ഇരുചക്രവാഹനാപകടങ്ങൾ വർധിച്ചുവരുന്നതു ഹെൽമെറ്റ് ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുകാട്ടുന്നു. പോലീസും മോട്ടോർ വാഹന വകുപ്പും വാഹനപരിശോധന മാന്യമായി നടത്തുകയും നിയമലംഘകരെ പരിഷ്കൃതസമൂഹത്തിലെന്നപോലെ കൈകാര്യം ചെയ്യുകയും വേണം.
നിയമപാലനത്തിനും ക്രമസമാധാന സംരക്ഷണത്തിനും നിയോഗിക്കപ്പെടുന്നവർ ഒരു ജനാധിപത്യരാജ്യത്തു പാലിക്കേണ്ട ചില നടപടിക്രമങ്ങളും മര്യാദകളുമുണ്ട്. പോലീസുകാരാണ് ഇക്കാര്യത്തിൽ പലപ്പോഴും ആരോപണവിധേയരാകുന്നത്. നിയമവും ചട്ടങ്ങളും പാലിച്ചുകൊണ്ടുതന്നെ നിയമപാലനവും ക്രമസമാധാന സംരക്ഷണവും സാധ്യമാകുമെന്നു മിക്ക വികസിത സമൂഹങ്ങളിലെയും പോലീസും ഭരണകൂടവും നമുക്കു കാട്ടിത്തരുന്നുണ്ട്. എന്നാൽ നമ്മുടെ രാജ്യത്തു കൊടിയ കുറ്റവാളികളെ കൈകാര്യം ചെയ്യുന്ന രീതിയിലാണു ലഘുവായ നിയമലംഘനങ്ങൾ നടത്തുന്നവരെപ്പോലും പോലീസും ഉദ്യോഗസ്ഥരും കൈകാര്യം ചെയ്യുന്നത്. ഇത് ഒരു പരിഷ്കൃത സമൂഹത്തിനു യോജിച്ചതല്ല. ഹെൽമെറ്റ് ധരിക്കാത്ത ഇരുചക്രവാഹന യാത്രക്കാരെ പിടികൂടാൻ പോലീസും മോട്ടോർ വാഹന ഉദ്യോഗസ്ഥരും വാഹനത്തിനു പിന്നാലെ പായേണ്ടെന്നു ഹൈക്കോടതി പറയാൻ കാരണവും ഇതുതന്നെയാണ്.
പല സമകാലിക സംഭവങ്ങളും വിശകലനം ചെയ്യുന്പോൾ ഹൈക്കോടതിയുടെ ഈ അഭിപ്രായത്തിനു വളരെ പ്രസക്തിയുണ്ട്. ഇത്തരമൊരു നിർദേശം കോടതിയിൽനിന്നുണ്ടാകാൻ ഉദ്യോഗസ്ഥർ കാത്തിരിക്കേണ്ടതില്ലായിരുന്നു. 2012 മാർച്ച് മൂന്നിന് അന്നത്തെ ഡിജിപി ഇറക്കിയ സർക്കുലറിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണ്. നേരത്തേ പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങളിലും കൃത്യമായി അടയാളപ്പെടുത്തിയ സ്ഥലങ്ങളിലും മാത്രമേ ഗതാഗത കുറ്റകൃത്യങ്ങൾ പിടികൂടാനുള്ള ചെക്കിംഗ് നടത്താവൂ എന്ന് പ്രസ്തുത സർക്കുലറിൽ ഡിജിപി വ്യക്തമാക്കിയിരുന്നു.
വാഹനപരിശോധനാ വേളയിൽ പോലീസും മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരും യാത്രക്കാരെ ക്രിമിനലുകളെയെന്നപോലെയാണു കൈകാര്യം ചെയ്യുന്നതെന്നു പരക്കെ പരാതിയുണ്ട്.
