നിയമസഭാ സമ്മേളനങ്ങൾ ജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും നിയമനിർമാണങ്ങൾ നടത്താനുമുള്ള ഔദ്യോഗിക വേദിയാണ്. ആ ഉത്തരവാദിത്വബോധം ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള എല്ലാ ജനപ്രതിനിധികൾക്കുമുണ്ടാകണം
ഗൗരവപൂർണമായ ചർച്ചകളും ജനക്ഷേമത്തിനുവേണ്ടിയുള്ള നിയമനിർമാണങ്ങളും നടക്കേണ്ട നിയമസഭയിൽ ഒച്ചപ്പാടും സംഘർഷവും അരങ്ങേറുന്പോൾ അതിനെ ജനാധിപത്യത്തിന്റെ ദുരുപയോഗം എന്നു പറഞ്ഞാൽ തീർത്തും ലളിതമായിപ്പോകും. നിയമസഭയുടെ പതിനാറാം സമ്മേളനം വ്യാഴാഴ്ച അവസാനിച്ചു. നാലു നിയമസഭാംഗങ്ങളെ സെൻഷർ (ഉഗ്രശാസന) ചെയ്തതിൽ പ്രതിഷേധിച്ച് അന്ന് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിൽ, കർഷക ക്ഷേമനിധി ബിൽ പാസാക്കിയാണു സഭ അനിശ്ചിതകാലത്തേക്കു പിരിഞ്ഞത്. ബിൽ പാസാക്കുന്പോൾ പ്രതിപക്ഷംകൂടി ഇല്ലാതെ പോയതിലുള്ള വിഷമം കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ പ്രകടിപ്പിച്ചു. ബില്ലിന്റെ ഉടമസ്ഥതയിൽ പ്രതിപക്ഷത്തിനും അവകാശമുണ്ടെന്നു പറഞ്ഞ മന്ത്രി, സിലക്ട് കമ്മിറ്റിയിൽ പ്രതിപക്ഷാംഗങ്ങൾ നന്നായി സഹകരിച്ച കാര്യം എടുത്തുപറഞ്ഞു. ഇതൊക്കെയാണെങ്കിലും നിയമസഭയിൽ നടക്കുന്ന പല കാര്യങ്ങളും ജനാധിപത്യത്തിനു ഭൂഷണമല്ല; നമ്മുടെ നിയമസഭയിൽ മാത്രമല്ല, രാജ്യത്തെ പല നിയമനിർമാണസഭകളിലും ജനങ്ങളെ അവഹേളിക്കുന്ന കാര്യങ്ങൾ നടന്നു.
ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്ത് അവയ്ക്കു പരിഹാരം കണ്ടെത്താനുള്ള വലിയ ഉത്തരവാദിത്വമാണ് ഓരോ ജനപ്രതിനിധിക്കുമുള്ളത്. കേരള നിയമസഭ ഇക്കാര്യത്തിൽ രാജ്യത്തിനുതന്നെ മാതൃകയാകേണ്ടതുണ്ട്. മാതൃകാപരമായ പല നിയമനിർമാണങ്ങളും നടത്തിയ ചരിത്രം കേരള നിയമസഭയ്ക്കുണ്ട്. അതേസമയം, അതിക്രമങ്ങളുടെ പേരിൽ ചില സഭാംഗങ്ങൾക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കേണ്ടിവന്ന പല സന്ദർഭങ്ങളും ഇവിടെയുണ്ടായി. 1970 ജനുവരിയിൽ സ്പീക്കറുടെ ഡയസിൽ കയറി ബഹളം വച്ചതിനു നാല് സിപിഎം എംഎൽഎമാരെ സസ്പെൻഡ് ചെയ്തതായിരുന്നു കേരള നിയമസഭയുടെ ചരിത്രത്തിലെ ആദ്യ സസ്പെൻഷൻ. അതിനുശേഷവും സഭയിലെ ചില പ്രമുഖ നേതാക്കൾക്കെതിരേ അച്ചടക്കനടപടികൾ ഉണ്ടായിട്ടുണ്ട്.
