണിത്. ഭരണത്തിലിരിക്കുന്നവർ എന്ത് അവകാശവാദമുന്നയിച്ചാലും സമകാലിക യാഥാർഥ്യങ്ങൾക്കുനേരേ ആർക്കും കണ്ണടയ്ക്കാനാവില്ല. സാന്പത്തികവളർച്ചയുടെ ഉപകരണങ്ങളാകേണ്ട ആൾക്കാരിൽ ജനങ്ങൾക്കു ഭയവും അവിശ്വാസവും നിറഞ്ഞിരിക്കുന്നുവെന്നു രാജ്യത്തെ സാന്പത്തിക മുരടിപ്പിനെക്കുറിച്ചു മുൻ പ്രധാനമന്ത്രിയും ധനശാസ്ത്രജ്ഞനുമായ ഡോ. മൻമോഹൻസിംഗ് അടുത്തകാലത്തു നടത്തിയ വിലയിരുത്തൽ രാഷ്ട്രീയമായ വിശകലനമല്ല, യാഥാർഥ്യബോധമുള്ളൊരു ധനകാര്യവിദഗ്ധന്റെ വിലയിരുത്തലാണ്.
സാന്പത്തിക വളർച്ച കുറയുകയും വിലകൾ കൂടുകയും ചെയ്യുന്ന സ്റ്റാഗ്ഫ്ളേഷൻ എന്ന പ്രതിഭാസത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നതെന്നു മൻമോഹൻസിംഗ് ചൂണ്ടിക്കാട്ടുന്നു. സ്നോളിഗോസ്റ്റർ (ധാർമികത തൊട്ടുതീണ്ടിയിട്ടില്ലാത്ത അവസരവാദിയായ രാഷ്ട്രീയക്കാരൻ) എന്ന പേര് ഈ രാജ്യത്ത് ഏറെപ്പേർക്കു ചേരുന്നുണ്ട്. രാജ്യം വലിയ പ്രതിസന്ധിയിലേക്കു കൂപ്പുകുത്തുന്പോൾ രാഷ്ട്രീയത്തിൽ ഏറ്റവും തരംതാണ കളികളിൽ ഭരണകർത്താക്കൾ അഭിമാനം കാണുന്നു. രാഷ്ട്രീയത്തിലെ അന്തസ് ഒരു പഴംകഥയായി മാറുകയാണോ?
‘മഹാനാടക’ത്തിൽ മനംനൊന്തും ഞെട്ടിത്തരിച്ചും പൊതുജനം
11:54 PM Nov 24, 2019 | Deepika.com