അധികാരത്തിന്റെ ധാർഷ്ട്യം കാണിക്കാനുള്ള അവസരമായി ചിലരെങ്കിലും അതിനെ കാണുന്നു. യാത്രയ്ക്ക് ആവശ്യമായ രേഖകളെല്ലാം കൈവശമുള്ളവർക്കുപോലും മര്യാദയോടുകൂടിയ പെരുമാറ്റമല്ല ലഭിക്കുന്നത്. യാത്രക്കാരെ പരിശോധനയ്ക്കായി തടഞ്ഞു നിർത്തിയാൽ ഏതെങ്കിലുമൊരു വകുപ്പിൽ പിഴ ഈടാക്കാനാവുമോ എന്ന ചിന്തയാണ് ഉദ്യോഗസ്ഥന്. അതു കിട്ടിക്കഴിഞ്ഞാൽ ഇരയെ പിടികൂടിയതിന്റെ സംതൃപ്തിയാവും. അതുകൊണ്ടാണു യാത്രക്കാരെ അന്പരപ്പിച്ചു പിടികൂടുകയല്ല, സുരക്ഷിത ശീലങ്ങൾ പഠിപ്പിക്കുകയാണു വേണ്ടതെന്നു ഹൈക്കോടതി പറഞ്ഞത്. എന്തുവന്നാലും റോഡിനു നടുവിൽ ചാടിവീണ് വാഹനം നിർത്തിക്കാൻ നോക്കരുതെന്നും കോടതി വ്യക്തമാക്കി.
റോഡിന്റെ വളവിലും തിരിവിലും മറഞ്ഞുനിന്നു ഹെൽമെറ്റില്ലാ യാത്രക്കാരയെും മറ്റും പിടികൂടുന്നത് കേരളാ പോലീസിനൊരു ഹരമായിരുന്നു. ഇക്കാര്യത്തിൽ കർശന നിർദേശങ്ങൾ മേലധികാരികളിൽനിന്നുണ്ടായിട്ടും ഈ വളവിൽ തിരിവു പരിശോധന തുടർന്നുപോന്നു. ചെറുപ്പക്കാരായ ഇരുചക്രവാഹനയാത്രക്കാർ അവരുടെ പ്രായത്തിന്റെ ആവേശത്തിൽ ഇത്തരം സന്ദർഭങ്ങളിൽ വണ്ടി തിരിച്ചെടുക്കുകയോ വേഗത്തിൽ പാഞ്ഞുപോവുകയോ ഒക്കെ ചെയ്ത് അപകടം വിളിച്ചുവരുത്താറുണ്ട്. അതിനെ ന്യായീകരിക്കാനാവില്ലെങ്കിലും ഒരു പരിഷ്കൃത സമൂഹത്തൽ ഇത്തരം നിയമലംഘകരെ ഇങ്ങനെയല്ല കൈകാര്യം ചെയ്യേണ്ടത്. അതുകൊണ്ടാണു വാഹനപരിശോധനയിൽ പഴഞ്ചൻ രീതികൾ മാറണമെന്നും നിയലംഘനങ്ങൾ കണ്ടുപിടിക്കാനും പിഴയീടാക്കാനും അധുനിക മാർഗങ്ങൾ സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചത്.
ഇരുചക്രവാഹനമോടിക്കുന്നവർക്ക് ഹെൽമെറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. യാത്രക്കാർ അതു പാലിക്കുകതന്നെ വേണം. ഡിസംബർ ഒന്നുമുതൽ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമെറ്റ് നിർബന്ധമാക്കുകയാണ്. നാലുവയസിനു മുകളിലുള്ള കുട്ടികൾക്കും ഹെൽമറ്റ് നിർബന്ധമാക്കാൻ ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് കഴിഞ്ഞദിവസം ഉത്തരവായി. കേന്ദ്ര മോട്ടോർവാഹന നിയമത്തിലെ പുതിയ ഭേഗഗതിയുടെ ചുവടുപിടിച്ചായിരുന്നു ഈ ഉത്തരവ്. ഓഗസ്റ്റ് ഒന്പതിനു നിലവിൽവന്ന ഈ ഭേഗഗതിയിൽ ഇളവ് അനുവദിക്കാനോ കൂടുതൽ സമയം നൽകാനോ കോടതി തയാറായില്ല. വിധി എത്രയും പെട്ടന്നു നടപ്പാക്കണമെന്നും കോടതിയലക്ഷ്യം ക്ഷണിച്ചുവരുത്തരുതെന്നും മുന്നറിയിപ്പും നൽകി.