സഭാ നടപടികൾ സുഗമമായി നടത്താൻ സ്പീക്കർക്ക് ഉത്തരവാദിത്വമുണ്ട്. ഭരണ, പ്രതിപക്ഷ ഭേദമെന്യേ എല്ലാ അംഗങ്ങളും സഭാനടപടികളോടു സഹകരിക്കേണ്ടതാണ്. പ്രശ്നങ്ങളെ ഗൗരവപൂർവം കാണുകയും അവയെ സംബന്ധിച്ചു രാഷ്ട്രീയ താത്പര്യങ്ങൾക്കുപരിയായ നിലപാടുകളെടുക്കുകയും ചെയ്താൽ പല സംഘർഷങ്ങളും ഒഴിവാക്കാനാവും. അച്ചടക്കലംഘനങ്ങൾ മുന്പു നടന്നിട്ടുണ്ടെന്നതു പുതിയവയ്ക്കു ന്യായീകരണമല്ല. അതേസമയം, നേരത്തേ അത്തരം സംഭവങ്ങളിൽ ഉൾപ്പെട്ടിരുന്നവർ അക്കാര്യം മറക്കാനും പാടില്ല. സംസ്ഥാന നിയമസഭയിൽ മുന്പൊരിക്കൽ തനിക്കു പറ്റിയ തെറ്റിന്റെ പേരിൽ തന്നെ സമ്മർദത്തിലാക്കാൻ പ്രതിപക്ഷം ശ്രമിച്ചതിനെ സ്പീക്കർ ശ്രീരാമകൃഷ്ണൻ അപലപിച്ചു. മുന്പു താനുൾപ്പെടെയുള്ളവർ സഭയിൽ ചെയ്ത കാര്യങ്ങൾ നടക്കാൻ പാടില്ലാത്ത കാര്യങ്ങളായിരുന്നുവെന്ന് അദ്ദേഹം കുറ്റസമ്മതം നടത്തിയതു നല്ല കാര്യം തന്നെ. കുറ്റസമ്മതം നടത്താൻ അധികമാരും തയാറാവില്ലല്ലോ.
പതിന്നാലാം നിയമസഭയുടെ പതിനാറാം സമ്മേളനത്തിൽ 19 ദിവസമാണു സഭ സമ്മേളിച്ചത്. സജീവമായ ചർച്ചകളാലും വ്യക്തമായ ഉത്തരങ്ങളാലും സന്പന്നമാകേണ്ട സഭ വാഗ്വാദങ്ങളിലും ബഹളങ്ങളിലും മുങ്ങിപ്പോകുന്നതു നൈരാശ്യജനകമാണ്. സഭയുടെ വിലപ്പെട്ട സമയം പാഴാക്കുന്ന രീതിയിലുള്ള പ്രസംഗങ്ങളും ചില അംഗങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്നു.
പല സംസ്ഥാന നിയമസഭകളിലും പാർലമെന്റിലുമൊക്കെ ജനാധിപത്യത്തെ അപഹസിക്കുന്ന സംഭവങ്ങൾ അരങ്ങേറിയിട്ടുണ്ട്. ശാരീരികാക്രമണങ്ങളും ഷർട്ട് കീറലും കസേര മറിച്ചിടലുമൊക്കെ നടന്നിട്ടുണ്ട്. കേരള നിയമസഭയിൽ 2015ൽ അന്നത്തെ ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നതു തടയാൻ കുറെ അംഗങ്ങൾ സ്പീക്കറുടെ ഡയസിൽ കയറി കാണിച്ച കോപ്രായങ്ങൾ കേരളത്തിന് എക്കാലവും നാണക്കേടാണ്. അവയൊക്കെ ഇപ്പോഴും വാർത്താമാധ്യമങ്ങളിലും ജനങ്ങളുടെ ഓർമയിലും ഇടയ്ക്കിടെ തെളിയാറുണ്ട്. കോപ്രായങ്ങൾ കാട്ടിയ ജനപ്രതിനിധികളിൽ പലർക്കും അതിലൊന്നും ജാള്യവുമില്ല, പശ്ചാത്താപവുമില്ല. മന്ത്രിസഭ മാറി പുതിയ ഭരണം വന്നപ്പോൾ അതു സംബന്ധിച്ച കേസ് പിൻവലിച്ചു. കേസ് പിൻവലിച്ചതിനെതിരേ കോടതിയെ സമീപിച്ചപ്പോൾ സർക്കാർ നിലപാടു മാറ്റുകയും ചെയ്തു.