അപകടമുണ്ടായാൽ തലയ്ക്കു പരിക്കുപറ്റാത്ത വിധത്തിലുള്ള ഹെൽമെറ്റ് ധരിക്കണമെന്നതാണു വ്യവസ്ഥ. ഏതായാലും ഹെൽമെറ്റ് നിർമാതാക്കൾക്ക് ഇതൊരു നല്ല വാർത്തയാണ്. ഗുണമേന്മയുള്ള ഹെൽമെറ്റാണു വിപണിയിലെത്തുന്നതെന്ന് ഉറപ്പുവരുത്താൻ അധികൃതർക്കാവണം. കുട്ടികൾക്കായുള്ള ഹെൽമെറ്റുകളുടെ കാര്യത്തിൽ ഗുണമേന്മ പാലിക്കുന്നതിൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. ഹെൽമെറ്റിനെ ഉറപ്പിച്ചു നിർത്തുന്നതിനുള്ള ചിൻ സ്ട്രാപ്പ് ഉപയോഗിക്കുന്ന കാര്യത്തിലും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഹെൽമെറ്റ് ഉപയോഗത്തിന്റെ പ്രയോജനത്തെക്കുറിച്ചു പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കേണ്ടതിനെക്കുറിച്ചും കോടതി പറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ വർഷം ഇരുചക്രവാഹനാപകടങ്ങളിൽ രാജ്യത്ത് 43,614 പേരാണു മരിച്ചത്. ഇതിൽ 28,250 പേർ വാഹനമോടിച്ചവരും 15,364 പേർ പിൻസീറ്റിലിരുന്നവരുമാണ്. കേരളത്തിൽ മാത്രം 1121 പേർ മരിച്ചു. ഗുരുതരമായി പരിക്കേറ്റു ജീവിതകാലം മുഴുവൻ ജീവച്ഛവമായി കഴിയേണ്ടിവരുന്നവരുടെ സംഖ്യയും കുറവല്ല. സംസ്ഥാനത്ത് പ്രതിദിനം ശരാശരി 14 പേർ വാഹനാപകടത്തിൽ കൊല്ലപ്പെടുന്നുവെന്നാണു കണക്ക്. ഇതിൽ ആറുപേരും ഇരുചക്രവാഹനയാത്രക്കാരാണ്. കഴിഞ്ഞ വർഷം സംസ്ഥാനത്ത് 40,181 വാഹനാപകടങ്ങൾ ഉണ്ടായതായിട്ടാണു ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്ക്. ഈ വർഷം സെപ്റ്റംബർ വരെ 30,784 അപകടങ്ങളിലായി 3,375 പേർ മരിച്ചു. പരിക്കേറ്റവരാകട്ടെ ഇതിന്റെ പത്തിരട്ടിയിലേറെയാണ്. മോട്ടോർ സൈക്കിൾ അപകടങ്ങൾ പതിനായിരത്തിലേറെയാണ്. സ്കൂട്ടർ അപകടങ്ങൾ രണ്ടായിരത്തിയഞ്ഞൂറും. 66 ആംബുലൻസുകളാണ് ഈ വർഷം ഇതുവരെ അപകടത്തിൽപ്പെട്ടത്. 87 സ്കൂൾ ബസുകളും അപകടത്തിൽപ്പെട്ടിട്ടുണ്ട്. ഈ വർഷം സെപ്റ്റംബർ വരെ 21,246 പേരുടെ ലൈസൻസ് റദ്ദാക്കിയിട്ടുണ്ട്. ഇരുചക്രവാഹനങ്ങളാണു കൂടുതലും അപകടത്തിൽപ്പെടുന്നതെന്നും ഇതിൽത്തന്നെ തലയ്ക്കേൽക്കുന്ന പരിക്കാണു മരണകാരണമാവുന്നതെന്നും വ്യക്തമായ സാഹചര്യം ഹെൽമെറ്റ് നിർബന്ധിതമാക്കുന്ന തീരുമാനത്തെ ന്യായീകരിക്കുന്നു. സ്വന്തം ജീവൻ സംരക്ഷിക്കേണ്ട ചുമതല അതത് വ്യക്തികൾക്കാണെന്നൊക്കെ പറയാമെങ്കിലും ഒരു വ്യവസ്ഥാപിത സമൂഹത്തിൽ സർക്കാരിനും കോടതിക്കുമൊക്കെ ചില ഉത്തരവാദിത്വങ്ങളുണ്ട്. ജനങ്ങളുടെ സുരക്ഷ അതിൽ പ്രധാനമാണ്. അതിനായി എടുക്കുന്ന തീരുമാനങ്ങളും പുറപ്പെടുവിക്കുന്ന ഉത്തരവുകളും പാലിക്കപ്പെടണം. പക്ഷേ, അതു നടപ്പാക്കുന്നതു പരിഷ്കൃതസമൂഹത്തിനു ചേരുന്ന രീതിയിലായിരിക്കണമെന്നു മാത്രം.
നിയമം പാലിക്കപ്പെടണം, നിലപാടു മാനുഷികമാകണം
12:10 AM Nov 22, 2019 | Deepika.com