ഇക്കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ നാല് എംഎൽഎമാരാണു സെൻഷർ ചെയ്യപ്പെട്ടത്. ചട്ടം 53 പ്രകാരം സെൻഷർ ചെയ്യപ്പെട്ട അംഗങ്ങൾക്ക് സഭാ നടപടികളിൽ പങ്കെടുക്കുന്നതിനും ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതിനും തടസമില്ല. ജനങ്ങളുടെ നികുതിപ്പണമാണു ജനപ്രതിനിധികളുടെ ശന്പളവും അലവൻസുകളും സഭ നടക്കുന്നതിനുള്ള ചെലവുകളുമൊക്കെ എന്ന കാര്യം മറക്കാതിരിക്കാം. ജനാധിപത്യ മര്യാദകൾ പാലിക്കുക എന്നതു പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും ഒരുപോലെ ബാധകമാണ്. ഭരണപക്ഷത്തിരിക്കുന്പോഴും പ്രതിപക്ഷത്തായിരിക്കുന്പോഴും ജനപ്രതിനിധികൾ അന്തസും മര്യാദയും പുലർത്തണം. ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്നു പ്രതിജ്ഞ ചെയ്താണു ജനപ്രതിനിധികൾ സഭയിലെത്തിയിട്ടുള്ളത്. അത് അവർ മറക്കരുത്. തങ്ങളെ തെരഞ്ഞെടുത്തയച്ച വോട്ടർമാർ തങ്ങളുടെ പ്രവൃത്തികൾ വീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ടെന്ന കാര്യം അവരെ കൂടുതൽ ഉത്തരവാദിത്വബോധമുള്ളവരാക്കണം.
പ്രതിഷേധ പ്രകടനങ്ങളിൽ പൊതുമുതലും സ്വകാര്യമുതലും നശിപ്പിക്കുന്നതിനെതിരേ നിയമം പാസാക്കിയ നിയമസഭയ്ക്കുള്ളിലെ വസ്തുക്കൾക്കു കേടുപാടുണ്ടാക്കുന്നതിന് ആർക്കാണ് അവകാശം? സഭയ്ക്കുള്ളിൽ ജനപ്രതിനിധികൾ ക്രിമിനൽ കുറ്റകൃത്യങ്ങൾ ചെയ്താൽപ്പോലും ശിക്ഷിക്കപ്പെടാതെ പോകുന്പോൾ പുറത്ത് അവർക്കുവേണ്ടി സമരം നടത്തിയ വിദ്യാർഥികൾക്കു തുടർപഠനം തടസപ്പെടുകയും ഭാവിജീവിതത്തിനു തടസങ്ങളുണ്ടാവുകയും ചെയ്യുന്നുവെന്നതു വിദ്യാർഥികളും യുവജനങ്ങളും മനസിൽ വയ്ക്കട്ടെ. അക്രമങ്ങൾ ആർക്കും അലങ്കാരമല്ല.
അതിഗുരുതരമായ സാന്പത്തിക പ്രതിസന്ധിയിലൂടെ സംസ്ഥാനം കടന്നുപോവുകയാണ്. വിദ്യാഭ്യാസ മേഖലയിൽ സങ്കീർണമായ പ്രശ്നങ്ങളാണുള്ളത്. വിലക്കയറ്റവും തൊഴിലില്ലായ്മയും ജനങ്ങളെ വല്ലാതെ അലട്ടുന്നു. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉപയോഗിക്കേണ്ട സമയം ജനപ്രതിനിധികൾ വ്യർഥമായ വാഗ്വാദങ്ങൾക്കും രാഷ്ട്രീയക്കളിക്കുമായി ചെലവിടരുത്. ഭരണപക്ഷവും പ്രതിപക്ഷവും ജനങ്ങളോട് ഉത്തരവാദിത്വം പുലർത്തണം.
ജനപ്രതിനിധികൾ ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുക്കട്ടെ
11:31 PM Nov 22, 2019 | Deepika.com